Sunday, September 17, 2017

സോങ്‌മോയിൽ ഒരു ദിവസം ..

തൊട്ടു മുൻപത്തെ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക


ഇതാണ്  ആ കാഴ്ച . ജീവിതത്തിൽ വളരെ അപൂർവമായി മാത്രമേ ഇത്രയും  മനോഹരമായ ദൃശ്യങ്ങൾ കാണാൻ അവസരം ലഭിക്കു. ഞങ്ങൾ പകർത്തിയ ഈ ദൃശ്യത്തിന് ആ ഭംഗി മുഴുവനും നിങ്ങളിലേക്കെത്തിക്കാനായോ എന്ന് സംശയമാണ് .



ലാചുങ്ങിലെ ഒരു മനോഹര കാഴ്ച


അവിടെ ആളുകൾ മഞ്ഞുകൊണ്ടുള്ള ചില രൂപങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു . ഒരു മണിക്കൂറോളം അവിടെ ചിലവൊഴിച്ച  ശേഷം ഞങ്ങൾ  ഗാങ്ടോക്കിലെയ്ക്ക്  യാത്ര തിരിച്ചു .




ലാചുങ്ങിലേക്കുള്ള പാത
ചില കുട്ടികളുടെ കലാസൃഷ്ടികൾ


 അടുത്ത ദിവസം രാവിലെ സോങ്‌മോ  തടാകം  കാണണം . അന്ന് രാത്രിയോടെ ഗാങ്ടോക്കിൽ എത്തി സോനം ഡീലക്സ്   ഹോട്ടലിൽ മുറി എടുത്തു . കഴിഞ്ഞ ദിവസം താമസിച്ച അത്ര ലുക്ക് ഒന്നും ഈ ഹോട്ടലിനു ഇല്ല. പക്ഷെ എല്ലാ സൗകര്യങ്ങളും ഉള്ള നല്ല ഒരു മുറി ആയിരുന്നു .

പിറ്റേന്ന്  രാവിലെ തന്നെ സോങ്‌മോ കാണാൻ ഞങ്ങൾ പുറപ്പെട്ടു . നാഥുല പാസ്സിന് അടുത്ത് തന്നെ ആണ് സോങ്‌മോ തടാകം . മഞ്ഞു  വീഴ്ച കാരണം നാഥുലയിൽ ആളുകളെ പോകാൻ അനുവദിക്കുന്നില്ല . അതിനാൽ സോങ്‌മോ തടാകം  മാത്രമേ കാണാൻ സാധിക്കു . അവിടെ അടുത്തുള്ള ഒരു കടയിൽ നിന്ന് കമ്പിളി ജാക്കറ്റ്  വാടകയ്ക്ക് എടുത്തു . കുറച്ചു ദൂരം നടന്നു വേണം തടാകത്തിന്റെ തീരത്തു എത്താൻ.മഞ്ഞിലൂടെ തടാകം ലക്ഷ്യമാക്കി നടന്നു തുടങ്ങി . ഒരു കയറ്റം നടന്നു കയറുമ്പോൾ ശ്രീജയോട് തെന്നി വീണാൽ താഴെ വരെ പോകും സൂക്ഷിച്ചു നടക്കണം എന്ന് ഞാൻ പറഞ്ഞതും ഞാൻ അവിടെ തെന്നി വീണതും ഒരുമിച്ചായിരുന്നു .  നാലഞ്ചു  മീറ്റർ തെന്നി താഴോട്ട് പോയപ്പോഴേക്കും സൈഡിലുള്ള കൈവരിയിൽ പിടിത്തം കിട്ടി. പിന്നെ ഒരു വിധം പണിപ്പെട്ടു എഴുനേറ്റ്  നടന്നു തടാകത്തിന്റെ തീരത്തെത്തി .
ഇന്നലെ കണ്ട അത്രയും മനോഹരമായ കാഴ്ച ഇനി ജീവിതത്തിൽ കാണാൻ പറ്റുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു . എന്നാൽ ഇന്നലെ കണ്ടത് തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും ശെരിക്കുള്ള പൂരം ഇന്നാണ്  എന്ന് സോങ്‌മോയിൽ എത്തിയപ്പോഴാണ് മനസിലായത് .
താഴെ കാണുന്ന ഈ ചിത്രം മാത്രം മതിയാകും സ്ഥലത്തിന്റെ ഭംഗി മനസിലാക്കാൻ .

സോങ്‌മോ തടാകം മഞ്ഞു  കാറ്റു  വീശിയപ്പോൾ ...

സോങ്‌മോ തടാകത്തിനു മുന്നിൽ നിന്നും ക്യാമറാ വുമൺ ശ്രീജയോടൊപ്പം ലേഖകൻ സുമോദ് .. 



കാണാൻ നല്ല ലുക്ക് ഒക്കെ ആണെങ്കിലും വളരെ തണുപ്പാണ് സോങ്‌മോയിൽ . ഒപ്പം വളരെ ശക്തമായ കാറ്റും വീശുന്നുണ്ട്. തണുപ്പിനെ മറികടക്കാനുള്ള പ്രത്യേക ജാക്കറ്റ് ധരിച്ചില്ലെങ്കിൽ തണുത്തു മരവിച്ചു ഒരു പരുവമാകും എന്നത് ഉറപ്പാണ്

സോങ്‌മോയുടെ തീരത്തെ വിനോദസഞ്ചാരികൾ
ഈ യാക്ക്  യാക്ക്  (Yak) എന്ന ജീവിയെ പറ്റി  സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും അതിനെ ഇവിടെ വെച്ചാണ് വൃത്തിയായി ഒന്ന് കാണാനും തൊടാനുമൊക്കെ സാധിച്ചത് . ഒരുപാടു ആളുകൾ അതിന്റെ പുറത്തു കയറി സഞ്ചരിക്കുന്നുണ്ട് . ആയിരത്തി മുന്നൂറു രൂപ ആണ് ഒരു തവണ അതിന്റെ പുറത്തു കയറി സഞ്ചരിക്കാനുള്ള വില 

അധികം വിനോദ സഞ്ചാരികൾ എത്താത്തതിനാലാകാം ഒരുപാടു മാലിന്യങ്ങൾ ഒന്നും കാണാനില്ല. മൊത്തത്തിൽ മനസിന് ഒരു കുളിർമ ലഭിച്ച പോലെ .

ചൈനയുമായുള്ള അതിർത്തിയുടെ അടുത്തായതിനാൽ വിനോദ സഞ്ചാരികളുടെ അത്ര സൈനികരും ഇവിടെ ഉണ്ട്.  ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികൾ ഉണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്. ആ പട്ടാളക്കാർക്കിടയിൽ പാലക്കാടുകാരനായ ഒരു മലയാളിയെ ഞങ്ങൾ പരിചയപ്പെട്ടു. ഒരു പക്ഷെ ഇപ്പോൾ ചൈനയുമായി അടി ഉണ്ടായപ്പോൾ അതിർത്തിയിൽ നിന്ന നൂറ്റിഅന്പതു ഇന്ത്യൻ സൈനികരിൽ അദ്ദേഹവും ഉണ്ടായിരിക്കാം.
 
ഏകദേശം രണ്ടു മണിയോടെ ഞങ്ങൾ തിരിച്ചു ഗാങ്ടോക്കിലെയ്ക്ക് യാത്ര ആരംഭിച്ചു  . വിദേശരാജ്യങ്ങളുടെ ചിത്രങ്ങൾ കാണുമ്പോൾ 'എന്ത് ഭംഗിയാ ആ സ്ഥലം കാണാൻ' എന്ന് നമ്മൾ പറയാറില്ലേ . താഴെ ചേർത്തിരിക്കുന്ന ഈ ചിത്രവും വിഡിയോവും കണ്ടു നോക്കു . എന്നിട്ടു ഇങ്ങനെ  ഒരു  സ്ഥലം  ഇന്ത്യയിൽ ഉള്ളപ്പോൾ  വിദേശ രാജ്യങ്ങളിൽ  എന്തിനു ടൂർ പോകണം എന്ന് ഇങ്ങള് തന്നെ  തീരുമാനിക്കൂ .



ക്രിതുമസ് അപ്പൂപ്പനെ ഓർമിപ്പിച്ച ഒരു കാഴ്ച ...


തിരികെ വരും വഴി ഒരു ഗണപതി ക്ഷേത്രത്തിലും ഒരു ബുദ്ധ വിഹാരത്തിലും കയറി . അന്ന് വൈകുന്നേരം റൂമിൽ തിരിച്ചെത്തിയപ്പോൾ നാളെ തിരിച്ചു പോകണമല്ലോ എന്ന സങ്കടം ആയിരുന്നു മനസ്സ് നിറയെ. ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കാണുന്ന പോലെ കോടികളുടെ ബിസിനസ്സോ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ടൂറിസം വികസനമോ ഒന്നും ഇവിടെ കാണ്മാനില്ല .ഒരു പക്ഷെ ആളുകൾ കള്ളത്തരം പഠിച്ചു വരുന്നതേ ഉണ്ടാകു . എന്തായാലും കുറെ നല്ല ആളുകളെയും ഒരു പിടി നല്ല ഓർമകളുമായി ആണ് ഞങ്ങൾ തിരിച്ചു മടങ്ങുന്നത്. ഭൂമിയിലെ ഈ സ്വർഗത്തിൽ വീണ്ടും വരാൻ സാധിക്കും എന്ന പ്രതീക്ഷയോടെ ....

Friday, August 18, 2017

സിക്കിമിലൂടെ ഒരു യാത്ര - ഭാഗം മൂന്ന്

 ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്കുക

ഭാഗം രണ്ടു വായിക്കാൻ ഇവിടെ ക്ലിക്കുക




ച്ചുംതാങ് ഒരു കൊച്ചു പട്ടണം ആണ് . മൊത്തം ഒരു നാലഞ്ചു കടകൾ കാണും . പിന്നെ ഒരു പെട്രോൾ പമ്പ് ഉണ്ട് . ഡാം  പണിയുന്നതിനെതിരെ ഇടയ്ക്കു എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ പ്രശ്നമൊന്നും ഇല്ല. വികസനത്തിന്റെ  പേരിൽ പ്രകൃതി സ്നേഹികളും  വികസന സ്നേഹികളും തമ്മിലുള്ള അടി പണ്ട് മുതലേ ഉള്ളതാണ് . പക്ഷെ ഈയിടെയായി അല്പം കൂടുതൽ ആണ് എന്ന് തോന്നുന്നു .

  ച്ചുംതാങ്ങിലെ  മറ്റൊരു  വെള്ളച്ചാട്ടം 
ച്ചും താങ്ങിലെ  ഡാം 

അവിടെ നിന്നും വാഹനം ലാചുങ്  ലക്ഷ്യമാക്കി യാത്ര തിരിച്ചു . പോകുന്ന വഴിയിൽ വീണ്ടും കുറെ വെള്ളച്ചാട്ടങ്ങൾ ഉണ്ട് . ചില സ്ഥലങ്ങളിൽ മലയുടെ ചിത്രങ്ങൾ എടുക്കുവാനായി വാഹനം നിർത്തി .  ലാചുങ്ങിലേക്കുള്ള യാത്രയിൽ ഉയരം കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കും എന്ന് മനസിലാക്കാൻ .കഴിഞ്ഞു. ആദ്യമൊക്കെ നല്ല വനങ്ങൾ ആയിരുന്നു എങ്കിൽ ഉയരങ്ങളിലേക്ക് ചെല്ലും തോറും മരങ്ങൾ  കുറഞ്ഞു കുറഞ്ഞു വന്നു . വാഹനം അല്പം കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ മറ്റൊരു ലോകത്തു എത്തിയ പോലെ ആയി . ചുറ്റിനും മഞ്ഞു  മൂടിയ മലകൾ മാത്രം . ആള് താമസം തീരെ കുറവ് . വണ്ടി പോകുന്ന മലയുടെ ഭാഗത്തു മാത്രം .മഞ്ഞില്ല  . സമയം അഞ്ചു മണി  ആകുന്നതേ .ഉള്ളു  പക്ഷെ നേരം ഇരുട്ടി തുടങ്ങി.


