Saturday, May 26, 2012

മോഡിയുടെ നാട്ടില്‍ - അവസാനഭാഗം

മോഡിയുടെ നാട്ടില്‍ - ഭാഗം1  

മോഡിയുടെ നാട്ടില്‍ - ഭാഗം 2


രാവിലെ പതിവിനു വിപരീതമായി അഞ്ചു മണിക്ക് എഴുന്നേറ്റു .തലേന്ന് കിടന്നപ്പോഴുള്ള കാലാവസ്ഥ അല്ല.ഭയങ്കര തണുപ്പ്.കുളിക്കാമെന്ന് വെച്ച് ടാപ്പ്‌ തുറന്നപ്പോള്‍ നല്ല തണുത്ത വെള്ളം. ബാത്ത് റൂമില്‍ കയറിയ അതെ വേഗതയില്‍ ഞാന്‍ പുറത്തിറങ്ങി. പക്ഷെ അച്ഛന് അതൊന്നും ഒരു പ്രശ്നമല്ല. അന്നേരം തന്നെ കുളിച്ചു റെഡി ആയി. ഞാന്‍ ഷൂസ് പോളിഷ് ചെയ്തും , ഷേവ് ചെയ്തും , സര്‍ട്ടിഫിക്കറ്റ് എടുത്തു റെഡി ആക്കി വച്ചുമൊക്കെ സമയം നീക്കി. ആറ് കഴിഞ്ഞിട്ടും ചൂട് വെള്ളമില്ല. പുറത്തിറങ്ങി നോക്കിയിട്ട് ഹോട്ടലിലെ ജീവനക്കാരെയും കാണുന്നില്ല. ഏഴു കഴിയുമ്പോള്‍ ഇന്റര്‍വ്യൂവിനു ഇറങ്ങണം. നേരത്തെ ചെല്ലുന്നതാണ് നല്ലത്. അല്ലെങ്കില്‍ അവസാനം ടെന്‍ഷന്‍ ആകും. ഒടുവില്‍ ആ സാഹസം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.തണുത്ത വെള്ളത്തില്‍ കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ തണുപ്പ് പകുതി കുറഞ്ഞു.



ഉടനെ തന്നെ ഉടുപ്പൊക്കെ ഇട്ടു പോകാന്‍ തയാറായി. കുറെ കാലം കൂടി ആണ് ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ കൈ മടക്കാതെ ഇടുന്നത്. അതിന്റെ അസ്വസ്ഥത ഉണ്ട്. പിന്നെ പതിവുപോലെ ചന്ദനം തൊടാനായി കൈയിലെടുത്തു വെള്ളം നനയ്ക്കാന്‍ ടാപ്പ്‌ തുറന്നു.അപ്പോള്‍ ദേ വരുന്നു ചൂട് വെള്ളം . ആ ടാപ്പ്‌ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ എനിക്ക് തോന്നി. പിന്നെ തല്‍കാലം ആ ദേഷ്യം ഉള്ളിലൊതുക്കി വേഗം ചന്ദനമോക്കെ തൊട്ടു ഏഴു മണിക്ക് പോകാനിറങ്ങി.

നേരം വെളുത്ത് വരുന്നതെ ഉള്ളു. റോഡില്‍ ഓട്ടോ ഒന്നും കാണുന്നില്ല. കുറെ നേരത്തെ കാത്തു നില്പിന് ശേഷം ഒരു ഓട്ടോ കിട്ടി. അതില്‍ കയറി ഇര്‍മയുടെ മുന്‍പിലെത്തി. ഓട്ടോക്കാരനോട് പൈസ ചോദിച്ചപ്പോള്‍ നൂറു രൂപ എന്ന് പറഞ്ഞു. തലേന്ന് അങ്ങോട്ട്‌ പോകാന്‍ അമ്പതു രൂപ ആയിരുന്നു . ഞാന്‍ ഇര്‍മയുടെ മുന്‍പില്‍ നിന്ന സെക്യൂരിറ്റി ചേട്ടനോട് ഇയാള്‍ നൂറു ചോദിച്ചു, ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാണ് കയറിയത് . അത്രയും രൂപ ആകുമോ എന്ന് ചോദിച്ചു. പിന്നെ അവിടെ നടന്നത് കീചകവധം കഥകളി ആയിരുന്നു. ആ സെക്യൂരിറ്റി അയാളെ കുറെ ചീത്ത പറഞ്ഞു. നിങ്ങളെ പോലെ ഉള്ളവരാണ് നമ്മുടെ നാടിനു ചീത്തപേരു ഉണ്ടാക്കുന്നത് . അന്യ ദേശത്ത് നിന്ന് ആളുകള്‍ വന്നാല്‍ ഇങ്ങനെ പറ്റിക്കരുത്. പോലീസില്‍ പറയണോ എന്നൊക്കെ ചോദിച്ചു. ഓട്ടോക്കാരനും പെട്ടന്ന് മാപ്പ് പറഞ്ഞു . ഒടുവില്‍ അമ്പതു കൊടുക്കാന്‍ സെക്യൂരിറ്റി ഞങ്ങളോട് പറഞ്ഞു. ഓട്ടോക്കാരന്‍ ഒരു പത്തു രൂപകൂടി തരണേ എന്ന് പറഞ്ഞു സങ്കടപെട്ടപ്പോള്‍ പത്തു കൂടി കൊടുത്തു. ഈ സംഭവവും എന്നെ അല്പം അത്ഭുതപ്പെടുത്തി. നമ്മുടെ നാട്ടില്‍ ഒരു അന്യ നാട്ടുകാരനെ രക്ഷിക്കാന്‍ ഇതുപോലെ ആരും തയാറാകില്ല എന്ന് ഉറപ്പാണ്‌.

ഞാന്‍ ഇര്‍മയുടെ അകത്തു കയറി. ശരിക്കും മറ്റൊരു ലോകത്ത് എത്തിയപോലെ. പുറം ലോകത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം . ഏകദേശം ഇന്‍ഫോസിസ് മൈസൂര്‍ ക്യാമ്പസിന്റെ അത്രയും വലിപ്പമുണ്ട്‌. പക്ഷെ കെട്ടിടങ്ങള്‍ കാര്യമായിട്ടില്ല. പകരം പുല്ലു പിടിപ്പിച്ചിരിക്കുന്നു. കുറെ മരങ്ങളുമുണ്ട് . വളരെ മനോഹരമായ സ്ഥലം .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ " ലവ് അറ്റ് ഫസ്റ്റ് സൈറ്റ് " . ഇവിടെ അഡ്മിഷന്‍ കിട്ടിയിരുന്നെങ്കില്‍ എന്നാണ് കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് . ഒരു ഹാളിന്റെ മുന്‍പില്‍ ചെല്ലണം എന്നാണ് കിട്ടിയ കത്തില്‍ ഉള്ളത്. അവിടെ എങ്ങും വഴി പറഞ്ഞു തരാന്‍ പോലും ആരുമില്ല. ആദ്യം കണ്ട കെട്ടിടത്തില്‍ കയറി . അവിടെ ഒരു ചേട്ടനെ കണ്ടു. പുള്ളിയോട് ആ ഹാള്‍ എവിടെ ആണെന് അന്വേഷിച്ചപ്പോള്‍ അവിടെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. എന്നിട്ട് കാപ്പി കുടിച്ചില്ലെങ്കില്‍ കുറച്ചു അപ്പുറത്ത് കാന്റീന്‍ ഉണ്ട് പോയിട്ട് ഒന്‍പതു ആകുമ്പോള്‍ വന്നാല്‍ മതി എന്ന് പറഞ്ഞു. ഞങ്ങള്‍ കാന്റീനില്‍ പോയി. അവല്‍ പോലത്തെ എന്തോ ഒരു സംഭവമായിരുന്നു കഴിക്കാന്‍. വലിയ കുഴപ്പമില്ല . ചായ നല്ലതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. യാത്രയില്‍ എല്ലാ സ്ഥലങ്ങളില്‍ നിന്ന് കുടിച്ച ചായയും എനിക്ക് ഇഷ്ടപ്പെട്ടു. ഒരു പ്രത്യേക രുചി ആയിരുന്നു .

ഒന്‍പതു മണി ആകാറായപ്പോള്‍ ഞങ്ങള്‍ അവിടെ തിരിച്ചെത്തി . ഇതിനിടയില്‍ കുറച്ചു മലയാളികളെ കിട്ടി . ടോക് - എച് കോളേജില്‍ അവസാന വര്‍ഷം പഠിക്കുന്ന അമിട്ട് ക്ഷമിക്കണം അമിത് (ആദ്യത്തെ വാക്കാണ്‌ കൂടുതല്‍ ചേരുക ) , തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ശങ്കര്‍ , പിന്നെ ചെന്നൈ ഇന്ഫോസ്യ്സില്‍ ഉള്ള ഒരാളും .(പേര് തല്‍കാലം പറയുന്നില്ല. അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ ഇന്ഫോസ്യ്സില്‍ തന്നെ തുടരാന്‍ പ്ലാന്‍ ഉള്ള ഒരാളാണ് . പാവം ജീവിച്ചു പൊക്കോട്ടെ..) .പിന്നെ കുറെ ഹിന്ദിക്കാരും. എല്ലാ ഹിന്ദിക്കാരും കോട്ടും ടൈയും ഒക്കെ കെട്ടിയിടുണ്ട്.മലയാളികള്‍ ആരും തന്നെ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ട് പോലുമില്ലാരുന്നു. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഞങ്ങള്‍ നാല് പേരൊഴിച്ച് ബാക്കി എലാവരും ടൈ കെട്ടിയിടുണ്ട്. പക്ഷെ ടൈ കെട്ടണം എന്ന് ഇന്റര്‍വ്യൂ കാര്‍ഡില്‍ പറഞ്ഞിട്ടില്ല.
പരിപാടി തുടങ്ങാനായി. ഞങ്ങളെ അവിടെ നിന്ന് അകത്തോട്ടു വിളിച്ചുകൊണ്ടു പോയി. അച്ഛന് അങ്ങോട്ട്‌ പ്രവേശനമില്ല. 'അവിടെ എവിടെയെങ്കിലും ഉണ്ടാകും. പിന്നെ വിളിച്ചാല്‍ മതി' എന്ന് പറഞ്ഞു അച്ഛന് പുറത്തു പോയി.

ആദ്യം ഒരു പരിചയപെടുത്തല്‍ പോലെ ഒരു പരിപാടി. എല്ലാവരുടെയും പേര് പറഞ്ഞു . പിന്നെ ഒരു കാര്‍ഡ്‌ തന്നു. അത് അവിടുന്ന് പോകും വരെ കൈയില്‍ വേണം എന്ന് അറിയിച്ചു. പിന്നെ ഇര്‍മയുടെ ചരിത്രം വിവരിച്ചു. ഡോക്ടര്‍ വര്‍ഗിസ് കുരിയന്‍ ഇങ്ങനെ ഒരു പ്രസ്ഥാനം തുടങ്ങിയതിന്റെ കാരണങ്ങളും , അവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ സമൂഹത്തില്‍ ചെയ്ത നല്ല കാര്യങ്ങളും ഒക്കെ. അതിനു ശേഷം ഞങ്ങളെ നാല് ബാച്ച് ആയി തിരിച്ചു. ഞങ്ങള്‍ നാല് മലയാളികളും നാല് ബാച്ചില്‍ . അങ്ങനെ തല്കാലത്തേക്ക് ഞങ്ങള്‍ പിരിഞ്ഞു. അടുത്തതായി സംഘ ചര്‍ച്ച ആണ്. ഗ്രൂപ്പ്‌ ഡിസ്കഷന്‍ എന്ന് ഇംഗ്ലീഷില്‍ പറയും. ഒരു മുറിക്കകത്ത് കയറ്റി ഇരുത്തി." ഇന്ത്യയില്‍ ജനാധിപത്യം വേണോ അതോ സ്വേച്ഛാധിപത്യം വേണോ" എന്നതായിരുന്നു വിഷയം. ബീഹാറുകാരനായ ഒരു പയ്യനും , പഞ്ചാബ്‌കാരിയായ ഒരു പെണ്‍കുട്ടിയും തമ്മില്‍ ആയിരുന്നു പ്രധാന യുദ്ധം . ബാക്കി എല്ലാവരും എരിതീയില്‍ എണ്ണ ഒഴിച്ച് കൊടുക്കും പോലെ ഇടയ്ക്ക് ഓരോ ഡയലോഗ് ഇട്ടു കൊടുത്തു. ചൈനയുടെ മാതൃകയും, ഫിദേല്‍ കാസ്ട്രോയും , സ്റ്റാലിനും , ലെനിനും , ഗാന്ധിജിയും, അമേരിക്കയും ഒക്കെ പലരുടെയും വായില്‍ നിന്ന് വന്നു.ഞാനും വിട്ടു കൊടുത്തില്ല . ഹിറ്റ്‌ലര്‍ എന്ന വ്യക്തിയെ പുകഴ്ത്തി എഴുതിയിട്ടുള്ള ഈ ഞാന്‍ അവിടെ സ്വേച്ചാധിപത്യത്തെ മൂന്നു വട്ടം തള്ളി പറഞ്ഞു . പിന്നെ തള്ളി പറയാന്‍ പറ്റിയില്ല. അതിനു മുന്‍പ് സമയം തീര്‍ന്നു . ഒരു മണിയോടെ ഗ്രൂപ്പ്‌ ഡിസ്കഷന്‍ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ എല്ലാവരുമായും ഒരുവിധം പരിചയം ആയികഴിഞ്ഞിരുന്നു .ഇറങ്ങിയ ഉടനെ കുറെ പേരെ പരിചയപ്പെട്ടു. അത് കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂ എപ്പോഴാണെന്ന് അറിയിച്ചു. എനിക്ക് വൈകിട്ട് ആറ് മണിക്കാണ്. അത് വരെ വെറുതെ അവിടെ ഇരിക്കണം. ഞങ്ങള്‍ ഒരുമിച്ചു കഴിക്കാന്‍ ഇറങ്ങി. അപ്പോഴേക്കും മലയാളികളെല്ലാം എത്തിയിരുന്നു.

