Sunday, February 7, 2021

പുതിയ കാർഷിക നിയമങ്ങൾ കൊണ്ട് കർഷകർക്ക് നേട്ടമുണ്ടാക്കാനാകുമോ ?

കുറച്ചു നാളുകൾക്കു ശേഷം ഞാൻ ഒരു പോസ്റ്റ് എഴുതുന്നു . എല്ലാവരും വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യണം. 

ആദ്യം നമുക്ക് നിയമങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

മൊത്തം മൂന്ന് നിയമങ്ങൾ ആണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ളത് .
ആദ്യത്തേത് The Farmers' Produce Trade and Commerce (Promotion and Facilitation) Act, 2020
ഇതിലൂടെ കർഷകർക്ക് ആർക്കു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും തങ്ങളുടെ സാധനങ്ങൾ വിൽക്കാം എന്ന് സർക്കാർ പറയുന്നു . ചന്തയ്ക്കു (മണ്ഡി ) പുറത്തു വിൽക്കുമ്പോൾ അതിനു വേറെ പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതികൾ പാടില്ല എന്നും പറയുന്നു . ആധുനിക സംവിധാനങ്ങളായ വെബ്സൈറ്റുകളും ആപ്പുകളും കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം . ഒപ്പം അവയ്ക്കു സർക്കാർ വക കടിഞ്ഞാണുകൾ ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ആ നിയമവ്യവസ്ഥയിൽ കൊടുത്തിരിക്കുന്നു .
രണ്ടാമത്തേത് Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act, 2020
കോൺട്രാക്ട് എഗ്രിമെന്റ് കൃത്യമായ ഒരു നിയമ പരിരക്ഷ സർക്കാർ ഉറപ്പാക്കുന്നു . ആരെങ്കിലും ആ എഗ്രിമെന്റിൽ നിന്ന് പിന്മാറിയാൽ അവർക്കു ശിക്ഷ ഉറപ്പാക്കാനും ഒപ്പം പ്രശ്നപരിഹാരത്തിനുള്ള കൃത്യമായ നടപടികളും സർക്കാർ ഉറപ്പു നൽകുന്നു
മൂന്നാമത്തേത് Essential Commodities (Amendment) Act, 2020
നിയമങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇതാണ് എന്നാണ് എന്റെ അഭിപ്രായം . നിലവിൽ essential commodity (ആവശ്യവസ്തു ) എന്ന ലിസ്റ്റിൽ നിന്നും പല സാധനങ്ങളെയും ഒഴിവാക്കുകയാണ് ചെയ്യുന്നത് . ഉരുളക്കിഴങ്ങു സവോള ഉൾപ്പെടെ പലതിനെയും ഒഴിവാക്കി . ആവശ്യവസ്തുക്കളിൽ സർക്കാരിന് ഒരുപാടു നിയന്ത്രണങ്ങൾ ഉണ്ട് . അവ ഉല്പാദിപ്പിക്കേണ്ടത് സർക്കാരിന്റെ ആവശ്യം ആയതുകൊണ്ട് തന്നെ മിനിമം സപ്പോർട്ട് പ്രൈസ് അടക്കം പല ആനുകൂല്യങ്ങളും ആവശ്യവസ്തുക്കൾ കൃഷി ചെയ്യുന്നവർക്ക് സർക്കാർ നൽകിയിരുന്നു . ഒപ്പം പൂഴ്ത്തിവയ്പു കരിഞ്ചന്ത വില്പന എന്നിവയും തടഞ്ഞിരുന്നു . അങ്ങനെ ഉള്ള ആവശ്യവസ്തുക്കളിൽ നിന്ന് ഒരുപാടു സാധനങ്ങളെ ഒഴിവാക്കി.അതിനോടൊപ്പം അവ എത്ര അളവിലും എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാനുള്ള അധികാരവും നിയമം നൽകുന്നു .
ഇനി ഈ മൂന്ന് നിയമങ്ങളും ചേർത്ത് നമുക്ക് ഒന്ന് പരിശോധിക്കാം . ആദ്യത്തേത് ഒറ്റ നോട്ടത്തിൽ വലിയ കുഴപ്പം ഇല്ല . പലപ്പോഴും ചന്തയിൽ മാത്രമേ കര്ഷകന് വിൽക്കാൻ സാധിക്കാറുള്ളു. അപ്പോൾ ആവശ്യത്തിനുള്ള വില ലഭിക്കാറുമില്ല . ഇനിയിപ്പോൾ ആര് കൂടുതൽ വില നൽകുന്നു അവർക്കു കൊടുക്കാൻ സാധിക്കും. സ്വാഭാവികമായും ഇടനിലക്കാർക്കു കിട്ടുന്ന ലാഭം കുറയും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
പക്ഷെ രണ്ടാമത്തെ നിയമം അങ്ങനെ അല്ല . കോൺട്രാക്ട് ഫാർമിംഗ് വരുമ്പോൾ കർഷകൻ എന്ത് ഉല്പാദിപ്പിക്കണം എന്നും ഏതു വിത്ത് ഉപയോഗിക്കണം എന്നും തീരുമാനിക്കുക ഈ എഗ്രിമെന്റ് വയ്ക്കുന്ന കമ്പനികൾ .ആയിരിക്കും അങ്ങനെ വരുമ്പോൾ നമ്മുടെ നാടിനും മണ്ണിനും പരിചയമില്ലാത്ത യൂറോപ്പിലും അമേരിക്കയിലും മാത്രം ഉപയോഗിക്കുന്ന പല വസ്തുക്കളും ഇവിടെ കൃഷി തുടങ്ങിയേക്കാം . അത് മണ്ണിനെയും പ്രകൃതിയെയും എങ്ങനെ ബാധിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല. പിന്നെ മൂന്നാമത്തെ നിയമം നോക്കിയാൽ പല ആഹാരസാധനങ്ങളെയും ആവശ്യവസ്തുക്കളിൽ നിന്ന് ഒഴിവാക്കി. അപ്പോൾ അവയുടെ വില നിയന്ത്രണം ഇനി സർക്കാരിന്റെ കൈയിലല്ലാതെ ആകും എന്നർത്ഥം . ഒപ്പം അവ കൃഷി ചെയ്യാനുള്ള ആനുകൂല്യങ്ങൾ സർക്കാർ കൊടുക്കുകയുമില്ല . ആദ്യമൊക്കെ അല്പം കൂടിയ വിലയിൽ എഗ്രിമെന്റ് വെച്ച് തന്നെ കോര്പറേറ്റുകൾ വാങ്ങിച്ചേക്കാം എന്നാൽ പിന്നീട് ഉണ്ടാകുന്നതു എന്താണ് എന്ന് വെച്ചാൽ കൃത്രിമമായി ക്ഷാമം സൃഷ്ടിക്കാനും അത് വഴി വില വർധിപ്പിക്കാനും അവ വാങ്ങുന്നവർക്ക് സാധിക്കും . ഒപ്പം അവയ്ക്കു മേൽ സർക്കാരിന് നിയന്ത്രണം ഉണ്ടാവുകയുമില്ല . ഗൂഗിൾ എടുത്തു monsanto അമേരിക്കയിൽ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോ കാണുന്നത് നല്ലതാണു . അവ നമുക്ക് കോർപ്പറേറ്റ് ഫാർമിംഗിന്റെ മറുവശം കാണിച്ചു തരും .
ഇനി അതിനുള്ള പരിഹാരം എന്താണ് എന്ന് വെച്ചാൽ അതും ഈ നിയമത്തിൽ തന്നെ ഉണ്ട് എന്നതാണ് സത്യം . വർഗീസ് കുര്യൻ അമുൽ തുടങ്ങിയപ്പോൾ ഉണ്ടായ സംഭവം എന്താണെന്നു വെച്ചാൽ പാലിന് വിലസ്ഥിരത ഉണ്ടായി എന്നതാണ് . അതിനു മുൻപ് കൃത്യമായ ഒരു വില പാലിന് ഇല്ലായിരുന്നു . പച്ചക്കറിയുടെയും അരിയുടെയും പോലെ ഓരോ ദിവസവും ഓരോ വില ആയിരുന്നു.ഒരു പാക്കറ്റിൽ ആക്കി പാൽ വിൽക്കാൻ തുടങ്ങിയപ്പോൾ വിലസ്ഥിരതയും കർഷകർക്ക് കൃത്യമായ വിലയും ഉറപ്പായി . ഒപ്പം മൂല്യവർധിത ഉത്പന്നങ്ങൾ ആയ ബട്ടറും പനീറും ഒക്കെ അമുൽ ഉണ്ടാക്കാൻ ആരംഭിച്ചു. അതിന്റെയും ലാഭം അവസാനം കർഷകർക്ക് തന്നെ ആണ് ലഭിക്കുന്നത് .
അതെ രീതിയിൽ തന്നെ കർഷകർ കൂടി യോജിച്ചു ഒരു സഹകരണ സംഘം ഉണ്ടാക്കുകയോ അല്ലെങ്കിൽ ഫാർമേർ പ്രൊഡ്യൂസർ കമ്പനി ഉണ്ടാക്കുകയോ വേണം . എന്നിട്ടു അവർ തന്നെ അവരുടെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്തു വിൽക്കണം . പുതിയ നിയമത്തിലൂടെ അതിനു സാധിക്കും. കർഷകരുടെ കമ്പനിക്ക് കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങിക്കാനും അവ എത്രകാലം വേണമെങ്കിലും സൂക്ഷിവയ്ക്കാനും കൂടിയ വിലയ്ക്ക് വിൽക്കാനും ഈ നിയമത്തിലൂടെ സാധിക്കും . ഒപ്പം മൂല്യ വർധിത ഉത്പന്നങ്ങൾ ആയ ബർഗറും , ബ്രെഡും , റെഡി ടു ഈറ്റ് ചപ്പാത്തിയും, ഉരുളക്കിഴങ്ങു ചിപ്സും , തക്കാളി സോസും ഒക്കെ ഉണ്ടാക്കാൻ തുടങ്ങണം . അപ്പോൾ കൂടുതൽ ലാഭം ഉണ്ടാവുകയും ,കൂടുതൽ വില കർഷകർക്ക് ലഭിക്കാൻ തുടങ്ങുകയും . ഇങ്ങനെ ഒക്കെ ഈ നിയമം ഉപയോഗിച്ച് തന്നെ കോർപറേറ്റുകളെ നേരിടുകയാണ് വേണ്ടത് . എന്നാൽ കുറച്ചു ഇടനിലക്കാർ തങ്ങളുടെ ലാഭം പോകുമോ എന്ന പേടി കാരണം കർഷകരെയും പേടിപ്പിക്കുന്നു . ഒപ്പം കർഷകർ ഒരുമിച്ചു നിൽക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യുന്നു .
എനിക്ക് വ്യക്‌തിപരമായി തോന്നുന്നത് ഒന്നര വര്ഷം മരവിപ്പിക്കാനുള്ള തീരുമാനം കർഷകർ അംഗീകരിക്കുകയും അതിനുള്ളിൽ ഒരു നല്ല കമ്പനി അവർ തന്നെ കെട്ടിപ്പടുത്തുകയും വേണം എന്നാണ് . ഒപ്പം ജനങ്ങളുടെ പിന്തുണ കൂടി ഉണ്ടെങ്കിൽ അത് വിജയിക്കും എന്നുറപ്പാണ് .അപ്രകാരമുള്ള ശാശ്വതമായ ഒരു പരിഹാരത്തിനാണ് നമ്മൾ ശ്രമിക്കേണ്ടത്.ഇങ്ങനെ നമ്മൾ ചെയ്തില്ലെങ്കിൽ എന്നും ഈ കോർപറേറ്റുകളുടെ ചൂഷണം ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ സമൂഹത്തിൽ തുടർന്ന് കൊണ്ട് തന്നെയിരിക്കും .