 അപ്പോഴേയ്ക്കും ലാചുങ്ങിൽ എത്തി . നാല് വശത്തും മഞ്ഞു  മൂടിയ പർവതങ്ങൾ . ഒരു മൊട്ടുസൂചി താഴെ വീണാൽ വരെ അറിയുന്ന അത്രയും നിശബ്ദദ .  ഇവിടെ  നിന്നും ഇരുപതോളം കിലോമീറ്റര് മുകളിൽ ആണ് യുംതങ് വാലി .അങ്ങോട്ടേയ്ക്ക് അടുത്ത ദിവസം രാവിലെ ആണ് യാത്ര . താമസിക്കുന്ന ഹോട്ടലിൽ ബാഗ് വെച്ചിട്ടു ഞങ്ങൾ നടക്കാനിറങ്ങി . പക്ഷെ അഞ്ചര ആയപ്പോഴേയ്ക്കും  ഇരുട്ടു വീണു. ഒപ്പം തണുപ്പിന്റെ ശക്തി കൂടുകയും ചെയ്തു. വലിയ തണുപ്പില്ല എന്ന് ഡയലോഗ് അടിച്ചു നടന്നിരുന്ന ഞാൻ പതുക്കെ രണ്ടാമത്തെ സ്വറ്റർ എടുത്തിട്ടു  ,അധികം വൈകാതെ മൂന്നാമത്തെയും! സിക്കിമിലെ തണുപ്പിന്റെ ശക്തി എന്റെ കൂട്ടുകാർക്കു അറിയാവുന്നതു കൊണ്ട് ചിത്ര ഒരു ജാക്കറ്റ്  നേരത്തെ തന്നെ ശ്രീജയ്ക്കു  കൊടുത്തിരുന്നു . അതിന്റെ ശക്തി കാരണം ആയിരിക്കണം രണ്ടാമത് ഒരു സ്വറ്റർ  കൂടി ഇട്ടപ്പോൾ  ശ്രീജ  ഓക്കേ ആയി. ' തണുപ്പ് തോന്നുന്നില്ലല്ലോ അല്ലെ?' എന്ന് എന്നെ കളിയാക്കി ചോദിക്കാനും ശ്രീജ മറന്നില്ല . ഞങ്ങളെ കൂടാതെ വേറെ രണ്ടു ഫാമിലി കൂടി ആ ഹോട്ടലിൽ താമസം ഉണ്ട് . എല്ലാവരും നാളെ രാവിലെ യുംതങ് പോകാൻ തയാറായി ഇരിക്കുക ആണ് .

ഒരു കൊച്ചു മല 

രാവിലെ എട്ടു മണിക്ക് മുൻപേ പോകണം എന്നാണ് ഡ്രൈവർ പറഞ്ഞത് .  അല്ലെങ്കിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടത്രേ . ആകെ മൊത്തം പത്തു പേരെ മാത്രമാണ്  ഇന്ന് ഞാൻ ആ പ്രദേശത്തു കണ്ടത് . അഞ്ചു കാറ് പോലും കണ്ടില്ല . അങ്ങനെ ഉള്ള പ്രദേശത്തു എന്ത് ട്രാഫിക് ജാം എന്നാണ് ഞാൻ വിചാരിച്ചതു . പക്ഷെ എന്റെ കണക്കു മൊത്തം തെറ്റാണു എന്ന് പിറ്റേന്ന് യുംതങ്ങിലേയ്ക്ക് പോയപ്പോൾ മനസിലായി .

പതിവുപോലെ രാവിലെ തന്നെ പോകാൻ തയാറായി ഞങ്ങൾ വണ്ടിയുടെ അരികിലെത്തി . അവിടെ അടുത്തുള്ള കടയിൽ ജാക്കറ്റും മഞ്ഞിലിടാവുന്ന റബ്ബർ  ഷൂസും ഗ്ലൗസും  ഒക്കെ  വാടകയ്ക്കു  കൊടുക്കുന്ന കട ഉണ്ട്. മഞ്ഞിൽ നടക്കാൻ ഇതു  അത്യാവശ്യമാണ് . അഡിഡാസും പ്യുമായും ഒക്കെ ഇട്ടിട്ടു പോയാൽ തെന്നി  വീഴാൻ  മാത്രമേ സമയം കാണു . വാടകയ്ക്ക്  ആയതു കൊണ്ട് വലിയ ചിലവുമില്ല . അവിടെ നിന്ന് ഷൂസും ഗ്ലൗസും വാങ്ങി. ഒരു ജോഡിക്കു  അമ്പതു രൂപ ആണ് വില . രണ്ടു ജോഡി ഗ്ലൗസ് ആൻഡ് ഷൂസ്  , മൊത്തം ഇരുനൂറു രൂപ കൊടുത്തു .

യുംതങ് മഞ്ഞു മൂടി കിടക്കുന്ന ഒരു പ്രദേശമാണ് . വലിയ മരങ്ങൾ ഒന്നും തന്നെ ഇല്ല . പക്ഷെ മലയുടെ ചെരുവുകളിൽ തടിയിൽ ഉണ്ടാക്കിയ കൊച്ചു കൊച്ചു വീടുകൾ കാണാം. ഒരു വീടിനു മുൻപിൽ ചൈനയിലെ വ്യാളിയെ ഓർമിപ്പിക്കുന്ന ഒരു പ്രതിമ വച്ചിരിക്കുന്നു.തൊട്ടപ്പുറത്തെ തന്നെ ബുദ്ധന്റെ രൂപവും കൊത്തി വെച്ചിട്ടുണ്ട്. വീടുകളുടെ മുകളിൽ മഞ്ഞു  വീണു കിടക്കുന്നതു ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് . സിനിമകളിൽ  കണ്ടപ്പോൾ ഈ കാഴ്ചയ്ക്കു ഇത്ര  സൗന്ദര്യം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല . മറ്റൊരു പ്രധാനപ്പെട്ട ഗുണം അവിടെ ഒരു ഫോണിനും കവറേജ് ഇല്ല എന്നതാണ് .  'ഫീലിംഗ് ഫന്റാസ്റ്റിക്  അറ്റ് യുംതങ്' എന്ന് പോസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലും ചുറ്റിനുമുള്ള മലകളുടെയും മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾക്ക് സാധിച്ചു .

ഒരു ഫോട്ടോ 


ജീവിതത്തിൽ ആദ്യമായി മഞ്ഞു  കണ്ട സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ .  മഞ്ഞു ആദ്യമായി കൈകൊണ്ടു തൊട്ടപ്പോൾ  ഉണ്ടായ സന്തോഷം എങ്ങനെ പറയണം എന്ന് അറിഞ്ഞുകൂടാ . തത്കാലം ആ സന്തോഷം ഞാൻ ഈ ഫോട്ടോയിലൂടെ കാണിക്കുന്നു 



മഞ്ഞു കണ്ട ശ്രീക്കുട്ടി 
കുറെ ദൂരം മഞ്ഞിൽ കൂടി നടക്കുകയും കുന്നിൻ ചെരുവിലൂടെ തെന്നി കളിക്കുകയും ഒക്കെ ചെയ്തു. അതിനു ശേഷം മഞ്ഞു  എറിയൽ മത്സരം ആയിരുന്നു. സിനിമയിൽ കാണുന്ന പോലെ മഞ്ഞു  ദേഹത്ത് വീഴുമ്പോൾ ചിരി അല്ല നല്ല വേദന ആണ് ഉണ്ടാവുക എന്ന സത്യം ഞാൻ മനസിലാക്കി . കുറെ നേരം മഞ്ഞു  എറിഞ്ഞു മടുത്തപ്പോൾ ആണ് ആ കാഴ്ച ഞങ്ങൾ കണ്ടത് .

എന്താണ് കണ്ടത് എന്നറിയാൻ അടുത്ത ഭാഗം വരെ കാത്തിരിക്കുക ...

Wednesday, August 16, 2017

സിക്കിമിലൂടെ ഒരു യാത്ര -ഭാഗം രണ്ട്



ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്കുക 


സുപ്രഭാതം .കേരളത്തേതിൽ നിന്ന് വ്യത്യസ്തമായി സിക്കിമിൽ  വളരെ നേരത്തെ സൂര്യൻ .ഉദിക്കും. ഏകദേശം അഞ്ചു മണിക്ക് തന്നെ പ്രകാശം  പരന്നിരിക്കുന്നു. ലാചുങ്പ പറഞ്ഞ ഡ്രൈവർ  എട്ടു മണിക്ക് തന്നെ ഞങ്ങളെ കൊണ്ടുപോകാനായി എത്തി. യാത്ര തുടങ്ങും മുൻപ് പെട്രോൾ അടിക്കണം .  ഗാങ്ടോക്കിൽ  ആകെ രണ്ടു പമ്പ് മാത്രമേ ഉള്ളു . അവിടെ ആണേൽ നല്ല തിരക്കാണ് . ഇത്രയും  തിരക്ക് ഒരു പക്ഷെ കേരളത്തിലെ ബീവറേജ്  ഷോപ്പിൽ മാത്രമാണ് ഉണ്ടാവുക . അവിടെ മനുഷ്യർ ഇന്ധനം നിറയ്ക്കുന്നു എങ്കിൽ ഇവിടെ  വാഹനത്തിൽ നിറയ്ക്കുന്നു എന്ന് മാത്രം . ഇന്ധനം നിറച്ചു ഞങ്ങൾ ലാചുങ് ലക്ഷ്യമാക്കി യാത്ര തുടങ്ങി .

ഗാങ്ടോക്കിൽ  നിന്ന് ഏകദേശം അഞ്ചു മണിക്കൂർ  എടുക്കും ലാചുങ്ങിൽ എത്താൻ . പോകുന്ന വഴി കുറച്ചു വെള്ളച്ചാട്ടങ്ങളും അണക്കെട്ടും ഒക്കെ കാണാൻ ഉണ്ട് . യാത്ര തുടങ്ങി അധികം വൈകാതെ തന്നെ വണ്ടി മല  കയറി തുടങ്ങി. എല്ലാ റോഡും തുടങ്ങുന്നിടത്തു 'വെൽക്കം  ബ്രോ ' എന്ന് എഴുതി വെച്ചിട്ടുണ്ട് . സിക്കിമ്മുകാര് ഭയങ്കര യോ യോ ടൈപ്പ് ആണെന്ന ആദ്യം .കരുതിയത്  പിന്നെ ആണ് സംഭവം മനസിലായത് .'ബോർഡർ റോഡ്സ് ഓർഗനൈസേഷൻ'  എന്ന വിഭാഗം ആണ് സിക്കിമിലെ മിക്ക റോഡുകളും  പണിതിരിക്കുന്നത് . ബ്രോ  എന്ന് ചുരുക്കി പറയും . വളരെ സ്തുത്യർഹമായ പ്രവർത്തനം ആണ് ബ്രോ യുടേത് എന്ന് പറയാതെ വയ്യ . ഓരോ പത്തു കിലോമീറ്ററിലും മണ്ണ് മാന്തി മാറ്റാനുള്ള യന്ത്രം വെച്ചിട്ടുണ്ട് . എപ്പോഴും  മണ്ണിടിച്ചിൽ ഉണ്ടാകുന്ന പ്രദേശം ആകയാൽ വളരെ പ്രയാസമാണ് റോഡ് പണിയാൻ  . അഥവാ പണിതാൽ തന്നെ തൊട്ടടുത്ത മഴ കഴിയുമ്പോൾ ഒലിച്ചു  പോയിട്ടുണ്ടാകും . പിന്നെ മലയുടെ അടിവാരത്തിൽ പോയി മെറ്റൽ പെറുക്കാൻ മാത്രമേ സാധിക്കു . എങ്കിലും ഇരുമ്പു  പാലങ്ങളും കലിംഗുകളും ഒകെ പണിതു തങ്ങളാൽ ആകും വിധം ബ്രോ ആ റോഡുകൾ സംരക്ഷിച്ചു പോകുന്നു .