ഉച്ചക്ക് കഴിക്കാന്‍ പൂരിയും കറിയും പിന്നെ ചോറും തൈരും ഉണ്ടായിരുന്നു. എല്ലാത്തിനും ഭയങ്കര മധുരം .പപ്പടമൊഴിച്ചു ബാക്കി എല്ലാത്തിനും ഭയങ്കര മധുരം .മധുരമുള്ള സാധനങ്ങളില്‍ കടുമാങ്ങ അച്ചാറും പെടും കേട്ടോ . പെട്ടന്നാണ് ആ വാര്‍ത്ത‍ പടര്‍ന്നത് . പി. ചിദംബരത്തെ വെറുതെ വിട്ടു. കേട്ട പാടെ കുറെ പേരുടെ രക്തം തിളച്ചു. വിധിച്ച ജഡ്ജിയെ തട്ടിക്കളയണം എന്ന് വരെ ചിലര്‍ പറഞ്ഞു. മറ്റു ചിലര്‍ ഇതു പ്രതീക്ഷിച്ചതാണെന്നും ചിദംബരത്തെ തൊടാന്‍ കോടതിക്ക് പേടി ആണെന്നും പറഞ്ഞു. എന്തായാലും കാന്റീനില്‍ ഒരു ചര്‍ച്ച തന്നെ നടന്നു. ആരും തന്നെ ചിദംബരത്തെ അനുകൂലിച്ചില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്‌. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപെടണം. പക്ഷെ ആരാണ് അത് തീരുമാനിക്കണ്ടത് ? കോടതിയോ മാധ്യമമോ ? ഇതു ചിദംബരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മോഡിയുടെ കാര്യത്തിലും, പിണറായി വിജയന്‍റെ കാര്യത്തിലും പെടും എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു . സുബ്രമണ്യ സ്വാമിയുടെ വാക്കുകള്‍ ശരിയാണ് എങ്കില്‍ സുപ്രീം കോടതിയില്‍ നിന്ന് അദ്ദേഹത്തിന് നീതി കിട്ടണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു .

അത് കഴിഞ്ഞു പതുക്കെ ഇന്റര്‍വ്യൂ സ്ഥലത്ത് പോയി ഇരുന്നു. സമയം മൂന്നു കഴിഞ്ഞേ ഉള്ളു. അവിടെ ഉള്ളവരുമായി കുറെ നേരം സംസാരിച്ചു. സമയം പോയതറിഞ്ഞില്ല. വൈകുന്നേരം ആയപ്പോള്‍ ചായ കുടിച്ചു. ഇന്റര്‍വ്യൂ കഴിയുന്നവര്‍ ഇറങ്ങി വന്നു പറയുന്നതൊക്കെ കേട്ട് അല്പം പേടി തോന്നിത്തുടങ്ങി. ഭയങ്കര ചോദ്യങ്ങളൊക്കെ ആണ് ചോദിക്കുന്നത്. അച്ഛനെ ഇടയ്ക്ക് വിളിച്ചു. പുറത്തൊക്കെ കറങ്ങി നടക്കുകയാണ് . ഇടയ്ക്ക് കാന്റീനില്‍ പോയി ഊണ് കഴിച്ചു എന്നും പറഞ്ഞു . ആറ് മണിക്കാണ് എന്ന് പറഞ്ഞിരുന്നെങ്കിലും അഞ്ചു കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു. അര മണിക്കൂര്‍ ആണ് ഒരാള്‍ക്ക് സാധാരണ സമയം എടുക്കുന്നത്. പക്ഷെ ഇരുപതു മിനുട്ടില്‍ എന്നോട് പൊക്കോളാന്‍ പറഞ്ഞു. ഇഷ്ടപെട്ടിട്ടാണോ അല്ലയോ എന്ന് മാര്‍ച്ച്‌ മാസം പത്തൊന്‍പതാം തിയതി അറിയാം. കിട്ടിയാല്‍ രണ്ടു വര്‍ഷം മോഡിയുടെ നാട്ടില്‍. അല്ലെങ്കില്‍... എന്താണ് എന്ന് എനിക്കും അറിയില്ല.

ഏകദേശം അഞ്ചര ആയപ്പോള്‍ അച്ഛന് അവിടെ വന്നു. പക്ഷെ പോകാന്‍ പറ്റില്ല. ഏഴു മണിക്ക് " barefoot managers " എന്ന ഒരു വീഡിയോ കാണിക്കും. അത് കാണണം. ഇവിടെ നിന്ന് പഠിച്ചു ഇറങ്ങിയവര്‍ എവിടെയൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നത് സംബന്ധിച്ച പരിപാടി ആണ്. ഞങ്ങള്‍ അവിടെയൊക്കെ കറങ്ങി നടന്നു ആ പരിപാടിയും കണ്ടു , വൈകിട്ടത്തെ അത്താഴവും കഴിച്ചിട്ടാണ് ഇറങ്ങിയത്‌. പുറത്തിറങ്ങുമ്പോള്‍ സെക്യൂരിറ്റിയില്‍ ഇരിക്കുന്ന ചേട്ടന്‍ രാവിലെ അകത്തു നിന്ന് തന്ന കാര്‍ഡ്‌ തിരിച്ചു കൊടുക്കാന്‍ പറഞ്ഞു . അത് കൊടുക്കുമ്പോള്‍ ഇര്‍മ ഇഷ്ടപെട്ടോ എന്ന് അയാള്‍ ചോദിച്ചു. ഇഷ്ടപ്പെട്ടു എന്നും പക്ഷെ ഞാന്‍ മാത്രം ഇഷ്ടപെട്ടിട്ടു കാര്യമില്ലല്ലോ ഇര്‍മ എന്നെ ഇഷ്ടപെടണ്ടേ എന്നും ഞാന്‍ തിരിച്ചു പറഞ്ഞു. അപ്പോള്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും നമുക്ക് ഇനിയും ഇവിടെ വെച്ച് കാണാന്‍ പറ്റട്ടെ എന്ന് പുള്ളി പറഞ്ഞു . എല്ലാവരോടും ഇതു തന്നെ ആകാം പുള്ളി പറയുന്നത് . പക്ഷെ അത് കേള്‍ക്കുമ്പോള്‍ നമുക്ക് ഒരു പ്രത്യേക സുഖം തന്നെ ആണ് എന്ന് പറയേണ്ടതില്ലല്ലോ.

                                           ***************



ഇര്‍മയോട് യാത്ര പറഞ്ഞു ഞങ്ങള്‍ അവിടെ നിന്ന് ഒരു ഓട്ടോയില്‍ കയറി ഹോട്ടലിലേയ്ക്ക് തിരിച്ചു. അടുത്ത ദിവസം രാവിലെ വഡോദരയ്ക്ക് പോകണം. രാവിലെ പതിനൊന്നേകാല്‍ മണിക്കാണ് വിമാനം പുറപ്പെടുന്നത്. ഞങ്ങള്‍ ഓട്ടോയില്‍ ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി . ബസ്‌ എപ്പോഴാണ് എന്ന് നോക്കാനാണ് അവിടെ ഇറങ്ങിയത് . പക്ഷെ എന്തായാലും ചെന്നത് കാര്യമായി. ഞങ്ങളുടെ ഹോട്ടലിന്റെ അടുത്തുള്ളത് പഴയ ബസ്‌ സ്റ്റാന്റ് ആണ്. അവിടെ വഡോദരയ്ക്ക് പോകുന്ന ബസ്‌ വരില്ലത്രെ. പിന്നെ പുതിയ സ്റ്റാന്റ് എവിടെയാണ് എന്ന് അന്വേഷിച്ചു. ഇരുപതു രൂപ ഓട്ടോയ്ക്കാകും എന്നാണ് കിട്ടിയ വിവരം. രാവിലെ എട്ടു മണിക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ തിരിച്ചു ഹോട്ടലിലേയ്ക്ക് നടന്നു . അന്ന് രാത്രി കിടക്കും വരെ വാര്‍ത്തയില്‍ കോടതി വിധിയെപറ്റി ചിദംബരം പറഞ്ഞതും , സുബ്രമണ്യ സ്വാമി പറഞ്ഞതും, നാടുകാര് മൊത്തം ക്യാമറക്ക് മുന്‍പില്‍ പറയുന്നതുമൊക്കെ കേട്ടുകൊണ്ടിരുന്നു. അതിനിടയില്‍ ബാഗില്‍ എല്ലാം അടുക്കി വച്ച് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു.



                                     ******************

ഫെബ്രുവരി 5
രാവിലെ ആറു മണിക്ക് ഞാന്‍ എഴുന്നേറ്റു . തലേന്നതെപോലെ തന്നെ തണുത്തവെള്ളം ആണ് വരുന്നത്. പക്ഷെ ഇന്നലത്തെ പോലെ ഞാന്‍ തോറ്റുകൊടുക്കാന്‍ തയാറായില്ല. ഒടുവില്‍ എന്‍റെ ഇച്ഛാ ശക്തിക്ക് മുന്‍പില്‍ ആ ടാപ്പ്‌ കീഴടങ്ങി . ഏഴര ആയപ്പോള്‍ ചൂടുവെള്ളം വന്നു. ഉടനെ തന്നെ കുളിച്ചു റെഡിയായി . എട്ടു മണി ആയപ്പോള്‍ ഞങ്ങള്‍ പോകാനായി ഇറങ്ങി. ആയിരത്തി ഇരുനൂറു രൂപ വാടകയും കൊടുത്തു ഞങ്ങള്‍ പുറത്തിറങ്ങി.അപ്പോള്‍ പള്ളിമണി മുഴങ്ങുന്നുണ്ടായിരുന്നു.ഞായറാഴ്ചയാണ് പള്ളിയില്‍ പക്ഷെ വലിയ തിരക്കൊന്നുമില്ല . മോഡിയെ പേടിച്ചു ആരും വരാത്തതാണോ എന്ന് അറിയില്ല . അവിടെ നിന്ന് ഒരു ഓട്ടോയില്‍ ഞങ്ങള്‍ പുതിയ സ്റ്റാണ്ടിലെയ്ക്ക് പോയി. ഏകദേശം 8 .15 ആയപ്പോള്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. എട്ടരയ്ക്കാണ് അടുത്ത ബസ്‌ . ഓരോ മിനിട്ട് കഴിയുമ്പോഴും അല്പം ടെന്‍ഷന്‍ ആയിക്കൊണ്ടിരുന്നു. പത്തു മണിക്ക് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.അല്പം വൈകിയാല്‍ എല്ലാം കുളമാകും. എന്തായാലും വലിയ പ്രശ്നമുണ്ടായില്ല. എട്ടരയ്ക്ക് ബസ്‌ വന്നു. ഇങ്ങോട്ട് വന്നപോലെ തന്നെ എല്ലാം. നാല്‍പതു രൂപ ടിക്കറ്റ്‌. കുടിലുകള്‍ , വ്യവസായ സ്ഥാപനങ്ങള്‍ , കൃഷി സ്ഥലങ്ങള്‍ , അവസാനം വഡോദര ബസ്‌ സ്റ്റാന്റ്. അവിടുന്ന് ഓട്ടോ . മീറ്ററില്‍ നല്പത്തിമൂന്നു രൂപ കാണിച്ചു . ഞാന്‍ അമ്പതു കൊടുത്തു . അയാള്‍ പത്തു തിരിച്ചു തന്നു . മൂന്നു രൂപ ചിലറ ഇല്ലെങ്കില്‍ വേണ്ട എന്നായി പുള്ളി. പക്ഷെ ഗുജറാത്തില്‍ വന്നു ഒരു ഓട്ടോക്കാരനോട് കടക്കാരന്‍ ആകുന്നതു മോശമല്ലേ. ഞാന്‍ അഞ്ചു രൂപ കൊടുത്തു. അയാള്‍ക്ക് സന്തോഷമായി.