Saturday, April 11, 2020

കൊറോണക്കാലത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ

കോറോണകാലത്തു സാമ്പത്തികമാന്ദ്യത്തെ എങ്ങനെ നേരിടാം എന്ന്  എല്ലാവരും ആലോചിക്കുന്ന സമയമാണിത് . എനിക്ക് തോന്നിയ ചില ആശയങ്ങൾ ഞാൻ പങ്കു വെയ്ക്കുന്നു .

1 . നിങ്ങളിൽ ചിലരെങ്കിലും പൈസ എല്ലാം സേവിങ്സ് അക്കൗണ്ടിൽ ഇടുന്നവരോ വീട്ടിൽ തന്നെ സൂക്ഷിക്കുന്നവരോ ആയിരിക്കും. അങ്ങനെയുള്ളവർ  ഉടനെ തന്നെ പൈസ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഇന്റർനെറ്റ് ബാങ്കിങ് ആരംഭിക്കുകയും അതുവഴി അക്കൗണ്ടിലെ പൈസ മുഴുവൻ ഫിക്സഡ് ഡിപ്പോസിറ്റ് ആക്കുകയും ചെയ്യുക. സേവിങ്സ് ബാങ്കിൽ കിടക്കുന്ന പൈസയ്ക്ക് മൂന്നര ശതമാനം പലിശ ആണ് എങ്കിൽ ഫിക്സഡ് ഡെപോസിറ്റിനു ഏഴര മുതൽ എട്ടു ശതമാനം പലിശ ലഭിക്കും. അതായതു ഒരു ലക്ഷം രൂപ ഫിക്സഡ് ഡെപോസിറ്റിലേയ്ക്ക് മാറ്റിയാൽ മാസം മുന്നൂറ്റമ്പതു രൂപ കൂടുതൽ ആയി കിട്ടും . അതുകൊണ്ടു ഒരു പത്തു കിലോ അരി എങ്കിലും മേടിക്കാൻ സാധിച്ചാൽ ഒരാഴ്ചത്തേയ്ക്കുള്ള ആഹാരമായി .

