Sunday, February 7, 2021

പുതിയ കാർഷിക നിയമങ്ങൾ കൊണ്ട് കർഷകർക്ക് നേട്ടമുണ്ടാക്കാനാകുമോ ?

കുറച്ചു നാളുകൾക്കു ശേഷം ഞാൻ ഒരു പോസ്റ്റ് എഴുതുന്നു . എല്ലാവരും വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യണം. 

ആദ്യം നമുക്ക് നിയമങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

മൊത്തം മൂന്ന് നിയമങ്ങൾ ആണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ളത് .
ആദ്യത്തേത് The Farmers' Produce Trade and Commerce (Promotion and Facilitation) Act, 2020
ഇതിലൂടെ കർഷകർക്ക് ആർക്കു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും തങ്ങളുടെ സാധനങ്ങൾ വിൽക്കാം എന്ന് സർക്കാർ പറയുന്നു . ചന്തയ്ക്കു (മണ്ഡി ) പുറത്തു വിൽക്കുമ്പോൾ അതിനു വേറെ പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതികൾ പാടില്ല എന്നും പറയുന്നു . ആധുനിക സംവിധാനങ്ങളായ വെബ്സൈറ്റുകളും ആപ്പുകളും കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം . ഒപ്പം അവയ്ക്കു സർക്കാർ വക കടിഞ്ഞാണുകൾ ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ആ നിയമവ്യവസ്ഥയിൽ കൊടുത്തിരിക്കുന്നു .
രണ്ടാമത്തേത് Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act, 2020
കോൺട്രാക്ട് എഗ്രിമെന്റ് കൃത്യമായ ഒരു നിയമ പരിരക്ഷ സർക്കാർ ഉറപ്പാക്കുന്നു . ആരെങ്കിലും ആ എഗ്രിമെന്റിൽ നിന്ന് പിന്മാറിയാൽ അവർക്കു ശിക്ഷ ഉറപ്പാക്കാനും ഒപ്പം പ്രശ്നപരിഹാരത്തിനുള്ള കൃത്യമായ നടപടികളും സർക്കാർ ഉറപ്പു നൽകുന്നു
മൂന്നാമത്തേത് Essential Commodities (Amendment) Act, 2020
നിയമങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇതാണ് എന്നാണ് എന്റെ അഭിപ്രായം . നിലവിൽ essential commodity (ആവശ്യവസ്തു ) എന്ന ലിസ്റ്റിൽ നിന്നും പല സാധനങ്ങളെയും ഒഴിവാക്കുകയാണ് ചെയ്യുന്നത് . ഉരുളക്കിഴങ്ങു സവോള ഉൾപ്പെടെ പലതിനെയും ഒഴിവാക്കി . ആവശ്യവസ്തുക്കളിൽ സർക്കാരിന് ഒരുപാടു നിയന്ത്രണങ്ങൾ ഉണ്ട് . അവ ഉല്പാദിപ്പിക്കേണ്ടത് സർക്കാരിന്റെ ആവശ്യം ആയതുകൊണ്ട് തന്നെ മിനിമം സപ്പോർട്ട് പ്രൈസ് അടക്കം പല ആനുകൂല്യങ്ങളും ആവശ്യവസ്തുക്കൾ കൃഷി ചെയ്യുന്നവർക്ക് സർക്കാർ നൽകിയിരുന്നു . ഒപ്പം പൂഴ്ത്തിവയ്പു കരിഞ്ചന്ത വില്പന എന്നിവയും തടഞ്ഞിരുന്നു . അങ്ങനെ ഉള്ള ആവശ്യവസ്തുക്കളിൽ നിന്ന് ഒരുപാടു സാധനങ്ങളെ ഒഴിവാക്കി.അതിനോടൊപ്പം അവ എത്ര അളവിലും എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാനുള്ള അധികാരവും നിയമം നൽകുന്നു .
ഇനി ഈ മൂന്ന് നിയമങ്ങളും ചേർത്ത് നമുക്ക് ഒന്ന് പരിശോധിക്കാം . ആദ്യത്തേത് ഒറ്റ നോട്ടത്തിൽ വലിയ കുഴപ്പം ഇല്ല . പലപ്പോഴും ചന്തയിൽ മാത്രമേ കര്ഷകന് വിൽക്കാൻ സാധിക്കാറുള്ളു. അപ്പോൾ ആവശ്യത്തിനുള്ള വില ലഭിക്കാറുമില്ല . ഇനിയിപ്പോൾ ആര് കൂടുതൽ വില നൽകുന്നു അവർക്കു കൊടുക്കാൻ സാധിക്കും. സ്വാഭാവികമായും ഇടനിലക്കാർക്കു കിട്ടുന്ന ലാഭം കുറയും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
പക്ഷെ രണ്ടാമത്തെ നിയമം അങ്ങനെ അല്ല . കോൺട്രാക്ട് ഫാർമിംഗ് വരുമ്പോൾ കർഷകൻ എന്ത് ഉല്പാദിപ്പിക്കണം എന്നും ഏതു വിത്ത് ഉപയോഗിക്കണം എന്നും തീരുമാനിക്കുക ഈ എഗ്രിമെന്റ് വയ്ക്കുന്ന കമ്പനികൾ .ആയിരിക്കും അങ്ങനെ വരുമ്പോൾ നമ്മുടെ നാടിനും മണ്ണിനും പരിചയമില്ലാത്ത യൂറോപ്പിലും അമേരിക്കയിലും മാത്രം ഉപയോഗിക്കുന്ന പല വസ്തുക്കളും ഇവിടെ കൃഷി തുടങ്ങിയേക്കാം . അത് മണ്ണിനെയും പ്രകൃതിയെയും എങ്ങനെ ബാധിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല. പിന്നെ മൂന്നാമത്തെ നിയമം നോക്കിയാൽ പല ആഹാരസാധനങ്ങളെയും ആവശ്യവസ്തുക്കളിൽ നിന്ന് ഒഴിവാക്കി. അപ്പോൾ അവയുടെ വില നിയന്ത്രണം ഇനി സർക്കാരിന്റെ കൈയിലല്ലാതെ ആകും എന്നർത്ഥം . ഒപ്പം അവ കൃഷി ചെയ്യാനുള്ള ആനുകൂല്യങ്ങൾ സർക്കാർ കൊടുക്കുകയുമില്ല . ആദ്യമൊക്കെ അല്പം കൂടിയ വിലയിൽ എഗ്രിമെന്റ് വെച്ച് തന്നെ കോര്പറേറ്റുകൾ വാങ്ങിച്ചേക്കാം എന്നാൽ പിന്നീട് ഉണ്ടാകുന്നതു എന്താണ് എന്ന് വെച്ചാൽ കൃത്രിമമായി ക്ഷാമം സൃഷ്ടിക്കാനും അത് വഴി വില വർധിപ്പിക്കാനും അവ വാങ്ങുന്നവർക്ക് സാധിക്കും . ഒപ്പം അവയ്ക്കു മേൽ സർക്കാരിന് നിയന്ത്രണം ഉണ്ടാവുകയുമില്ല . ഗൂഗിൾ എടുത്തു monsanto അമേരിക്കയിൽ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോ കാണുന്നത് നല്ലതാണു . അവ നമുക്ക് കോർപ്പറേറ്റ് ഫാർമിംഗിന്റെ മറുവശം കാണിച്ചു തരും .
ഇനി അതിനുള്ള പരിഹാരം എന്താണ് എന്ന് വെച്ചാൽ അതും ഈ നിയമത്തിൽ തന്നെ ഉണ്ട് എന്നതാണ് സത്യം . വർഗീസ് കുര്യൻ അമുൽ തുടങ്ങിയപ്പോൾ ഉണ്ടായ സംഭവം എന്താണെന്നു വെച്ചാൽ പാലിന് വിലസ്ഥിരത ഉണ്ടായി എന്നതാണ് . അതിനു മുൻപ് കൃത്യമായ ഒരു വില പാലിന് ഇല്ലായിരുന്നു . പച്ചക്കറിയുടെയും അരിയുടെയും പോലെ ഓരോ ദിവസവും ഓരോ വില ആയിരുന്നു.ഒരു പാക്കറ്റിൽ ആക്കി പാൽ വിൽക്കാൻ തുടങ്ങിയപ്പോൾ വിലസ്ഥിരതയും കർഷകർക്ക് കൃത്യമായ വിലയും ഉറപ്പായി . ഒപ്പം മൂല്യവർധിത ഉത്പന്നങ്ങൾ ആയ ബട്ടറും പനീറും ഒക്കെ അമുൽ ഉണ്ടാക്കാൻ ആരംഭിച്ചു. അതിന്റെയും ലാഭം അവസാനം കർഷകർക്ക് തന്നെ ആണ് ലഭിക്കുന്നത് .
അതെ രീതിയിൽ തന്നെ കർഷകർ കൂടി യോജിച്ചു ഒരു സഹകരണ സംഘം ഉണ്ടാക്കുകയോ അല്ലെങ്കിൽ ഫാർമേർ പ്രൊഡ്യൂസർ കമ്പനി ഉണ്ടാക്കുകയോ വേണം . എന്നിട്ടു അവർ തന്നെ അവരുടെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്തു വിൽക്കണം . പുതിയ നിയമത്തിലൂടെ അതിനു സാധിക്കും. കർഷകരുടെ കമ്പനിക്ക് കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങിക്കാനും അവ എത്രകാലം വേണമെങ്കിലും സൂക്ഷിവയ്ക്കാനും കൂടിയ വിലയ്ക്ക് വിൽക്കാനും ഈ നിയമത്തിലൂടെ സാധിക്കും . ഒപ്പം മൂല്യ വർധിത ഉത്പന്നങ്ങൾ ആയ ബർഗറും , ബ്രെഡും , റെഡി ടു ഈറ്റ് ചപ്പാത്തിയും, ഉരുളക്കിഴങ്ങു ചിപ്സും , തക്കാളി സോസും ഒക്കെ ഉണ്ടാക്കാൻ തുടങ്ങണം . അപ്പോൾ കൂടുതൽ ലാഭം ഉണ്ടാവുകയും ,കൂടുതൽ വില കർഷകർക്ക് ലഭിക്കാൻ തുടങ്ങുകയും . ഇങ്ങനെ ഒക്കെ ഈ നിയമം ഉപയോഗിച്ച് തന്നെ കോർപറേറ്റുകളെ നേരിടുകയാണ് വേണ്ടത് . എന്നാൽ കുറച്ചു ഇടനിലക്കാർ തങ്ങളുടെ ലാഭം പോകുമോ എന്ന പേടി കാരണം കർഷകരെയും പേടിപ്പിക്കുന്നു . ഒപ്പം കർഷകർ ഒരുമിച്ചു നിൽക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യുന്നു .
എനിക്ക് വ്യക്‌തിപരമായി തോന്നുന്നത് ഒന്നര വര്ഷം മരവിപ്പിക്കാനുള്ള തീരുമാനം കർഷകർ അംഗീകരിക്കുകയും അതിനുള്ളിൽ ഒരു നല്ല കമ്പനി അവർ തന്നെ കെട്ടിപ്പടുത്തുകയും വേണം എന്നാണ് . ഒപ്പം ജനങ്ങളുടെ പിന്തുണ കൂടി ഉണ്ടെങ്കിൽ അത് വിജയിക്കും എന്നുറപ്പാണ് .അപ്രകാരമുള്ള ശാശ്വതമായ ഒരു പരിഹാരത്തിനാണ് നമ്മൾ ശ്രമിക്കേണ്ടത്.ഇങ്ങനെ നമ്മൾ ചെയ്തില്ലെങ്കിൽ എന്നും ഈ കോർപറേറ്റുകളുടെ ചൂഷണം ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ സമൂഹത്തിൽ തുടർന്ന് കൊണ്ട് തന്നെയിരിക്കും .