ഞാന്‍ വാച്ചില്‍ നോക്കി.സമയം ഒന്‍പതര . സമയം അവിടെ ഉള്ള ഒരു കടയില്‍ നിന്ന് ഇഡലി ചായയും കഴിച്ചു. പത്തു മണി ആകാറായപ്പോള്‍ ഞങ്ങള്‍ പ്രവേശന കവാടത്തിനടുത്തെത്തി. ആദ്യം ഞാന്‍ എന്‍റെ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു അകത്തു കയറി. പുറകെ അച്ഛന്‍ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു. അപ്പോള്‍ ആ പോലീസുകാരന്‍ സമ്മതിച്ചില്ല .ഫോട്ടോയില്‍ കാണുന്ന ആളല്ല മുന്‍പില്‍ നില്കുന്നത് എന്നാണ് പുള്ളി പറയുന്നത്. അയാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സര്‍ക്കാര്‍ തന്ന എന്‍റെ വോട്ടര്‍ കാര്‍ഡ്‌ കണ്ടിട്ട് ഇതില്‍ ആരുടെ ഫോട്ടോ ആണെന്ന് ഞാന്‍ തന്നെ ചോദിച്ചിട്ടുണ്ട് . അപ്പോള്‍ അച്ഛന്റെ ഫോട്ടോയുടെ കാര്യം പറയേണ്ടതില്ലല്ലോ. 1998 -ഇല്‍ എടുത്ത ഫോട്ടോ ആണ്. മുപ്പത്തിയേഴ് വയസ്സുള്ള , മുടിയൊക്കെ കറുത്ത ഒരു താടിക്കാരന്‍ ആണ് അതിലുള്ളത്. ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നതോ മുടി മുഴുവന്‍ നരച്ച, ക്ലീന്‍ ഷേവ് ചെയ്ത ഒരു മനുഷ്യനും.കുറെ നേരം അവിടെ നിന്ന് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞപ്പോള്‍ പുള്ളി കടത്തി വിട്ടു.

എനിക്കോര്‍മ വച്ച കാലം തൊട്ടു അച്ഛന് താടിയുണ്ട്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. അച്ഛന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ പഴയ മാനേജര്‍ മരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ മകള്‍ ആയി പുതിയ മാനേജര്‍ . അച്ഛന്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഷേവ് ചെയ്യുന്ന ആളായിരുന്നു .(എനിക്കും അതെ സ്വഭാവം ആണ് ) ഒരിക്കല്‍ പുതിയ മാനേജര്‍ വിളിച്ചു ഇങ്ങനെ ഇവിടെ വരാന്‍ പറ്റില്ല . ഷേവ് ചെയ്തു മാത്രമേ വരാവു എന്ന് പറഞ്ഞത്രേ . അതിനു ശേഷം പിന്നെ അച്ഛന്‍ ഷേവ് ചെയ്തിട്ടേ ഇല്ല !!! ഇതു അമ്മ പറഞ്ഞ കഥ ആണ്. ശരിയാണ് എന്നോ അല്ല എന്നോ അച്ഛന്‍ എന്നോട് പറഞ്ഞിട്ടില്ല. എന്തായാലും ശരിയാകാനാണ് സാധ്യത.ഇതുപോലത്തെ കാര്യങ്ങളില്‍ എന്നേക്കാള്‍ വലിയ റിബല്‍ ആണ് അച്ഛന്‍. പിന്നെ രണ്ടു വര്‍ഷം മുന്‍പ് അതെ കമ്പനിയുടെ മറ്റൊരു ശാഖയിലെയ്ക്ക് സ്ഥലം മാറ്റം ആയപ്പോഴാണ് അച്ഛന്‍ ഷേവ് ചെയ്തത് .

അങ്ങനെ അകത്തു കയറി , സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞു ഒരു കസേരയില്‍ ഇരുന്നു. അപ്പോള്‍ " കേരളത്തില്‍ എവിടെയാ വീട് ? " എന്നൊരു ശബ്ദം . ഞങ്ങള്‍ മലയാളം പറയുന്നത് കേട്ട് പരിചയപെടാന്‍ വന്നതാണ്‌ ഒരു ചേട്ടനും അമ്മയും. പറഞ്ഞു വന്നപ്പോള്‍ ഭയങ്കര പരിചയമായി. പുള്ളിയുടെ പേര് നമ്പി നമ്പൂതിരി . വീട് തൃപൂണിത്തുറയില്‍. ഇപ്പോള്‍ ചെന്നൈ നാഗാര്‍ജുനയില്‍ ജോലി ചെയുന്നു. കൂടുകാരന്റെ കല്യാണത്തിന് വന്നതാണ്‌ . ഇടയ്ക്ക് അഞ്ചു കൊല്ലം ഗുജറാത്തില്‍ ജോലി നോക്കിയിട്ടുണ്ടത്രേ. അവര്‍ മുംബൈ വന്നിട്ട് അവിടുന്ന് ചെന്നൈയ്ക്കുള്ള വിമാനത്തില്‍ അങ്ങോട്ട്‌ പോകും. ഞങ്ങള്‍ അവിടുന്ന് കൊച്ചിക്കുള്ള വിമാനത്തില്‍ നാട്ടിലോട്ടും.സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ വിമാനത്തില്‍ കയറാനുള്ള അനൌണ്‍സ്മെന്റ് വന്നു . ഇനി തൃപ്പൂണിത്തുറയില്‍ വച്ചു കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.പുള്ളിയുടെ ഒരു കാര്‍ഡ്‌ തന്നു.

ഇങ്ങോട്ട് വന്ന വിമാനം പോലെ അല്ല തിരിച്ചു പോകുന്നത്. വിമാനത്തില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് പകരം എല്ലാം ചെറുക്കന്‍മാരാണ്. മുഖത്ത് വൈറ്റ് വാഷ്‌ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. നല്ല വെളുത്ത നിറം . മുടിയൊക്കെ കുന്തം പോലെ പൊങ്ങി നില്‍ക്കുന്നു. സ്പൈക് ചെയ്തു നിര്‍ത്തിയിരിക്കുന്നു എന്നും വേണമെങ്കില്‍ അല്പം ജാഡയ്ക്ക് പറയാം. പന്ത്രണ്ടു മണിയോടെ മുംബൈയില്‍ എത്തി. 2 ദിവസം മുന്‍പ് ആഹാരം കഴിച്ച അതെ സ്ഥലത്ത് നിന്ന് ആഹാരം കഴിച്ചു , ഒപ്പം ചായയും .
അവിടെ നിന്ന് രണ്ടു മണിയുടെ വിമാനത്തില്‍ തിരിച്ചു കേരളത്തിലേയ്ക്ക്. എല്ലാം അങ്ങോട്ട്‌ പോയപ്പോള്‍ വിവരിച്ചതുപോലെയൊക്കെ തന്നെ. കൂടുതല്‍ പറഞ്ഞു ബോര്‍ അടിപ്പിക്കുന്നില്ല . നാല് മണിയോടെ നെടുമ്പശ്ശേരിയില്‍ എത്തി. ഭാഗ്യം അവിടെ പാര്‍ക്ക്‌ ചെയ്ത ഞങ്ങളുടെ കാര്‍ അവിടെ തന്നെ ഉണ്ട്. കാക്കകളുടെ വിശ്രമസ്ഥലം ആയിരുന്നു അത് എന്ന് തോന്നുന്നു. വണ്ടിയില്‍ കാക്ക വിശ്രമിച്ചതിന്റെ തെളിവുകള്‍ കിടപ്പുണ്ട്. വീട്ടില്‍ കൊണ്ടുപോയി നന്നായിട്ടൊന്നു കഴുകണം. ഉടനെ തന്നെ വണ്ടി എടുത്തു ഞങ്ങള്‍ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു..

*********************************
ഓരോ യാത്രയും എനിക്ക് എന്നും പ്രിയപ്പെട്ടവയാണ് . കൂടുതല്‍ ആളുകളെ കാണാന്‍ , അവരുടെ സംസ്കാരവും വിശ്വാസവും അറിയാന്‍, അവരിലൊരാളായി കുറച്ചു ദിവസം താമസം.അങ്ങനെ അങ്ങനെ. ആദ്യമായിട്ടാണ് ഒരു ലകഷ്യത്തോടെ ഒരു സ്ഥലത്തേയ്ക്ക് പോയത്. അതുകൊണ്ട് തന്നെ മറ്റു സ്ഥലങ്ങള്‍ കാണാന്‍ പറ്റിയില്ല എന്ന ഒരു സങ്കടം മനസിലുണ്ട്. പല ദേശങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇതുപോലെ നല്ല ആളുകളെ കാണുവാന്‍ എനിക്കവസരം കിട്ടുന്നത് ആദ്യമായിട്ടാണ്. ഇനിയും അവിടെ പൊകാന്‍ ദൈവം അവസരം നല്‍കും എന്ന വിശ്വാസത്തോടെ തല്‍കാലം നിര്‍ത്തുന്നു..

Thursday, May 24, 2012

മോഡിയുടെ നാട്ടില്‍ - ഭാഗം 2

<a href="http://ekanthasanchaari.blogspot.in/2012/05/1.html">മോഡിയുടെ നാട്ടില്‍ - ഭാഗം1</a>
 

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നവരെ കത്ത് താഴെ ഒരു ബസ്‌ കിടപ്പുണ്ടായിരുന്നു . അതില്‍ കയറി പുറത്തു കടക്കാനുള്ള വാതിലിന്‍റെ മുന്‍പിലെത്തി . കൊച്ചിയും മുംബൈയും പോലൊന്നുമല്ല വഡോദര വിമാനത്താവളം. ഒറ്റ നോട്ടത്തില്‍ ഒരു വലിയ വീട് പോലെ ഉണ്ട്. ഒരു വലിയ ഹാള്‍. വിമാനത്തില്‍ വന്ന ആളുകള്‍ പുറത്തു ഇറങ്ങിയതോടെ സ്ഥലം കാലിയായി . വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ അമിതാബ് ബച്ചന്‍റെ പരസ്യമാണ് ഓര്‍മ വന്നത് . " ബ്രീത്ത്‌ ഇന്‍ എ ബിറ്റ് ഓഫ് ഗുജറാത്ത്‌ " .



വഡോദരയില്‍ നിന്ന് ആനന്ദിലോട്ടു മുപ്പത്തെട്ടു കിലോമീറ്റര്‍ ഉണ്ട് . തല്‍കാലം ബസില്‍ പോകാം എന്ന് തീരുമാനിച്ചു . കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ അതാണ് നല്ലത് . അവിടെ നിന്ന ഒരു പോലീസുകാരനോട്‌ ഞാന്‍ ആനന്ദില്‍ പോകാനുള്ള ബസ്‌ കിട്ടുന്ന സ്ഥലം എവിടെയാണ് എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു .
"ക്യാ ? മുജെ ഇംഗ്ലീഷ് നഹി മാലൂം " അങ്ങേരു തിരിച്ചു പറഞ്ഞു .
അപ്പോഴാണ് ഒരു കാര്യം മനസിലായത് . ഇതു വരെ വന്നത് പോലെ അല്ല. ഇവിടെ നിന്ന് പുറത്തു കടക്കണേല്‍ ഹിന്ദി തന്നെ വേണം .
ഹിന്ദിയുടെ ബാലപാഠങ്ങള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു . "മേം(में ) കര്‍ത്താവയിരിക്കുമ്പോള്‍ ഹൂം(हूं) എന്ന് ചേര്‍ക്കണം. തും (तुम) കര്‍ത്താവായി ഇരിക്കുമ്പോള്‍ ഹൊ (हो ) എന്ന് ചേര്‍ക്കണം ." പക്ഷെ ഇപ്പോള്‍ ഞാനും അച്ഛനും ഉണ്ട്. അപ്പോള്‍ 'ഹം' (हम) ആണ് കര്‍ത്താവ്. എന്താ ചെര്‍ക്കണ്ടത് എന്ന് മുകേഷ് പണ്ട് പറഞ്ഞിട്ടില്ല . 'ഇനിയെന്താ ചെയ്യുക ? '