2 . സർക്കാർ നൽകുന്ന എല്ലാ സേവനങ്ങളും പരമാവധി ഉപയോഗപ്പെടുത്തുക.ഞാൻ കഴിഞ്ഞ ആഴ്ച പതിനഞ്ചു കിലോ റേഷൻ വാങ്ങുകയുണ്ടായി . അതുകൊണ്ടു രണ്ടാഴ്ചത്തേക്ക് പട്ടിണി കിടക്കേണ്ട എന്ന് ഉറപ്പാണ് . അതുപോലെ തന്നെ പ്രധാനമാണ് അർഹതയില്ലാത്ത ആനുകൂല്യങ്ങൾ മേടിക്കാതിരിക്കുക എന്നത് . അത് ആവശ്യമുള്ളവർക്ക് കിട്ടുന്നതാണ് നാടിനു നല്ലതു.

വരവ് കൂട്ടുന്നതുപോലെ തന്നെ പ്രധാനമാണ് ചെലവ് കുറയ്ക്കുന്നത് . പല ചെലവുകളും അനാവശ്യമായിരുന്നു എന്ന് കഴിഞ്ഞ രണ്ടാഴ്ചകൊണ്ട്‌ തന്നെ നമുക്ക് മനസ്സിലായിക്കാണും . ചിലവുകൾ അല്പം കൂടി സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട സമയം ആണിത് . ചിലവുകൾ പലതായി തിരിച്ചു അനാവശ്യ ചിലവുകൾ ഒഴിവാക്കണം . ഒരു മാസം ഉണ്ടാകുന്ന ചിലവുകൾ നോക്കിയാൽ അടുക്കളയിലെ ആവശ്യങ്ങള്ക്ക് ഉള്ള ചിലവുകൾ, മരുന്നിനുള്ള ചിലവുകൾ, വൈദ്യുതി ബില്ല് , പെട്രോൾ ബില്ല് തുടങ്ങി പല ചിലവുകളും ഉണ്ടാകാം . അതിൽ പെട്രോൾ ചെലവ് ഇപ്പോൾ കുറയുകയും , വൈദ്യുതി ചെലവ് കൂടുകയും ചെയ്തിട്ടുണ്ടാകും . മരുന്ന് ചിലവിൽ വലിയ മാറ്റം ഉണ്ടായിട്ടുമുണ്ടാകില്ല .  മിക്കവർക്കും കഴിഞ്ഞ പതിനഞ്ചു  ദിവസം  ചെലവ് നേരെ പകുതി ആയി കുറഞ്ഞിട്ടുണ്ടാകും .

ചെലവ് നിയന്തിക്കാൻ ഉള്ള ചെറിയ ചില ഉപായങ്ങൾ
1 .ചെലവ് കുറഞ്ഞ സാധനങ്ങൾ കണ്ടുപിടിച്ചു ഉപയോഗിക്കുക : ഒരു ഉദാഹരണത്തിന് നിങ്ങള്ക്ക് കാരറ്റ് തോരൻ വയ്ക്കണം എന്ന് തോന്നിയാൽ അതിനു പകരം ബീറ്റ്റൂട്ട് തോരൻ വയ്ക്കുക . തോരൻ ഉണ്ടാക്കുകയും ആയി എന്നാൽ ചെലവ് ചുരുക്കലും നടന്നു. അതുപോലെ സ്വന്തം പറമ്പുള്ളവർ അത് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു തവണ വീട്ടിലെ പറമ്പിലെ ചക്ക കൊണ്ട് കൂട്ടാൻ വെയ്ക്കുമ്പോൾ ആരോഗ്യത്തിന് നല്ലതാണു എന്ന് മാത്രമല്ല ചിലവും കുറയും . കുളിക്കാൻ പിയേഴ്സ് ഉപയോഗിച്ചവർ ക്യൂട്ടി ആക്കുന്നതും ചെലവ് കുറയ്ക്കാൻ നല്ലതാണു .( ഒരു ബ്രാൻഡിനെയും അനുകൂലിക്കുന്നതോ എതിർക്കുന്നതോ അല്ല. ക്യൂട്ടിയിലും നല്ല വില കുറഞ്ഞ സോപ്പ് കിട്ടിയാൽ അത് ഉപയോഗിക്കുക )

2. ഊർജം ലാഭിക്കുന്നതിനു : പെട്രോൾ ഉപയോഗം കുറഞ്ഞെങ്കിലും വൈദ്യുതി ഉപയോഗം മിക്ക വീട്ടിലും ഉയർന്നിട്ടുണ്ടാകും . എല്ലാവരും വീട്ടിലുള്ളതുകൊണ്ടു തന്നെ അതിനു സാധ്യത കൂടുതൽ ആണ്. കഴിയുമെങ്കിൽ പകൽ സമയം എല്ലാവരും ഹാളിലോ അല്ലെങ്കിൽ ഒരു മുറിയിൽ ഒരുമിച്ചോ ചിലവഴിക്കുക , എല്ലാവരും ഒരുമിച്ചിരിക്കുന്ന ആനന്ദത്തിനോടൊപ്പം വൈദ്യുതി ബില്ല് കുറയ്ക്കാനും ഉപകരിക്കും. പിന്നെ കടകൾ തുറന്നു കഴിയുമ്പോൾ 27  വാട്ട് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന DC പങ്കകൾ വാങ്ങി വയ്ക്കുക. എന്റെ വീട്ടിൽ കഴിഞ്ഞ സെപ്റ്റംബറിൽ എല്ലാവരും കൂടുതൽ ഉപയോഗിക്കുന്ന മൂന്ന് മുറികളിൽ  ഇത്തരം പങ്കകൾ വാങ്ങി പിടിപ്പിക്കുകയും അതിലൂടെ മാസം ഏകദേശം 200 -250 രൂപ ലാഭിക്കുകയും ചെയ്തു.