Saturday, April 11, 2020

കൊറോണക്കാലത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ

കോറോണകാലത്തു സാമ്പത്തികമാന്ദ്യത്തെ എങ്ങനെ നേരിടാം എന്ന്  എല്ലാവരും ആലോചിക്കുന്ന സമയമാണിത് . എനിക്ക് തോന്നിയ ചില ആശയങ്ങൾ ഞാൻ പങ്കു വെയ്ക്കുന്നു .

1 . നിങ്ങളിൽ ചിലരെങ്കിലും പൈസ എല്ലാം സേവിങ്സ് അക്കൗണ്ടിൽ ഇടുന്നവരോ വീട്ടിൽ തന്നെ സൂക്ഷിക്കുന്നവരോ ആയിരിക്കും. അങ്ങനെയുള്ളവർ  ഉടനെ തന്നെ പൈസ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഇന്റർനെറ്റ് ബാങ്കിങ് ആരംഭിക്കുകയും അതുവഴി അക്കൗണ്ടിലെ പൈസ മുഴുവൻ ഫിക്സഡ് ഡിപ്പോസിറ്റ് ആക്കുകയും ചെയ്യുക. സേവിങ്സ് ബാങ്കിൽ കിടക്കുന്ന പൈസയ്ക്ക് മൂന്നര ശതമാനം പലിശ ആണ് എങ്കിൽ ഫിക്സഡ് ഡെപോസിറ്റിനു ഏഴര മുതൽ എട്ടു ശതമാനം പലിശ ലഭിക്കും. അതായതു ഒരു ലക്ഷം രൂപ ഫിക്സഡ് ഡെപോസിറ്റിലേയ്ക്ക് മാറ്റിയാൽ മാസം മുന്നൂറ്റമ്പതു രൂപ കൂടുതൽ ആയി കിട്ടും . അതുകൊണ്ടു ഒരു പത്തു കിലോ അരി എങ്കിലും മേടിക്കാൻ സാധിച്ചാൽ ഒരാഴ്ചത്തേയ്ക്കുള്ള ആഹാരമായി .

2 . സർക്കാർ നൽകുന്ന എല്ലാ സേവനങ്ങളും പരമാവധി ഉപയോഗപ്പെടുത്തുക.ഞാൻ കഴിഞ്ഞ ആഴ്ച പതിനഞ്ചു കിലോ റേഷൻ വാങ്ങുകയുണ്ടായി . അതുകൊണ്ടു രണ്ടാഴ്ചത്തേക്ക് പട്ടിണി കിടക്കേണ്ട എന്ന് ഉറപ്പാണ് . അതുപോലെ തന്നെ പ്രധാനമാണ് അർഹതയില്ലാത്ത ആനുകൂല്യങ്ങൾ മേടിക്കാതിരിക്കുക എന്നത് . അത് ആവശ്യമുള്ളവർക്ക് കിട്ടുന്നതാണ് നാടിനു നല്ലതു.

വരവ് കൂട്ടുന്നതുപോലെ തന്നെ പ്രധാനമാണ് ചെലവ് കുറയ്ക്കുന്നത് . പല ചെലവുകളും അനാവശ്യമായിരുന്നു എന്ന് കഴിഞ്ഞ രണ്ടാഴ്ചകൊണ്ട്‌ തന്നെ നമുക്ക് മനസ്സിലായിക്കാണും . ചിലവുകൾ അല്പം കൂടി സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട സമയം ആണിത് . ചിലവുകൾ പലതായി തിരിച്ചു അനാവശ്യ ചിലവുകൾ ഒഴിവാക്കണം . ഒരു മാസം ഉണ്ടാകുന്ന ചിലവുകൾ നോക്കിയാൽ അടുക്കളയിലെ ആവശ്യങ്ങള്ക്ക് ഉള്ള ചിലവുകൾ, മരുന്നിനുള്ള ചിലവുകൾ, വൈദ്യുതി ബില്ല് , പെട്രോൾ ബില്ല് തുടങ്ങി പല ചിലവുകളും ഉണ്ടാകാം . അതിൽ പെട്രോൾ ചെലവ് ഇപ്പോൾ കുറയുകയും , വൈദ്യുതി ചെലവ് കൂടുകയും ചെയ്തിട്ടുണ്ടാകും . മരുന്ന് ചിലവിൽ വലിയ മാറ്റം ഉണ്ടായിട്ടുമുണ്ടാകില്ല .  മിക്കവർക്കും കഴിഞ്ഞ പതിനഞ്ചു  ദിവസം  ചെലവ് നേരെ പകുതി ആയി കുറഞ്ഞിട്ടുണ്ടാകും .

ചെലവ് നിയന്തിക്കാൻ ഉള്ള ചെറിയ ചില ഉപായങ്ങൾ
1 .ചെലവ് കുറഞ്ഞ സാധനങ്ങൾ കണ്ടുപിടിച്ചു ഉപയോഗിക്കുക : ഒരു ഉദാഹരണത്തിന് നിങ്ങള്ക്ക് കാരറ്റ് തോരൻ വയ്ക്കണം എന്ന് തോന്നിയാൽ അതിനു പകരം ബീറ്റ്റൂട്ട് തോരൻ വയ്ക്കുക . തോരൻ ഉണ്ടാക്കുകയും ആയി എന്നാൽ ചെലവ് ചുരുക്കലും നടന്നു. അതുപോലെ സ്വന്തം പറമ്പുള്ളവർ അത് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു തവണ വീട്ടിലെ പറമ്പിലെ ചക്ക കൊണ്ട് കൂട്ടാൻ വെയ്ക്കുമ്പോൾ ആരോഗ്യത്തിന് നല്ലതാണു എന്ന് മാത്രമല്ല ചിലവും കുറയും . കുളിക്കാൻ പിയേഴ്സ് ഉപയോഗിച്ചവർ ക്യൂട്ടി ആക്കുന്നതും ചെലവ് കുറയ്ക്കാൻ നല്ലതാണു .( ഒരു ബ്രാൻഡിനെയും അനുകൂലിക്കുന്നതോ എതിർക്കുന്നതോ അല്ല. ക്യൂട്ടിയിലും നല്ല വില കുറഞ്ഞ സോപ്പ് കിട്ടിയാൽ അത് ഉപയോഗിക്കുക )

2. ഊർജം ലാഭിക്കുന്നതിനു : പെട്രോൾ ഉപയോഗം കുറഞ്ഞെങ്കിലും വൈദ്യുതി ഉപയോഗം മിക്ക വീട്ടിലും ഉയർന്നിട്ടുണ്ടാകും . എല്ലാവരും വീട്ടിലുള്ളതുകൊണ്ടു തന്നെ അതിനു സാധ്യത കൂടുതൽ ആണ്. കഴിയുമെങ്കിൽ പകൽ സമയം എല്ലാവരും ഹാളിലോ അല്ലെങ്കിൽ ഒരു മുറിയിൽ ഒരുമിച്ചോ ചിലവഴിക്കുക , എല്ലാവരും ഒരുമിച്ചിരിക്കുന്ന ആനന്ദത്തിനോടൊപ്പം വൈദ്യുതി ബില്ല് കുറയ്ക്കാനും ഉപകരിക്കും. പിന്നെ കടകൾ തുറന്നു കഴിയുമ്പോൾ 27  വാട്ട് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന DC പങ്കകൾ വാങ്ങി വയ്ക്കുക. എന്റെ വീട്ടിൽ കഴിഞ്ഞ സെപ്റ്റംബറിൽ എല്ലാവരും കൂടുതൽ ഉപയോഗിക്കുന്ന മൂന്ന് മുറികളിൽ  ഇത്തരം പങ്കകൾ വാങ്ങി പിടിപ്പിക്കുകയും അതിലൂടെ മാസം ഏകദേശം 200 -250 രൂപ ലാഭിക്കുകയും ചെയ്തു.

3 . അനാവശ്യമായി പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങിക്കാതിരുക്കുക . ഉള്ള മൊബൈൽ ഫോൺ തന്നെ കുറച്ചു കാലം കൂടി ഉപയോഗിക്കുക . നമ്മുടെ ആവശ്യങ്ങൾ നടക്കുക എന്നതാണ് പ്രധാനം അല്ലാതെ ബ്രാൻഡ് മറ്റുള്ളവരെ കാണിക്കുക എന്നത് അടുത്ത കുറച്ചു കാലത്തേക്ക് ഒരു പ്രയോജനവും ഇല്ലാത്ത കാര്യമാണ് .