ലാചുങ്ങിലേക്കുള്ള യാത്രയിൽ എന്നെ ഏറ്റവും അധികം ആകർഷിച്ചത് അവിടെ വീടുകൾക്കും കടകൾക്കും പാലങ്ങൾക്കും മുൻപിൽ  മുൻപിൽ കെട്ടിയിരിക്കുന്ന കൊടികൾ ആയിരുന്നു. ബുദ്ധ മത വിശ്വാസ പ്രകാരം മന്ത്രങ്ങൾ എഴുതി കെട്ടിയവ ആണ് ആ കൊടികൾ  . അവ കെട്ടിയാൽ പിന്നെ വീട്ടിൽ  ഐശ്വര്യം വരും എന്നും ദുഷ്ട ശക്‌തികൾക്കു പ്രവേശിക്കാൻ കഴിയില്ല എന്നും ഒക്കെ ആണ് ഇവിടുത്തുകാരുടെ വിശ്വാസം . (ഞാനും ഒരു കൊടി  വാങ്ങി വീട്ടിൽ കൊണ്ട് വെച്ചിട്ടുണ്ട് . റിസൾട്ട് പിന്നീട് പറയാം )

ഞങ്ങളുടെ ഡ്രൈവർ ആണെങ്കിൽ ഒരു യോ യോ മനുഷ്യൻ ആണ് . കൂളിംഗ് ഗ്ലാസും വെച്ച് ഹൂഡി പോലത്തെ ചുവന്ന ജാക്കറ്റ്  ഒക്കെ ഇട്ടു ഹിന്ദി പാട്ട്  ഒക്കെ വെച്ച്  അടിച്ചു പൊളിച്ചാണ് വണ്ടി ഓടിക്കുന്നത് . ഇടക്ക് ചില സിക്കിമിസ്  ഗാനങ്ങളും വെറും . കേട്ടാൽ ഒന്നും മനസിലാകില്ല എങ്കിലും നല്ല ഇമ്പമുള്ള പാട്ടുകൾ ആണ് അവ. സംശയം ഉണ്ടെങ്കിൽ ഈ പാട്ടു ഒന്ന് കേട്ട് നോക്കു . https://www.youtube.com/watch?v=_QnQkgE6MHc

അങ്ങനെ പാട്ടൊക്കെ കേട്ട് പോകുന്നതിനിടയിൽ ആണ് ആ മനോഹരനിമിഷം .വന്നെത്തിയത്  കാഞ്ചൻ ജംഗ പർവതം . വളരെ ദൂരെ അതാ കാഞ്ചൻ ജംഗ പർവ്വം നല്ല തലയെടുപ്പോടെ . നില്കുന്നു. ജീവിതത്തിൽ ഇതു  വരെ കണ്ടിട്ടുള്ള മലകൾ എല്ലാം വെറും കുന്നുകൾ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം കൂടി ആയിരുന്നു അത് . മഞ്ഞു  മൂടി കിടക്കുന്ന പർവതം മനസിന് ശെരിക്കും ആനന്ദം പകരുന്ന കാഴ്ച തന്നെ ആണ് .
അല്പം കൂടി മുന്നോട്ടു  പോയപ്പോൾ ഒരു വലിയ വെള്ളച്ചാട്ടത്തിനു മുൻപിൽ എത്തി .  അതിരപ്പള്ളിയും മൂന്നാറും കുറ്റാലവും  ഒക്കെ കണ്ടിട്ടുള്ളതിനാൽ ആകാം അത് എന്നെ അധികം ഒന്നും ആകർഷിച്ചില്ല എന്ന് വേണമെങ്കിൽ പറയാം . അല്പം കുത്തനെ ഉള്ള  വെള്ളച്ചാട്ടം ആണ് . അതിന്റെ ഒരു വശത്തു കൂടി  കുറച്ചു കോളേജ് കുമാരന്മാർ കഷ്ടപ്പെട്ട് വലിഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു . എങ്ങാനും താഴെ വീണാൽ  കൊണ്ടുപോകാൻ അടുത്ത് ഒരു ആശുപത്രി പോലും ഇല്ലല്ലോ എന്നായിരുന്നു അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ ചിന്ത .   അൽപ സമയത്തിന് ശേഷം അവിടെ നിന്ന് യാത്ര തിരിച്ചു. ച്ചുംതാങ് വഴിയാണ് ലാചുങ്ങിലേക്കുള്ള യാത്ര . ച്ചുംതാങ്ഇൽ ഒരു അണകെട്ട് പണിയുന്നുണ്ട് . വീണ്ടും വളരെ മനോഹരമായ ഒരു കാഴ്ച . ആ അണക്കെട്ടിന്റെ ഒരുവശത്തുള്ള ഹോട്ടലിൽ ഞങ്ങൾ ഊണ് കഴിക്കാൻ കയറി ..


 ഒരു കൊച്ചു  വെള്ളച്ചാട്ടം



ഊണിഷ് ശേഷം ഡാമിന്റെ ഒന്ന് രണ്ടു ഫോട്ടോ കൂടി എടുത്തിട്ട് യാത്ര തുടരുന്നതായിരിക്കും .. ഇപ്പോൾ  ഒരു കൊച്ചു ബ്രേക്ക് .. അടുത്ത ഭാഗം ഉടനെ ..


ഭാഗം മൂന്ന് വായിക്കുവാൻ ഇവിടെ ക്ലിക്കുക 

Tuesday, August 15, 2017

സിക്കിമിലൂടെ ഒരു യാത്ര

വേളി കഴിക്കാൻ  രണ്ടാഴ്‌ചത്തെ അവധി ചോദിച്ചപ്പോൾ ആകെ എട്ടു ദിവസം ആണ് തന്നത്. ബന്ധുക്കളെ കാണണോ അതോ എവിടെ എങ്കിലും കറങ്ങാൻ പോകണോ എന്നതായിരുന്നു മനസ്സിൽ പ്രധാനമായി വന്ന ഒരു ചോദ്യം . അപ്പോഴത്തെ ഭാവി വധുവും ഇപ്പോൾ എൻറെ നല്ല പാതിയുമായ ശ്രീജയുമായുള്ള ചർച്ചയ്ക്കു ശേഷം ടൂർ പോകാം എന്ന് തന്നെ തീരുമാനിച്ചു . ആ പതിവ് വെറുതെ തെറ്റിക്കണ്ടല്ലോ . 
എവിടെ പോകണം എന്നുള്ളതായി അടുത്ത ചർച്ച . എവിടെ പോയാലും വയനാട് പോകണം എന്ന് പറയല്ലേ എന്ന് മാത്രമായിരുന്നു ശ്രീജയുടെ ഡിമാൻഡ് . ഷില്ലോങ് , കുളു ,മനാലി തുടങ്ങി ഒരു പിടി സ്ഥലങ്ങൾ ചർച്ചയിൽ വന്നു എങ്കിലും അവസാനം ഞങ്ങൾ സിക്കിം എന്ന സ്ഥലം ആണ് തീരുമാനിച്ചത് . രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം എന്ന അവാർഡ് സിക്കിമിനാണല്ലോ കിട്ടിയത് . അത് വെറുതെ കൊടുത്തതല്ല  എന്ന് പിന്നീട്  ബോധ്യമായി .
ഇനി യാത്രയിലേയ്ക്ക് കടക്കാം . കൊല്ലവർഷം 1192  മീനം 7 (സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ 2017  മാർച്ച്  21 ) ഞങ്ങൾ  സിക്കിമിലേയ്ക്ക് യാത്ര തിരിച്ചു . കൊച്ചിയിൽ നിന്ന് രാവിലെ ആറേമുക്കാൽ  മണിക്കാണ് വിമാനം . ഒൻപതേ മുക്കാൽ  മണിക്ക് ഡൽഹി അവിടുന്ന് വെസ്റ്റ് ബംഗാളിലെ ബാഗ് ദോഗ്ര . പന്ത്രണ്ടു മണിക്ക് ബാഗ്ദോഗ്ര യിൽ എത്തി . ഇനി ഈ വിമാന ടിക്കറ്റ് കിട്ടിയതിനു  പിന്നിൽ അല്പം രസകരമായ ഒരു കഥ ഉണ്ട് . ആദ്യം ബുക്ക് ചെയ്തത് കൊച്ചി - കൊൽക്കത്ത - ബാഗ്ദോഗ്ര എന്നായിരുന്നു . എന്നാൽ ആ വിമാനം അവർ ക്യാൻസൽ ചെയ്തു . അഞ്ചു ദിവസം മെയ്ക് മൈ ട്രിപ്പിൾ വിളിച്ചു ചീത്ത പറഞ്ഞിട്ടാണ് ഇ ടിക്കറ്റ് അവർ  തന്നത് . ഒരാഴ്ച മുൻപത്തെ ടിക്കറ്റ് മാത്രമാണ് അവൈലബിൾ എന്നാണ് അവർ പറഞ്ഞത് . കല്യാണം കഴിക്കാതെ ഹണിമൂൺ പോകാൻ പറ്റില്ല എന്ന് ഞാനും പറഞ്ഞു . ( കല്യാണം മീനം 4  അഥവാ മാർച്ച് 18  നു ആരുന്നു ).അല്ലെങ്കിൽ ഒരാഴ്ച കഴിയണം . തിരിച്ചു ഓഫീസിൽ കയറിയാൽ പിന്നെ ഒരു കൊല്ലത്തേക്ക് ഒരു മധുവിധു യാത്ര പോലും പ്രതീക്ഷിക്കണ്ട . അവസാനം എന്റെ സങ്കടം കണ്ടു അവർ ഈ രണ്ടു ടിക്കറ്റ് തന്നു .

പതിവുപോലെ ചെക്ക് ഇൻ ടൈമിന് അഞ്ചു മിനിറ്റു മുൻപ് ഓടി അവസാനത്തെ ആളായി ചെക്ക് ഇൻ ചെയ്തു . പിന്നെ എല്ലാം സാധാരണ സംഭവിക്കുന്ന പോലെ . വിമാനത്തിന്റെ സമയം ആയപ്പോൾ അന്നൗൺസ്‌മെന്റ് വന്നു . ടിക്കറ്റ് കാണിച്ചു വിമാനത്തിൽ കയറി സീറ്റിൽ ഇരുന്നു . ഒരു പെൺകൊച്ചു വന്നു ആംഗ്യ ഭാഷയിൽ സീറ്റ് ബെൽറ്റ് ഇടേണ്ടത് എങ്ങനെ എന്നും കടലിൽ മുങ്ങിപോയാൽ എന്ത് ചെയ്യണം എന്നുമൊക്കെ കാണിച്ചു തന്നു . അന്നൗൺസ്‌മെന്റ് പുറകിൽ നിന്ന് ആരോ ചെയ്യുന്നുണ്ടാരുന്നു . കൊച്ചിയിൽ നിന്ന് ഡൽഹി . അവിടുന്ന് ബാഗ്ദോഗ്ര . പന്ത്രണ്ടു മണിക്ക് ബാഗ്ദോഗ്ര വിമാനത്താവളത്തിന് പുറത്തിറങ്ങി. ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ശ്രീജ . ആ സന്തോഷം സെൽഫി എടുത്തു പ്രകടമാക്കി . 


ഗുജറാത്തിൽ എന്റെ ഒപ്പം പഠിച്ച ഹാർദിക്, ചിത്ര , ഗാഥാ എന്നിവർ  നേരത്തെ തന്നെ യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങ്ൾ ചെയ്തു തന്നിരുന്നു . ഗ്യാസുങ് ലചുങ്പ എന്ന ഒരു സിക്കിമിസ്  ചേട്ടൻ ആണ് ഞങ്ങളുടെ കോൺടാക്ട്  പേഴ്സൺ . അദ്ദേഹം പറഞ്ഞത് അനുസരിച്ചുള്ള വണ്ടി വിമാനത്താവളത്തിൽ ഞങ്ങളെ കാത്തു  കിടപ്പുണ്ടായിരുന്നു . മനോഹരമായ ഒരു കാട്ടു പാതയിലൂടെ വണ്ടി കുതിച്ചു പാഞ്ഞു ഒടുവിൽ വൈകിട്ട് ഏഴു മണിയോടെ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ എത്തിച്ചേർന്നു . ഒരു കൊച്ചു നഗരം . ജനസംഖ്യ കുറവാണു എങ്കിലും റോഡുകൾ ചെറുതായതിനാൽ വാഹനങ്ങൾ എല്ലാം തന്നെ ബ്ലോക്കിൽ പെട്ട് കിടക്കുന്നു . ഞങ്ങളുടെ ഡ്രൈവർ അദ്ദേഹത്തിന്റെ കഴിവുകൾ മുഴുവൻ പ്രദർശിപ്പിച്ചു ആ ട്രാഫിക് ജാമിലൂടെ വണ്ടി ഓടിച്ചു ഞങ്ങളെ ഹോട്ടലിൽ എത്തിച്ചു .

നഗരത്തിലെ ഹോട്ടലുകൾ എല്ലാം തന്നെ മനോഹരം ആണ് . ഒരു പക്ഷെ സഞ്ചാരികളെ മാത്രം ഉദ്ദേശിച്ചു പണിതിട്ടുള്ളതാണ് അവിടുത്തെ കടകൾ എല്ലാം തന്നെ എന്ന് .പറയാം . സാമാന്യം നല്ല തണുപ്പുണ്ട് എന്നാണ് ശ്രീജ അവകാശപ്പെട്ടത് .  ഞാനും സമ്മതിച്ചു കൊടുത്തു . ( വെറുതെ എന്തിനാ വഴക്കു ഉണ്ടാക്കുന്നത് ). ആനന്ദിൽ നിന്ന് കേരളത്തിലേയ്ക്കു വന്ന ശേഷം ആദ്യമായിട്ട് അല്പം തണുപ്പ്  കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ . ഒരു ഏഴു എട്ടു ഡിഗ്രി ചൂട് ഉണ്ട് . ഹോട്ടലിൽ കയറിയ പാടെ ഒരു വല്യ ഷാൾ ഒക്കെ ഇട്ടു  വെൽക്കം ടു സിക്കിം എന്ന് പറഞ്ഞു ഞങ്ങളെ മുറിയിലേയ്ക്കു കൊണ്ട് പോയി . അല്പം സമയത്തിന് ശേഷം ലചുങ്പ എത്തി . ഒറ്റ നോട്ടത്തിൽ ഒരു ചീനക്കാരൻ    ആണെന്നെ പറയു . പക്ഷെ ആള് ഭാരതീയൻ ആണ് ട്ടാ . അടുത്ത മൂന്ന് ദിവസത്തെ പ്ലാനുകൾ എല്ലാം അദ്ദേഹം പറഞ്ഞു തന്നു . പിറ്റേന്ന് രാവിലെ ലാചുങ് പോകും . അവിടുന്ന് യുംതാങ് വാലി . തിരിച്ചു എത്തിയ ശേഷം നാഥുല പാസ് പിന്നെ ഫോടോങ് മൊണാസ്റ്ററി എല്ലാം കഴിഞ്ഞു നാലാം ദിവസം രാവിലെ തിരിച്ചുള്ള യാത്ര ഇതാണ്  പ്ലാൻ . രാവിലെ എട്ടു മണിക്ക് റെഡി ആകണം എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി.