"ക്യാ ചാഹിയെ ? " ആ പോലീസുകാരന്‍ വീണ്ടും ചോദിച്ചു. ഇനി മേം , ഹം ഒന്നും നോക്കിയിട്ട് കാര്യമില്ല. ഹിന്ദിയുടെ ആദ്യമായി പഠിപ്പിച്ച അനീന മിസ്സിനെ മനസ്സില്‍ ധ്യാനിച്ച് വായില്‍ കിട്ടിയ ഹിന്ദി മൊത്തം ഞാന്‍ പറഞ്ഞു . പറഞ്ഞു മുഴുമിച്ചില്ല .പോലീസു ഫ്ലാറ്റ് . പോകാനുള്ള വഴി മൊത്തം അങ്ങേരു പറഞ്ഞു തന്നു. പ്രത്യേകിച്ച് ഒന്നുമില്ല . കുറച്ചകലെ ഒരു ബസ്‌ സ്റ്റാന്റ് ഉണ്ട്. അവിടെ ചെന്നാല്‍ G .S .R .T . C ബസ്‌ കിട്ടും. നമ്മുടെ നാട്ടിലെ അതേ വാക്കുകള്‍ തന്നെ . കേരളത്തിന്‍റെ k മാറ്റി ഗുജറാത്തിന്‍റെ G ആണ് ഇവിടെ എന്ന് മാത്രം .ബസ്‌ സ്റ്റാന്റ് വരെ ഓട്ടോക്ക് പോകാന്‍ അമ്പതു രൂപ ആകും എന്നും പറഞ്ഞു .
പുറത്തിറങ്ങി ഓട്ടോ വിളിക്കണം. ഇറങ്ങി വരുന്നവരെ കൊണ്ടുപോകാനായി ഓട്ടോകാര് കാത്തു നില്‍പ്പുണ്ടാരുന്നു . ആദ്യം കണ്ട ഓട്ടോക്കാരനോട് ബസ്‌ സ്റ്റാന്‍ഡില്‍ പോകാന്‍ എത്ര രൂപ ആകും എന്ന് ചോദിച്ചു. നൂറു രൂപ എന്ന് അയാള്‍ പറഞ്ഞു . അമ്പതു രൂപയെ ആകു എന്നാണ് പോലീസു പറഞ്ഞത് . ഞങ്ങള്‍ ഓട്ടോ വേണ്ട എന്ന് പറഞ്ഞു . അയാള്‍ എഴുപത്തി അഞ്ചിനു വരാം എന്ന് പറഞ്ഞു. അതും വേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞു . അപ്പോഴേക്കും അവിടെ കിടന്ന വേറെ ഒരു ഓട്ടോക്കാരന്‍ മീറ്റര്‍ ചാര്‍ജ് മതി എന്ന് പറഞ്ഞു ഓടി വന്നു. അങ്ങനെ അതില്‍ ഞങ്ങള്‍ കയറി. അവിടെ മീറ്ററില്‍ പൈസ അല്ല , ദൂരമാണ് കാണിക്കുന്നത്. ബസ്‌ സ്റ്റാന്റ് എത്തി . 2 .3 കിലോമീറ്റര്‍. ഡ്രൈവറുടെ കയ്യില്‍ ഒരു കാര്‍ഡ് ഉണ്ടാകും. അതില്‍ ഓരോ നൂറു മീറ്റര്‍ ദൂരം കഴിയുമ്പോള്‍ എത്ര ആണ് ചാര്‍ജ് എന്ന് എഴുതിയിട്ടുണ്ടാകും. സര്‍ക്കാര്‍ കൊടുക്കുന്ന കാര്‍ഡ്‌ ആണ്. അതിലും കൂടുതല്‍ മേടിക്കരുത് എന്നാണ് ചട്ടം. (എത്ര പേര് പാലിക്കുന്നുണ്ട് എന്ന് ദൈവത്തിനു മാത്രമേ അറിയൂ ) അയാള് ബാഗില്‍ നിന്ന് കാര്‍ഡ്‌ എടുത്തു നോക്കിയിട്ട് അമ്പതു രൂപ എന്ന് പറഞ്ഞു. ഞാന്‍ പൈസ എടുക്കാന്‍ പേഴ്സ് എടുത്തപ്പോള്‍ അച്ഛന്‍ കാര്‍ഡ്‌ കാണിക്കാന്‍ പറഞ്ഞു . അച്ഛന് ഹിന്ദി അറിഞ്ഞു കൂടാ . പക്ഷെ ഓട്ടോക്കാരന് മലയാളം അറിയാം എന്ന് തോന്നുന്നു . "കാര്‍ഡ്‌ കാണിക്കു " എന്ന് മലയാളത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ അത് അച്ഛന് കൊടുത്തു. അച്ഛന്‍ അത് നോക്കി. നാല്പത്തി മൂന്ന് രൂപ ആണ് 2 .3 കിലോമീറ്റര്‍ ദൂരത്തിനു എഴുതിയിരികുന്നത്. അച്ഛന്‍ എന്നോട് പറഞ്ഞു. വീണ്ടും എന്‍റെ ഹിന്ദി. പറഞ്ഞു തീരും മുന്‍പേ അങ്ങേരു ഏഴു രൂപ തിരിച്ചു തന്നു .


സമയം അഞ്ചര ആയി. ബസില്‍ കയറും മുന്‍പ് ഒരു ചായ കുടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സ്ടാണ്ടിനു മുന്‍പില്‍ ഒരാള്‍ ചായക്കട കണ്ടു . കട എന്ന് പറയാന്‍ പറ്റില്ല. ഒരു വലിയ മരം. അതിന്റെ ചുവട്ടില്‍ ഒരു അടുപ്പും കൂട്ടി അയാള്‍ ചായ ഉണ്ടാക്കി വില്കുന്നു . ഞങ്ങള്‍ രണ്ടു ചായ പറഞ്ഞു . അങ്ങേരു വേഗം ചായ ഉണ്ടാക്കി തന്നു. ഇഞ്ചിയും എലയ്ക്കയുമൊക്കെ ഇട്ട ഒരു നല്ല ചായ . ഓരോ ചായ കൂടി ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു . അയാള്‍ക്ക് സന്തോഷമായി.ഭാഷ കേട്ടിട്ട് ഞങ്ങള്‍ മദ്രാസില്‍ നിന്നാണോ എന്ന് അയാള്‍ ചോദിച്ചു. അല്ല കേരളത്തില്‍ നിന്നാണ് എന്ന് മറുപടി. അപ്പോള്‍ അയാള്‍ കേരളത്തില്‍ വന്നിട്ടില്ല എന്ന് പറഞ്ഞു മദ്രാസില്‍ ആറ് വര്‍ഷം ചായക്കട നടത്തിയ കഥയും അയാള്‍ പറഞ്ഞു . എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ ആനന്ദില്‍ ഇന്റര്‍വ്യൂ ഉണ്ട് എന്ന് ഞാന്‍ അറിയിച്ചു. അത് എനിക്ക് കിട്ടും എന്നും അപ്പോള്‍ അവിടെ വന്നു വീണ്ടും ചായ കുടിക്കണം എന്നും അയാള്‍ പറഞ്ഞു . വെറുതെ പറഞ്ഞതായിരിക്കാം. എങ്കില്‍ പോലും ഇങ്ങനെ നന്നായി പെരുമാറാന്‍ അറിയുന്ന ആളുകള്‍ ഉണ്ട് എന്നത് എന്നെ ശരിക്കും അത്ഭുദ്ധപ്പെടുത്തി. എല്ലാം കഴിഞ്ഞു ഞാന്‍ "താങ്ക്സ് " എന്ന് പറഞ്ഞപ്പോള്‍ "വെല്‍ക്കം" എന്ന് അയാള്‍ ഇംഗ്ലീഷില്‍ പറഞ്ഞു . ആ മുഖത്ത് അപ്പോഴുണ്ടായിരുന്ന സന്തോഷം നേരിട്ട് കാണേണ്ടതാണ് .


അവിടുന്ന് സ്റ്റാന്‍ഡില്‍ ചെന്നു ഞങ്ങള്‍ ആനന്ദ്‌ വഴി അഹമ്മദാബാദ് പോകുന്ന ഒരു ബസ്സില്‍ കയറി. ( അഹമ്മദാബാദ് ആണ് എന്നാണ് വിശ്വാസം.. എന്തായാലും ആനന്ദില്‍ പോകും എന്ന് പറഞ്ഞു. ഞങ്ങള്‍ കയറി.) നമ്മുടെ നാട്ടിലെ പോലത്തെ ആന വണ്ടി അല്ല. ഇപ്പോള്‍ ഇറങ്ങിയ 'ലോ ഫ്ലോര്‍ നോണ്‍ എ സീ ' മാതൃകയിലുള്ള വണ്ടി ആണ് . ഇരിമ്പു കസേരയ്ക്കു പകരം പ്ലാസ്റ്റിക്‌ കൊണ്ടുള്ള കസേര. വൃത്തി അല്പം കുറവാണു എന്ന് പറയാം. ബസ്‌ മൊത്തം പാന്‍ പരാഗിന്റെ മണമാണ് . ബസില്‍ കണ്ട പുരുഷന്മാരില്‍ എഴുപതു ശതമാനം പേരുടെയും വായില്‍ പാന്‍ ഉണ്ട്. അടുത്തിരുന്ന ഒരു ചേട്ടനോട് ആനന്ദില്‍ "ഇര്‍മ (IRMA ) " എവിടെയാണെന്ന് അറിയുമോ എന്ന് ചോദിച്ചു. അങ്ങേരു അങ്ങനെ ഒരു കോളേജ് കേട്ടിട്ടേ ഇല്ല . പക്ഷെ അമുലിന്റെ (AMUL ) കോളേജ് എന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് മനസിലായി. പുള്ളി ഇറങ്ങുന്ന സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി എന്ന് പറഞ്ഞു . ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു . ഒരാള്‍ക്ക് നാല്‍പ്പതു രൂപ.

വണ്ടി പുറപ്പെട്ടു. അല്പം നീങ്ങിയപ്പോള്‍ ഒരു ടോള്‍ ബൂത്തിലെത്തി. ഡ്രൈവര്‍ പൈസ കൊടുത്തു ബസ്‌ എടുത്തു. ഇവിടെ ആര്‍കും ടോള്‍ അടയ്ക്കുന്നതില്‍ പ്രശ്നമില്ല എന്ന് തോന്നുന്നു . എന്തായാലും കൊടുത്ത പൈസ മുതലാകും എന്നുറപ്പ്. നല്ല നാല് വരി പാത .


റോഡിന്‍റെ ഇരുവശവും ചെറിയ വീടുകള്‍ ഉണ്ട്. വീട് എന്ന് പറയുന്നതിനേക്കാള്‍ കുടിലുകള്‍ എന്ന് പറയുന്നതാകും സത്യം . കുറച്ചു മുന്‍പോട്ടു നീങ്ങിയപ്പോള്‍ കുറെ വ്യവസായ സ്ഥാപനങ്ങള്‍ കണ്ടു. അതിന്റെ മുന്‍പില്‍ മുഴുവന്‍ കണ്‍ട്ടൈനര്‍ ലോറികള്‍ നിരത്തി ഇട്ടിരിക്കുന്നു. അവിടുന്നും വണ്ടി മുന്‍പോട്ടു നീങ്ങി. ചെറിയ ചെറിയ ഗ്രാമങ്ങള്‍, ചെറിയ കൃഷി സ്ഥലങ്ങള്‍, വീണ്ടും വ്യവസായ ശാലകള്‍ .. ഒരു ചക്രം പോലെ ഒരേ കാഴ്ചകള്‍ വീണ്ടും വന്നുകൊണ്ടിരുന്നു. അവിടെ പ്രധാനമായും വാഴ ആണ് കൃഷി ചെയ്യുന്നത്. പിന്നെ ഒരു ചെറിയ ചെടി. എല്ലായിടവും കൃഷി ഉണ്ട്. കടുക് ആണോ എന്ന് സംശയമുണ്ട്‌ . (പക്ഷെ ഉറപ്പില്ല. )

ഈ യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം രാഷ്ട്രിയ പരസ്യങ്ങളുടെ അഭാവമായിരുന്നു . വീടുകള്‍ക്ക് മതിലുകള്‍ ഇല്ലാത്തതിനാലാകാം പാര്‍ട്ടികളുടെ ചുവരെഴുത്തുകള്‍ ഇല്ല. ആകെ കണ്ടത് കൈപത്തിയുടെ ചിഹ്നതിലുള്ള ഒരു കൊടി മാത്രമാണ് . ഞാന്‍ മനസ്സില്‍ കണക്കു കൂട്ടിയ ഗ്രാമങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം . ബസ്‌ പിന്നെയും മുന്‍പോട്ടു നീങ്ങി...



 ****************************************************





സമയം ആറ് മണിയായി . വണ്ടി അമുല്‍ റോഡിനു മുന്‍പിലുള്ള സ്റ്റോപ്പില്‍ നിര്‍ത്തി. ഞങ്ങള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി. രജനികാന്ത് സിനിമയില്‍ അദ്ദേഹം ആദ്യമായി കാറില്‍ നിന്ന് ഇറങ്ങും പോലെ. കാലു നിലത്തു വെച്ചതും ശക്തമായി പൊടി മണ്ണ് പറന്നു പൊങ്ങി. എന്‍റെ കുറ്റമല്ല. അത്രയ്ക്ക് തരി മണ്ണാണ് അത്. ഞാന്‍ ഇട്ടിരുന്നത് വെളുത്ത പാന്റ് (pant ) ആയിരുന്നു എങ്കില്‍ മുട്ട് വരെ ഉയരത്തില്‍ പാന്റിന്റെ നിറം മാറിയേനെ. ഇപ്പോള്‍ അത്രയും കുഴപ്പം വന്നില്ല. എന്തായാലും ഷൂസ് ഒന്നുകൂടെ പോളിഷ് ചെയ്തെ ഇന്റര്‍വ്യൂവിനു കൊണ്ടുപോകാന്‍ പറ്റു. യാത്രക്കാരെ ഇറക്കിയിട്ട്‌ ബസ്‌ മുന്പിലോട്ടു നീങ്ങി . ആനന്ദില്‍ ഫെബ്രുവരി മാസത്തില്‍ തണുപ്പാണ് എന്ന് ആരൊക്കെയോ പറഞ്ഞ കാരണം ഞങ്ങള്‍ രണ്ടു കമ്പിളി ഉടുപ്പ് വാങ്ങിയിരുന്നു . പക്ഷെ തണുപ്പ് ഇല്ലെന്നു മാത്രമല്ല അത്യാവശ്യം ചൂടാണ് താനും .വെറുതെ അത് ചുമന്നു കൊണ്ടുവന്നു .



നല്ല മനോഹരമായ സ്ഥലം എന്ന് പറയാന്‍ പറ്റില്ല.എങ്കിലും വല്ലിയ കുഴപ്പമില്ല. പറയത്തക്ക വൃത്തി ഒന്നും ഇല്ല . "ഗോവധ നിരോധന നിയമം " നടപ്പിലാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്‌ എന്ന് ആനന്ദ് കണ്ടാല്‍ തന്നെ മനസിലാകും . റോഡില്‍ വാഹനങ്ങളുടെ അത്ര തന്നെ തന്നെ പശുക്കളുമുണ്ട് . നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ഇതിനകം ആരുടെയെങ്കിലും വയറ്റില്‍ എത്തിയേനെ . ഓരോ അടി നടക്കുമ്പോഴും സൂക്ഷിച്ചു കാലു വെക്കണം. അല്ലെങ്കില്‍ ചാണകത്തില്‍ ചവിട്ടുമെന്ന് ഉറപ്പാണ്‌ . ഇന്റര്‍വ്യൂ പിറ്റേന്ന് ആണെങ്കിലും അന്ന് തന്നെ കോളേജ് ഒന്ന് കണ്ടിട്ട് താമസിക്കുന്ന ഹോട്ടലില്‍ പോകാം എന്ന് തീരുമാനിച്ചു.അല്ലെങ്കില്‍ അല്പം സംശയം ഉണ്ടായാല്‍ സമയത്തിന് എത്താന്‍ പറ്റിയില്ലെങ്കിലോ.