4 .മൂലധനചിലവുകൾ കുറയ്ക്കുക - ഉദാഹരണത്തിന് ഒരു ബൈക്ക് വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ അത് തത്കാലത്തേക്ക് മാറ്റി വെയ്ക്കുക . ഇനി അഥവാ വാങ്ങിയേ മതിയാകു എങ്കിൽ ബുള്ളറ്റിനു പകരം ഹീറോ ഹോണ്ട സ്‌പ്ലെൻഡർ വാങ്ങുക . കുറഞ്ഞ ചെലവ്, കൂടുതൽ ദൂരം. കുറഞ്ഞ പലിശ ഒക്കെ പറഞ്ഞു ബാങ്കുകാർ അടുത്ത് വരും . പക്ഷെ തിരിച്ചടയ്ക്കാൻ എന്നുറപ്പുണ്ടെങ്കിൽ മാത്രം ലോൺ എടുക്കുക . ഓർക്കുക , ബൈക് വാങ്ങുന്നത് നിങ്ങളുടെ ഉപയോഗത്തിനാണ്. അല്ലാതെ നാലഞ്ചു മാസതവണ അടച്ചു ബാങ്കിന് ഉപയോഗിക്കാൻ കൊടുക്കാനല്ല .

ഒന്ന് ശ്രമിച്ചാൽ വരുമാനം രണ്ടു മുതൽ മൂന്ന് ശതമാനം വരെ ഉയർത്താനും , ചിലവുകൾ അമ്പതു ശതമാനം കുറയ്ക്കാനും സാധിക്കും . മിച്ചം കിട്ടുന്ന പണം വീണ്ടും ഫിക്സഡ് ഡിപ്പോസിറ്റ്‌ ഇടുകയോ അല്ലെങ്കിൽ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഫണ്ടിലേക്ക് ദാനം ചെയ്യുകയോ ചെയ്യുക . മറ്റുള്ളവരും രക്ഷപെടട്ടെ . നമുക്ക് കാശ് കൊടുത്തു അരിയും പച്ചക്കറിയും വാങ്ങാൻ സാധിക്കണമെങ്കിൽ തമിഴ് നാട്ടിലുള്ളവർ അത് കൃഷി ചെയ്യുക കൂടി വേണമല്ലോ.

മറ്റൊരു കാര്യം പറയാനുള്ളത് ഈ വര്ഷം പഠനം പൂർത്തിയാക്കുന്ന വിദ്യാര്ഥികളോടാണ് . അടുത്ത രണ്ടു വര്ഷം അവസരങ്ങൾ കുറവായിരിക്കും. ജോലി കിട്ടിയാൽ തന്നെ ശമ്പളം കുറവായിരിക്കും . പറ്റുമെങ്കിൽ നിങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനു പോവുക . ഞാൻ 2009 -ഇൽ എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ സാമ്പത്തിക മാന്ദ്യം ആണ് ലോകം അവസാനിക്കാനായി എന്നൊക്കെ ആണ് കേട്ടിരുന്നത് .പലരും മറ്റു അവസരങ്ങൾ നോക്കാതെ കുറഞ്ഞ ശമ്പളത്തിൽ കിട്ടിയ ജോലിയിൽ മുറുക്കെ പിടിച്ചു . പക്ഷെ കുറച്ചു പേരെങ്കിലും MTECH/ MBA/PHD പഠിക്കാൻ പോയി. 2011 ഇല് അവർ പഠിച്ചിറങ്ങിയപ്പോഴേക്കും ലോകം തന്നെ മാറിയിരുന്നു . ഉയർന്ന ശമ്പളത്തിൽ കൂടുതൽ മെച്ചപ്പെട്ട ജോലി അവർക്കു ലഭിച്ചു . അതുകൊണ്ടു , നിങ്ങളുടെ ശമ്പളം വീട്ടിൽ ഇപ്പോൾ അത്യാവശ്യം അല്ല എങ്കിൽ ഉപരിപഠനം ആണ് നല്ലതു 

Sunday, September 17, 2017

സോങ്‌മോയിൽ ഒരു ദിവസം ..

തൊട്ടു മുൻപത്തെ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക


ഇതാണ്  ആ കാഴ്ച . ജീവിതത്തിൽ വളരെ അപൂർവമായി മാത്രമേ ഇത്രയും  മനോഹരമായ ദൃശ്യങ്ങൾ കാണാൻ അവസരം ലഭിക്കു. ഞങ്ങൾ പകർത്തിയ ഈ ദൃശ്യത്തിന് ആ ഭംഗി മുഴുവനും നിങ്ങളിലേക്കെത്തിക്കാനായോ എന്ന് സംശയമാണ് .



ലാചുങ്ങിലെ ഒരു മനോഹര കാഴ്ച


അവിടെ ആളുകൾ മഞ്ഞുകൊണ്ടുള്ള ചില രൂപങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു . ഒരു മണിക്കൂറോളം അവിടെ ചിലവൊഴിച്ച  ശേഷം ഞങ്ങൾ  ഗാങ്ടോക്കിലെയ്ക്ക്  യാത്ര തിരിച്ചു .




ലാചുങ്ങിലേക്കുള്ള പാത
ചില കുട്ടികളുടെ കലാസൃഷ്ടികൾ


 അടുത്ത ദിവസം രാവിലെ സോങ്‌മോ  തടാകം  കാണണം . അന്ന് രാത്രിയോടെ ഗാങ്ടോക്കിൽ എത്തി സോനം ഡീലക്സ്   ഹോട്ടലിൽ മുറി എടുത്തു . കഴിഞ്ഞ ദിവസം താമസിച്ച അത്ര ലുക്ക് ഒന്നും ഈ ഹോട്ടലിനു ഇല്ല. പക്ഷെ എല്ലാ സൗകര്യങ്ങളും ഉള്ള നല്ല ഒരു മുറി ആയിരുന്നു .

പിറ്റേന്ന്  രാവിലെ തന്നെ സോങ്‌മോ കാണാൻ ഞങ്ങൾ പുറപ്പെട്ടു . നാഥുല പാസ്സിന് അടുത്ത് തന്നെ ആണ് സോങ്‌മോ തടാകം . മഞ്ഞു  വീഴ്ച കാരണം നാഥുലയിൽ ആളുകളെ പോകാൻ അനുവദിക്കുന്നില്ല . അതിനാൽ സോങ്‌മോ തടാകം  മാത്രമേ കാണാൻ സാധിക്കു . അവിടെ അടുത്തുള്ള ഒരു കടയിൽ നിന്ന് കമ്പിളി ജാക്കറ്റ്  വാടകയ്ക്ക് എടുത്തു . കുറച്ചു ദൂരം നടന്നു വേണം തടാകത്തിന്റെ തീരത്തു എത്താൻ.മഞ്ഞിലൂടെ തടാകം ലക്ഷ്യമാക്കി നടന്നു തുടങ്ങി . ഒരു കയറ്റം നടന്നു കയറുമ്പോൾ ശ്രീജയോട് തെന്നി വീണാൽ താഴെ വരെ പോകും സൂക്ഷിച്ചു നടക്കണം എന്ന് ഞാൻ പറഞ്ഞതും ഞാൻ അവിടെ തെന്നി വീണതും ഒരുമിച്ചായിരുന്നു .  നാലഞ്ചു  മീറ്റർ തെന്നി താഴോട്ട് പോയപ്പോഴേക്കും സൈഡിലുള്ള കൈവരിയിൽ പിടിത്തം കിട്ടി. പിന്നെ ഒരു വിധം പണിപ്പെട്ടു എഴുനേറ്റ്  നടന്നു തടാകത്തിന്റെ തീരത്തെത്തി .
ഇന്നലെ കണ്ട അത്രയും മനോഹരമായ കാഴ്ച ഇനി ജീവിതത്തിൽ കാണാൻ പറ്റുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു . എന്നാൽ ഇന്നലെ കണ്ടത് തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും ശെരിക്കുള്ള പൂരം ഇന്നാണ്  എന്ന് സോങ്‌മോയിൽ എത്തിയപ്പോഴാണ് മനസിലായത് .
താഴെ കാണുന്ന ഈ ചിത്രം മാത്രം മതിയാകും സ്ഥലത്തിന്റെ ഭംഗി മനസിലാക്കാൻ .

സോങ്‌മോ തടാകം മഞ്ഞു  കാറ്റു  വീശിയപ്പോൾ ...

സോങ്‌മോ തടാകത്തിനു മുന്നിൽ നിന്നും ക്യാമറാ വുമൺ ശ്രീജയോടൊപ്പം ലേഖകൻ സുമോദ് .. 



കാണാൻ നല്ല ലുക്ക് ഒക്കെ ആണെങ്കിലും വളരെ തണുപ്പാണ് സോങ്‌മോയിൽ . ഒപ്പം വളരെ ശക്തമായ കാറ്റും വീശുന്നുണ്ട്. തണുപ്പിനെ മറികടക്കാനുള്ള പ്രത്യേക ജാക്കറ്റ് ധരിച്ചില്ലെങ്കിൽ തണുത്തു മരവിച്ചു ഒരു പരുവമാകും എന്നത് ഉറപ്പാണ്

സോങ്‌മോയുടെ തീരത്തെ വിനോദസഞ്ചാരികൾ
ഈ യാക്ക്  യാക്ക്  (Yak) എന്ന ജീവിയെ പറ്റി  സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും അതിനെ ഇവിടെ വെച്ചാണ് വൃത്തിയായി ഒന്ന് കാണാനും തൊടാനുമൊക്കെ സാധിച്ചത് . ഒരുപാടു ആളുകൾ അതിന്റെ പുറത്തു കയറി സഞ്ചരിക്കുന്നുണ്ട് . ആയിരത്തി മുന്നൂറു രൂപ ആണ് ഒരു തവണ അതിന്റെ പുറത്തു കയറി സഞ്ചരിക്കാനുള്ള വില 

അധികം വിനോദ സഞ്ചാരികൾ എത്താത്തതിനാലാകാം ഒരുപാടു മാലിന്യങ്ങൾ ഒന്നും കാണാനില്ല. മൊത്തത്തിൽ മനസിന് ഒരു കുളിർമ ലഭിച്ച പോലെ .