എത്തിയതിന്റെ ആവേശത്തിൽ അന്നേരം തന്നെ ഗാങ്ടോക്ക് കാണാൻ ഞങ്ങൾ പുറത്തു ഇറങ്ങി നടന്നു . പക്ഷെ ഒട്ടും തണുപ്പ് ഇല്ലാത്തതിനാൽ പുറത്തേയ്ക്കു ഇറങ്ങിയ അതെ വേഗത്തിൽ തിരിച്ചു ഹോട്ടലിൽ കയറി .  അതിനിടയ്ക്ക് ഹോട്ടലിനു മുൻപിലുള്ള ബുദ്ധന്റെ പ്രതിമയുടെ അടുത്ത് നിന്ന് അല്പം നിശ്ചല ദൃശ്യങ്ങൾ പകർത്തി . 


മുറിയുടെ ഒരു വശം മുഴുവൻ ജനൽ ആണ് . ജനലിലൂടെ പുറത്തേയ്ക്കു നോക്കിയാൽ മനോഹരമായ മലനിരകൾ കാണാം .ആ മലയടുക്കുകളിൽ    ബുദ്ധ മത വിശ്വാസപ്രകാരം മന്ത്രങ്ങൾ എഴുതിയിരിക്കുന്ന കൊടികൾ പാറി പറക്കുന്നു  .ഇംഗ്ലീഷ് സിനിമയിൽ ഒക്കെ കാണുന്ന  പോലെ ഉള്ള നല്ല കിടിലൻ കാഴ്ചകൾ . അല്പസമയം ആ ജനലിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിച്ച ശേഷം രാവിലെ ഈ തണുപ്പത്തു എങ്ങനെ എഴുന്നേൽക്കും എന്ന സങ്കടത്തോടെ ഉറങ്ങാൻ .കിടന്നു.

ലചുങ്ങിലെ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ പറയാം . അല്പം സമയം ക്ഷമയോടെ കാത്തിരിക്കുക ...





Thursday, July 12, 2012

തട്ടത്തില്‍ മറയത്ത്

" പ്രണയം " -  ആയിരം സംവിധായകര്‍ ആയിരം തരത്തില്‍ പറഞ്ഞിട്ടുള്ള ഒരു പ്രമേയം . ചിലത് വിജയിക്കുക്കയും ചിലത് വന്‍ പരാജയം ആവുകയും ചെയ്തു ..  അക്കൂട്ടത്തില്‍ 'വിജയം' എന്നാ വിഭാഗത്തിലേയ്ക്ക് ചേര്‍ക്കാവുന്ന ഒരു സിനിമ ആണ് 'തട്ടത്തിന്‍ മറയത്ത്' . ഈ പോസ്റ്റില്‍ ചലച്ചിത്രത്തെ പറ്റി ഉള്ള ഒരു ' റിവ്യൂ ' അഥവാ കീറിമുറിച്ചുള്ള ഒരു പരിശോധന അല്ല ഞാന്‍ നടത്താന്‍ ഉദേശിക്കുന്നത് എന്ന് ആദ്യമേ പറയട്ടെ..

"എടാ നമുക്കൊരു പടത്തിനു പോകാം" എന്ന് എന്റെ ഒരു സുഹൃത്ത്‌ (ശരത്)  പറഞ്ഞപ്പോള്‍ "ഉസ്താദ് ഹോട്ടല്‍" വേണോ "തട്ടത്തില്‍ മറയത്ത് " വേണോ എന്ന ഒരു സംശയമാണ് ആദ്യം മനസ്സില്‍  വന്നത് .  പൊതുവേ പ്രണയം അഥവാ റൊമാന്‍സ് വിഭാഗത്തില്‍ പെട്ട ചിത്രങ്ങള്‍ ഞാന്‍ അധികം കാണാറില്ല. പ്രണയത്തോടുള്ള വിരോധം കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത് . പല സിനിമകളും കാണാന്‍ പോയിട്ട് ഉണ്ടായ കൈപ്പേറിയ അനുഭവങ്ങള്‍ കൊണ്ടാണ് .. ഇന്ത്യക്കാരന്‍ ആയ ഹിന്ദുവായ പയ്യന്‍ , പാകിസ്ഥാന്‍കാരിയായ മുസ്ലിം പെണ്‍കുട്ടി - ഒരു അന്താരാഷ്ട്ര പ്രണയം ... അത്തരത്തില്‍ ഉള്ള ഒരു ഹിന്ദി പടവും , ഒരു മലയാള സിനിമയും കണ്ടതിന്റെ ദുഃഖം മനസിലുണ്ട്. നായികയുടെ അച്ഛന്‍ പണ്ട് കേരളം വിട്ടു പാകിസ്താനില്‍ പോയി താമസം തുടങ്ങുകയും നായിക കേരളത്തെ ഇഷ്ടപെടുകയും കൂടെ ചെയ്യുമ്പോള്‍ " കത്തി  " എന്നല്ലാതെ മറ്റൊരു വാക്കും അതിനു ചേരില്ലല്ലോ.. പിന്നെ ഹിന്ദു നായകനും ക്രിസ്ത്യന്‍ പെണ്‍കുട്ടിയും തമ്മില്ലുള്ള പ്രണയവും മലയാള സിനിമ കുറെ കണ്ടിട്ടുണ്ട് .. അവയൊക്കെ കണ്ട സങ്കടം മൂലമാണ് ഇപ്പോള്‍ അത്തരം സിനിമകള്‍ക്ക്‌ പോകാത്തത് . പിന്നെ ശരത് "തട്ടത്തില്‍ മറയത്ത്" കാണാം എന്നങ്ങു പറഞ്ഞപ്പോള്‍ പോയേക്കാം എന്ന് വച്ചു .

അങ്ങനെ ഞാനും ശരത്തും കൂടി എറണാകുളത്തെ ഒബെരോണ്‍ മാളിലുള്ള പന്ത്രണ്ടു മുപ്പതിന്റെ  ഷോ കാണാന്‍ ടിക്കറ്റ്‌ എടുത്തു . ഏറ്റവും പുറകിലെ നിരയില്‍ പതിനെട്ടും പത്തൊന്‍പതും ആണ് ഞങ്ങളുടെ സീറ്റ്‌ . അവിടെ ചെന്ന് ഇരുപ്പുറപ്പിച്ചു. അപ്പോള്‍ ഇതാ വരുന്നു  തട്ടമിട്ട നാല് പെണ്‍കുട്ടികള്‍. എറണാകുളത്തെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ ആണ് എന്ന് യുണിഫോം കണ്ടപ്പോള്‍ മനസിലായി .." എടാ ക്ലാസ്സ്‌ കട്ട്‌ ചെയ്തു തട്ടമിട്ട പെണ്‍കുട്ടികള്‍ പടത്തിനു വരുന്നത് കണ്ടോ" എന്ന് ഞാന്‍ ശരതിനോട് പറയാന്‍ പോയതും അവര്‍ വന്നു ഞങ്ങളുടെ അടുത്തുള്ള സീറ്റില്‍ ഇരുന്നതും ഒരുമിച്ചരുന്നു .. ഇരുപതു തൊട്ടു ഇരുപത്തിമൂന്ന് വരെ ഉള്ള സീറ്റുകള്‍.  ജീവിതത്തില്‍ ഇന്നു വരെ തട്ടമിട്ട ഒരു പെണ്‍കുട്ടിയുടെ അടുത്ത്  ഇരുന്നിട്ടില്ലാത്ത  ഞാന്‍  അങ്ങനെ തട്ടമിട്ട നാല് പെണ്‍കുട്ടികളുടെ അടുത്ത് ഇരുന്നു  "തട്ടത്തിന്‍ മറയത്ത്"  എന്ന സിനിമ കണ്ടു. തികച്ചും യാദൃശ്ചികം മാത്രം , പക്ഷെ ഈശ്വരന്റെ ഓരോരോ പരിപാടികളെ ..


ഇനി നമുക്ക് സിനിമയിലേയ്ക്ക് വരാം ..

തുടങ്ങുമ്പോള്‍ തന്നെ ക്ലൈമാക്സ്‌ ഊഹിക്കാവുന്ന ഒരു ചിത്രം . പക്ഷെ അവതരണത്തിലെ വ്യത്യസ്തത  എടുത്തു പറയേണ്ടതാണ് . അനാവശ്യമായ ഒരു ഷോട്ട് പോലും പടത്തില്‍  ഉണ്ടായിരുന്നു എന്നു എനിക്ക് തോന്നുന്നില്ല . ഇന്നത്തെ കാലത്തെ അടിച്ചുപൊളി ജീവിതത്തില്‍ പുതിയ തലമുറ മറന്നു പോകുന്ന രണ്ടു കാര്യങ്ങള്‍  - ഒന്ന്- യഥാര്‍ത്ഥ  സൗഹൃദം, രണ്ടു- പ്രണയം . ഇവ രണ്ടും ജീവിതത്തില്‍ എത്ര പ്രധാനമാണ് എന്നു വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വെള്ളമടിക്കാന്‍ മാത്രമുള്ളതല്ല സൗഹൃദം എന്നും മൊബൈലിലൂടെ മാത്രം തെളിയിക്കാന്‍ പറ്റുന്നതല്ല പ്രണയം  എന്നും വളരെ കൃത്യമായി നമുക്ക്  പറഞ്ഞു തരുന്നു.  പിന്നെ വെറുമൊരു റൊമാന്റിക്‌ ചിത്രം മാത്രമല്ല എന്നത് ഈ സിനിമയെ വേറിട്ട്‌ നിര്ത്തുന്നു .  അചാരങ്ങളുടെ പേരില്‍ സമൂഹത്തില്‍ നിന്ന് എന്നും അകന്നു നില്‍ക്കേണ്ടി വന്ന പെണ്‍കുട്ടികളുടെ ജീവിതതിലെയ്ക്കുള്ള ഒരു വെളിച്ചം ആണ് ഈ സിനിമ എന്നാന്നു എനിക്ക് തോന്നിയത് .. " തട്ടതിനുള്ളില്‍ മൂടിവയ്ക്കേണ്ടത് പെണ്‍കുട്ടിയുടെ വിശുദ്ധിയാണ്  അവളുടെ സ്വപ്നങ്ങളല്ല " എന്നുള്ള   ഡയലോഗിന്  ഞങ്ങളുടെ അടുത്തിരുന്ന തട്ടമിട്ടിരുന്ന പെണ്‍കുട്ടികള്‍ കൊടുത്ത കൈയടി അത് സൂചിപ്പിക്കുന്നു.

പല ചിത്രങ്ങളിലെയും പോലെ പഠിക്കാന്‍ മോശമായ ഒരു നായകന്‍. പഠിക്കാന്‍ മിടുക്കിയായ അന്യമാതക്കാരിയായ ഒരു നായിക . അത് മാത്രമാണ്  പഴയ സിനിമകളില്‍ നിന്ന് വിനീത് ശ്രീനിവാസന്‍ കടം എടുത്തിട്ടുള്ളത്. ബാക്കി എല്ലാം ഇരുപതൊന്നാം നൂറ്റാണ്ടിനു വേണ്ടി ഉള്ളതാണ് .  എങ്കിലും നായികയെ കാണാന്‍ നായകന്‍ ശ്രമിക്കുന്ന ചില രംഗങ്ങള്‍ എവിടെയൊക്കെയോ കണ്ടു മറന്നപോലെ നമുക്ക് തോന്നും. പക്ഷെ ഒന്നും "ഓവര്‍ ആക്കിയിട്ടില്ല " എന്നതാണ്  സിനിമയുടെ വിജയം .