3 . അനാവശ്യമായി പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങിക്കാതിരുക്കുക . ഉള്ള മൊബൈൽ ഫോൺ തന്നെ കുറച്ചു കാലം കൂടി ഉപയോഗിക്കുക . നമ്മുടെ ആവശ്യങ്ങൾ നടക്കുക എന്നതാണ് പ്രധാനം അല്ലാതെ ബ്രാൻഡ് മറ്റുള്ളവരെ കാണിക്കുക എന്നത് അടുത്ത കുറച്ചു കാലത്തേക്ക് ഒരു പ്രയോജനവും ഇല്ലാത്ത കാര്യമാണ് .

4 .മൂലധനചിലവുകൾ കുറയ്ക്കുക - ഉദാഹരണത്തിന് ഒരു ബൈക്ക് വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ അത് തത്കാലത്തേക്ക് മാറ്റി വെയ്ക്കുക . ഇനി അഥവാ വാങ്ങിയേ മതിയാകു എങ്കിൽ ബുള്ളറ്റിനു പകരം ഹീറോ ഹോണ്ട സ്‌പ്ലെൻഡർ വാങ്ങുക . കുറഞ്ഞ ചെലവ്, കൂടുതൽ ദൂരം. കുറഞ്ഞ പലിശ ഒക്കെ പറഞ്ഞു ബാങ്കുകാർ അടുത്ത് വരും . പക്ഷെ തിരിച്ചടയ്ക്കാൻ എന്നുറപ്പുണ്ടെങ്കിൽ മാത്രം ലോൺ എടുക്കുക . ഓർക്കുക , ബൈക് വാങ്ങുന്നത് നിങ്ങളുടെ ഉപയോഗത്തിനാണ്. അല്ലാതെ നാലഞ്ചു മാസതവണ അടച്ചു ബാങ്കിന് ഉപയോഗിക്കാൻ കൊടുക്കാനല്ല .

ഒന്ന് ശ്രമിച്ചാൽ വരുമാനം രണ്ടു മുതൽ മൂന്ന് ശതമാനം വരെ ഉയർത്താനും , ചിലവുകൾ അമ്പതു ശതമാനം കുറയ്ക്കാനും സാധിക്കും . മിച്ചം കിട്ടുന്ന പണം വീണ്ടും ഫിക്സഡ് ഡിപ്പോസിറ്റ്‌ ഇടുകയോ അല്ലെങ്കിൽ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഫണ്ടിലേക്ക് ദാനം ചെയ്യുകയോ ചെയ്യുക . മറ്റുള്ളവരും രക്ഷപെടട്ടെ . നമുക്ക് കാശ് കൊടുത്തു അരിയും പച്ചക്കറിയും വാങ്ങാൻ സാധിക്കണമെങ്കിൽ തമിഴ് നാട്ടിലുള്ളവർ അത് കൃഷി ചെയ്യുക കൂടി വേണമല്ലോ.

മറ്റൊരു കാര്യം പറയാനുള്ളത് ഈ വര്ഷം പഠനം പൂർത്തിയാക്കുന്ന വിദ്യാര്ഥികളോടാണ് . അടുത്ത രണ്ടു വര്ഷം അവസരങ്ങൾ കുറവായിരിക്കും. ജോലി കിട്ടിയാൽ തന്നെ ശമ്പളം കുറവായിരിക്കും . പറ്റുമെങ്കിൽ നിങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനു പോവുക . ഞാൻ 2009 -ഇൽ എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ സാമ്പത്തിക മാന്ദ്യം ആണ് ലോകം അവസാനിക്കാനായി എന്നൊക്കെ ആണ് കേട്ടിരുന്നത് .പലരും മറ്റു അവസരങ്ങൾ നോക്കാതെ കുറഞ്ഞ ശമ്പളത്തിൽ കിട്ടിയ ജോലിയിൽ മുറുക്കെ പിടിച്ചു . പക്ഷെ കുറച്ചു പേരെങ്കിലും MTECH/ MBA/PHD പഠിക്കാൻ പോയി. 2011 ഇല് അവർ പഠിച്ചിറങ്ങിയപ്പോഴേക്കും ലോകം തന്നെ മാറിയിരുന്നു . ഉയർന്ന ശമ്പളത്തിൽ കൂടുതൽ മെച്ചപ്പെട്ട ജോലി അവർക്കു ലഭിച്ചു . അതുകൊണ്ടു , നിങ്ങളുടെ ശമ്പളം വീട്ടിൽ ഇപ്പോൾ അത്യാവശ്യം അല്ല എങ്കിൽ ഉപരിപഠനം ആണ് നല്ലതു 

Sunday, September 17, 2017

സോങ്‌മോയിൽ ഒരു ദിവസം ..

തൊട്ടു മുൻപത്തെ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക


ഇതാണ്  ആ കാഴ്ച . ജീവിതത്തിൽ വളരെ അപൂർവമായി മാത്രമേ ഇത്രയും  മനോഹരമായ ദൃശ്യങ്ങൾ കാണാൻ അവസരം ലഭിക്കു. ഞങ്ങൾ പകർത്തിയ ഈ ദൃശ്യത്തിന് ആ ഭംഗി മുഴുവനും നിങ്ങളിലേക്കെത്തിക്കാനായോ എന്ന് സംശയമാണ് .



ലാചുങ്ങിലെ ഒരു മനോഹര കാഴ്ച


അവിടെ ആളുകൾ മഞ്ഞുകൊണ്ടുള്ള ചില രൂപങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു . ഒരു മണിക്കൂറോളം അവിടെ ചിലവൊഴിച്ച  ശേഷം ഞങ്ങൾ  ഗാങ്ടോക്കിലെയ്ക്ക്  യാത്ര തിരിച്ചു .




ലാചുങ്ങിലേക്കുള്ള പാത
ചില കുട്ടികളുടെ കലാസൃഷ്ടികൾ


 അടുത്ത ദിവസം രാവിലെ സോങ്‌മോ  തടാകം  കാണണം . അന്ന് രാത്രിയോടെ ഗാങ്ടോക്കിൽ എത്തി സോനം ഡീലക്സ്   ഹോട്ടലിൽ മുറി എടുത്തു . കഴിഞ്ഞ ദിവസം താമസിച്ച അത്ര ലുക്ക് ഒന്നും ഈ ഹോട്ടലിനു ഇല്ല. പക്ഷെ എല്ലാ സൗകര്യങ്ങളും ഉള്ള നല്ല ഒരു മുറി ആയിരുന്നു .