അവിടെ നിന്ന ഒരു ഓട്ടോകാരനോട് ഇര്‍മ-ഇല്‍ പോകാനുള്ള വഴി ചോദിച്ചു.പുള്ളി വഴി കൃത്യമായി പറഞ്ഞു തന്നു. മുന്നിലുള്ള വഴിയിലൂടെ നടന്നാല്‍ വലതു വശത്തെ മൂന്നാമത്തെ വഴി. അവിടുന്ന് നേരെ പോയാല്‍ ഇടതു വശത്ത് കോളേജ് കാണാം. വേണമെങ്കില്‍ ഓട്ടോയ്ക്ക് പോകാം എന്നും പക്ഷെ അത്രയ്ക്ക് ദൂരമില്ല എന്നും പുള്ളി തന്നെ പറഞ്ഞു. മുന്‍പില്‍ കണ്ട ഇടവഴിയിലൂടെ ഞങ്ങള്‍ നടത്തം തുടങ്ങി . ആദ്യം പറഞ്ഞപോലെ തന്നെ ആളുകളേക്കാള്‍ പശുക്കള്‍ ആണ് വഴിയില്‍ കൂടുതല്‍. അല്പം നടന്നപ്പോള്‍ അങ്ങേരു പറഞ്ഞ മൂന്നാമത്തെ വഴിയെത്തി .അവിടെ നിന്ന് വലത്തോട്ട് നടന്നു. ബസ്സില്‍ വച്ച് വഴിയില്‍ കണ്ട വീടുകള്‍ പോലെ അല്ല ഇവിടെ . അല്പം കൂടെ വലിയ വീടുകള്‍ ആണ്. എങ്കിലും നമ്മുടെ നാട്ടിലെ പോലെ ഉള്ള സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് വീട് വെക്കുന്ന ശീലം ഇവിടെ ആര്‍ക്കുമില്ല എന്ന് തോന്നുന്നു . എല്ലാ വീട്ടിലും എ സീ ഉണ്ട്. ചില വീടുകള്‍ക്ക് മുന്‍പില്‍ ചെറിയ ക്ഷേത്രം പോലെ പണിതു വെച്ചിട്ടുണ്ട്. മൂന്ന് മൂന്നര അടി ഉയരം വരും. ശ്രീകോവിലിന്റെ ഒരു ചെറിയ രൂപം. കോണിന്റെ ആകൃതിയിലാണ് അവയുടെ മുകള്‍ഭാഗം . അതിനു മുകളില്‍ പത്തിരുപതു തേങ്ങ കൂട്ടിക്കെട്ടി തൂക്കി ഇട്ടിട്ടുണ്ട്. എന്താണ് വിശ്വാസം എന്ന് അറിയില്ല. ആളുകളെ പുറത്തു കാണാത്തതിനാല്‍ ആരോടും ചോദിക്കാനും പറ്റിയില്ല.

അല്പം നടന്നിട്ടും ഇര്‍മ എന്ന ബോര്‍ഡ്‌ പോലും കാണുന്നില്ല. ഒടുവില്‍ അവിടെ ഒരു ഗേറ്റിനു മുന്‍പില്‍ ഇരുന്ന സെക്യൂരിറ്റി ചേട്ടനോട് ഇര്‍മ എവിടെയാ എന്ന് ചോദിച്ചു . പുള്ളി പറഞ്ഞു ഇതാണ് ഇര്‍മ എന്ന്. ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. നമ്മുടെ നാടിലെ പോലെ വലിയ ബോര്‍ഡോ , പടുകൂറ്റന്‍ മതിലോ ഒന്നുമില്ല. ഒരു ചെറിയ മതില്‍. മുന്‍പില്‍ ചെറിയ ഒരു ഗേറ്റ്. ഇര്‍മ എന്ന് എഴുതി വെച്ചിട്ട് പോലുമില്ല. അല്പം അകലെ ഒരു കൊച്ചു ബോര്‍ഡ്‌ ഉണ്ട് എന്ന് സെക്യൂരിറ്റി പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അത് ശ്രദ്ധിച്ചത്. എനിക്ക് വേണമെങ്കില്‍ അപ്പോള്‍ അകത്തു കയറാം. അവര്‍ താമസം ഒരുക്കിയിടുണ്ട്. പക്ഷെ അച്ഛന് അവിടെ കയറാന്‍ പറ്റില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പുറത്തു മുറിയെടുത്തത്. എന്നെ കണ്ടപ്പോള്‍ അവിടെ എഴുതിയിട്ട് അകത്തു കയറാന്‍ സെക്യൂരിറ്റി പറഞ്ഞു .പക്ഷെ എനിക്ക് ഇന്റര്‍വ്യൂ പിറ്റെന്നായതിനാല്‍ ഞങ്ങള്‍ "നാളെ വരാം" എന്ന് പറഞ്ഞിട്ട് അവിടെ കിടന്നിരുന്ന ഒരു ഓട്ടോയില്‍ ഹോട്ടലിലെയ്ക്ക് തിരിച്ചു. രാവിലെ എട്ടു മണിക്ക് എത്തണം എന്ന് ഓര്‍മിപ്പിക്കാന്‍ സെക്യൂരിറ്റി മറന്നില്ല.

അവിടെ നിന്നും ഓട്ടോയില്‍ ഹോട്ടലിലെയ്ക്ക് പോയി. ഹോട്ടല്‍ റിലാക്സ് എന്നാണ് പേര്. പഴയ ബസ്‌ സ്ടണ്ടിനു അടുത്താണ് . ഗൂഗിള്‍ മാപില്‍ ഒന്ന് നോക്കിയിരുന്നതിനാല്‍ വലിയ സംശയം വന്നില്ല. ഓട്ടോക്കാരനും ഹോട്ടല്‍ അറിയാമായിരുന്നു. ഹോട്ടലില്‍ എത്തി. അമ്പതു രൂപ ആയി. പൈസ കൊടുത്തു ഞങ്ങള്‍ ഹോട്ടലിലേയ്ക്ക് നടന്നു . ഹോട്ടല്‍ എന്നാണ് എഴുതി വെച്ചിരിക്കുന്നത് എങ്കിലും ഏഴു നിലയില്‍ ആകെ മുകളിലെ നാല് നില മാത്രമാണ് ഹോട്ടല്‍ . ബാക്കി എല്ലാം കടകളാണ് . തുണിക്കട, തയ്യല്‍ കട, പച്ചക്കറി കട അങ്ങനെ. ആനന്ദില്‍ ഞങ്ങള്‍ കണ്ട എല്ലാ ഹോട്ടലുകളും അങ്ങനെ ആയിരുന്നു . ഞങ്ങള്‍ ഹോട്ടലില്‍ എത്തി. റൂം തരുന്നതിനു മുന്‍പ് നമ്മളുടെ മേല്‍വിലാസം തെളിയിക്കുന്ന ഒരു രേഖ കാണിക്കണം. ( address proof ) . എങ്കില്‍ മാത്രമേ അവര്‍ മുറി തരു. ഞങ്ങള്‍ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു . ആ കാര്‍ഡ്‌ കൊണ്ട് അങ്ങനെയെങ്കിലും ഒരു പ്രയോജനം ഉണ്ടായി. വിമാനത്തില്‍ കയറാനും ഇതു തന്നെ ആണ് കാണിച്ചത് . അവിടെ ഉള്ള ഒരു സാധാരണ മുറി ഞങ്ങള്‍ എടുത്തു . എ സീ മുറി എടുപ്പിക്കാന്‍ ആകുന്നത്ര അവര് ശ്രമിച്ചു .പക്ഷെ വിജയിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . ഏകദേശം ഏഴര ആയപ്പോള്‍ ഞങ്ങള്‍ മുറിയില്‍ എത്തി.

വലിയ കുഴപ്പമില്ലാത്ത ഒരു മുറി. അറുനൂറു രൂപ ആണ് ടാക്സ് അടക്കം ഒരു ദിവസത്തെ വാടക. ഒരു വലിയ കണ്ണാടി , ഒരു ടി വി , ഒരു അലമാര ,ഒരു ബാത്ത് റൂം , പിന്നെ രണ്ടു കട്ടിലും , ഒരു മേശയും , രണ്ടു കസേരയും . റൂമില്‍ എത്തിയ ഉടനെ തന്നെ കുളിച്ചു ആഹാരം കഴിക്കാന്‍ ഞങ്ങള്‍ പുറത്തിറങ്ങി. ബസ്‌ സ്റ്റാന്റ് അടുത്താണല്ലോ . അവിടെ ഹോട്ടല്‍ കാണും എന്ന പ്രതീക്ഷയിലാണ് നടപ്പ് . ചെന്നപ്പോള്‍ അവിടെ എങ്ങും നല്ല ഹോട്ടല്‍ ഇല്ല. എല്ലാം തട്ട് കട പോലെ ഉള്ളവയാണ് . പിറ്റേന്ന് ഇന്റര്‍വ്യൂ ഉള്ളത് കാരണം റിസ്ക്‌ എടുക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു . അവിടെ ഉള്ള ഒരു കടക്കാരനോട് സസ്യ ഭോജനശാല അടുത്തെവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു . എന്‍റെ ഹിന്ദി കേട്ടിട്ടാകണം ഏതു നാട്ടില്‍ നിന്ന വരുന്നത് എന്ന് ചോദിച്ചു. കേരളം എന്ന് പറഞ്ഞപ്പോള്‍ അയാള് ഒരു കടലാസ്സു എടുത്തു ഒരു മാപ് വരച്ചു തന്നു . അതിന്റെ അറ്റത്തു ഹോട്ടല്‍ സഹ്യോഗ് (sahyog ) എന്ന് എഴുതി. അത് ഒരു സൌത്ത് ഇന്ത്യന്‍ ഹോട്ടല്‍ ആണെന്നും , നിങ്ങളുടെ നാട്ടിലെ ഭക്ഷണം അവിടെ കിട്ടും എന്നും പുള്ളി പറഞ്ഞു. ഇത്രയും ആത്മാര്‍ഥമായി മനുഷ്യരോട് പെരുമാറുന്നവര്‍ ഇപ്പോഴുമുണ്ട് എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി . പുള്ളി വരച്ച മാപ്പ് കൃത്യമാണ് . നടന്നു അറ്റത്തെത്തിയപ്പോള്‍ അവിടെ ഹോട്ടല്‍ ഉണ്ട്. അങ്ങനെ അവിടെ നിന്ന് ഭക്ഷണം കഴിച്ചു ഞങ്ങള്‍ തിരിച്ചു നടന്നു.

സമയം ഒന്‍പതു കഴിഞ്ഞിരുന്നു . പക്ഷെ നഗരം ഉറങ്ങിയിട്ടില്ല. വരുന്ന വഴി ഒരു ചന്ത കണ്ടു. ഇവിടുത്തുകാര്‍ മണ്ടി മാര്‍ക്കറ്റ്‌ എന്നോ മറ്റോ ആണ് പറയുന്നത്. അവിടെ നിന്ന് 2 കിലോ റോബസ്റ്റ പഴവും വാങ്ങി ഞങ്ങള്‍ തിരിച്ചു നടന്നു . ബസ്‌ സ്റ്റാന്റ് ആയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് . അതിന്റെ മുന്‍പിലായി ഒരു ക്രിസ്ത്യന്‍ പള്ളി ഉണ്ട്. അപ്പോള്‍ മോഡിയുടെ നാട്ടില്‍ എല്ലാ മതത്തില്‍ പെട്ടവരും ഉണ്ട് എന്ന് ഉറപ്പായി. അവിടെ നിന്നും നടന്നു ഞങ്ങള്‍ തിരിച്ചു ഹോട്ടലില്‍ എത്തി. അടുത്ത ദിവസത്തെ ഇന്റര്‍വ്യൂ വിനു വേണ്ടി പഠിച്ച കുറെ കാര്യങ്ങള്‍ എടുത്തു വീണ്ടും വായിച്ചു നോക്കി. കിടക്കും മുന്‍പ് ടി വി വെച്ചു. ആകെ ഏഷ്യാനെറ്റ്‌ മാത്രമാണ് മലയാളം ചാനല്‍ ആയി കിട്ടുന്നത്. നല്ല പരിപാടി ഒന്നുമില്ലാത്തതിനാല്‍ ഇംഗ്ലീഷ് ന്യൂസ്‌ ചാനല്‍ വെച്ചു . പിറ്റേന്ന് പട്ടിയാല കോടതിയില്‍ നിന്ന് ചിദംബരം പ്രതി ആണോ അല്ലയോ എന്ന് വിധി വരും. അതിന്റെ ചര്‍ച്ച ആണ് എല്ലാ ചാനലിലും . പക്ഷെ സ്റ്റാര്‍ ന്യൂസ്‌ മാത്രം ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പിനെ പറ്റി പറയുന്നു . കോണ്‍ഗ്രസ്‌ അവിടെ വലിയ സംഭവം ആകുമെന്നാണ് അവര്‍ കണ്ടു പിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സും അജിത്‌ സിംഗിന്റെ പാര്‍ട്ടിയും കൂടി 99 സീറ്റ്‌ നേടുമത്രേ . അതില്‍ ഉത്തരം കിട്ടാന്‍ മാര്‍ച്ച്‌ ആറ് വരെ കാക്കണം. ചിദംബരത്തിന്റെ കാര്യം പിറ്റേന്ന് അറിയാം. കള്ളത്തരം ചെയ്ത ഒരാളെയും വെറുതെ വിടരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു .


 തുടരും ...

Friday, May 18, 2012

മോഡിയുടെ നാട്ടില്‍ - ഭാഗം 1

ഗുജറാത്ത്‌ സന്ദര്‍ശിക്കുക എന്നത് 2007 ഇലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തൊട്ടുള്ള ഒരാഗ്രഹമാണ്. അവിടെ വന്‍ വികസനങ്ങള്‍ നടക്കുന്നു എന്ന് ഒരു വിഭാഗം . അത് വെറുതെ പറ്റിക്കാന്‍ പറയുന്നതാണ് എന്ന് വേറെ ഒരു വിഭാഗം.എന്തായാലും 2001 -ഇല്‍ ഉണ്ടായ ഭൂകമ്പത്തിലും പിന്നീടുണ്ടായ വര്‍ഗീയലഹളയിലും നശിച്ചുപോകാതെ ശക്തമായി തിരിച്ചു വന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്‌ .നമ്മുടെ ഗാന്ധിജിയുടെ നാട് .. എന്തായാലും കാണണം. അങ്ങനെയിരിക്കുമ്പോഴാണ് ഗുജറാത്തിലെ ആനന്ദ് സന്ദര്‍ശിക്കുവാന്‍ എനിക്കൊരു അവസരം കിട്ടുന്നത് . വേറെ സ്ഥലങ്ങള്‍ കാണാന്‍ സമയം ഇല്ല. എങ്കിലും കിട്ടിയ അവസരം പാഴാക്കാതെ ആനന്ദില്‍ പോയേക്കാം എന്ന് വച്ചു. ആദ്യം തീവണ്ടിയില്‍ പോകാം എന്ന് തീരുമാനിച്ചു . പക്ഷെ നോക്കിയപ്പോള്‍ ഒറ്റ വണ്ടിയിലും സീറ്റ്‌ ഇല്ല. 158 വെയിറ്റിംഗ് ലിസ്റ്റ് ഉള്ള ഓഖ എക്സ്പ്രസ്സ്‌ ആണ് ആകെയുള്ള പ്രതീക്ഷ. പിന്നെ ഒരാഴ്ച അവധിയും വേണ്ടി വരും . അത്രയും അവധി കിട്ടാനും പ്രയാസം. അതുകൊണ്ട് അവസാനം വിമാനത്തിലാകാം യാത്ര എന്ന് തീരുമാനിച്ചു. ഫെബ്രുവരി 4 ശനിയാഴ്ച കാലത്ത് 9 മണിക്ക് എനിക്ക് ആനന്ദിലെ കലാലയത്തില്‍ അഭിമുഖപരീക്ഷക്ക് ചെല്ലണം.( ആരും ദയവു ചെയ്തു അത് എന്തായി എന്ന് ചോദിക്കരുത് . എന്തെങ്കിലും ആയാല്‍ ഞാന്‍ അറിയിക്കുന്നതായിരിക്കും.) അതുകൊണ്ട് മൂന്നാം തിയതി വെള്ളിയാഴ്ച വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചു .




വിമാനത്തിനു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. രാവിലെ 8 .50 -നു നെടുമ്പാശ്ശേരിയില്‍ നിന്ന് മുംബൈക്ക് വിമാനം . 10 .50 ആകുമ്പോള്‍ മുംബൈയില്‍ എത്തും. അവിടുന്ന് വൈകിട്ട് 3 .15 നു വഡോദരയ്ക്കുള്ള (പണ്ടത്തെ ബറോഡ ) വിമാനത്തില്‍ ഗുജറാത്തിലേക്ക് . മടക്കയാത്ര അഞ്ചാം തിയതി . എന്നെ ഒറ്റയ്ക്ക് വിടാന്‍ പേടിയായതിനാല്‍ അച്ഛനും കൂടെ വരാന്‍ തീരുമാനിച്ചിരുന്നു . രാവിലെ എങ്ങനെ വിമാനത്താവളത്തിലേക്ക് പോകും എന്നതായി അടുത്ത സംശയം . ഒന്ന് രണ്ടു ടാക്സി ഡ്രൈവര്‍മാരോട് അന്വേഷിച്ചപ്പോള്‍ എഴുനൂറു രൂപ വേണം എന്നവര്‍ പറഞ്ഞു . ആകെ 25 കിലോമീറ്റര്‍ ഉണ്ട്. അതിനു എഴുനൂറു എന്തായാലും കൊടുക്കണ്ട എന്ന് തീരുമാനിച്ചു. ഞങ്ങള്‍ കാര്‍ അവിടെ കൊണ്ടുപോയി പാര്‍ക്ക്‌ ചെയ്തു പോകാന്‍ തീരുമാനിച്ചു. അതാകുമ്പോള്‍ തിരിച്ചു വരാനും എളുപ്പമുണ്ടല്ലോ. അല്ലെങ്കില്‍ ഇങ്ങോട്ട് ഒരു ആയിരം കൂടെ പോകും എന്നുറപ്പാണ് .

അങ്ങനെ ഫെബ്രുവരി മൂന്നാം തിയതി രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ കാറില്‍ വിമാനത്തവളത്തിലേക്ക് യാത്ര തിരിച്ചു. ഏഴര ആയപ്പോള്‍ അവിടെ എത്തി. കാറ് പാര്‍ക്ക്‌ ചെയ്തിട്ടു വലിയ വലിയ ബിസിനസ്‌കാര് പോകുമ്പോലെ "മറ്റന്നാളത്തെ ഫ്ലൈറ്റില്‍ തിരിച്ചു വരും" എന്ന് പറഞ്ഞു രണ്ടു ദിവസത്തെ പാര്‍ക്കിംഗ് ഫീ ആയി മുന്നൂറു രൂപ അവിടെ ഉണ്ടായിരുന്ന പുള്ളിക്ക് കൊടുത്തു ശീട്ട് വാങ്ങി. അകത്തേക്ക് കയറാന്‍ തയാറെടുക്കുമ്പോള്‍ ഒരു കാര്‍ മുന്‍പില്‍ വന്നു നിന്നു.ശബരിമലയിലെ തന്ത്രി കണ്ടരരു മഹേശ്വരര് . പിന്നെ ഞങ്ങളെ അവിടെ നിര്‍ത്തി പുള്ളിയെ ആദ്യം സെക്യൂരിറ്റി കടത്തി വിട്ടു. ഞങ്ങള്‍ പതുക്കെ പുറകെ അകത്തു കയറി.ബോര്‍ഡിംഗ് പാസ്‌ എടുക്കാനുള്ള സ്ഥലത്ത് ചെന്നപ്പോള്‍ ഭയങ്കര തിരക്ക് . ഒരുവിധം അവിടെ നിന്ന് പാസ്‌ എടുത്തു.ബാഗ്‌ കൊടുത്തു വിടാതെ ഞങ്ങള്‍ കയ്യില്‍ വെക്കാന്‍ തീരുമാനിച്ചു . ആകെ 4 ജോഡി വസ്ത്രവും പിന്നെ കാച്ചിയ എണ്ണയും പിന്നെ സര്‍ട്ടിഫിക്കറ്റ് ഒക്കെയേ അതില്‍ ഉള്ളു. അങ്ങനെ പാസ്‌ എടുത്തു സെക്യൂരിറ്റി ചെക്കിംഗ് സ്ഥലത്തെത്തി. അവിടെ ഒരു നോര്‍ത്ത് ഇന്ത്യന്‍ ആണ് നില്കുന്നത്. ബാഗ്‌ പരിശോധിക്കാനായി വേറെ ലൈനില്‍ വച്ചിട്ടു ഞാനും അച്ഛനും മനുഷ്യന്മാരെ പരിശോധിക്കുന്ന ലൈനില്‍ കയറി നിന്നു. അപ്പോള്‍ ദെ തന്ത്രി വീണ്ടും മുന്‍പില്‍. പുള്ളി ഹൈദരാബാദ് പോകാനായി വന്നതാണ്‌. അവിടെ പൂജ ഉണ്ടത്രേ. കുറച്ചു കുശലമൊക്കെ പറഞ്ഞു സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു അപ്പുറത്തെത്തിയപ്പോള്‍ അടുത്ത പ്രശ്നം. എന്റെ ബാഗ്‌ അവര്‍ മാറ്റി വെച്ചിരിക്കുന്നു. അതില്‍ എന്തോ ഇരുമ്പ് സാധനം ഉണ്ടെന്നു. അവര്‍ ബാഗ്‌ തുറന്നപ്പോള്‍ സംഭവം മനസിലായി. ഷേവിംഗ് സെറ്റിലെ ബ്ലേഡ് ആണ് ആ സാധനം. അവര്‍ അത് എടുത്തു കളഞ്ഞിട്ടു ബാഗ്‌ തന്നു. വഡോദരയില്‍ ബാര്‍ബര്‍ ഷോപ്പ് കാണും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ബാഗുമെടുത്ത്‌ വെയിടിംഗ് റൂമില്‍ പ്രവേശിച്ചു . അരമണിക്കൂര്‍ അവിടെ ഇരിക്കണം.

2008 -ഇല്‍ ഡല്‍ഹിക്ക് പോകാന്‍ ഞാന്‍ ഇതിനു മുന്‍പ് വിമാനത്തില്‍ കയറിയിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ അല്പം സമാധാനമുണ്ട്. എങ്കിലും വിമാനത്താവളത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും അമേരിക്കയില്‍ പോയി "സാധനം കൈയിലുണ്ടോ ?" എന്ന് ചോദിച്ചു നടന്ന സംഭവമാണ് . ആദ്യമായി ഡല്‍ഹിക്ക് പോയപ്പോള്‍ ഏതാണ്ട് അതെ അവസ്ഥയായിരുന്നു . ആകെ അല്പം ഇംഗ്ലീഷ് മാത്രമാണ് അറിയാവുന്നത്. എനിക്ക് അന്ന് ഹിന്ദി കേട്ടാലും മനസിലാകില്ല. പിന്നെ ഒരു വിധം പുറത്തു കടന്നു . അവിടെ ഞങ്ങളെ വിളിക്കാന്‍ പ്രഭുവങ്കിള്‍ നേരത്തെ വന്നിരുന്നത് കൊണ്ട് രക്ഷപെട്ടു. ഇപ്പോള്‍ അത്രയും കുഴപ്പമില്ല . അത്യാവശ്യം ഹിന്ദി അറിയാം. പിന്നെ ഇംഗ്ലീഷ് എന്തായാലും അറിയാം. നമ്മുടെ നാടിനൊപ്പം ഞാനും പുരോഗമിക്കുന്നുണ്ട് .

ഏകദേശം എട്ടര മുംബൈക്ക് പോകാനുള്ളവര്‍ നാലാമത്തെ ഗേറ്റില്‍ എത്താന്‍ വിളിച്ചു പറയുന്നത് കേട്ടു. ബോര്‍ഡിംഗ് പാസുമായി നാലാം നമ്പര്‍ ഗേറ്റ് ലകഷ്യമാക്കി ഞങ്ങള്‍ നടന്നു .


കൈയിലുണ്ടായിരുന്ന പാസ്‌ അവിടെ നിന്നിരുന്ന ആളെ കാണിച്ചു. തുടര്‍ന്ന് അപ്പുറത്ത് കടന്നു അവിടെ ഞങ്ങളെ കാത്തു കിടന്നിരുന്ന ബസില്‍ കയറി. കുറച്ചകലെ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനം ലകഷ്യമാക്കി അത് പതുക്കെ നീങ്ങിത്തുടങ്ങി. ഈ വിമാനം എന്ന് പറയുന്ന സാധനം കണ്ടു പിടിച്ചത് റൈറ്റ് സഹോദരങ്ങള്‍ ആണെന്നാണ് ആധുനികശാസ്ത്രം പറയുന്നത് എങ്കിലും പണ്ട് തൊട്ടേ നമ്മുടെ നാട്ടില്‍ അതുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്‌. അന്നത്തെ ഏറ്റവും വലിയ പണക്കാരന്‍ ആയിരുന്ന കുബേരന് പുഷ്പകവിമാനം എന്ന സംഭവം ഉണ്ടായിരുന്നു. പിന്നീട് അത് സഹോദരനായ രാവണന് കൊടുത്തു. പുള്ളി അതിലാണ് സുന്ദരികളായ പെണ്‍കുട്ടികളെ ലങ്കയിലേക്ക് തട്ടിക്കൊണ്ടു പോയിരുന്നത്. അതിന്‍റെ സ്മരണയ്ക്കായിട്ടായിരിക്കണം ഇന്നും എല്ലാ വിമാനങ്ങളിലും സുന്ദരികളായ പെണ്‍കുട്ടികളെ നിര്‍ത്തുന്നത് . ഇന്നത്തെ കാലത്തും ഉണ്ടല്ലോ ഒരു രാവണന്‍ . വിജയ്‌ മല്യ എന്നാണ് പേര് എന്ന് മാത്രം.