അഭിനയത്തെപ്പറ്റി പറയുകയാണെങ്കില്‍ എല്ലാവരും തങ്ങളുടെ ഭാഗം നന്നായി അവതരിപ്പിച്ചു എന്നു പറയാം . ഓരോ ചെറിയ കഥാപത്രത്തെ പോലും  തിരഞ്ഞെടുക്കുന്നതില്‍ സംവിധായകന്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. പുതുതലമുറ വിഭാഗത്തില്‍ ഒരുപാട് നായകര്‍ വന്നിട്ടുണ്ടെങ്കിലും ഫഹദ് ഫാസില്‍ ആണ് ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന റൊമാന്റിക്‌ ഹീറോ.( പക്ഷെ രണ്ടുമൂന്നു ചിത്രങ്ങള്‍ കണ്ടപ്പോള്‍ അഭിനയം കൊള്ളാമെങ്കിലും, ഫഹദ്  മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി ആയി മാറിക്കൊണ്ടിരിക്കുവാണോ എന്ന ഒരു സംശയം തോന്നുകയുണ്ടായി. )    നിവിന്‍ പോളിക്കും റൊമാന്‍സ് വഴങ്ങും എന്നു തെളിയിച്ചു . വളരെ മനോഹരമായിട്ടാണ് തന്റെ റോള്‍ അവതരിപ്പിച്ചിരിക്കുന്നത് . നായികയുടെ റോള്‍ അവതരിപ്പിച്ച നടിക്ക് ( ഇഷ തല്‍വാര്‍ ) മുഖത്ത് അല്പം കൂടി ഭാവം ഒക്കെ വരുത്താമായിരുന്നു എന്നു തോന്നി . പക്ഷെ എന്തായാലും പടം നന്നയതിനാല്‍ കുഴപ്പങ്ങള്‍ ഒന്നുമില്ല. മലര്‍വാടി ആര്‍ട്സ് ക്ലബിലെ താരങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ഭാഗം മനോഹരമാക്കി .. മനോജ്‌ കെ  ജയന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ് .
 തിരക്കഥ , സംഭാഷണം തുടങ്ങിയ സംഭവങ്ങള്‍ ശരിക്കും നന്നായിട്ടുണ്ട് . " സിമോണ്ട്സിന്റെ വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ " , " പത്തു പതിനാലു ദിവസമായി പട്ടിണി കിടന്നവന് മുന്‍പില്‍ കിട്ടിയ്യ ചിക്കന്‍ ബിരിയാണി പോലെ " തുടങ്ങിയ ഡയലോഗുകള്‍ സന്ദര്‍ഭത്തിന് ചേരും വിധം മനോഹരമായി ചേര്‍ത്തിരിക്കുന്നു .
പാട്ടുകള്‍ എല്ലാം തന്നെ വലിയ കുഴപ്പമില്ലാത്തവയാണ്. പാട്ടുകളുടെ എണ്ണം അല്പം കൂടുതല്‍ ആണ് . പക്ഷെ  സന്ദര്‍ഭത്തിന് ചേരാത്ത രീതിയില്‍ പാട്ടിനു വേണ്ടി പറ്റു കുത്തിത്തിരുകി എന്നു  ഒരിക്കലും പറയാനുമാകില്ല ..
പിന്നെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൈകാര്യം ചെയ്ത വ്യക്തി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു എന്നു കൂടി ഞാന്‍ ചേര്‍ക്കുന്നു ..

കുറ്റങ്ങള്‍ കണ്ടുപിടിക്കനനെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ വേണമെങ്കില്‍ പറയാന്‍ കഴിഞ്ഞേക്കും .. ഒരിക്കലും നടക്കാത്ത ഒരു കഥ ആണ് എന്നോ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന കഥ എന്നോ വേണമെങ്കില്‍ പറയാം .
പക്ഷെ അവയൊക്കെ തന്നെ വിനീത് ശ്രീനിവാസനും സംഘവും നല്‍കിയ ഈ  മനോഹരമായ വിരുന്നില്‍  നാം മറക്കും .. ഓരോ ഷോട്ടിലും മനോഹരമായ ഒരു ലോകമാണ് അദ്ദേഹം തീര്തിരികുന്നത് . 
പടം കഴിഞ്ഞിറങ്ങുമ്പോള്‍ മനസ് വളരെ സന്തുഷ്ട്മായിരുന്നു . ഒരു നല്ല സിനിമ കണ്ടതിന്റെ സന്തോഷം..

ഒരാള്‍ക്ക് പാരമ്പര്യമായി എന്തൊക്കെ കഴിവുകള്‍ കിട്ടിയാലും കലാപരമായ കഴിവുകള്‍ അങ്ങനെ കിട്ടുകയില്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍ . പക്ഷെ കഴിഞ്ഞ കുറച്ചു കാലത്തെ അനുഭവങ്ങളില്‍ നിന്ന് എന്റെ  ആ വിശ്വാസം മാറേണ്ടിയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. സുകുമാരന്റെ മകന്‍ ഇന്ദ്രജിത്ത് അഭിനയം തുടങ്ങിയപ്പോള്‍ ആദ്യമായി എന്റെ വിശ്വാസം തെറ്റാണു എന്ന് തോന്നിത്തുടങ്ങിയത് . ക്ലാസ്സ്‌ മേറ്റ്സ് , ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ അച്ഛനോളം തന്നെ കഴിവ് തനിക്കുണ്ട് എന്ന് തെളിയിക്കാന്‍ ഇന്ദ്രജിത്തിനായി. പിന്നീടു ശ്രീനിവാസന്റെ മകന്‍  -  വിനീത് ശ്രീനിവാസന്റെ -  'മലര്‍വാടി ആര്‍ട്സ് ക്ലബ്‌' ആ സംശയം ഒന്നുകൂടി ബലപ്പെടുത്തി. "ശരിക്കും കലാപരമായ കഴിവ് പാരമ്പര്യമായി കിട്ടുമോ ? " എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു തുടങ്ങി . പിന്നീടു ദുല്‍ഖര്‍ സല്‍മാന്‍ (മമ്മൂട്ടിയുടെ മകന്‍ )  വന്നപാടെ രണ്ടു അടിപൊളി പടങ്ങള്‍ .. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ വീണ്ടും ഒരു അത്ഭുതം കൂടി സൃഷ്ടിച്ചിരിക്കുന്നു ..  ശരിക്കും ഈ കലാപരമായ കഴിവ് പാരമ്പര്യമായി കിട്ടുമോ  ????



 P S : I dedicate this post to my friend Mridul George.

Saturday, June 30, 2012

കാലചക്രം

" കല്യാണത്തിന് ശേഷം ഞാന്‍ ഇതു വരെ നാട്ടില്‍ വന്നിട്ടില്ല. 5 വര്‍ഷം ആയിക്കാണണം വന്നിട്ട്. അതെ 5 വര്‍ഷം തന്നെ . അന്ന് ഞങ്ങള്‍ പറന്നതാണ് അമേരിക്കയ്ക്ക്,പിന്നെ വരാന്‍ സമയം കിട്ടിയിടില്ല.പക്ഷെ ഇത്തവണ വരാതിരിക്കാന്‍ കഴിയില്ലല്ലോ. എന്തായാലും വേഗം തിരിച്ചു പോകണം. പക്ഷെ അമ്മ സമ്മതിക്കുമോ എന്നറിയില്ല . ഇവിടുത്തെ ബിസിനെസ്സ് തിരക്കിനെപറ്റി വിവരിച്ചാല്‍ അമ്മയ്ക്കെങ്ങനെ മനസിലാകാനാണ് . എന്തായാലും ശ്രമിക്കാം. അല്ലെങ്കില്‍ വര്‍ഗീസ് ചേട്ടനോട് പറയാം. പുള്ളി ശ്രദ്ധിക്കാതിരിക്കില്ല. " ഇങ്ങനെ ഓരോന്ന് ആലോചിക്കുന്നതിനിടയ്ക്കു സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കാനുള്ള മുന്നറിയിപ്പ് വന്നത് . അതെ. വിമാനമിറങ്ങാന്‍ പോകുന്നു . നീണ്ട 5 വര്‍ഷത്തിനു ശേഷം വീണ്ടും കേരളത്തില്‍ ..

***************************************************************

രാജീവ്‌ ബാഗുമെടുത്ത്‌ പുറത്തിറങ്ങി . പ്രതീക്ഷിച്ചപോലെ വര്‍ഗീസ് ചേട്ടന്‍ വിളിക്കാന്‍ വന്നിട്ടുണ്ട്. രാജീവിന്‍റെ അച്ഛന്റെ കാര്യസ്ഥനായിരുന്നു വര്‍ഗീസ്. മക്കളൊക്കെ നല്ല നിലയിലായെങ്കിലും വര്‍ഗീസ്‌ ഇപ്പോഴും വീട്ടില്‍ വരും എന്നാണ് കഴിഞ്ഞ തവണ വിളിച്ചപ്പോഴും അച്ഛന്‍ പറഞ്ഞത്. കണ്ടെങ്കിലും 2 പേരും ഒന്നും മിണ്ടിയില്ല. അങ്ങനെ മിണ്ടാന്‍ പറ്റിയ അവസ്തയിലല്ലല്ലോ .
" ഈ ബാഗ്‌ എടുത്തു ഡിക്കിയില്‍ വെച്ചേക്കു " രാജീവ്‌ പറഞ്ഞു . കൂടുതല്‍ ഒന്നും മിണ്ടിയില്ല .
ബാഗ്‌ വെച്ച് വര്‍ഗീസ്‌ വണ്ടി എടുത്തു .

****************************************************************

"വീടെത്തി കുഞ്ഞേ "
അവന്‍ ഞെട്ടി ഉണര്‍ന്നു . വര്‍ഗീസിന്റെ ശബ്ദമാണ് . അതെ വീടെത്തി. 5 വര്‍ഷത്തിനു ശേഷം വീണ്ടും. അവന്‍ മുറ്റത്തേയ്ക്ക് കയറി. ഒരു കൂട്ടം ആളുകള്‍ അവിടെ നില്കുന്നു. എല്ലാവരുടെയും മുഖത്ത് ഒരു വിഷാദഭാവം .
അവന്‍ അകത്തേയ്ക്ക് കയറി.
ഒരു തിരിനാളം അവിടെ അവനെ കാത്തിരിപ്പുണ്ടായിരുന്നു . അതിനു മുന്‍പില്‍ ഒരു വാഴയിലയില്‍ അവന്‍റെ അച്ഛന്‍ കിടക്കുന്നു .
തൊട്ടപ്പുറത്തായി അമ്മ ഇരിക്കുന്നു . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി.
മകനെ നോക്കി.പക്ഷെ പ്രത്യേകിച്ച് ഭാവവ്യത്യസമൊന്നും മുഖത്ത് വന്നില്ല .
അവന്‍ അമ്മയുടെ അടുത്തെത്തി.
"അച്ഛന് വയ്യ എന്ന് പറഞ്ഞപ്പോഴെങ്കിലും നിനക്ക് വരാമായിരുന്നു "
"അമ്മെ, ഞാന്‍ വന്നാല്‍ എന്റെ ബിസിനസ്‌ നോക്കാന്‍ അവിടെ ആരുമില്ല. പിന്നെ അച്ഛന് ഇത്ര സീരിയസ് ആണെന്ന് ഞാന്‍ അറിഞ്ഞില്ല . "
"I .C .U ആണെന്ന് പറഞ്ഞിട്ടും മനസിലായില്ല? "
രാജീവ് ഒന്നും മിണ്ടിയില്ല .

***************************************************************

"അമ്മെ ഞാന്‍ ഇവിടെ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു . ഞാന്‍ പറഞ്ഞതിനെ പറ്റി ഒന്നും അമ്മ പറഞ്ഞില്ല . ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ടു പോകാന്‍ പറ്റില്ലല്ലോ . "
"നീ എവിടെയാ എന്ന് വെച്ചാല്‍ എന്നെ കൊണ്ട് വിട്ടോളു. ഞാന്‍ കാരണം നിന്റെ ബിസിനെസ്സ് തകരണ്ട . " അമ്മ പൊട്ടിക്കരഞ്ഞു .
രാജീവിന് അത് കണ്ടില്ല എന്ന് നടിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.
"നിന്റെ ഭാര്യയും കുഞ്ഞും എന്ത് പറയുന്നു ? നീ എന്താ അവരെ കൊണ്ട് വരാഞ്ഞേ ? "
"അവള്‍ക്കു ജോലിതിരക്കുണ്ട് അമ്മെ . അത്ര പെട്ടന്ന് വരാന്‍ പറ്റില്ല .പിന്നെ അവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. അവരെ നോക്കണം. "
"അപ്പൊ അവരെ കൊണ്ടുപോകാന്‍ അവള്‍ക്കു സമയം കിട്ടി. നിനക്കോ? "
അമ്മയുടെ ആ ചോദ്യത്തിന്റെ അര്‍ഥം മനസിലായെങ്കിലും അവനു ഒന്നും തിരിച്ചു പറയുവനുണ്ടായില്ല .