പിറ്റേന്ന്  രാവിലെ തന്നെ സോങ്‌മോ കാണാൻ ഞങ്ങൾ പുറപ്പെട്ടു . നാഥുല പാസ്സിന് അടുത്ത് തന്നെ ആണ് സോങ്‌മോ തടാകം . മഞ്ഞു  വീഴ്ച കാരണം നാഥുലയിൽ ആളുകളെ പോകാൻ അനുവദിക്കുന്നില്ല . അതിനാൽ സോങ്‌മോ തടാകം  മാത്രമേ കാണാൻ സാധിക്കു . അവിടെ അടുത്തുള്ള ഒരു കടയിൽ നിന്ന് കമ്പിളി ജാക്കറ്റ്  വാടകയ്ക്ക് എടുത്തു . കുറച്ചു ദൂരം നടന്നു വേണം തടാകത്തിന്റെ തീരത്തു എത്താൻ.മഞ്ഞിലൂടെ തടാകം ലക്ഷ്യമാക്കി നടന്നു തുടങ്ങി . ഒരു കയറ്റം നടന്നു കയറുമ്പോൾ ശ്രീജയോട് തെന്നി വീണാൽ താഴെ വരെ പോകും സൂക്ഷിച്ചു നടക്കണം എന്ന് ഞാൻ പറഞ്ഞതും ഞാൻ അവിടെ തെന്നി വീണതും ഒരുമിച്ചായിരുന്നു .  നാലഞ്ചു  മീറ്റർ തെന്നി താഴോട്ട് പോയപ്പോഴേക്കും സൈഡിലുള്ള കൈവരിയിൽ പിടിത്തം കിട്ടി. പിന്നെ ഒരു വിധം പണിപ്പെട്ടു എഴുനേറ്റ്  നടന്നു തടാകത്തിന്റെ തീരത്തെത്തി .
ഇന്നലെ കണ്ട അത്രയും മനോഹരമായ കാഴ്ച ഇനി ജീവിതത്തിൽ കാണാൻ പറ്റുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു . എന്നാൽ ഇന്നലെ കണ്ടത് തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും ശെരിക്കുള്ള പൂരം ഇന്നാണ്  എന്ന് സോങ്‌മോയിൽ എത്തിയപ്പോഴാണ് മനസിലായത് .
താഴെ കാണുന്ന ഈ ചിത്രം മാത്രം മതിയാകും സ്ഥലത്തിന്റെ ഭംഗി മനസിലാക്കാൻ .

സോങ്‌മോ തടാകം മഞ്ഞു  കാറ്റു  വീശിയപ്പോൾ ...

സോങ്‌മോ തടാകത്തിനു മുന്നിൽ നിന്നും ക്യാമറാ വുമൺ ശ്രീജയോടൊപ്പം ലേഖകൻ സുമോദ് .. 



കാണാൻ നല്ല ലുക്ക് ഒക്കെ ആണെങ്കിലും വളരെ തണുപ്പാണ് സോങ്‌മോയിൽ . ഒപ്പം വളരെ ശക്തമായ കാറ്റും വീശുന്നുണ്ട്. തണുപ്പിനെ മറികടക്കാനുള്ള പ്രത്യേക ജാക്കറ്റ് ധരിച്ചില്ലെങ്കിൽ തണുത്തു മരവിച്ചു ഒരു പരുവമാകും എന്നത് ഉറപ്പാണ്

സോങ്‌മോയുടെ തീരത്തെ വിനോദസഞ്ചാരികൾ
ഈ യാക്ക്  യാക്ക്  (Yak) എന്ന ജീവിയെ പറ്റി  സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും അതിനെ ഇവിടെ വെച്ചാണ് വൃത്തിയായി ഒന്ന് കാണാനും തൊടാനുമൊക്കെ സാധിച്ചത് . ഒരുപാടു ആളുകൾ അതിന്റെ പുറത്തു കയറി സഞ്ചരിക്കുന്നുണ്ട് . ആയിരത്തി മുന്നൂറു രൂപ ആണ് ഒരു തവണ അതിന്റെ പുറത്തു കയറി സഞ്ചരിക്കാനുള്ള വില 

അധികം വിനോദ സഞ്ചാരികൾ എത്താത്തതിനാലാകാം ഒരുപാടു മാലിന്യങ്ങൾ ഒന്നും കാണാനില്ല. മൊത്തത്തിൽ മനസിന് ഒരു കുളിർമ ലഭിച്ച പോലെ .

ചൈനയുമായുള്ള അതിർത്തിയുടെ അടുത്തായതിനാൽ വിനോദ സഞ്ചാരികളുടെ അത്ര സൈനികരും ഇവിടെ ഉണ്ട്.  ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികൾ ഉണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്. ആ പട്ടാളക്കാർക്കിടയിൽ പാലക്കാടുകാരനായ ഒരു മലയാളിയെ ഞങ്ങൾ പരിചയപ്പെട്ടു. ഒരു പക്ഷെ ഇപ്പോൾ ചൈനയുമായി അടി ഉണ്ടായപ്പോൾ അതിർത്തിയിൽ നിന്ന നൂറ്റിഅന്പതു ഇന്ത്യൻ സൈനികരിൽ അദ്ദേഹവും ഉണ്ടായിരിക്കാം.
 
ഏകദേശം രണ്ടു മണിയോടെ ഞങ്ങൾ തിരിച്ചു ഗാങ്ടോക്കിലെയ്ക്ക് യാത്ര ആരംഭിച്ചു  . വിദേശരാജ്യങ്ങളുടെ ചിത്രങ്ങൾ കാണുമ്പോൾ 'എന്ത് ഭംഗിയാ ആ സ്ഥലം കാണാൻ' എന്ന് നമ്മൾ പറയാറില്ലേ . താഴെ ചേർത്തിരിക്കുന്ന ഈ ചിത്രവും വിഡിയോവും കണ്ടു നോക്കു . എന്നിട്ടു ഇങ്ങനെ  ഒരു  സ്ഥലം  ഇന്ത്യയിൽ ഉള്ളപ്പോൾ  വിദേശ രാജ്യങ്ങളിൽ  എന്തിനു ടൂർ പോകണം എന്ന് ഇങ്ങള് തന്നെ  തീരുമാനിക്കൂ .



ക്രിതുമസ് അപ്പൂപ്പനെ ഓർമിപ്പിച്ച ഒരു കാഴ്ച ...