ചൈനയുമായുള്ള അതിർത്തിയുടെ അടുത്തായതിനാൽ വിനോദ സഞ്ചാരികളുടെ അത്ര സൈനികരും ഇവിടെ ഉണ്ട്.  ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികൾ ഉണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്. ആ പട്ടാളക്കാർക്കിടയിൽ പാലക്കാടുകാരനായ ഒരു മലയാളിയെ ഞങ്ങൾ പരിചയപ്പെട്ടു. ഒരു പക്ഷെ ഇപ്പോൾ ചൈനയുമായി അടി ഉണ്ടായപ്പോൾ അതിർത്തിയിൽ നിന്ന നൂറ്റിഅന്പതു ഇന്ത്യൻ സൈനികരിൽ അദ്ദേഹവും ഉണ്ടായിരിക്കാം.
 
ഏകദേശം രണ്ടു മണിയോടെ ഞങ്ങൾ തിരിച്ചു ഗാങ്ടോക്കിലെയ്ക്ക് യാത്ര ആരംഭിച്ചു  . വിദേശരാജ്യങ്ങളുടെ ചിത്രങ്ങൾ കാണുമ്പോൾ 'എന്ത് ഭംഗിയാ ആ സ്ഥലം കാണാൻ' എന്ന് നമ്മൾ പറയാറില്ലേ . താഴെ ചേർത്തിരിക്കുന്ന ഈ ചിത്രവും വിഡിയോവും കണ്ടു നോക്കു . എന്നിട്ടു ഇങ്ങനെ  ഒരു  സ്ഥലം  ഇന്ത്യയിൽ ഉള്ളപ്പോൾ  വിദേശ രാജ്യങ്ങളിൽ  എന്തിനു ടൂർ പോകണം എന്ന് ഇങ്ങള് തന്നെ  തീരുമാനിക്കൂ .



ക്രിതുമസ് അപ്പൂപ്പനെ ഓർമിപ്പിച്ച ഒരു കാഴ്ച ...


തിരികെ വരും വഴി ഒരു ഗണപതി ക്ഷേത്രത്തിലും ഒരു ബുദ്ധ വിഹാരത്തിലും കയറി . അന്ന് വൈകുന്നേരം റൂമിൽ തിരിച്ചെത്തിയപ്പോൾ നാളെ തിരിച്ചു പോകണമല്ലോ എന്ന സങ്കടം ആയിരുന്നു മനസ്സ് നിറയെ. ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കാണുന്ന പോലെ കോടികളുടെ ബിസിനസ്സോ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ടൂറിസം വികസനമോ ഒന്നും ഇവിടെ കാണ്മാനില്ല .ഒരു പക്ഷെ ആളുകൾ കള്ളത്തരം പഠിച്ചു വരുന്നതേ ഉണ്ടാകു . എന്തായാലും കുറെ നല്ല ആളുകളെയും ഒരു പിടി നല്ല ഓർമകളുമായി ആണ് ഞങ്ങൾ തിരിച്ചു മടങ്ങുന്നത്. ഭൂമിയിലെ ഈ സ്വർഗത്തിൽ വീണ്ടും വരാൻ സാധിക്കും എന്ന പ്രതീക്ഷയോടെ ....

Friday, August 18, 2017

സിക്കിമിലൂടെ ഒരു യാത്ര - ഭാഗം മൂന്ന്

 ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്കുക

ഭാഗം രണ്ടു വായിക്കാൻ ഇവിടെ ക്ലിക്കുക




ച്ചുംതാങ് ഒരു കൊച്ചു പട്ടണം ആണ് . മൊത്തം ഒരു നാലഞ്ചു കടകൾ കാണും . പിന്നെ ഒരു പെട്രോൾ പമ്പ് ഉണ്ട് . ഡാം  പണിയുന്നതിനെതിരെ ഇടയ്ക്കു എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ പ്രശ്നമൊന്നും ഇല്ല. വികസനത്തിന്റെ  പേരിൽ പ്രകൃതി സ്നേഹികളും  വികസന സ്നേഹികളും തമ്മിലുള്ള അടി പണ്ട് മുതലേ ഉള്ളതാണ് . പക്ഷെ ഈയിടെയായി അല്പം കൂടുതൽ ആണ് എന്ന് തോന്നുന്നു .

  ച്ചുംതാങ്ങിലെ  മറ്റൊരു  വെള്ളച്ചാട്ടം 
ച്ചും താങ്ങിലെ  ഡാം 

അവിടെ നിന്നും വാഹനം ലാചുങ്  ലക്ഷ്യമാക്കി യാത്ര തിരിച്ചു . പോകുന്ന വഴിയിൽ വീണ്ടും കുറെ വെള്ളച്ചാട്ടങ്ങൾ ഉണ്ട് . ചില സ്ഥലങ്ങളിൽ മലയുടെ ചിത്രങ്ങൾ എടുക്കുവാനായി വാഹനം നിർത്തി .  ലാചുങ്ങിലേക്കുള്ള യാത്രയിൽ ഉയരം കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കും എന്ന് മനസിലാക്കാൻ .കഴിഞ്ഞു. ആദ്യമൊക്കെ നല്ല വനങ്ങൾ ആയിരുന്നു എങ്കിൽ ഉയരങ്ങളിലേക്ക് ചെല്ലും തോറും മരങ്ങൾ  കുറഞ്ഞു കുറഞ്ഞു വന്നു . വാഹനം അല്പം കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ മറ്റൊരു ലോകത്തു എത്തിയ പോലെ ആയി . ചുറ്റിനും മഞ്ഞു  മൂടിയ മലകൾ മാത്രം . ആള് താമസം തീരെ കുറവ് . വണ്ടി പോകുന്ന മലയുടെ ഭാഗത്തു മാത്രം .മഞ്ഞില്ല  . സമയം അഞ്ചു മണി  ആകുന്നതേ .ഉള്ളു  പക്ഷെ നേരം ഇരുട്ടി തുടങ്ങി.


 അപ്പോഴേയ്ക്കും ലാചുങ്ങിൽ എത്തി . നാല് വശത്തും മഞ്ഞു  മൂടിയ പർവതങ്ങൾ . ഒരു മൊട്ടുസൂചി താഴെ വീണാൽ വരെ അറിയുന്ന അത്രയും നിശബ്ദദ .  ഇവിടെ  നിന്നും ഇരുപതോളം കിലോമീറ്റര് മുകളിൽ ആണ് യുംതങ് വാലി .അങ്ങോട്ടേയ്ക്ക് അടുത്ത ദിവസം രാവിലെ ആണ് യാത്ര . താമസിക്കുന്ന ഹോട്ടലിൽ ബാഗ് വെച്ചിട്ടു ഞങ്ങൾ നടക്കാനിറങ്ങി . പക്ഷെ അഞ്ചര ആയപ്പോഴേയ്ക്കും  ഇരുട്ടു വീണു. ഒപ്പം തണുപ്പിന്റെ ശക്തി കൂടുകയും ചെയ്തു. വലിയ തണുപ്പില്ല എന്ന് ഡയലോഗ് അടിച്ചു നടന്നിരുന്ന ഞാൻ പതുക്കെ രണ്ടാമത്തെ സ്വറ്റർ എടുത്തിട്ടു  ,അധികം വൈകാതെ മൂന്നാമത്തെയും! സിക്കിമിലെ തണുപ്പിന്റെ ശക്തി എന്റെ കൂട്ടുകാർക്കു അറിയാവുന്നതു കൊണ്ട് ചിത്ര ഒരു ജാക്കറ്റ്  നേരത്തെ തന്നെ ശ്രീജയ്ക്കു  കൊടുത്തിരുന്നു . അതിന്റെ ശക്തി കാരണം ആയിരിക്കണം രണ്ടാമത് ഒരു സ്വറ്റർ  കൂടി ഇട്ടപ്പോൾ  ശ്രീജ  ഓക്കേ ആയി. ' തണുപ്പ് തോന്നുന്നില്ലല്ലോ അല്ലെ?' എന്ന് എന്നെ കളിയാക്കി ചോദിക്കാനും ശ്രീജ മറന്നില്ല . ഞങ്ങളെ കൂടാതെ വേറെ രണ്ടു ഫാമിലി കൂടി ആ ഹോട്ടലിൽ താമസം ഉണ്ട് . എല്ലാവരും നാളെ രാവിലെ യുംതങ് പോകാൻ തയാറായി ഇരിക്കുക ആണ് .

ഒരു കൊച്ചു മല 

രാവിലെ എട്ടു മണിക്ക് മുൻപേ പോകണം എന്നാണ് ഡ്രൈവർ പറഞ്ഞത് .  അല്ലെങ്കിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടത്രേ . ആകെ മൊത്തം പത്തു പേരെ മാത്രമാണ്  ഇന്ന് ഞാൻ ആ പ്രദേശത്തു കണ്ടത് . അഞ്ചു കാറ് പോലും കണ്ടില്ല . അങ്ങനെ ഉള്ള പ്രദേശത്തു എന്ത് ട്രാഫിക് ജാം എന്നാണ് ഞാൻ വിചാരിച്ചതു . പക്ഷെ എന്റെ കണക്കു മൊത്തം തെറ്റാണു എന്ന് പിറ്റേന്ന് യുംതങ്ങിലേയ്ക്ക് പോയപ്പോൾ മനസിലായി .

പതിവുപോലെ രാവിലെ തന്നെ പോകാൻ തയാറായി ഞങ്ങൾ വണ്ടിയുടെ അരികിലെത്തി . അവിടെ അടുത്തുള്ള കടയിൽ ജാക്കറ്റും മഞ്ഞിലിടാവുന്ന റബ്ബർ  ഷൂസും ഗ്ലൗസും  ഒക്കെ  വാടകയ്ക്കു  കൊടുക്കുന്ന കട ഉണ്ട്. മഞ്ഞിൽ നടക്കാൻ ഇതു  അത്യാവശ്യമാണ് . അഡിഡാസും പ്യുമായും ഒക്കെ ഇട്ടിട്ടു പോയാൽ തെന്നി  വീഴാൻ  മാത്രമേ സമയം കാണു . വാടകയ്ക്ക്  ആയതു കൊണ്ട് വലിയ ചിലവുമില്ല . അവിടെ നിന്ന് ഷൂസും ഗ്ലൗസും വാങ്ങി. ഒരു ജോഡിക്കു  അമ്പതു രൂപ ആണ് വില . രണ്ടു ജോഡി ഗ്ലൗസ് ആൻഡ് ഷൂസ്  , മൊത്തം ഇരുനൂറു രൂപ കൊടുത്തു .