******************************************************************

പിറ്റേന്ന് രാവിലെ തന്നെ അവര്‍ യാത്ര പുറപ്പെട്ടു . 2 മണിക്കൂറിനുള്ളില്‍ അവിടെ എത്തിച്ചേര്‍ന്നു . ഒരു വൃദ്ധസദനം .
"ഇനിയുള്ള കാലം എന്റെ ജീവിതം ഇവിടെ ആണ് , അല്ലെ മകനെ ? "
അവന്‍ അമ്മയുടെ മുഖത്തേയ്ക്കു നോക്കി . യാതൊരു വികാരവുമില്ലാത്ത മുഖഭാവം . പക്ഷെ ഒരായിരം അര്‍ഥങ്ങള്‍ ആ വാക്കുകളില്‍ അവനു തോന്നി. പക്ഷെ..
"എങ്ങനെയുണ്ടമ്മേ മുറി ? ഇഷ്ടപ്പെട്ടോ ? എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട് . ഇവര്‍ അമ്മയെ മഹാറാണിയെപോലെ നോക്കും . "
"എത്രയാ വാടക ? "
" അതൊന്നും അമ്മ ആലോചിക്കണ്ട. ഞാന്‍ 1 വര്‍ഷതെക്കുള്ളത് അടച്ചിട്ടുണ്ട്.പോരാത്തത് പുറകെ അയക്കും . "
" ഒരു വര്‍ഷത്തിനിടയ്ക്ക് ഞാന്‍ മരിച്ചാല്‍ നിനക്ക് കാശു തിരിച്ചു കിട്ടുമോ? "
" അമ്മെ ഇങ്ങനെ ഒന്നും പറയല്ലേ. എനിക്ക് വിഷമമാകും "
"സ്വന്തം അമ്മയെ അനാഥാലയത്തില്‍ കൊണ്ട് വിടാന്‍ നിനക്ക് വിഷമമില്ല അല്ലെ? "
രാജീവിന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല .
അവന്‍ തിരിച്ചു നടന്നു.
അപ്പോള്‍ എതിരെ രഘുവരന്‍ വരുന്നത് കണ്ടു . ഈ വൃദ്ധസദനം അയാളാണ് നടത്തുന്നത്.
"ഞാന്‍ അമ്മയെ ആ മുറിയില്‍ വിട്ടിടുണ്ട് . ഒന്ന് ശ്രദ്ധിച്ചേക്കണേ"
"സാറ് വിഷമിക്കണ്ട. എന്‍റെ സ്വന്തം അമ്മയെ പോലെ ഞാന്‍ നോക്കിക്കോളാം . ഇവിടെ താമസിക്കുന്നവര്‍ക്ക് ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സാറിനും അതിന്റെ അടുത്ത് തന്നെ ഒരു മുറി ബുക്ക്‌ ചെയ്തു വെക്കുന്നോ ? മകന്‍ വളര്‍ന്നു വരുവല്ലേ? " രഘു ഇതു ചോദിച്ചു ഉറക്കെ ചിരിച്ചു .
രാജീവ്‌ എന്ത് പറയണം എന്നറിയാതെ തരിച്ചു നിന്നു .....

************************************************************

P.S : ഇതൊരു പുതിയ കഥ അല്ല. പലരും പല രൂപത്തിലും ഭാവത്തിലും പറഞ്ഞിടുള്ള ഒരു കഥയാണ്‌. ഞാനും ഒന്ന് ഓര്‍മിപ്പിക്കുന്നു എന്ന് മാത്രം.

Saturday, May 26, 2012

മോഡിയുടെ നാട്ടില്‍ - അവസാനഭാഗം

മോഡിയുടെ നാട്ടില്‍ - ഭാഗം1  

മോഡിയുടെ നാട്ടില്‍ - ഭാഗം 2


രാവിലെ പതിവിനു വിപരീതമായി അഞ്ചു മണിക്ക് എഴുന്നേറ്റു .തലേന്ന് കിടന്നപ്പോഴുള്ള കാലാവസ്ഥ അല്ല.ഭയങ്കര തണുപ്പ്.കുളിക്കാമെന്ന് വെച്ച് ടാപ്പ്‌ തുറന്നപ്പോള്‍ നല്ല തണുത്ത വെള്ളം. ബാത്ത് റൂമില്‍ കയറിയ അതെ വേഗതയില്‍ ഞാന്‍ പുറത്തിറങ്ങി. പക്ഷെ അച്ഛന് അതൊന്നും ഒരു പ്രശ്നമല്ല. അന്നേരം തന്നെ കുളിച്ചു റെഡി ആയി. ഞാന്‍ ഷൂസ് പോളിഷ് ചെയ്തും , ഷേവ് ചെയ്തും , സര്‍ട്ടിഫിക്കറ്റ് എടുത്തു റെഡി ആക്കി വച്ചുമൊക്കെ സമയം നീക്കി. ആറ് കഴിഞ്ഞിട്ടും ചൂട് വെള്ളമില്ല. പുറത്തിറങ്ങി നോക്കിയിട്ട് ഹോട്ടലിലെ ജീവനക്കാരെയും കാണുന്നില്ല. ഏഴു കഴിയുമ്പോള്‍ ഇന്റര്‍വ്യൂവിനു ഇറങ്ങണം. നേരത്തെ ചെല്ലുന്നതാണ് നല്ലത്. അല്ലെങ്കില്‍ അവസാനം ടെന്‍ഷന്‍ ആകും. ഒടുവില്‍ ആ സാഹസം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.തണുത്ത വെള്ളത്തില്‍ കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ തണുപ്പ് പകുതി കുറഞ്ഞു.



ഉടനെ തന്നെ ഉടുപ്പൊക്കെ ഇട്ടു പോകാന്‍ തയാറായി. കുറെ കാലം കൂടി ആണ് ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ കൈ മടക്കാതെ ഇടുന്നത്. അതിന്റെ അസ്വസ്ഥത ഉണ്ട്. പിന്നെ പതിവുപോലെ ചന്ദനം തൊടാനായി കൈയിലെടുത്തു വെള്ളം നനയ്ക്കാന്‍ ടാപ്പ്‌ തുറന്നു.അപ്പോള്‍ ദേ വരുന്നു ചൂട് വെള്ളം . ആ ടാപ്പ്‌ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ എനിക്ക് തോന്നി. പിന്നെ തല്‍കാലം ആ ദേഷ്യം ഉള്ളിലൊതുക്കി വേഗം ചന്ദനമോക്കെ തൊട്ടു ഏഴു മണിക്ക് പോകാനിറങ്ങി.

നേരം വെളുത്ത് വരുന്നതെ ഉള്ളു. റോഡില്‍ ഓട്ടോ ഒന്നും കാണുന്നില്ല. കുറെ നേരത്തെ കാത്തു നില്പിന് ശേഷം ഒരു ഓട്ടോ കിട്ടി. അതില്‍ കയറി ഇര്‍മയുടെ മുന്‍പിലെത്തി. ഓട്ടോക്കാരനോട് പൈസ ചോദിച്ചപ്പോള്‍ നൂറു രൂപ എന്ന് പറഞ്ഞു. തലേന്ന് അങ്ങോട്ട്‌ പോകാന്‍ അമ്പതു രൂപ ആയിരുന്നു . ഞാന്‍ ഇര്‍മയുടെ മുന്‍പില്‍ നിന്ന സെക്യൂരിറ്റി ചേട്ടനോട് ഇയാള്‍ നൂറു ചോദിച്ചു, ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാണ് കയറിയത് . അത്രയും രൂപ ആകുമോ എന്ന് ചോദിച്ചു. പിന്നെ അവിടെ നടന്നത് കീചകവധം കഥകളി ആയിരുന്നു. ആ സെക്യൂരിറ്റി അയാളെ കുറെ ചീത്ത പറഞ്ഞു. നിങ്ങളെ പോലെ ഉള്ളവരാണ് നമ്മുടെ നാടിനു ചീത്തപേരു ഉണ്ടാക്കുന്നത് . അന്യ ദേശത്ത് നിന്ന് ആളുകള്‍ വന്നാല്‍ ഇങ്ങനെ പറ്റിക്കരുത്. പോലീസില്‍ പറയണോ എന്നൊക്കെ ചോദിച്ചു. ഓട്ടോക്കാരനും പെട്ടന്ന് മാപ്പ് പറഞ്ഞു . ഒടുവില്‍ അമ്പതു കൊടുക്കാന്‍ സെക്യൂരിറ്റി ഞങ്ങളോട് പറഞ്ഞു. ഓട്ടോക്കാരന്‍ ഒരു പത്തു രൂപകൂടി തരണേ എന്ന് പറഞ്ഞു സങ്കടപെട്ടപ്പോള്‍ പത്തു കൂടി കൊടുത്തു. ഈ സംഭവവും എന്നെ അല്പം അത്ഭുതപ്പെടുത്തി. നമ്മുടെ നാട്ടില്‍ ഒരു അന്യ നാട്ടുകാരനെ രക്ഷിക്കാന്‍ ഇതുപോലെ ആരും തയാറാകില്ല എന്ന് ഉറപ്പാണ്‌.

ഞാന്‍ ഇര്‍മയുടെ അകത്തു കയറി. ശരിക്കും മറ്റൊരു ലോകത്ത് എത്തിയപോലെ. പുറം ലോകത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം . ഏകദേശം ഇന്‍ഫോസിസ് മൈസൂര്‍ ക്യാമ്പസിന്റെ അത്രയും വലിപ്പമുണ്ട്‌. പക്ഷെ കെട്ടിടങ്ങള്‍ കാര്യമായിട്ടില്ല. പകരം പുല്ലു പിടിപ്പിച്ചിരിക്കുന്നു. കുറെ മരങ്ങളുമുണ്ട് . വളരെ മനോഹരമായ സ്ഥലം .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ " ലവ് അറ്റ് ഫസ്റ്റ് സൈറ്റ് " . ഇവിടെ അഡ്മിഷന്‍ കിട്ടിയിരുന്നെങ്കില്‍ എന്നാണ് കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് . ഒരു ഹാളിന്റെ മുന്‍പില്‍ ചെല്ലണം എന്നാണ് കിട്ടിയ കത്തില്‍ ഉള്ളത്. അവിടെ എങ്ങും വഴി പറഞ്ഞു തരാന്‍ പോലും ആരുമില്ല. ആദ്യം കണ്ട കെട്ടിടത്തില്‍ കയറി . അവിടെ ഒരു ചേട്ടനെ കണ്ടു. പുള്ളിയോട് ആ ഹാള്‍ എവിടെ ആണെന് അന്വേഷിച്ചപ്പോള്‍ അവിടെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. എന്നിട്ട് കാപ്പി കുടിച്ചില്ലെങ്കില്‍ കുറച്ചു അപ്പുറത്ത് കാന്റീന്‍ ഉണ്ട് പോയിട്ട് ഒന്‍പതു ആകുമ്പോള്‍ വന്നാല്‍ മതി എന്ന് പറഞ്ഞു. ഞങ്ങള്‍ കാന്റീനില്‍ പോയി. അവല്‍ പോലത്തെ എന്തോ ഒരു സംഭവമായിരുന്നു കഴിക്കാന്‍. വലിയ കുഴപ്പമില്ല . ചായ നല്ലതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. യാത്രയില്‍ എല്ലാ സ്ഥലങ്ങളില്‍ നിന്ന് കുടിച്ച ചായയും എനിക്ക് ഇഷ്ടപ്പെട്ടു. ഒരു പ്രത്യേക രുചി ആയിരുന്നു .

ഒന്‍പതു മണി ആകാറായപ്പോള്‍ ഞങ്ങള്‍ അവിടെ തിരിച്ചെത്തി . ഇതിനിടയില്‍ കുറച്ചു മലയാളികളെ കിട്ടി . ടോക് - എച് കോളേജില്‍ അവസാന വര്‍ഷം പഠിക്കുന്ന അമിട്ട് ക്ഷമിക്കണം അമിത് (ആദ്യത്തെ വാക്കാണ്‌ കൂടുതല്‍ ചേരുക ) , തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ശങ്കര്‍ , പിന്നെ ചെന്നൈ ഇന്ഫോസ്യ്സില്‍ ഉള്ള ഒരാളും .(പേര് തല്‍കാലം പറയുന്നില്ല. അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ ഇന്ഫോസ്യ്സില്‍ തന്നെ തുടരാന്‍ പ്ലാന്‍ ഉള്ള ഒരാളാണ് . പാവം ജീവിച്ചു പൊക്കോട്ടെ..) .പിന്നെ കുറെ ഹിന്ദിക്കാരും. എല്ലാ ഹിന്ദിക്കാരും കോട്ടും ടൈയും ഒക്കെ കെട്ടിയിടുണ്ട്.മലയാളികള്‍ ആരും തന്നെ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ട് പോലുമില്ലാരുന്നു. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഞങ്ങള്‍ നാല് പേരൊഴിച്ച് ബാക്കി എലാവരും ടൈ കെട്ടിയിടുണ്ട്. പക്ഷെ ടൈ കെട്ടണം എന്ന് ഇന്റര്‍വ്യൂ കാര്‍ഡില്‍ പറഞ്ഞിട്ടില്ല.
പരിപാടി തുടങ്ങാനായി. ഞങ്ങളെ അവിടെ നിന്ന് അകത്തോട്ടു വിളിച്ചുകൊണ്ടു പോയി. അച്ഛന് അങ്ങോട്ട്‌ പ്രവേശനമില്ല. 'അവിടെ എവിടെയെങ്കിലും ഉണ്ടാകും. പിന്നെ വിളിച്ചാല്‍ മതി' എന്ന് പറഞ്ഞു അച്ഛന് പുറത്തു പോയി.