തിരികെ വരും വഴി ഒരു ഗണപതി ക്ഷേത്രത്തിലും ഒരു ബുദ്ധ വിഹാരത്തിലും കയറി . അന്ന് വൈകുന്നേരം റൂമിൽ തിരിച്ചെത്തിയപ്പോൾ നാളെ തിരിച്ചു പോകണമല്ലോ എന്ന സങ്കടം ആയിരുന്നു മനസ്സ് നിറയെ. ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കാണുന്ന പോലെ കോടികളുടെ ബിസിനസ്സോ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ടൂറിസം വികസനമോ ഒന്നും ഇവിടെ കാണ്മാനില്ല .ഒരു പക്ഷെ ആളുകൾ കള്ളത്തരം പഠിച്ചു വരുന്നതേ ഉണ്ടാകു . എന്തായാലും കുറെ നല്ല ആളുകളെയും ഒരു പിടി നല്ല ഓർമകളുമായി ആണ് ഞങ്ങൾ തിരിച്ചു മടങ്ങുന്നത്. ഭൂമിയിലെ ഈ സ്വർഗത്തിൽ വീണ്ടും വരാൻ സാധിക്കും എന്ന പ്രതീക്ഷയോടെ ....

Friday, August 18, 2017

സിക്കിമിലൂടെ ഒരു യാത്ര - ഭാഗം മൂന്ന്

 ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്കുക

ഭാഗം രണ്ടു വായിക്കാൻ ഇവിടെ ക്ലിക്കുക




ച്ചുംതാങ് ഒരു കൊച്ചു പട്ടണം ആണ് . മൊത്തം ഒരു നാലഞ്ചു കടകൾ കാണും . പിന്നെ ഒരു പെട്രോൾ പമ്പ് ഉണ്ട് . ഡാം  പണിയുന്നതിനെതിരെ ഇടയ്ക്കു എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ പ്രശ്നമൊന്നും ഇല്ല. വികസനത്തിന്റെ  പേരിൽ പ്രകൃതി സ്നേഹികളും  വികസന സ്നേഹികളും തമ്മിലുള്ള അടി പണ്ട് മുതലേ ഉള്ളതാണ് . പക്ഷെ ഈയിടെയായി അല്പം കൂടുതൽ ആണ് എന്ന് തോന്നുന്നു .

  ച്ചുംതാങ്ങിലെ  മറ്റൊരു  വെള്ളച്ചാട്ടം 
ച്ചും താങ്ങിലെ  ഡാം 

അവിടെ നിന്നും വാഹനം ലാചുങ്  ലക്ഷ്യമാക്കി യാത്ര തിരിച്ചു . പോകുന്ന വഴിയിൽ വീണ്ടും കുറെ വെള്ളച്ചാട്ടങ്ങൾ ഉണ്ട് . ചില സ്ഥലങ്ങളിൽ മലയുടെ ചിത്രങ്ങൾ എടുക്കുവാനായി വാഹനം നിർത്തി .  ലാചുങ്ങിലേക്കുള്ള യാത്രയിൽ ഉയരം കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കും എന്ന് മനസിലാക്കാൻ .കഴിഞ്ഞു. ആദ്യമൊക്കെ നല്ല വനങ്ങൾ ആയിരുന്നു എങ്കിൽ ഉയരങ്ങളിലേക്ക് ചെല്ലും തോറും മരങ്ങൾ  കുറഞ്ഞു കുറഞ്ഞു വന്നു . വാഹനം അല്പം കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ മറ്റൊരു ലോകത്തു എത്തിയ പോലെ ആയി . ചുറ്റിനും മഞ്ഞു  മൂടിയ മലകൾ മാത്രം . ആള് താമസം തീരെ കുറവ് . വണ്ടി പോകുന്ന മലയുടെ ഭാഗത്തു മാത്രം .മഞ്ഞില്ല  . സമയം അഞ്ചു മണി  ആകുന്നതേ .ഉള്ളു  പക്ഷെ നേരം ഇരുട്ടി തുടങ്ങി.


 അപ്പോഴേയ്ക്കും ലാചുങ്ങിൽ എത്തി . നാല് വശത്തും മഞ്ഞു  മൂടിയ പർവതങ്ങൾ . ഒരു മൊട്ടുസൂചി താഴെ വീണാൽ വരെ അറിയുന്ന അത്രയും നിശബ്ദദ .  ഇവിടെ  നിന്നും ഇരുപതോളം കിലോമീറ്റര് മുകളിൽ ആണ് യുംതങ് വാലി .അങ്ങോട്ടേയ്ക്ക് അടുത്ത ദിവസം രാവിലെ ആണ് യാത്ര . താമസിക്കുന്ന ഹോട്ടലിൽ ബാഗ് വെച്ചിട്ടു ഞങ്ങൾ നടക്കാനിറങ്ങി . പക്ഷെ അഞ്ചര ആയപ്പോഴേയ്ക്കും  ഇരുട്ടു വീണു. ഒപ്പം തണുപ്പിന്റെ ശക്തി കൂടുകയും ചെയ്തു. വലിയ തണുപ്പില്ല എന്ന് ഡയലോഗ് അടിച്ചു നടന്നിരുന്ന ഞാൻ പതുക്കെ രണ്ടാമത്തെ സ്വറ്റർ എടുത്തിട്ടു  ,അധികം വൈകാതെ മൂന്നാമത്തെയും! സിക്കിമിലെ തണുപ്പിന്റെ ശക്തി എന്റെ കൂട്ടുകാർക്കു അറിയാവുന്നതു കൊണ്ട് ചിത്ര ഒരു ജാക്കറ്റ്  നേരത്തെ തന്നെ ശ്രീജയ്ക്കു  കൊടുത്തിരുന്നു . അതിന്റെ ശക്തി കാരണം ആയിരിക്കണം രണ്ടാമത് ഒരു സ്വറ്റർ  കൂടി ഇട്ടപ്പോൾ  ശ്രീജ  ഓക്കേ ആയി. ' തണുപ്പ് തോന്നുന്നില്ലല്ലോ അല്ലെ?' എന്ന് എന്നെ കളിയാക്കി ചോദിക്കാനും ശ്രീജ മറന്നില്ല . ഞങ്ങളെ കൂടാതെ വേറെ രണ്ടു ഫാമിലി കൂടി ആ ഹോട്ടലിൽ താമസം ഉണ്ട് . എല്ലാവരും നാളെ രാവിലെ യുംതങ് പോകാൻ തയാറായി ഇരിക്കുക ആണ് .

ഒരു കൊച്ചു മല 

രാവിലെ എട്ടു മണിക്ക് മുൻപേ പോകണം എന്നാണ് ഡ്രൈവർ പറഞ്ഞത് .  അല്ലെങ്കിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടത്രേ . ആകെ മൊത്തം പത്തു പേരെ മാത്രമാണ്  ഇന്ന് ഞാൻ ആ പ്രദേശത്തു കണ്ടത് . അഞ്ചു കാറ് പോലും കണ്ടില്ല . അങ്ങനെ ഉള്ള പ്രദേശത്തു എന്ത് ട്രാഫിക് ജാം എന്നാണ് ഞാൻ വിചാരിച്ചതു . പക്ഷെ എന്റെ കണക്കു മൊത്തം തെറ്റാണു എന്ന് പിറ്റേന്ന് യുംതങ്ങിലേയ്ക്ക് പോയപ്പോൾ മനസിലായി .