യുംതങ് മഞ്ഞു മൂടി കിടക്കുന്ന ഒരു പ്രദേശമാണ് . വലിയ മരങ്ങൾ ഒന്നും തന്നെ ഇല്ല . പക്ഷെ മലയുടെ ചെരുവുകളിൽ തടിയിൽ ഉണ്ടാക്കിയ കൊച്ചു കൊച്ചു വീടുകൾ കാണാം. ഒരു വീടിനു മുൻപിൽ ചൈനയിലെ വ്യാളിയെ ഓർമിപ്പിക്കുന്ന ഒരു പ്രതിമ വച്ചിരിക്കുന്നു.തൊട്ടപ്പുറത്തെ തന്നെ ബുദ്ധന്റെ രൂപവും കൊത്തി വെച്ചിട്ടുണ്ട്. വീടുകളുടെ മുകളിൽ മഞ്ഞു  വീണു കിടക്കുന്നതു ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് . സിനിമകളിൽ  കണ്ടപ്പോൾ ഈ കാഴ്ചയ്ക്കു ഇത്ര  സൗന്ദര്യം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല . മറ്റൊരു പ്രധാനപ്പെട്ട ഗുണം അവിടെ ഒരു ഫോണിനും കവറേജ് ഇല്ല എന്നതാണ് .  'ഫീലിംഗ് ഫന്റാസ്റ്റിക്  അറ്റ് യുംതങ്' എന്ന് പോസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലും ചുറ്റിനുമുള്ള മലകളുടെയും മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾക്ക് സാധിച്ചു .

ഒരു ഫോട്ടോ 


ജീവിതത്തിൽ ആദ്യമായി മഞ്ഞു  കണ്ട സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ .  മഞ്ഞു ആദ്യമായി കൈകൊണ്ടു തൊട്ടപ്പോൾ  ഉണ്ടായ സന്തോഷം എങ്ങനെ പറയണം എന്ന് അറിഞ്ഞുകൂടാ . തത്കാലം ആ സന്തോഷം ഞാൻ ഈ ഫോട്ടോയിലൂടെ കാണിക്കുന്നു 



മഞ്ഞു കണ്ട ശ്രീക്കുട്ടി 
കുറെ ദൂരം മഞ്ഞിൽ കൂടി നടക്കുകയും കുന്നിൻ ചെരുവിലൂടെ തെന്നി കളിക്കുകയും ഒക്കെ ചെയ്തു. അതിനു ശേഷം മഞ്ഞു  എറിയൽ മത്സരം ആയിരുന്നു. സിനിമയിൽ കാണുന്ന പോലെ മഞ്ഞു  ദേഹത്ത് വീഴുമ്പോൾ ചിരി അല്ല നല്ല വേദന ആണ് ഉണ്ടാവുക എന്ന സത്യം ഞാൻ മനസിലാക്കി . കുറെ നേരം മഞ്ഞു  എറിഞ്ഞു മടുത്തപ്പോൾ ആണ് ആ കാഴ്ച ഞങ്ങൾ കണ്ടത് .

എന്താണ് കണ്ടത് എന്നറിയാൻ അടുത്ത ഭാഗം വരെ കാത്തിരിക്കുക ...

Wednesday, August 16, 2017

സിക്കിമിലൂടെ ഒരു യാത്ര -ഭാഗം രണ്ട്



ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്കുക 


സുപ്രഭാതം .കേരളത്തേതിൽ നിന്ന് വ്യത്യസ്തമായി സിക്കിമിൽ  വളരെ നേരത്തെ സൂര്യൻ .ഉദിക്കും. ഏകദേശം അഞ്ചു മണിക്ക് തന്നെ പ്രകാശം  പരന്നിരിക്കുന്നു. ലാചുങ്പ പറഞ്ഞ ഡ്രൈവർ  എട്ടു മണിക്ക് തന്നെ ഞങ്ങളെ കൊണ്ടുപോകാനായി എത്തി. യാത്ര തുടങ്ങും മുൻപ് പെട്രോൾ അടിക്കണം .  ഗാങ്ടോക്കിൽ  ആകെ രണ്ടു പമ്പ് മാത്രമേ ഉള്ളു . അവിടെ ആണേൽ നല്ല തിരക്കാണ് . ഇത്രയും  തിരക്ക് ഒരു പക്ഷെ കേരളത്തിലെ ബീവറേജ്  ഷോപ്പിൽ മാത്രമാണ് ഉണ്ടാവുക . അവിടെ മനുഷ്യർ ഇന്ധനം നിറയ്ക്കുന്നു എങ്കിൽ ഇവിടെ  വാഹനത്തിൽ നിറയ്ക്കുന്നു എന്ന് മാത്രം . ഇന്ധനം നിറച്ചു ഞങ്ങൾ ലാചുങ് ലക്ഷ്യമാക്കി യാത്ര തുടങ്ങി .

ഗാങ്ടോക്കിൽ  നിന്ന് ഏകദേശം അഞ്ചു മണിക്കൂർ  എടുക്കും ലാചുങ്ങിൽ എത്താൻ . പോകുന്ന വഴി കുറച്ചു വെള്ളച്ചാട്ടങ്ങളും അണക്കെട്ടും ഒക്കെ കാണാൻ ഉണ്ട് . യാത്ര തുടങ്ങി അധികം വൈകാതെ തന്നെ വണ്ടി മല  കയറി തുടങ്ങി. എല്ലാ റോഡും തുടങ്ങുന്നിടത്തു 'വെൽക്കം  ബ്രോ ' എന്ന് എഴുതി വെച്ചിട്ടുണ്ട് . സിക്കിമ്മുകാര് ഭയങ്കര യോ യോ ടൈപ്പ് ആണെന്ന ആദ്യം .കരുതിയത്  പിന്നെ ആണ് സംഭവം മനസിലായത് .'ബോർഡർ റോഡ്സ് ഓർഗനൈസേഷൻ'  എന്ന വിഭാഗം ആണ് സിക്കിമിലെ മിക്ക റോഡുകളും  പണിതിരിക്കുന്നത് . ബ്രോ  എന്ന് ചുരുക്കി പറയും . വളരെ സ്തുത്യർഹമായ പ്രവർത്തനം ആണ് ബ്രോ യുടേത് എന്ന് പറയാതെ വയ്യ . ഓരോ പത്തു കിലോമീറ്ററിലും മണ്ണ് മാന്തി മാറ്റാനുള്ള യന്ത്രം വെച്ചിട്ടുണ്ട് . എപ്പോഴും  മണ്ണിടിച്ചിൽ ഉണ്ടാകുന്ന പ്രദേശം ആകയാൽ വളരെ പ്രയാസമാണ് റോഡ് പണിയാൻ  . അഥവാ പണിതാൽ തന്നെ തൊട്ടടുത്ത മഴ കഴിയുമ്പോൾ ഒലിച്ചു  പോയിട്ടുണ്ടാകും . പിന്നെ മലയുടെ അടിവാരത്തിൽ പോയി മെറ്റൽ പെറുക്കാൻ മാത്രമേ സാധിക്കു . എങ്കിലും ഇരുമ്പു  പാലങ്ങളും കലിംഗുകളും ഒകെ പണിതു തങ്ങളാൽ ആകും വിധം ബ്രോ ആ റോഡുകൾ സംരക്ഷിച്ചു പോകുന്നു .

ലാചുങ്ങിലേക്കുള്ള യാത്രയിൽ എന്നെ ഏറ്റവും അധികം ആകർഷിച്ചത് അവിടെ വീടുകൾക്കും കടകൾക്കും പാലങ്ങൾക്കും മുൻപിൽ  മുൻപിൽ കെട്ടിയിരിക്കുന്ന കൊടികൾ ആയിരുന്നു. ബുദ്ധ മത വിശ്വാസ പ്രകാരം മന്ത്രങ്ങൾ എഴുതി കെട്ടിയവ ആണ് ആ കൊടികൾ  . അവ കെട്ടിയാൽ പിന്നെ വീട്ടിൽ  ഐശ്വര്യം വരും എന്നും ദുഷ്ട ശക്‌തികൾക്കു പ്രവേശിക്കാൻ കഴിയില്ല എന്നും ഒക്കെ ആണ് ഇവിടുത്തുകാരുടെ വിശ്വാസം . (ഞാനും ഒരു കൊടി  വാങ്ങി വീട്ടിൽ കൊണ്ട് വെച്ചിട്ടുണ്ട് . റിസൾട്ട് പിന്നീട് പറയാം )

ഞങ്ങളുടെ ഡ്രൈവർ ആണെങ്കിൽ ഒരു യോ യോ മനുഷ്യൻ ആണ് . കൂളിംഗ് ഗ്ലാസും വെച്ച് ഹൂഡി പോലത്തെ ചുവന്ന ജാക്കറ്റ്  ഒക്കെ ഇട്ടു ഹിന്ദി പാട്ട്  ഒക്കെ വെച്ച്  അടിച്ചു പൊളിച്ചാണ് വണ്ടി ഓടിക്കുന്നത് . ഇടക്ക് ചില സിക്കിമിസ്  ഗാനങ്ങളും വെറും . കേട്ടാൽ ഒന്നും മനസിലാകില്ല എങ്കിലും നല്ല ഇമ്പമുള്ള പാട്ടുകൾ ആണ് അവ. സംശയം ഉണ്ടെങ്കിൽ ഈ പാട്ടു ഒന്ന് കേട്ട് നോക്കു . https://www.youtube.com/watch?v=_QnQkgE6MHc