ആദ്യം ഒരു പരിചയപെടുത്തല്‍ പോലെ ഒരു പരിപാടി. എല്ലാവരുടെയും പേര് പറഞ്ഞു . പിന്നെ ഒരു കാര്‍ഡ്‌ തന്നു. അത് അവിടുന്ന് പോകും വരെ കൈയില്‍ വേണം എന്ന് അറിയിച്ചു. പിന്നെ ഇര്‍മയുടെ ചരിത്രം വിവരിച്ചു. ഡോക്ടര്‍ വര്‍ഗിസ് കുരിയന്‍ ഇങ്ങനെ ഒരു പ്രസ്ഥാനം തുടങ്ങിയതിന്റെ കാരണങ്ങളും , അവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ സമൂഹത്തില്‍ ചെയ്ത നല്ല കാര്യങ്ങളും ഒക്കെ. അതിനു ശേഷം ഞങ്ങളെ നാല് ബാച്ച് ആയി തിരിച്ചു. ഞങ്ങള്‍ നാല് മലയാളികളും നാല് ബാച്ചില്‍ . അങ്ങനെ തല്കാലത്തേക്ക് ഞങ്ങള്‍ പിരിഞ്ഞു. അടുത്തതായി സംഘ ചര്‍ച്ച ആണ്. ഗ്രൂപ്പ്‌ ഡിസ്കഷന്‍ എന്ന് ഇംഗ്ലീഷില്‍ പറയും. ഒരു മുറിക്കകത്ത് കയറ്റി ഇരുത്തി." ഇന്ത്യയില്‍ ജനാധിപത്യം വേണോ അതോ സ്വേച്ഛാധിപത്യം വേണോ" എന്നതായിരുന്നു വിഷയം. ബീഹാറുകാരനായ ഒരു പയ്യനും , പഞ്ചാബ്‌കാരിയായ ഒരു പെണ്‍കുട്ടിയും തമ്മില്‍ ആയിരുന്നു പ്രധാന യുദ്ധം . ബാക്കി എല്ലാവരും എരിതീയില്‍ എണ്ണ ഒഴിച്ച് കൊടുക്കും പോലെ ഇടയ്ക്ക് ഓരോ ഡയലോഗ് ഇട്ടു കൊടുത്തു. ചൈനയുടെ മാതൃകയും, ഫിദേല്‍ കാസ്ട്രോയും , സ്റ്റാലിനും , ലെനിനും , ഗാന്ധിജിയും, അമേരിക്കയും ഒക്കെ പലരുടെയും വായില്‍ നിന്ന് വന്നു.ഞാനും വിട്ടു കൊടുത്തില്ല . ഹിറ്റ്‌ലര്‍ എന്ന വ്യക്തിയെ പുകഴ്ത്തി എഴുതിയിട്ടുള്ള ഈ ഞാന്‍ അവിടെ സ്വേച്ചാധിപത്യത്തെ മൂന്നു വട്ടം തള്ളി പറഞ്ഞു . പിന്നെ തള്ളി പറയാന്‍ പറ്റിയില്ല. അതിനു മുന്‍പ് സമയം തീര്‍ന്നു . ഒരു മണിയോടെ ഗ്രൂപ്പ്‌ ഡിസ്കഷന്‍ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ എല്ലാവരുമായും ഒരുവിധം പരിചയം ആയികഴിഞ്ഞിരുന്നു .ഇറങ്ങിയ ഉടനെ കുറെ പേരെ പരിചയപ്പെട്ടു. അത് കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂ എപ്പോഴാണെന്ന് അറിയിച്ചു. എനിക്ക് വൈകിട്ട് ആറ് മണിക്കാണ്. അത് വരെ വെറുതെ അവിടെ ഇരിക്കണം. ഞങ്ങള്‍ ഒരുമിച്ചു കഴിക്കാന്‍ ഇറങ്ങി. അപ്പോഴേക്കും മലയാളികളെല്ലാം എത്തിയിരുന്നു.

ഉച്ചക്ക് കഴിക്കാന്‍ പൂരിയും കറിയും പിന്നെ ചോറും തൈരും ഉണ്ടായിരുന്നു. എല്ലാത്തിനും ഭയങ്കര മധുരം .പപ്പടമൊഴിച്ചു ബാക്കി എല്ലാത്തിനും ഭയങ്കര മധുരം .മധുരമുള്ള സാധനങ്ങളില്‍ കടുമാങ്ങ അച്ചാറും പെടും കേട്ടോ . പെട്ടന്നാണ് ആ വാര്‍ത്ത‍ പടര്‍ന്നത് . പി. ചിദംബരത്തെ വെറുതെ വിട്ടു. കേട്ട പാടെ കുറെ പേരുടെ രക്തം തിളച്ചു. വിധിച്ച ജഡ്ജിയെ തട്ടിക്കളയണം എന്ന് വരെ ചിലര്‍ പറഞ്ഞു. മറ്റു ചിലര്‍ ഇതു പ്രതീക്ഷിച്ചതാണെന്നും ചിദംബരത്തെ തൊടാന്‍ കോടതിക്ക് പേടി ആണെന്നും പറഞ്ഞു. എന്തായാലും കാന്റീനില്‍ ഒരു ചര്‍ച്ച തന്നെ നടന്നു. ആരും തന്നെ ചിദംബരത്തെ അനുകൂലിച്ചില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്‌. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപെടണം. പക്ഷെ ആരാണ് അത് തീരുമാനിക്കണ്ടത് ? കോടതിയോ മാധ്യമമോ ? ഇതു ചിദംബരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മോഡിയുടെ കാര്യത്തിലും, പിണറായി വിജയന്‍റെ കാര്യത്തിലും പെടും എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു . സുബ്രമണ്യ സ്വാമിയുടെ വാക്കുകള്‍ ശരിയാണ് എങ്കില്‍ സുപ്രീം കോടതിയില്‍ നിന്ന് അദ്ദേഹത്തിന് നീതി കിട്ടണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു .

അത് കഴിഞ്ഞു പതുക്കെ ഇന്റര്‍വ്യൂ സ്ഥലത്ത് പോയി ഇരുന്നു. സമയം മൂന്നു കഴിഞ്ഞേ ഉള്ളു. അവിടെ ഉള്ളവരുമായി കുറെ നേരം സംസാരിച്ചു. സമയം പോയതറിഞ്ഞില്ല. വൈകുന്നേരം ആയപ്പോള്‍ ചായ കുടിച്ചു. ഇന്റര്‍വ്യൂ കഴിയുന്നവര്‍ ഇറങ്ങി വന്നു പറയുന്നതൊക്കെ കേട്ട് അല്പം പേടി തോന്നിത്തുടങ്ങി. ഭയങ്കര ചോദ്യങ്ങളൊക്കെ ആണ് ചോദിക്കുന്നത്. അച്ഛനെ ഇടയ്ക്ക് വിളിച്ചു. പുറത്തൊക്കെ കറങ്ങി നടക്കുകയാണ് . ഇടയ്ക്ക് കാന്റീനില്‍ പോയി ഊണ് കഴിച്ചു എന്നും പറഞ്ഞു . ആറ് മണിക്കാണ് എന്ന് പറഞ്ഞിരുന്നെങ്കിലും അഞ്ചു കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു. അര മണിക്കൂര്‍ ആണ് ഒരാള്‍ക്ക് സാധാരണ സമയം എടുക്കുന്നത്. പക്ഷെ ഇരുപതു മിനുട്ടില്‍ എന്നോട് പൊക്കോളാന്‍ പറഞ്ഞു. ഇഷ്ടപെട്ടിട്ടാണോ അല്ലയോ എന്ന് മാര്‍ച്ച്‌ മാസം പത്തൊന്‍പതാം തിയതി അറിയാം. കിട്ടിയാല്‍ രണ്ടു വര്‍ഷം മോഡിയുടെ നാട്ടില്‍. അല്ലെങ്കില്‍... എന്താണ് എന്ന് എനിക്കും അറിയില്ല.

ഏകദേശം അഞ്ചര ആയപ്പോള്‍ അച്ഛന് അവിടെ വന്നു. പക്ഷെ പോകാന്‍ പറ്റില്ല. ഏഴു മണിക്ക് " barefoot managers " എന്ന ഒരു വീഡിയോ കാണിക്കും. അത് കാണണം. ഇവിടെ നിന്ന് പഠിച്ചു ഇറങ്ങിയവര്‍ എവിടെയൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നത് സംബന്ധിച്ച പരിപാടി ആണ്. ഞങ്ങള്‍ അവിടെയൊക്കെ കറങ്ങി നടന്നു ആ പരിപാടിയും കണ്ടു , വൈകിട്ടത്തെ അത്താഴവും കഴിച്ചിട്ടാണ് ഇറങ്ങിയത്‌. പുറത്തിറങ്ങുമ്പോള്‍ സെക്യൂരിറ്റിയില്‍ ഇരിക്കുന്ന ചേട്ടന്‍ രാവിലെ അകത്തു നിന്ന് തന്ന കാര്‍ഡ്‌ തിരിച്ചു കൊടുക്കാന്‍ പറഞ്ഞു . അത് കൊടുക്കുമ്പോള്‍ ഇര്‍മ ഇഷ്ടപെട്ടോ എന്ന് അയാള്‍ ചോദിച്ചു. ഇഷ്ടപ്പെട്ടു എന്നും പക്ഷെ ഞാന്‍ മാത്രം ഇഷ്ടപെട്ടിട്ടു കാര്യമില്ലല്ലോ ഇര്‍മ എന്നെ ഇഷ്ടപെടണ്ടേ എന്നും ഞാന്‍ തിരിച്ചു പറഞ്ഞു. അപ്പോള്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും നമുക്ക് ഇനിയും ഇവിടെ വെച്ച് കാണാന്‍ പറ്റട്ടെ എന്ന് പുള്ളി പറഞ്ഞു . എല്ലാവരോടും ഇതു തന്നെ ആകാം പുള്ളി പറയുന്നത് . പക്ഷെ അത് കേള്‍ക്കുമ്പോള്‍ നമുക്ക് ഒരു പ്രത്യേക സുഖം തന്നെ ആണ് എന്ന് പറയേണ്ടതില്ലല്ലോ.

                                           ***************



ഇര്‍മയോട് യാത്ര പറഞ്ഞു ഞങ്ങള്‍ അവിടെ നിന്ന് ഒരു ഓട്ടോയില്‍ കയറി ഹോട്ടലിലേയ്ക്ക് തിരിച്ചു. അടുത്ത ദിവസം രാവിലെ വഡോദരയ്ക്ക് പോകണം. രാവിലെ പതിനൊന്നേകാല്‍ മണിക്കാണ് വിമാനം പുറപ്പെടുന്നത്. ഞങ്ങള്‍ ഓട്ടോയില്‍ ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി . ബസ്‌ എപ്പോഴാണ് എന്ന് നോക്കാനാണ് അവിടെ ഇറങ്ങിയത് . പക്ഷെ എന്തായാലും ചെന്നത് കാര്യമായി. ഞങ്ങളുടെ ഹോട്ടലിന്റെ അടുത്തുള്ളത് പഴയ ബസ്‌ സ്റ്റാന്റ് ആണ്. അവിടെ വഡോദരയ്ക്ക് പോകുന്ന ബസ്‌ വരില്ലത്രെ. പിന്നെ പുതിയ സ്റ്റാന്റ് എവിടെയാണ് എന്ന് അന്വേഷിച്ചു. ഇരുപതു രൂപ ഓട്ടോയ്ക്കാകും എന്നാണ് കിട്ടിയ വിവരം. രാവിലെ എട്ടു മണിക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ തിരിച്ചു ഹോട്ടലിലേയ്ക്ക് നടന്നു . അന്ന് രാത്രി കിടക്കും വരെ വാര്‍ത്തയില്‍ കോടതി വിധിയെപറ്റി ചിദംബരം പറഞ്ഞതും , സുബ്രമണ്യ സ്വാമി പറഞ്ഞതും, നാടുകാര് മൊത്തം ക്യാമറക്ക് മുന്‍പില്‍ പറയുന്നതുമൊക്കെ കേട്ടുകൊണ്ടിരുന്നു. അതിനിടയില്‍ ബാഗില്‍ എല്ലാം അടുക്കി വച്ച് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു.