പതിവുപോലെ രാവിലെ തന്നെ പോകാൻ തയാറായി ഞങ്ങൾ വണ്ടിയുടെ അരികിലെത്തി . അവിടെ അടുത്തുള്ള കടയിൽ ജാക്കറ്റും മഞ്ഞിലിടാവുന്ന റബ്ബർ  ഷൂസും ഗ്ലൗസും  ഒക്കെ  വാടകയ്ക്കു  കൊടുക്കുന്ന കട ഉണ്ട്. മഞ്ഞിൽ നടക്കാൻ ഇതു  അത്യാവശ്യമാണ് . അഡിഡാസും പ്യുമായും ഒക്കെ ഇട്ടിട്ടു പോയാൽ തെന്നി  വീഴാൻ  മാത്രമേ സമയം കാണു . വാടകയ്ക്ക്  ആയതു കൊണ്ട് വലിയ ചിലവുമില്ല . അവിടെ നിന്ന് ഷൂസും ഗ്ലൗസും വാങ്ങി. ഒരു ജോഡിക്കു  അമ്പതു രൂപ ആണ് വില . രണ്ടു ജോഡി ഗ്ലൗസ് ആൻഡ് ഷൂസ്  , മൊത്തം ഇരുനൂറു രൂപ കൊടുത്തു .

യുംതങ് മഞ്ഞു മൂടി കിടക്കുന്ന ഒരു പ്രദേശമാണ് . വലിയ മരങ്ങൾ ഒന്നും തന്നെ ഇല്ല . പക്ഷെ മലയുടെ ചെരുവുകളിൽ തടിയിൽ ഉണ്ടാക്കിയ കൊച്ചു കൊച്ചു വീടുകൾ കാണാം. ഒരു വീടിനു മുൻപിൽ ചൈനയിലെ വ്യാളിയെ ഓർമിപ്പിക്കുന്ന ഒരു പ്രതിമ വച്ചിരിക്കുന്നു.തൊട്ടപ്പുറത്തെ തന്നെ ബുദ്ധന്റെ രൂപവും കൊത്തി വെച്ചിട്ടുണ്ട്. വീടുകളുടെ മുകളിൽ മഞ്ഞു  വീണു കിടക്കുന്നതു ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് . സിനിമകളിൽ  കണ്ടപ്പോൾ ഈ കാഴ്ചയ്ക്കു ഇത്ര  സൗന്ദര്യം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല . മറ്റൊരു പ്രധാനപ്പെട്ട ഗുണം അവിടെ ഒരു ഫോണിനും കവറേജ് ഇല്ല എന്നതാണ് .  'ഫീലിംഗ് ഫന്റാസ്റ്റിക്  അറ്റ് യുംതങ്' എന്ന് പോസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലും ചുറ്റിനുമുള്ള മലകളുടെയും മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾക്ക് സാധിച്ചു .

ഒരു ഫോട്ടോ 


ജീവിതത്തിൽ ആദ്യമായി മഞ്ഞു  കണ്ട സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ .  മഞ്ഞു ആദ്യമായി കൈകൊണ്ടു തൊട്ടപ്പോൾ  ഉണ്ടായ സന്തോഷം എങ്ങനെ പറയണം എന്ന് അറിഞ്ഞുകൂടാ . തത്കാലം ആ സന്തോഷം ഞാൻ ഈ ഫോട്ടോയിലൂടെ കാണിക്കുന്നു 



മഞ്ഞു കണ്ട ശ്രീക്കുട്ടി 
കുറെ ദൂരം മഞ്ഞിൽ കൂടി നടക്കുകയും കുന്നിൻ ചെരുവിലൂടെ തെന്നി കളിക്കുകയും ഒക്കെ ചെയ്തു. അതിനു ശേഷം മഞ്ഞു  എറിയൽ മത്സരം ആയിരുന്നു. സിനിമയിൽ കാണുന്ന പോലെ മഞ്ഞു  ദേഹത്ത് വീഴുമ്പോൾ ചിരി അല്ല നല്ല വേദന ആണ് ഉണ്ടാവുക എന്ന സത്യം ഞാൻ മനസിലാക്കി . കുറെ നേരം മഞ്ഞു  എറിഞ്ഞു മടുത്തപ്പോൾ ആണ് ആ കാഴ്ച ഞങ്ങൾ കണ്ടത് .

എന്താണ് കണ്ടത് എന്നറിയാൻ അടുത്ത ഭാഗം വരെ കാത്തിരിക്കുക ...

Wednesday, August 16, 2017

സിക്കിമിലൂടെ ഒരു യാത്ര -ഭാഗം രണ്ട്



ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്കുക 


സുപ്രഭാതം .കേരളത്തേതിൽ നിന്ന് വ്യത്യസ്തമായി സിക്കിമിൽ  വളരെ നേരത്തെ സൂര്യൻ .ഉദിക്കും. ഏകദേശം അഞ്ചു മണിക്ക് തന്നെ പ്രകാശം  പരന്നിരിക്കുന്നു. ലാചുങ്പ പറഞ്ഞ ഡ്രൈവർ  എട്ടു മണിക്ക് തന്നെ ഞങ്ങളെ കൊണ്ടുപോകാനായി എത്തി. യാത്ര തുടങ്ങും മുൻപ് പെട്രോൾ അടിക്കണം .  ഗാങ്ടോക്കിൽ  ആകെ രണ്ടു പമ്പ് മാത്രമേ ഉള്ളു . അവിടെ ആണേൽ നല്ല തിരക്കാണ് . ഇത്രയും  തിരക്ക് ഒരു പക്ഷെ കേരളത്തിലെ ബീവറേജ്  ഷോപ്പിൽ മാത്രമാണ് ഉണ്ടാവുക . അവിടെ മനുഷ്യർ ഇന്ധനം നിറയ്ക്കുന്നു എങ്കിൽ ഇവിടെ  വാഹനത്തിൽ നിറയ്ക്കുന്നു എന്ന് മാത്രം . ഇന്ധനം നിറച്ചു ഞങ്ങൾ ലാചുങ് ലക്ഷ്യമാക്കി യാത്ര തുടങ്ങി .