ഞങ്ങള്‍ വിമാനത്തിനടുത്തെത്തി. ജെറ്റ് കണക്ട് എന്ന വിമാനമാണ് . രണ്ടു പെണ്‍കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങുന്നവരെ കാത്തു നില്‍പ്പുണ്ടായിരുന്നു .അവര്‍ ഞങ്ങളെ നോക്കി അഭിവാദ്യം ചെയ്തു . മല്യയുടെ വിമാനത്തിലുള്ള അത്രയും വരില്ലെങ്കിലും ഇവരും കുഴപ്പമില്ല. എല്ലാവരും അകത്തു കയറി. പതിനേഴാമത്തെ നിരയിലെ എ, ബി എന്ന സീറ്റുകളാണ് ഞങ്ങള്‍ക്ക് കിട്ടിയത്. വിമാനം പുറപ്പെടാനായി. യാത്രക്കിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപറ്റി അവര്‍ മുന്നറിയിപ്പ് തന്നു. വിമാനം വെള്ളത്തില്‍ വീണാല്‍ ഇടണ്ട കുപ്പായവും , വിമാനത്തില്‍ മര്‍ദം കുറഞ്ഞാല്‍ ശ്വാസം വലിക്കേണ്ട ഉപകരണങ്ങള്‍ എവിടെയാണെന്നും, സീറ്റ്‌ ബെല്‍റ്റ്‌ ഇടണ്ടതെങ്ങനെയനെന്നുമൊക്കെ അവര്‍ അഭിനയിച്ചു കാണിച്ചു. എന്തായാലും വിമാനം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പറന്നുയര്‍ന്നു . ആദ്യം കണ്ട പെണ്‍കുട്ടികള്‍ ഒരു ഉന്തു വണ്ടിയില്‍ എന്തൊക്കെയോ സാധനങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവന്നു . ഇതൊക്കെ റോഡില്‍ വില്‍ക്കുന്നവര്‍ വെറും ഹോട്ടല്‍ ജോലിക്കാര്‍ . അവര്‍ക്ക് വിലയില്ല. പക്ഷെ വിമാനത്തില്‍ നല്ല ശമ്പളം കിട്ടും. ഞങ്ങള്‍ ഒന്നും വാങ്ങിയില്ല. ഏകദേശം പതിനൊന്നുമണിയോടെ മുംബൈയിലെത്തി. ജീവനോടെ ഇവിടെ എത്തിച്ചതിനു ദൈവത്തിനും പൈലെറ്റിനും മനസ്സില്‍ നന്ദി പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.


അടുത്ത വിമാനം 3 മണിക്കാണ്. അത് വരെ അവിടെ വെറുതെ ഇരിക്കണം. മുംബൈ വിമാനത്താവളം കാണാന്‍ അങ്ങനെ ഒരു അവസരം കിട്ടി. നെടുമ്പാശ്ശേരിയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. കാരണം ഇതു അത്രയ്ക്ക് വലുതാണ്. എങ്കിലും വൃത്തി കൂടുതല്‍ നമ്മുടെ കൊച്ചി വിമാനത്താവളത്തിനാണ്.അതിനകം ഒന്ന് നടന്നു കണ്ടു. അവിടെ ഒരു ഭിത്തിയില്‍ ഒരു മനുഷ്യന്‍ വാളും കൊണ്ട് നില്‍കുന്ന പടമുണ്ട് . അതാണ് ഛത്രപതി ശിവജി . ഇവിടെയുള്ളവര്‍ക്ക് പുള്ളി ഭയങ്കര സംഭവമാണ്. വളരെ നല്ല ഒരു രാജാവായിരുന്നു . അതിന്‍റെ മുന്‍പില്‍ ഫ്രീ മസ്സാജ് എന്നെഴുതി ഒരു കസേര വെച്ചിട്ടുണ്ട്. ഒരു സായിപ്പു അതില്‍ ഇരിക്കുന്നു. മസ്സാജ് ആകുന്നുണ്ടോ എന്ന് അറിയില്ല. നമ്മുടെ നാടല്ലേ. ചിലപ്പോള്‍ പറ്റിക്കാന്‍ എഴുതിവച്ചതായിരിക്കാം .ഞങ്ങള്‍ സെക്യൂരിറ്റി പരിശോധന പൂര്‍ത്തിയാക്കി 16 -ആം ഗേറ്റില്‍ പോയി ഇരുന്നു. സമയം കൊല്ലാന്‍ വേണ്ടി അവിടെ കിടക്കുന്ന രണ്ടു -മൂന്ന് പത്രങ്ങള്‍ എടുത്തു വായിച്ചു. ലൈവ് മിന്റ് , ബോംബെ മിറര്‍ , ഹിന്ദുസ്ഥാന്‍ ടൈംസ്‌ ഇതൊക്കെ വായിച്ചു.അവിടെ കിടന്ന ഒരു മറാത്തി പത്രവും അതിനിടയ്ക്‌ എടുത്തു തിരിച്ചും മറിച്ചും നോക്കി. എന്നിട്ടും സമയം നീങ്ങുന്നില്ല. ഒന്നര മണിയായപ്പോള്‍ വിശപ്പിന്‍റെ വിളി വന്നു. എന്തെങ്കിലും കഴിക്കണം. അവിടെ ഊണ് കിട്ടാനില്ല. ഒടുവില്‍ ഒരു കടയില്‍ ചെന്ന് സമൂസയുടെ വില ചോദിച്ചു. രണ്ടെണ്ണം അറുപതു രൂപ. വേറെ നിവൃത്തി ഇല്ലാത്തതിനാല്‍ സങ്കടത്തോടെ ഞങ്ങള്‍ അത് വാങ്ങി കഴിച്ചു. സമൂസയ്ക്ക് ഇതാണ് വില എങ്കില്‍ ഊണ് കഴിക്കാന്‍ കിട്ടിയിരുന്നേല്‍ പേഴ്സ് കാലിയായേനെ. അത് കഴിഞ്ഞപ്പോള്‍ അച്ഛന് ഒരു ചായ വേണം എന്ന് ആഗ്രഹം. അവിടെത്തന്നെ ഉള്ള അടുത്ത ഒരു കടയില്‍ പോയി ചോദിച്ചു. എണ്‍പത് രൂപ. അതു കേട്ടപ്പോഴേ അച്ഛന് ചായ കുടിക്കാനുള്ള ആഗ്രഹം പോയി. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചു മേടിച്ചു. അതുംകൊണ്ട് സീറ്റില്‍ വന്നിരുന്നപ്പോള്‍ അടുത്ത പ്രശ്നം. ചായക്ക് മധുരമില്ല. പിന്നെ തിരിച്ചു പോയി കുറച്ചു പഞ്ചസാര കൊണ്ടുവന്നു അച്ഛന് കൊടുത്തു. ഇതാണ് ഇന്നത്തെ കാലത്തെ ചായ എന്ന് പറഞ്ഞാല്‍ അച്ഛന് അറിയില്ലല്ലോ . കഫെ കോഫി ഡേ എന്നൊന്നും പറഞ്ഞാല്‍ അച്ഛന് അറിയില്ല. ഞാനും ഇന്നു വരെ അവിടുന്ന് കുടിച്ചിട്ടില്ല എന്നത് വേറൊരു കാര്യം. എന്തായാലും ആ ചായ അച്ഛന് ഇഷ്ടപെട്ടില്ല. എനിക്കും.

സമയം രണ്ടര കഴിഞ്ഞു . മുംബൈ - വഡോദര വിമാനത്തില്‍ പോകാനുള്ളവര്‍ 16 -ആം ഗേറ്റില്‍ എത്താനുള്ള അറിയിപ്പ് വന്നു. മുന്‍പത്തെ കൊച്ചിയിലെ സംഭവങ്ങള്‍ അതെ പടി ഇവിടെയും. ബസ്‌ - സുന്ദരി - 17 എ ,ബി സീറ്റുകള്‍ . പക്ഷെ വിമാനത്തിനകത്ത്‌ ഭയങ്കര ചൂടാണ് . എ സീ പ്രവര്‍ത്തിക്കുന്നില്ല എന്ന് തോന്നുന്നു . ഞങ്ങളുടെ അടുത്തിരിക്കുന്ന പുള്ളി കോട്ടും സൂട്ടും ഒക്കെ ഇട്ടു വിയര്‍ത്തു കുളിച്ചിരിക്കുന്നു . അങ്ങേരു ഇടയ്ക്കിടക്ക് " പ്ലീസ്‌ സ്വിച്ച് ഓണ്‍ എ സീ " എന്ന് വിളിച്ചു കൂവി പക്ഷെ പ്രയോജനമുണ്ടായില്ല. 3 .15 വിടണ്ട വണ്ടി 4 മണിക്കാണ് എടുത്തത്‌ . അത് വരെ എ സീ യും ഇല്ലായിരുന്നു.തണുപ്പായി വന്നപ്പോഴേക്കും വഡോദര എത്തി. ഒരു ചൂടന്‍ യാത്ര. ഏകദേശം 5 മണിയോടെ വിമാനം വഡോദരയില്‍ എത്തി. ഞങ്ങളെ ഇറക്കാനുള്ള പടികള്‍ ഉരുട്ടി വിമാനത്തില്‍ ഘടിപ്പിച്ചു .


<a href="http://ekanthasanchaari.blogspot.in/2012/05/2.html"> മോഡിയുടെ നാട്ടില്‍ - ഭാഗം 2 </a>

Wednesday, May 16, 2012

കേരള പോലീസിന്‍റെ ജനസ്നേഹം

കഴിഞ്ഞ മാസം എന്‍റെ ഒരു സുഹൃത്ത്‌ നമ്മുടെ ഈ കൊച്ചു കേരളം കാണാനായി വന്നിരുന്നു. മൈസൂരില്‍ ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ ആയിരുന്നു. തന്മയ് മിശ്ര എന്നാണ് ടിയാന്‍റെ പേര് . ഉത്തര്‍ പ്രദേശ്‌ ആണ് സ്വദേശം . ഇപ്പോള്‍ ‍ ചെന്നൈ ആഫിസിലാണ് ജോലി . ഒപ്പം 5 -6 സുഹൃത്തുക്കളും ഉണ്ടായിരുന്നു . എനിക്ക് അത്യാവശ്യമായ് നാട്ടില്‍ ( കൊച്ചിയില്‍) പോകേണ്ടിയിരുന്നതിനാല്‍ അവര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കാണാന്‍ ‍ പറ്റിയില്ല :(
ഒരു പക്ഷെ അത് നന്നായി എന്ന് വേണമെങ്കില്‍ പറയാം. കാരണം ഇവിടെ വച്ച് അവന്‍റെ പേഴ്സ് മോഷണം പോയി.( ഞാന്‍ ഉണ്ടായിരുന്നെകില്‍ നമ്മുടെ നാടിനെപറ്റി എന്തൊക്കെ കേള്‍ക്കേണ്ടി വന്നേനെ ) പത്മനാഭന്‍റെ നാട്ടില്‍ വെച്ച് മോഷണമോ ? കലികാലം എന്നല്ലാതെ എന്താ പറയുക.. പക്ഷെ അത് സംഭവിച്ചു.അവന്‍ അത് തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍-ഇല്‍ ‍ അറിയിച്ചിട്ട് തിരിച്ചു ചെന്നൈയ്ക്ക് പോയി. ഇനിയാണ് ആ അത്ഭുതം സംഭവിക്കുന്നത്‌ . നമ്മുടെ പോലീസ് ആ പേഴ്സ് കണ്ടുപിടിച്ചു !!!!! മുഴുവനും കണ്ടു പിടിച്ചു എന്ന് പറയുന്നില്ല . ആ പേഴ്സ് കിട്ടി. പൈസ ഇല്ല എന്ന് മാത്രം . ഏതോ വിവരം കെട്ട കള്ളന്‍ ആയിരുന്നു മോഷ്ടാവ് .കാരണം പൈസ എടുത്തിട്ട് ക്രെഡിറ്റ്‌ കാര്‍ഡും എ.ടി .എം കാര്‍ഡും ഒക്കെ വഴിയില്‍ ഉപേക്ഷിച്ചു . ആരോ അത് കിട്ടിയപ്പോ പോലീസില്‍ ഏല്പിച്ചു . അത്ര തന്നെ . എന്തായാലും 2 ദിവസം കഴിഞ്ഞു തന്മയ് എന്നെ വിളിച്ചിട്ട് ആ പോലീസ് സ്റ്റേഷനില്‍ പോയി പേഴ്സ് മേടിച്ചു അയച്ചു തരണം എന്ന് പറഞ്ഞു . സന്തോഷപൂര്‍വ്വം ഞാന്‍ ആ ദൌത്യം ഏറ്റെടുത്തു .

അങ്ങനെ എന്‍റെ ദൌത്യം നിര്‍വഹിക്കാനായി ഞാന്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ തപ്പി യാത്രയായി . അവിടെ എസ്. ഐ (പേര് ഞാന്‍ മറന്നു പോയി ) -യെ കണ്ട് എന്‍റെ പേര് പറഞ്ഞാല്‍ അത് തരും എന്നാണ് തന്മയ് പറഞ്ഞത്. നമ്മുടെ പോലീസ് അല്ലേ, എനിക്കത് അത്ര വിശ്വാസമായില്ല . പോകുന്ന വഴി ഒരു 500 rs കൂടി എടുത്തു .