അങ്ങനെ പാട്ടൊക്കെ കേട്ട് പോകുന്നതിനിടയിൽ ആണ് ആ മനോഹരനിമിഷം .വന്നെത്തിയത്  കാഞ്ചൻ ജംഗ പർവതം . വളരെ ദൂരെ അതാ കാഞ്ചൻ ജംഗ പർവ്വം നല്ല തലയെടുപ്പോടെ . നില്കുന്നു. ജീവിതത്തിൽ ഇതു  വരെ കണ്ടിട്ടുള്ള മലകൾ എല്ലാം വെറും കുന്നുകൾ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം കൂടി ആയിരുന്നു അത് . മഞ്ഞു  മൂടി കിടക്കുന്ന പർവതം മനസിന് ശെരിക്കും ആനന്ദം പകരുന്ന കാഴ്ച തന്നെ ആണ് .
അല്പം കൂടി മുന്നോട്ടു  പോയപ്പോൾ ഒരു വലിയ വെള്ളച്ചാട്ടത്തിനു മുൻപിൽ എത്തി .  അതിരപ്പള്ളിയും മൂന്നാറും കുറ്റാലവും  ഒക്കെ കണ്ടിട്ടുള്ളതിനാൽ ആകാം അത് എന്നെ അധികം ഒന്നും ആകർഷിച്ചില്ല എന്ന് വേണമെങ്കിൽ പറയാം . അല്പം കുത്തനെ ഉള്ള  വെള്ളച്ചാട്ടം ആണ് . അതിന്റെ ഒരു വശത്തു കൂടി  കുറച്ചു കോളേജ് കുമാരന്മാർ കഷ്ടപ്പെട്ട് വലിഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു . എങ്ങാനും താഴെ വീണാൽ  കൊണ്ടുപോകാൻ അടുത്ത് ഒരു ആശുപത്രി പോലും ഇല്ലല്ലോ എന്നായിരുന്നു അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ ചിന്ത .   അൽപ സമയത്തിന് ശേഷം അവിടെ നിന്ന് യാത്ര തിരിച്ചു. ച്ചുംതാങ് വഴിയാണ് ലാചുങ്ങിലേക്കുള്ള യാത്ര . ച്ചുംതാങ്ഇൽ ഒരു അണകെട്ട് പണിയുന്നുണ്ട് . വീണ്ടും വളരെ മനോഹരമായ ഒരു കാഴ്ച . ആ അണക്കെട്ടിന്റെ ഒരുവശത്തുള്ള ഹോട്ടലിൽ ഞങ്ങൾ ഊണ് കഴിക്കാൻ കയറി ..


 ഒരു കൊച്ചു  വെള്ളച്ചാട്ടം



ഊണിഷ് ശേഷം ഡാമിന്റെ ഒന്ന് രണ്ടു ഫോട്ടോ കൂടി എടുത്തിട്ട് യാത്ര തുടരുന്നതായിരിക്കും .. ഇപ്പോൾ  ഒരു കൊച്ചു ബ്രേക്ക് .. അടുത്ത ഭാഗം ഉടനെ ..


ഭാഗം മൂന്ന് വായിക്കുവാൻ ഇവിടെ ക്ലിക്കുക 

Tuesday, August 15, 2017

സിക്കിമിലൂടെ ഒരു യാത്ര

വേളി കഴിക്കാൻ  രണ്ടാഴ്‌ചത്തെ അവധി ചോദിച്ചപ്പോൾ ആകെ എട്ടു ദിവസം ആണ് തന്നത്. ബന്ധുക്കളെ കാണണോ അതോ എവിടെ എങ്കിലും കറങ്ങാൻ പോകണോ എന്നതായിരുന്നു മനസ്സിൽ പ്രധാനമായി വന്ന ഒരു ചോദ്യം . അപ്പോഴത്തെ ഭാവി വധുവും ഇപ്പോൾ എൻറെ നല്ല പാതിയുമായ ശ്രീജയുമായുള്ള ചർച്ചയ്ക്കു ശേഷം ടൂർ പോകാം എന്ന് തന്നെ തീരുമാനിച്ചു . ആ പതിവ് വെറുതെ തെറ്റിക്കണ്ടല്ലോ . 
എവിടെ പോകണം എന്നുള്ളതായി അടുത്ത ചർച്ച . എവിടെ പോയാലും വയനാട് പോകണം എന്ന് പറയല്ലേ എന്ന് മാത്രമായിരുന്നു ശ്രീജയുടെ ഡിമാൻഡ് . ഷില്ലോങ് , കുളു ,മനാലി തുടങ്ങി ഒരു പിടി സ്ഥലങ്ങൾ ചർച്ചയിൽ വന്നു എങ്കിലും അവസാനം ഞങ്ങൾ സിക്കിം എന്ന സ്ഥലം ആണ് തീരുമാനിച്ചത് . രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം എന്ന അവാർഡ് സിക്കിമിനാണല്ലോ കിട്ടിയത് . അത് വെറുതെ കൊടുത്തതല്ല  എന്ന് പിന്നീട്  ബോധ്യമായി .
ഇനി യാത്രയിലേയ്ക്ക് കടക്കാം . കൊല്ലവർഷം 1192  മീനം 7 (സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ 2017  മാർച്ച്  21 ) ഞങ്ങൾ  സിക്കിമിലേയ്ക്ക് യാത്ര തിരിച്ചു . കൊച്ചിയിൽ നിന്ന് രാവിലെ ആറേമുക്കാൽ  മണിക്കാണ് വിമാനം . ഒൻപതേ മുക്കാൽ  മണിക്ക് ഡൽഹി അവിടുന്ന് വെസ്റ്റ് ബംഗാളിലെ ബാഗ് ദോഗ്ര . പന്ത്രണ്ടു മണിക്ക് ബാഗ്ദോഗ്ര യിൽ എത്തി . ഇനി ഈ വിമാന ടിക്കറ്റ് കിട്ടിയതിനു  പിന്നിൽ അല്പം രസകരമായ ഒരു കഥ ഉണ്ട് . ആദ്യം ബുക്ക് ചെയ്തത് കൊച്ചി - കൊൽക്കത്ത - ബാഗ്ദോഗ്ര എന്നായിരുന്നു . എന്നാൽ ആ വിമാനം അവർ ക്യാൻസൽ ചെയ്തു . അഞ്ചു ദിവസം മെയ്ക് മൈ ട്രിപ്പിൾ വിളിച്ചു ചീത്ത പറഞ്ഞിട്ടാണ് ഇ ടിക്കറ്റ് അവർ  തന്നത് . ഒരാഴ്ച മുൻപത്തെ ടിക്കറ്റ് മാത്രമാണ് അവൈലബിൾ എന്നാണ് അവർ പറഞ്ഞത് . കല്യാണം കഴിക്കാതെ ഹണിമൂൺ പോകാൻ പറ്റില്ല എന്ന് ഞാനും പറഞ്ഞു . ( കല്യാണം മീനം 4  അഥവാ മാർച്ച് 18  നു ആരുന്നു ).അല്ലെങ്കിൽ ഒരാഴ്ച കഴിയണം . തിരിച്ചു ഓഫീസിൽ കയറിയാൽ പിന്നെ ഒരു കൊല്ലത്തേക്ക് ഒരു മധുവിധു യാത്ര പോലും പ്രതീക്ഷിക്കണ്ട . അവസാനം എന്റെ സങ്കടം കണ്ടു അവർ ഈ രണ്ടു ടിക്കറ്റ് തന്നു .

പതിവുപോലെ ചെക്ക് ഇൻ ടൈമിന് അഞ്ചു മിനിറ്റു മുൻപ് ഓടി അവസാനത്തെ ആളായി ചെക്ക് ഇൻ ചെയ്തു . പിന്നെ എല്ലാം സാധാരണ സംഭവിക്കുന്ന പോലെ . വിമാനത്തിന്റെ സമയം ആയപ്പോൾ അന്നൗൺസ്‌മെന്റ് വന്നു . ടിക്കറ്റ് കാണിച്ചു വിമാനത്തിൽ കയറി സീറ്റിൽ ഇരുന്നു . ഒരു പെൺകൊച്ചു വന്നു ആംഗ്യ ഭാഷയിൽ സീറ്റ് ബെൽറ്റ് ഇടേണ്ടത് എങ്ങനെ എന്നും കടലിൽ മുങ്ങിപോയാൽ എന്ത് ചെയ്യണം എന്നുമൊക്കെ കാണിച്ചു തന്നു . അന്നൗൺസ്‌മെന്റ് പുറകിൽ നിന്ന് ആരോ ചെയ്യുന്നുണ്ടാരുന്നു . കൊച്ചിയിൽ നിന്ന് ഡൽഹി . അവിടുന്ന് ബാഗ്ദോഗ്ര . പന്ത്രണ്ടു മണിക്ക് ബാഗ്ദോഗ്ര വിമാനത്താവളത്തിന് പുറത്തിറങ്ങി. ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ശ്രീജ . ആ സന്തോഷം സെൽഫി എടുത്തു പ്രകടമാക്കി . 


ഗുജറാത്തിൽ എന്റെ ഒപ്പം പഠിച്ച ഹാർദിക്, ചിത്ര , ഗാഥാ എന്നിവർ  നേരത്തെ തന്നെ യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങ്ൾ ചെയ്തു തന്നിരുന്നു . ഗ്യാസുങ് ലചുങ്പ എന്ന ഒരു സിക്കിമിസ്  ചേട്ടൻ ആണ് ഞങ്ങളുടെ കോൺടാക്ട്  പേഴ്സൺ . അദ്ദേഹം പറഞ്ഞത് അനുസരിച്ചുള്ള വണ്ടി വിമാനത്താവളത്തിൽ ഞങ്ങളെ കാത്തു  കിടപ്പുണ്ടായിരുന്നു . മനോഹരമായ ഒരു കാട്ടു പാതയിലൂടെ വണ്ടി കുതിച്ചു പാഞ്ഞു ഒടുവിൽ വൈകിട്ട് ഏഴു മണിയോടെ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ എത്തിച്ചേർന്നു . ഒരു കൊച്ചു നഗരം . ജനസംഖ്യ കുറവാണു എങ്കിലും റോഡുകൾ ചെറുതായതിനാൽ വാഹനങ്ങൾ എല്ലാം തന്നെ ബ്ലോക്കിൽ പെട്ട് കിടക്കുന്നു . ഞങ്ങളുടെ ഡ്രൈവർ അദ്ദേഹത്തിന്റെ കഴിവുകൾ മുഴുവൻ പ്രദർശിപ്പിച്ചു ആ ട്രാഫിക് ജാമിലൂടെ വണ്ടി ഓടിച്ചു ഞങ്ങളെ ഹോട്ടലിൽ എത്തിച്ചു .