                                     ******************

ഫെബ്രുവരി 5
രാവിലെ ആറു മണിക്ക് ഞാന്‍ എഴുന്നേറ്റു . തലേന്നതെപോലെ തന്നെ തണുത്തവെള്ളം ആണ് വരുന്നത്. പക്ഷെ ഇന്നലത്തെ പോലെ ഞാന്‍ തോറ്റുകൊടുക്കാന്‍ തയാറായില്ല. ഒടുവില്‍ എന്‍റെ ഇച്ഛാ ശക്തിക്ക് മുന്‍പില്‍ ആ ടാപ്പ്‌ കീഴടങ്ങി . ഏഴര ആയപ്പോള്‍ ചൂടുവെള്ളം വന്നു. ഉടനെ തന്നെ കുളിച്ചു റെഡിയായി . എട്ടു മണി ആയപ്പോള്‍ ഞങ്ങള്‍ പോകാനായി ഇറങ്ങി. ആയിരത്തി ഇരുനൂറു രൂപ വാടകയും കൊടുത്തു ഞങ്ങള്‍ പുറത്തിറങ്ങി.അപ്പോള്‍ പള്ളിമണി മുഴങ്ങുന്നുണ്ടായിരുന്നു.ഞായറാഴ്ചയാണ് പള്ളിയില്‍ പക്ഷെ വലിയ തിരക്കൊന്നുമില്ല . മോഡിയെ പേടിച്ചു ആരും വരാത്തതാണോ എന്ന് അറിയില്ല . അവിടെ നിന്ന് ഒരു ഓട്ടോയില്‍ ഞങ്ങള്‍ പുതിയ സ്റ്റാണ്ടിലെയ്ക്ക് പോയി. ഏകദേശം 8 .15 ആയപ്പോള്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. എട്ടരയ്ക്കാണ് അടുത്ത ബസ്‌ . ഓരോ മിനിട്ട് കഴിയുമ്പോഴും അല്പം ടെന്‍ഷന്‍ ആയിക്കൊണ്ടിരുന്നു. പത്തു മണിക്ക് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.അല്പം വൈകിയാല്‍ എല്ലാം കുളമാകും. എന്തായാലും വലിയ പ്രശ്നമുണ്ടായില്ല. എട്ടരയ്ക്ക് ബസ്‌ വന്നു. ഇങ്ങോട്ട് വന്നപോലെ തന്നെ എല്ലാം. നാല്‍പതു രൂപ ടിക്കറ്റ്‌. കുടിലുകള്‍ , വ്യവസായ സ്ഥാപനങ്ങള്‍ , കൃഷി സ്ഥലങ്ങള്‍ , അവസാനം വഡോദര ബസ്‌ സ്റ്റാന്റ്. അവിടുന്ന് ഓട്ടോ . മീറ്ററില്‍ നല്പത്തിമൂന്നു രൂപ കാണിച്ചു . ഞാന്‍ അമ്പതു കൊടുത്തു . അയാള്‍ പത്തു തിരിച്ചു തന്നു . മൂന്നു രൂപ ചിലറ ഇല്ലെങ്കില്‍ വേണ്ട എന്നായി പുള്ളി. പക്ഷെ ഗുജറാത്തില്‍ വന്നു ഒരു ഓട്ടോക്കാരനോട് കടക്കാരന്‍ ആകുന്നതു മോശമല്ലേ. ഞാന്‍ അഞ്ചു രൂപ കൊടുത്തു. അയാള്‍ക്ക് സന്തോഷമായി.

ഞാന്‍ വാച്ചില്‍ നോക്കി.സമയം ഒന്‍പതര . സമയം അവിടെ ഉള്ള ഒരു കടയില്‍ നിന്ന് ഇഡലി ചായയും കഴിച്ചു. പത്തു മണി ആകാറായപ്പോള്‍ ഞങ്ങള്‍ പ്രവേശന കവാടത്തിനടുത്തെത്തി. ആദ്യം ഞാന്‍ എന്‍റെ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു അകത്തു കയറി. പുറകെ അച്ഛന്‍ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു. അപ്പോള്‍ ആ പോലീസുകാരന്‍ സമ്മതിച്ചില്ല .ഫോട്ടോയില്‍ കാണുന്ന ആളല്ല മുന്‍പില്‍ നില്കുന്നത് എന്നാണ് പുള്ളി പറയുന്നത്. അയാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സര്‍ക്കാര്‍ തന്ന എന്‍റെ വോട്ടര്‍ കാര്‍ഡ്‌ കണ്ടിട്ട് ഇതില്‍ ആരുടെ ഫോട്ടോ ആണെന്ന് ഞാന്‍ തന്നെ ചോദിച്ചിട്ടുണ്ട് . അപ്പോള്‍ അച്ഛന്റെ ഫോട്ടോയുടെ കാര്യം പറയേണ്ടതില്ലല്ലോ. 1998 -ഇല്‍ എടുത്ത ഫോട്ടോ ആണ്. മുപ്പത്തിയേഴ് വയസ്സുള്ള , മുടിയൊക്കെ കറുത്ത ഒരു താടിക്കാരന്‍ ആണ് അതിലുള്ളത്. ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നതോ മുടി മുഴുവന്‍ നരച്ച, ക്ലീന്‍ ഷേവ് ചെയ്ത ഒരു മനുഷ്യനും.കുറെ നേരം അവിടെ നിന്ന് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞപ്പോള്‍ പുള്ളി കടത്തി വിട്ടു.

എനിക്കോര്‍മ വച്ച കാലം തൊട്ടു അച്ഛന് താടിയുണ്ട്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. അച്ഛന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ പഴയ മാനേജര്‍ മരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ മകള്‍ ആയി പുതിയ മാനേജര്‍ . അച്ഛന്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഷേവ് ചെയ്യുന്ന ആളായിരുന്നു .(എനിക്കും അതെ സ്വഭാവം ആണ് ) ഒരിക്കല്‍ പുതിയ മാനേജര്‍ വിളിച്ചു ഇങ്ങനെ ഇവിടെ വരാന്‍ പറ്റില്ല . ഷേവ് ചെയ്തു മാത്രമേ വരാവു എന്ന് പറഞ്ഞത്രേ . അതിനു ശേഷം പിന്നെ അച്ഛന്‍ ഷേവ് ചെയ്തിട്ടേ ഇല്ല !!! ഇതു അമ്മ പറഞ്ഞ കഥ ആണ്. ശരിയാണ് എന്നോ അല്ല എന്നോ അച്ഛന്‍ എന്നോട് പറഞ്ഞിട്ടില്ല. എന്തായാലും ശരിയാകാനാണ് സാധ്യത.ഇതുപോലത്തെ കാര്യങ്ങളില്‍ എന്നേക്കാള്‍ വലിയ റിബല്‍ ആണ് അച്ഛന്‍. പിന്നെ രണ്ടു വര്‍ഷം മുന്‍പ് അതെ കമ്പനിയുടെ മറ്റൊരു ശാഖയിലെയ്ക്ക് സ്ഥലം മാറ്റം ആയപ്പോഴാണ് അച്ഛന്‍ ഷേവ് ചെയ്തത് .

അങ്ങനെ അകത്തു കയറി , സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞു ഒരു കസേരയില്‍ ഇരുന്നു. അപ്പോള്‍ " കേരളത്തില്‍ എവിടെയാ വീട് ? " എന്നൊരു ശബ്ദം . ഞങ്ങള്‍ മലയാളം പറയുന്നത് കേട്ട് പരിചയപെടാന്‍ വന്നതാണ്‌ ഒരു ചേട്ടനും അമ്മയും. പറഞ്ഞു വന്നപ്പോള്‍ ഭയങ്കര പരിചയമായി. പുള്ളിയുടെ പേര് നമ്പി നമ്പൂതിരി . വീട് തൃപൂണിത്തുറയില്‍. ഇപ്പോള്‍ ചെന്നൈ നാഗാര്‍ജുനയില്‍ ജോലി ചെയുന്നു. കൂടുകാരന്റെ കല്യാണത്തിന് വന്നതാണ്‌ . ഇടയ്ക്ക് അഞ്ചു കൊല്ലം ഗുജറാത്തില്‍ ജോലി നോക്കിയിട്ടുണ്ടത്രേ. അവര്‍ മുംബൈ വന്നിട്ട് അവിടുന്ന് ചെന്നൈയ്ക്കുള്ള വിമാനത്തില്‍ അങ്ങോട്ട്‌ പോകും. ഞങ്ങള്‍ അവിടുന്ന് കൊച്ചിക്കുള്ള വിമാനത്തില്‍ നാട്ടിലോട്ടും.സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ വിമാനത്തില്‍ കയറാനുള്ള അനൌണ്‍സ്മെന്റ് വന്നു . ഇനി തൃപ്പൂണിത്തുറയില്‍ വച്ചു കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.പുള്ളിയുടെ ഒരു കാര്‍ഡ്‌ തന്നു.

ഇങ്ങോട്ട് വന്ന വിമാനം പോലെ അല്ല തിരിച്ചു പോകുന്നത്. വിമാനത്തില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് പകരം എല്ലാം ചെറുക്കന്‍മാരാണ്. മുഖത്ത് വൈറ്റ് വാഷ്‌ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. നല്ല വെളുത്ത നിറം . മുടിയൊക്കെ കുന്തം പോലെ പൊങ്ങി നില്‍ക്കുന്നു. സ്പൈക് ചെയ്തു നിര്‍ത്തിയിരിക്കുന്നു എന്നും വേണമെങ്കില്‍ അല്പം ജാഡയ്ക്ക് പറയാം. പന്ത്രണ്ടു മണിയോടെ മുംബൈയില്‍ എത്തി. 2 ദിവസം മുന്‍പ് ആഹാരം കഴിച്ച അതെ സ്ഥലത്ത് നിന്ന് ആഹാരം കഴിച്ചു , ഒപ്പം ചായയും .
അവിടെ നിന്ന് രണ്ടു മണിയുടെ വിമാനത്തില്‍ തിരിച്ചു കേരളത്തിലേയ്ക്ക്. എല്ലാം അങ്ങോട്ട്‌ പോയപ്പോള്‍ വിവരിച്ചതുപോലെയൊക്കെ തന്നെ. കൂടുതല്‍ പറഞ്ഞു ബോര്‍ അടിപ്പിക്കുന്നില്ല . നാല് മണിയോടെ നെടുമ്പശ്ശേരിയില്‍ എത്തി. ഭാഗ്യം അവിടെ പാര്‍ക്ക്‌ ചെയ്ത ഞങ്ങളുടെ കാര്‍ അവിടെ തന്നെ ഉണ്ട്. കാക്കകളുടെ വിശ്രമസ്ഥലം ആയിരുന്നു അത് എന്ന് തോന്നുന്നു. വണ്ടിയില്‍ കാക്ക വിശ്രമിച്ചതിന്റെ തെളിവുകള്‍ കിടപ്പുണ്ട്. വീട്ടില്‍ കൊണ്ടുപോയി നന്നായിട്ടൊന്നു കഴുകണം. ഉടനെ തന്നെ വണ്ടി എടുത്തു ഞങ്ങള്‍ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു..

*********************************
ഓരോ യാത്രയും എനിക്ക് എന്നും പ്രിയപ്പെട്ടവയാണ് . കൂടുതല്‍ ആളുകളെ കാണാന്‍ , അവരുടെ സംസ്കാരവും വിശ്വാസവും അറിയാന്‍, അവരിലൊരാളായി കുറച്ചു ദിവസം താമസം.അങ്ങനെ അങ്ങനെ. ആദ്യമായിട്ടാണ് ഒരു ലകഷ്യത്തോടെ ഒരു സ്ഥലത്തേയ്ക്ക് പോയത്. അതുകൊണ്ട് തന്നെ മറ്റു സ്ഥലങ്ങള്‍ കാണാന്‍ പറ്റിയില്ല എന്ന ഒരു സങ്കടം മനസിലുണ്ട്. പല ദേശങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇതുപോലെ നല്ല ആളുകളെ കാണുവാന്‍ എനിക്കവസരം കിട്ടുന്നത് ആദ്യമായിട്ടാണ്. ഇനിയും അവിടെ പൊകാന്‍ ദൈവം അവസരം നല്‍കും എന്ന വിശ്വാസത്തോടെ തല്‍കാലം നിര്‍ത്തുന്നു..