പോലീസ് സ്റ്റേഷന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ന്റെ അടുത്താണ് എന്ന് എനിക്കറിയാമായിരുന്നു . ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ന്‍റെ മുന്നില്‍ എത്തി. അവിടെ നിന്നിരുന്ന ഒരു ട്രാഫിക്‌ പോലീസുകാരനോട്‌ "സാറേ സ്റ്റേഷന്‍ ‍ എവിടാ?" എന്ന് ചോദിച്ചു." ദേ അതാണ് സ്റ്റേഷന്‍ " അയാള്‍ റെയില്‍വേ സ്റ്റേഷന്‍ ചൂണ്ടികാട്ടി പറഞ്ഞു .എനിക്ക് ദേഷ്യം വന്നു . പക്ഷെ ഇതു എന്‍റെ തെറ്റാണു . ഞാന്‍ ഏതു സ്റ്റേഷന്‍ ആണെന്ന് പറഞ്ഞില്ലല്ലോ . "സര്‍ ‍ ഞാന്‍ പോലീസ് സ്റ്റേഷന്‍ ആണ് ഉദേശിച്ചേ" . അപ്പോള്‍ അയാളുടെ മുഖത്ത് വന്ന ഒരു കള്ളച്ചിരി ഞാന്‍ ശ്രദ്ധിച്ചു . എനിക്ക് അയാള്‍ വഴിപറഞ്ഞു തന്നു . നന്ദി പറഞ്ഞു ഞാന്‍ വണ്ടിയെടുത്തപ്പോള്‍ അയാള്‍ എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചു . ഒരു പെറ്റി കേസ് പ്രതിയെ നോക്കി ചിരിക്കും പോലെയാണ് എനിക്ക് ആ ചിരി തോന്നിയത് .

ഞാന്‍ സ്റ്റേഷനില്‍ എത്തി എന്‍റെ ബൈക്ക് പുറത്തു പാര്‍ക്ക്‌ ചെയ്തു . അകത്തു കയറ്റാന്‍ ധൈര്യം വന്നില്ല.

ഞാന്‍ അകത്തേയ്ക്ക് കയറി . വലിയ സൌകര്യങ്ങലോന്നുമില്ല. ഓടിട്ട ഒരു പഴയ വീട് പോലെയുണ്ട് ആ സ്റ്റേഷന്‍ . അതില്‍ ഒരു മുറിയില്‍ എനിക്ക് കാണണ്ട എസ് . ഐ സാറ് ഇരിക്കുന്നു . മുന്‍പില്‍ തന്നെ ബോര്‍ഡ് ഉള്ളതുകൊണ്ട് ചോദിക്കണ്ടി വന്നില്ല. പുള്ളിയെ കണ്ടപ്പോ അതുവരെ ഉണ്ടായിരുന്ന ധൈര്യം കൂടെ പോയ പോലെ എനിക്ക് തോന്നി .

സകല ധൈര്യവും സംഭരിച്ചു ഞാന്‍ പറഞ്ഞു " സര്‍ എന്‍റെ പേര് സുമോദ് . എന്‍റെ ഒരു ഫ്രണ്ടിന്റെ പേഴ്സ് ..."
" ഓഹോ താനാണലേ സുമോദ് . തന്മയ് പറഞ്ഞിരുന്നു വരുമെന്ന് . " ഞാന്‍ മുഴുവന്‍ പറയും മുന്‍പേ അദ്ദേഹം പറഞ്ഞു.
തന്മയെ ഈ പുള്ളിക്ക് വര്‍ഷങ്ങളുടെ പരിച്ചയമുള്ളപോലെയാണ് സംസാരം.
അയാള്‍ തൊട്ടപ്പുറത്തെ മുറിയില്‍ ഇരുന്നിരുന്ന ആളെ വിളിച്ചിട്ട് " ആ സാധനം ഇയാളുടെ കൈയില്‍ കൊടുത്തേരെ " അയാള്‍ എന്നെ ഒന്ന് നോക്കി .
എന്നിട്ട് അദ്ദേഹം മനോഹരമായ തിരുവനന്തപുരം ശൈലിയില്‍ എസ് . ഐ യോട് തിരിച്ചു ചോദിച്ചു .
" യാതു സാധനം ?"
"മിനിയാന്ന് ഒരു ഉത്തര്‍ പ്രദേശുകാരന്റെ പേഴ്സ് കിട്ടിയില്ലേ അത് തന്നെ . ഇയാള്‍ അവന്‍റെ ഫ്രണ്ട് ആണ് "
" ഓ തന്നെ " എന്നെ നോക്കികൊണ്ട്‌ അദ്ദേഹം പറഞ്ഞു .


എന്നെ അദ്ദേഹം തൊട്ടടുത്ത മുറിയിലേയ്ക്ക് കൊണ്ടുപോയി . അവിടെ ഒരു കസേരയില്‍ ഒരു കോണ്‍സ്റ്റബിള്‍ ഇരുന്നു എന്തൊക്കെയോ എഴുതുന്നുണ്ടായിരുന്നു.
" ആ സാധനങ്ങള് അങ്ങ് കൊടുത്തു വിട്ടെരെടെയ് . യെവന്‍ ആ പയ്യന്റെ ഫ്രണ്ട് ആണ് ‍ " അലമാരയിലിരുന്ന ഒരു പൊതി ചൂണ്ടി ആ കോണ്‍സ്റ്റബിള്‍-ഇനോട് പറഞ്ഞു .
കോണ്‍സ്റ്റബിള്‍ ആ പൊതി തുറന്നു പേഴ്സ് എടുത്തു. എന്നിട്ട് ഒരു കടലാസ്സില്‍ എന്നെപറ്റി എഴുതാന്‍ തുടങ്ങി. ഞാന്‍ കൊണ്ട് പോയി എന്ന് എഴുതി ഒപ്പിട്ടാലെ തന്നു വിടാന്‍ പറ്റുകയുള്ളു .
"മോന്‍റെ പേരെന്താ? "
ഞാന്‍ പേര് പറഞ്ഞു .
" ഏതു താലൂക്കിലാണ് വീട്? "
"കണയന്നൂര്‍ താലൂക് "
"അഡ്രസ്‌ പറയു."
ഞാന്‍ പറഞ്ഞു കൊടുത്തു. അയാള്‍ എഴുതിതുടങ്ങി . പെട്ടന്ന് അപ്പുറത്തെ മുറിയില്‍ നിന്ന് ഒരാളെ കൊണ്ടുവന്നു അവിടെ നിര്‍ത്തി .
കൂടെ എസ് ഐ സര്‍ -ഉം ഉണ്ടായിരുന്നു .
ഞാന്‍ അല്പം പേടിയോടെ അങ്ങോട്ട്‌ നോക്കി.ഇതൊക്കെ ഇവിടുത്തെ സ്ഥിരം പരിപാടി അല്ലെ എന്ന മട്ടില്‍ കോണ്‍സ്റ്റബിള്‍ എഴുത്ത് തുടര്‍ന്ന്.
എസ് ഐ : " നീ എന്തിനാടാ മോഷ്ടിക്കാന്‍ പോയെ ? "
പ്രതി : "മോഷ്ടിക്കാന്‍ പോയതല്ല . ഞാന്‍ കോവളത്ത് കാറ്റ് കൊള്ളാന്‍ പോയതാ.അതിനിടയ്ക്കാണ് സംശയത്തിന്‍റെ പേരില്‍ എന്നെ പിടിച്ചോണ്ട് വന്നത് "
എസ് ഐ : "പാതിരാത്രി 12 മണിക്കാണോടാ നിന്റെ കാറ്റ് കൊള്ളല്‍? അവിടെ കിടക്കെടാ "
കയില്‍ ഒരു വിലങ്ങു വെച്ച് അയാളെ എസ് ഐ നിലത്തിരുത്തി.
അപ്പോഴേക്കും കോണ്‍സ്റ്റബിള്‍ എഴുതികഴിഞ്ഞിരുന്നു . പ്രതിയെ നോക്കുന്നത് കണ്ടു അയാള്‍ പറഞ്ഞു " എത്ര സൂക്ഷിച്ചു നോക്കണ്ട.. സ്ഥിരം പ്രതിയാ .ചിലപ്പോ ഇവിടുന്നു പോലും നിന്‍റെ പേഴ്സ് മോഷ്ടിച്ചു എന്ന് വരും "
അയാള്‍ എന്നോട് ഇങ്ങനെ പറഞ്ഞിട്ട് ഒന്ന് ഉറക്കെ ചിരിച്ചു.
ഇനി പേഴ്സ്-ഇലെ സാധനങ്ങളുടെ കണക്കെടുക്കണം .
ആദ്യം പേഴ്സ് എന്നെ കാണിച്ചു.
" ഇതാണോ അവന്റെ പേഴ്സ്?"
"സര്‍ ഞാന്‍ അവന്‍റെ പേഴ്സ് കണ്ടിട്ടില്ല "
"ഓ അത് ശരിയാണല്ലോ ." എങ്ങനെ പറഞ്ഞു അയാള്‍ പേഴ്സ് തുറന്നു .
അതില്‍ അവന്‍റെ ഫോട്ടോ ഉണ്ടായിരുന്നു ." ഇതു ആണോടാ നീ പറഞ്ഞ തന്മയ് മിശ്ര ? "
ഞാന്‍ നോക്കി . അതെ അവന്‍ തന്നെ . " അതെ സര്‍ . ഇതാണ് "
" ശരി , അപ്പൊ നമുക്ക് എഴുതാം "
പേഴ്സ് തുറന്നു .
ഒരു എസ് ബി ഐ എ .ടി . എം കാര്‍ഡ് , ഒരു ഐ. സി .ഐ .സി. ഐ ക്രെഡിറ്റ്‌ കാര്‍ഡ്‌ , ഒരു അക്ഷിസ് ബാങ്ക് കാര്‍ഡ്‌ , ഒരു പഞ്ചാബ് നാഷനല്‍ ബാങ്ക് കാര്‍ഡ്‌ .
"ഇവനെന്താ കാര്‍ഡ്‌ കച്ചവടമാരുന്നോ ? " അയാള്‍ ഉറക്കെ ചിരിച്ചു. ഞാനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു .
ഞങ്ങള്‍ ബാക്കി കൂടെ നോക്കി . ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്. പിന്നെ അവന്റെ 24 ഫോട്ടോ , ഭാവി വധുവിന്റെ 2 ഫോട്ടോ ( 2 മാസം കഴിഞ്ഞാല്‍ തന്മയുടെ കല്യാണമാണ് )
പിന്നെ ചെന്നൈയിലെ കുറെ കടകളുടെ കോണ്‍ടാക്റ്റ്‌ കാര്‍ഡ്സ് .
"ഇതൊക്കെ വെച്ച് പേഴ്സ് വീര്‍പിച്ചു പുറകില്‍ വെച്ച് നടന്നാല്‍ കള്ളന്മാര്‍ കൊണ്ടുപോയില്ലെങ്കിലെ അത്ഭുതമുള്ളൂ "
അദ്ദേഹം പറഞ്ഞു . അത് ശരിയാണെന്ന് എനിക്കും തോന്നി .

"ഇതാ ഒപ്പിടു" അയാള്‍ ആ കടലാസ് നീട്ടി . ഞാന്‍ അത് വായിച്ചു നോക്കിയിട്ട് ഒപ്പിട്ടു .
" ഇനി എസ് . ഐ യെ കണ്ടിട്ട് പൊക്കോളൂ " ഇങ്ങനെ പറഞ്ഞു അദ്ദേഹം ഒരു വീണ്ടും ഒന്ന് ചിരിച്ചു.
ഞാന്‍ തിരിച്ചു എസ്. ഐ യുടെ മുറിയില്‍ ചെന്നു .
"എല്ലാം കിട്ടിയോ സുമോദെ? "
എനിക്ക് അത്ഭുതമായി. ഇത്ര സ്നേഹമോ .
"കിട്ടി സര്‍ "
" അത് ഇന്നു തന്നെ അയക്കണം . ഞാന്‍ തന്മയെ വിളിച്ചു ചോദിക്കുമേ "
"അയക്കാം സര്‍ . താങ്ക്സ് "
ഞാന്‍ അവിടെ നിന്നിറങ്ങുമ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു . ഇത്രയും നന്നായി പോലീസുകാര്‍ പെരുമാറും ഇന്നു എനിക്കിപ്പോഴാണ് മനസിലായത് .
ഞാന്‍ സന്തോഷത്തോടെ തിരിച്ചു വീടിലേക്ക്‌ പോന്നു . പേഴ്സ് കിട്ടിയതിന്റെ സന്തോഷവും , പിന്നെ 500 രൂപ ലാഭിച്ചതിന്റെ സന്തോഷവും ...
എല്ലാ പോലീസ് സ്റ്റേഷന്‍ ഉം ഇങ്ങനെ ആയിരുന്നെങ്കില്‍ പൊതുജനത്തിന് ധൈര്യമായി വരാന്‍ കഴിയുമായിരുന്നു .

പൊതുജനങ്ങളെ സ്നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന നല്ലവരായ എല്ലാ പോലീസുകാര്‍ക്കും ഈ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു . :) :)