നഗരത്തിലെ ഹോട്ടലുകൾ എല്ലാം തന്നെ മനോഹരം ആണ് . ഒരു പക്ഷെ സഞ്ചാരികളെ മാത്രം ഉദ്ദേശിച്ചു പണിതിട്ടുള്ളതാണ് അവിടുത്തെ കടകൾ എല്ലാം തന്നെ എന്ന് .പറയാം . സാമാന്യം നല്ല തണുപ്പുണ്ട് എന്നാണ് ശ്രീജ അവകാശപ്പെട്ടത് .  ഞാനും സമ്മതിച്ചു കൊടുത്തു . ( വെറുതെ എന്തിനാ വഴക്കു ഉണ്ടാക്കുന്നത് ). ആനന്ദിൽ നിന്ന് കേരളത്തിലേയ്ക്കു വന്ന ശേഷം ആദ്യമായിട്ട് അല്പം തണുപ്പ്  കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ . ഒരു ഏഴു എട്ടു ഡിഗ്രി ചൂട് ഉണ്ട് . ഹോട്ടലിൽ കയറിയ പാടെ ഒരു വല്യ ഷാൾ ഒക്കെ ഇട്ടു  വെൽക്കം ടു സിക്കിം എന്ന് പറഞ്ഞു ഞങ്ങളെ മുറിയിലേയ്ക്കു കൊണ്ട് പോയി . അല്പം സമയത്തിന് ശേഷം ലചുങ്പ എത്തി . ഒറ്റ നോട്ടത്തിൽ ഒരു ചീനക്കാരൻ    ആണെന്നെ പറയു . പക്ഷെ ആള് ഭാരതീയൻ ആണ് ട്ടാ . അടുത്ത മൂന്ന് ദിവസത്തെ പ്ലാനുകൾ എല്ലാം അദ്ദേഹം പറഞ്ഞു തന്നു . പിറ്റേന്ന് രാവിലെ ലാചുങ് പോകും . അവിടുന്ന് യുംതാങ് വാലി . തിരിച്ചു എത്തിയ ശേഷം നാഥുല പാസ് പിന്നെ ഫോടോങ് മൊണാസ്റ്ററി എല്ലാം കഴിഞ്ഞു നാലാം ദിവസം രാവിലെ തിരിച്ചുള്ള യാത്ര ഇതാണ്  പ്ലാൻ . രാവിലെ എട്ടു മണിക്ക് റെഡി ആകണം എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി.

എത്തിയതിന്റെ ആവേശത്തിൽ അന്നേരം തന്നെ ഗാങ്ടോക്ക് കാണാൻ ഞങ്ങൾ പുറത്തു ഇറങ്ങി നടന്നു . പക്ഷെ ഒട്ടും തണുപ്പ് ഇല്ലാത്തതിനാൽ പുറത്തേയ്ക്കു ഇറങ്ങിയ അതെ വേഗത്തിൽ തിരിച്ചു ഹോട്ടലിൽ കയറി .  അതിനിടയ്ക്ക് ഹോട്ടലിനു മുൻപിലുള്ള ബുദ്ധന്റെ പ്രതിമയുടെ അടുത്ത് നിന്ന് അല്പം നിശ്ചല ദൃശ്യങ്ങൾ പകർത്തി . 


മുറിയുടെ ഒരു വശം മുഴുവൻ ജനൽ ആണ് . ജനലിലൂടെ പുറത്തേയ്ക്കു നോക്കിയാൽ മനോഹരമായ മലനിരകൾ കാണാം .ആ മലയടുക്കുകളിൽ    ബുദ്ധ മത വിശ്വാസപ്രകാരം മന്ത്രങ്ങൾ എഴുതിയിരിക്കുന്ന കൊടികൾ പാറി പറക്കുന്നു  .ഇംഗ്ലീഷ് സിനിമയിൽ ഒക്കെ കാണുന്ന  പോലെ ഉള്ള നല്ല കിടിലൻ കാഴ്ചകൾ . അല്പസമയം ആ ജനലിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിച്ച ശേഷം രാവിലെ ഈ തണുപ്പത്തു എങ്ങനെ എഴുന്നേൽക്കും എന്ന സങ്കടത്തോടെ ഉറങ്ങാൻ .കിടന്നു.

ലചുങ്ങിലെ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ പറയാം . അല്പം സമയം ക്ഷമയോടെ കാത്തിരിക്കുക ...





Thursday, July 12, 2012

തട്ടത്തില്‍ മറയത്ത്

" പ്രണയം " -  ആയിരം സംവിധായകര്‍ ആയിരം തരത്തില്‍ പറഞ്ഞിട്ടുള്ള ഒരു പ്രമേയം . ചിലത് വിജയിക്കുക്കയും ചിലത് വന്‍ പരാജയം ആവുകയും ചെയ്തു ..  അക്കൂട്ടത്തില്‍ 'വിജയം' എന്നാ വിഭാഗത്തിലേയ്ക്ക് ചേര്‍ക്കാവുന്ന ഒരു സിനിമ ആണ് 'തട്ടത്തിന്‍ മറയത്ത്' . ഈ പോസ്റ്റില്‍ ചലച്ചിത്രത്തെ പറ്റി ഉള്ള ഒരു ' റിവ്യൂ ' അഥവാ കീറിമുറിച്ചുള്ള ഒരു പരിശോധന അല്ല ഞാന്‍ നടത്താന്‍ ഉദേശിക്കുന്നത് എന്ന് ആദ്യമേ പറയട്ടെ..

"എടാ നമുക്കൊരു പടത്തിനു പോകാം" എന്ന് എന്റെ ഒരു സുഹൃത്ത്‌ (ശരത്)  പറഞ്ഞപ്പോള്‍ "ഉസ്താദ് ഹോട്ടല്‍" വേണോ "തട്ടത്തില്‍ മറയത്ത് " വേണോ എന്ന ഒരു സംശയമാണ് ആദ്യം മനസ്സില്‍  വന്നത് .  പൊതുവേ പ്രണയം അഥവാ റൊമാന്‍സ് വിഭാഗത്തില്‍ പെട്ട ചിത്രങ്ങള്‍ ഞാന്‍ അധികം കാണാറില്ല. പ്രണയത്തോടുള്ള വിരോധം കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത് . പല സിനിമകളും കാണാന്‍ പോയിട്ട് ഉണ്ടായ കൈപ്പേറിയ അനുഭവങ്ങള്‍ കൊണ്ടാണ് .. ഇന്ത്യക്കാരന്‍ ആയ ഹിന്ദുവായ പയ്യന്‍ , പാകിസ്ഥാന്‍കാരിയായ മുസ്ലിം പെണ്‍കുട്ടി - ഒരു അന്താരാഷ്ട്ര പ്രണയം ... അത്തരത്തില്‍ ഉള്ള ഒരു ഹിന്ദി പടവും , ഒരു മലയാള സിനിമയും കണ്ടതിന്റെ ദുഃഖം മനസിലുണ്ട്. നായികയുടെ അച്ഛന്‍ പണ്ട് കേരളം വിട്ടു പാകിസ്താനില്‍ പോയി താമസം തുടങ്ങുകയും നായിക കേരളത്തെ ഇഷ്ടപെടുകയും കൂടെ ചെയ്യുമ്പോള്‍ " കത്തി  " എന്നല്ലാതെ മറ്റൊരു വാക്കും അതിനു ചേരില്ലല്ലോ.. പിന്നെ ഹിന്ദു നായകനും ക്രിസ്ത്യന്‍ പെണ്‍കുട്ടിയും തമ്മില്ലുള്ള പ്രണയവും മലയാള സിനിമ കുറെ കണ്ടിട്ടുണ്ട് .. അവയൊക്കെ കണ്ട സങ്കടം മൂലമാണ് ഇപ്പോള്‍ അത്തരം സിനിമകള്‍ക്ക്‌ പോകാത്തത് . പിന്നെ ശരത് "തട്ടത്തില്‍ മറയത്ത്" കാണാം എന്നങ്ങു പറഞ്ഞപ്പോള്‍ പോയേക്കാം എന്ന് വച്ചു .

അങ്ങനെ ഞാനും ശരത്തും കൂടി എറണാകുളത്തെ ഒബെരോണ്‍ മാളിലുള്ള പന്ത്രണ്ടു മുപ്പതിന്റെ  ഷോ കാണാന്‍ ടിക്കറ്റ്‌ എടുത്തു . ഏറ്റവും പുറകിലെ നിരയില്‍ പതിനെട്ടും പത്തൊന്‍പതും ആണ് ഞങ്ങളുടെ സീറ്റ്‌ . അവിടെ ചെന്ന് ഇരുപ്പുറപ്പിച്ചു. അപ്പോള്‍ ഇതാ വരുന്നു  തട്ടമിട്ട നാല് പെണ്‍കുട്ടികള്‍. എറണാകുളത്തെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ ആണ് എന്ന് യുണിഫോം കണ്ടപ്പോള്‍ മനസിലായി .." എടാ ക്ലാസ്സ്‌ കട്ട്‌ ചെയ്തു തട്ടമിട്ട പെണ്‍കുട്ടികള്‍ പടത്തിനു വരുന്നത് കണ്ടോ" എന്ന് ഞാന്‍ ശരതിനോട് പറയാന്‍ പോയതും അവര്‍ വന്നു ഞങ്ങളുടെ അടുത്തുള്ള സീറ്റില്‍ ഇരുന്നതും ഒരുമിച്ചരുന്നു .. ഇരുപതു തൊട്ടു ഇരുപത്തിമൂന്ന് വരെ ഉള്ള സീറ്റുകള്‍.  ജീവിതത്തില്‍ ഇന്നു വരെ തട്ടമിട്ട ഒരു പെണ്‍കുട്ടിയുടെ അടുത്ത്  ഇരുന്നിട്ടില്ലാത്ത  ഞാന്‍  അങ്ങനെ തട്ടമിട്ട നാല് പെണ്‍കുട്ടികളുടെ അടുത്ത് ഇരുന്നു  "തട്ടത്തിന്‍ മറയത്ത്"  എന്ന സിനിമ കണ്ടു. തികച്ചും യാദൃശ്ചികം മാത്രം , പക്ഷെ ഈശ്വരന്റെ ഓരോരോ പരിപാടികളെ ..


ഇനി നമുക്ക് സിനിമയിലേയ്ക്ക് വരാം ..

തുടങ്ങുമ്പോള്‍ തന്നെ ക്ലൈമാക്സ്‌ ഊഹിക്കാവുന്ന ഒരു ചിത്രം . പക്ഷെ അവതരണത്തിലെ വ്യത്യസ്തത  എടുത്തു പറയേണ്ടതാണ് . അനാവശ്യമായ ഒരു ഷോട്ട് പോലും പടത്തില്‍  ഉണ്ടായിരുന്നു എന്നു എനിക്ക് തോന്നുന്നില്ല . ഇന്നത്തെ കാലത്തെ അടിച്ചുപൊളി ജീവിതത്തില്‍ പുതിയ തലമുറ മറന്നു പോകുന്ന രണ്ടു കാര്യങ്ങള്‍  - ഒന്ന്- യഥാര്‍ത്ഥ  സൗഹൃദം, രണ്ടു- പ്രണയം . ഇവ രണ്ടും ജീവിതത്തില്‍ എത്ര പ്രധാനമാണ് എന്നു വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വെള്ളമടിക്കാന്‍ മാത്രമുള്ളതല്ല സൗഹൃദം എന്നും മൊബൈലിലൂടെ മാത്രം തെളിയിക്കാന്‍ പറ്റുന്നതല്ല പ്രണയം  എന്നും വളരെ കൃത്യമായി നമുക്ക്  പറഞ്ഞു തരുന്നു.  പിന്നെ വെറുമൊരു റൊമാന്റിക്‌ ചിത്രം മാത്രമല്ല എന്നത് ഈ സിനിമയെ വേറിട്ട്‌ നിര്ത്തുന്നു .  അചാരങ്ങളുടെ പേരില്‍ സമൂഹത്തില്‍ നിന്ന് എന്നും അകന്നു നില്‍ക്കേണ്ടി വന്ന പെണ്‍കുട്ടികളുടെ ജീവിതതിലെയ്ക്കുള്ള ഒരു വെളിച്ചം ആണ് ഈ സിനിമ എന്നാന്നു എനിക്ക് തോന്നിയത് .. " തട്ടതിനുള്ളില്‍ മൂടിവയ്ക്കേണ്ടത് പെണ്‍കുട്ടിയുടെ വിശുദ്ധിയാണ്  അവളുടെ സ്വപ്നങ്ങളല്ല " എന്നുള്ള   ഡയലോഗിന്  ഞങ്ങളുടെ അടുത്തിരുന്ന തട്ടമിട്ടിരുന്ന പെണ്‍കുട്ടികള്‍ കൊടുത്ത കൈയടി അത് സൂചിപ്പിക്കുന്നു.

പല ചിത്രങ്ങളിലെയും പോലെ പഠിക്കാന്‍ മോശമായ ഒരു നായകന്‍. പഠിക്കാന്‍ മിടുക്കിയായ അന്യമാതക്കാരിയായ ഒരു നായിക . അത് മാത്രമാണ്  പഴയ സിനിമകളില്‍ നിന്ന് വിനീത് ശ്രീനിവാസന്‍ കടം എടുത്തിട്ടുള്ളത്. ബാക്കി എല്ലാം ഇരുപതൊന്നാം നൂറ്റാണ്ടിനു വേണ്ടി ഉള്ളതാണ് .  എങ്കിലും നായികയെ കാണാന്‍ നായകന്‍ ശ്രമിക്കുന്ന ചില രംഗങ്ങള്‍ എവിടെയൊക്കെയോ കണ്ടു മറന്നപോലെ നമുക്ക് തോന്നും. പക്ഷെ ഒന്നും "ഓവര്‍ ആക്കിയിട്ടില്ല " എന്നതാണ്  സിനിമയുടെ വിജയം .

അഭിനയത്തെപ്പറ്റി പറയുകയാണെങ്കില്‍ എല്ലാവരും തങ്ങളുടെ ഭാഗം നന്നായി അവതരിപ്പിച്ചു എന്നു പറയാം . ഓരോ ചെറിയ കഥാപത്രത്തെ പോലും  തിരഞ്ഞെടുക്കുന്നതില്‍ സംവിധായകന്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. പുതുതലമുറ വിഭാഗത്തില്‍ ഒരുപാട് നായകര്‍ വന്നിട്ടുണ്ടെങ്കിലും ഫഹദ് ഫാസില്‍ ആണ് ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന റൊമാന്റിക്‌ ഹീറോ.( പക്ഷെ രണ്ടുമൂന്നു ചിത്രങ്ങള്‍ കണ്ടപ്പോള്‍ അഭിനയം കൊള്ളാമെങ്കിലും, ഫഹദ്  മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി ആയി മാറിക്കൊണ്ടിരിക്കുവാണോ എന്ന ഒരു സംശയം തോന്നുകയുണ്ടായി. )    നിവിന്‍ പോളിക്കും റൊമാന്‍സ് വഴങ്ങും എന്നു തെളിയിച്ചു . വളരെ മനോഹരമായിട്ടാണ് തന്റെ റോള്‍ അവതരിപ്പിച്ചിരിക്കുന്നത് . നായികയുടെ റോള്‍ അവതരിപ്പിച്ച നടിക്ക് ( ഇഷ തല്‍വാര്‍ ) മുഖത്ത് അല്പം കൂടി ഭാവം ഒക്കെ വരുത്താമായിരുന്നു എന്നു തോന്നി . പക്ഷെ എന്തായാലും പടം നന്നയതിനാല്‍ കുഴപ്പങ്ങള്‍ ഒന്നുമില്ല. മലര്‍വാടി ആര്‍ട്സ് ക്ലബിലെ താരങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ഭാഗം മനോഹരമാക്കി .. മനോജ്‌ കെ  ജയന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ് .
 തിരക്കഥ , സംഭാഷണം തുടങ്ങിയ സംഭവങ്ങള്‍ ശരിക്കും നന്നായിട്ടുണ്ട് . " സിമോണ്ട്സിന്റെ വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ " , " പത്തു പതിനാലു ദിവസമായി പട്ടിണി കിടന്നവന് മുന്‍പില്‍ കിട്ടിയ്യ ചിക്കന്‍ ബിരിയാണി പോലെ " തുടങ്ങിയ ഡയലോഗുകള്‍ സന്ദര്‍ഭത്തിന് ചേരും വിധം മനോഹരമായി ചേര്‍ത്തിരിക്കുന്നു .
പാട്ടുകള്‍ എല്ലാം തന്നെ വലിയ കുഴപ്പമില്ലാത്തവയാണ്. പാട്ടുകളുടെ എണ്ണം അല്പം കൂടുതല്‍ ആണ് . പക്ഷെ  സന്ദര്‍ഭത്തിന് ചേരാത്ത രീതിയില്‍ പാട്ടിനു വേണ്ടി പറ്റു കുത്തിത്തിരുകി എന്നു  ഒരിക്കലും പറയാനുമാകില്ല ..
പിന്നെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൈകാര്യം ചെയ്ത വ്യക്തി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു എന്നു കൂടി ഞാന്‍ ചേര്‍ക്കുന്നു ..

കുറ്റങ്ങള്‍ കണ്ടുപിടിക്കനനെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ വേണമെങ്കില്‍ പറയാന്‍ കഴിഞ്ഞേക്കും .. ഒരിക്കലും നടക്കാത്ത ഒരു കഥ ആണ് എന്നോ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന കഥ എന്നോ വേണമെങ്കില്‍ പറയാം .
പക്ഷെ അവയൊക്കെ തന്നെ വിനീത് ശ്രീനിവാസനും സംഘവും നല്‍കിയ ഈ  മനോഹരമായ വിരുന്നില്‍  നാം മറക്കും .. ഓരോ ഷോട്ടിലും മനോഹരമായ ഒരു ലോകമാണ് അദ്ദേഹം തീര്തിരികുന്നത് . 
പടം കഴിഞ്ഞിറങ്ങുമ്പോള്‍ മനസ് വളരെ സന്തുഷ്ട്മായിരുന്നു . ഒരു നല്ല സിനിമ കണ്ടതിന്റെ സന്തോഷം..

ഒരാള്‍ക്ക് പാരമ്പര്യമായി എന്തൊക്കെ കഴിവുകള്‍ കിട്ടിയാലും കലാപരമായ കഴിവുകള്‍ അങ്ങനെ കിട്ടുകയില്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍ . പക്ഷെ കഴിഞ്ഞ കുറച്ചു കാലത്തെ അനുഭവങ്ങളില്‍ നിന്ന് എന്റെ  ആ വിശ്വാസം മാറേണ്ടിയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. സുകുമാരന്റെ മകന്‍ ഇന്ദ്രജിത്ത് അഭിനയം തുടങ്ങിയപ്പോള്‍ ആദ്യമായി എന്റെ വിശ്വാസം തെറ്റാണു എന്ന് തോന്നിത്തുടങ്ങിയത് . ക്ലാസ്സ്‌ മേറ്റ്സ് , ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ അച്ഛനോളം തന്നെ കഴിവ് തനിക്കുണ്ട് എന്ന് തെളിയിക്കാന്‍ ഇന്ദ്രജിത്തിനായി. പിന്നീടു ശ്രീനിവാസന്റെ മകന്‍  -  വിനീത് ശ്രീനിവാസന്റെ -  'മലര്‍വാടി ആര്‍ട്സ് ക്ലബ്‌' ആ സംശയം ഒന്നുകൂടി ബലപ്പെടുത്തി. "ശരിക്കും കലാപരമായ കഴിവ് പാരമ്പര്യമായി കിട്ടുമോ ? " എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു തുടങ്ങി . പിന്നീടു ദുല്‍ഖര്‍ സല്‍മാന്‍ (മമ്മൂട്ടിയുടെ മകന്‍ )  വന്നപാടെ രണ്ടു അടിപൊളി പടങ്ങള്‍ .. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ വീണ്ടും ഒരു അത്ഭുതം കൂടി സൃഷ്ടിച്ചിരിക്കുന്നു ..  ശരിക്കും ഈ കലാപരമായ കഴിവ് പാരമ്പര്യമായി കിട്ടുമോ  ????



 P S : I dedicate this post to my friend Mridul George.