ഗാങ്ടോക്കിൽ  നിന്ന് ഏകദേശം അഞ്ചു മണിക്കൂർ  എടുക്കും ലാചുങ്ങിൽ എത്താൻ . പോകുന്ന വഴി കുറച്ചു വെള്ളച്ചാട്ടങ്ങളും അണക്കെട്ടും ഒക്കെ കാണാൻ ഉണ്ട് . യാത്ര തുടങ്ങി അധികം വൈകാതെ തന്നെ വണ്ടി മല  കയറി തുടങ്ങി. എല്ലാ റോഡും തുടങ്ങുന്നിടത്തു 'വെൽക്കം  ബ്രോ ' എന്ന് എഴുതി വെച്ചിട്ടുണ്ട് . സിക്കിമ്മുകാര് ഭയങ്കര യോ യോ ടൈപ്പ് ആണെന്ന ആദ്യം .കരുതിയത്  പിന്നെ ആണ് സംഭവം മനസിലായത് .'ബോർഡർ റോഡ്സ് ഓർഗനൈസേഷൻ'  എന്ന വിഭാഗം ആണ് സിക്കിമിലെ മിക്ക റോഡുകളും  പണിതിരിക്കുന്നത് . ബ്രോ  എന്ന് ചുരുക്കി പറയും . വളരെ സ്തുത്യർഹമായ പ്രവർത്തനം ആണ് ബ്രോ യുടേത് എന്ന് പറയാതെ വയ്യ . ഓരോ പത്തു കിലോമീറ്ററിലും മണ്ണ് മാന്തി മാറ്റാനുള്ള യന്ത്രം വെച്ചിട്ടുണ്ട് . എപ്പോഴും  മണ്ണിടിച്ചിൽ ഉണ്ടാകുന്ന പ്രദേശം ആകയാൽ വളരെ പ്രയാസമാണ് റോഡ് പണിയാൻ  . അഥവാ പണിതാൽ തന്നെ തൊട്ടടുത്ത മഴ കഴിയുമ്പോൾ ഒലിച്ചു  പോയിട്ടുണ്ടാകും . പിന്നെ മലയുടെ അടിവാരത്തിൽ പോയി മെറ്റൽ പെറുക്കാൻ മാത്രമേ സാധിക്കു . എങ്കിലും ഇരുമ്പു  പാലങ്ങളും കലിംഗുകളും ഒകെ പണിതു തങ്ങളാൽ ആകും വിധം ബ്രോ ആ റോഡുകൾ സംരക്ഷിച്ചു പോകുന്നു .

ലാചുങ്ങിലേക്കുള്ള യാത്രയിൽ എന്നെ ഏറ്റവും അധികം ആകർഷിച്ചത് അവിടെ വീടുകൾക്കും കടകൾക്കും പാലങ്ങൾക്കും മുൻപിൽ  മുൻപിൽ കെട്ടിയിരിക്കുന്ന കൊടികൾ ആയിരുന്നു. ബുദ്ധ മത വിശ്വാസ പ്രകാരം മന്ത്രങ്ങൾ എഴുതി കെട്ടിയവ ആണ് ആ കൊടികൾ  . അവ കെട്ടിയാൽ പിന്നെ വീട്ടിൽ  ഐശ്വര്യം വരും എന്നും ദുഷ്ട ശക്‌തികൾക്കു പ്രവേശിക്കാൻ കഴിയില്ല എന്നും ഒക്കെ ആണ് ഇവിടുത്തുകാരുടെ വിശ്വാസം . (ഞാനും ഒരു കൊടി  വാങ്ങി വീട്ടിൽ കൊണ്ട് വെച്ചിട്ടുണ്ട് . റിസൾട്ട് പിന്നീട് പറയാം )

ഞങ്ങളുടെ ഡ്രൈവർ ആണെങ്കിൽ ഒരു യോ യോ മനുഷ്യൻ ആണ് . കൂളിംഗ് ഗ്ലാസും വെച്ച് ഹൂഡി പോലത്തെ ചുവന്ന ജാക്കറ്റ്  ഒക്കെ ഇട്ടു ഹിന്ദി പാട്ട്  ഒക്കെ വെച്ച്  അടിച്ചു പൊളിച്ചാണ് വണ്ടി ഓടിക്കുന്നത് . ഇടക്ക് ചില സിക്കിമിസ്  ഗാനങ്ങളും വെറും . കേട്ടാൽ ഒന്നും മനസിലാകില്ല എങ്കിലും നല്ല ഇമ്പമുള്ള പാട്ടുകൾ ആണ് അവ. സംശയം ഉണ്ടെങ്കിൽ ഈ പാട്ടു ഒന്ന് കേട്ട് നോക്കു . https://www.youtube.com/watch?v=_QnQkgE6MHc

അങ്ങനെ പാട്ടൊക്കെ കേട്ട് പോകുന്നതിനിടയിൽ ആണ് ആ മനോഹരനിമിഷം .വന്നെത്തിയത്  കാഞ്ചൻ ജംഗ പർവതം . വളരെ ദൂരെ അതാ കാഞ്ചൻ ജംഗ പർവ്വം നല്ല തലയെടുപ്പോടെ . നില്കുന്നു. ജീവിതത്തിൽ ഇതു  വരെ കണ്ടിട്ടുള്ള മലകൾ എല്ലാം വെറും കുന്നുകൾ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം കൂടി ആയിരുന്നു അത് . മഞ്ഞു  മൂടി കിടക്കുന്ന പർവതം മനസിന് ശെരിക്കും ആനന്ദം പകരുന്ന കാഴ്ച തന്നെ ആണ് .
അല്പം കൂടി മുന്നോട്ടു  പോയപ്പോൾ ഒരു വലിയ വെള്ളച്ചാട്ടത്തിനു മുൻപിൽ എത്തി .  അതിരപ്പള്ളിയും മൂന്നാറും കുറ്റാലവും  ഒക്കെ കണ്ടിട്ടുള്ളതിനാൽ ആകാം അത് എന്നെ അധികം ഒന്നും ആകർഷിച്ചില്ല എന്ന് വേണമെങ്കിൽ പറയാം . അല്പം കുത്തനെ ഉള്ള  വെള്ളച്ചാട്ടം ആണ് . അതിന്റെ ഒരു വശത്തു കൂടി  കുറച്ചു കോളേജ് കുമാരന്മാർ കഷ്ടപ്പെട്ട് വലിഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു . എങ്ങാനും താഴെ വീണാൽ  കൊണ്ടുപോകാൻ അടുത്ത് ഒരു ആശുപത്രി പോലും ഇല്ലല്ലോ എന്നായിരുന്നു അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ ചിന്ത .   അൽപ സമയത്തിന് ശേഷം അവിടെ നിന്ന് യാത്ര തിരിച്ചു. ച്ചുംതാങ് വഴിയാണ് ലാചുങ്ങിലേക്കുള്ള യാത്ര . ച്ചുംതാങ്ഇൽ ഒരു അണകെട്ട് പണിയുന്നുണ്ട് . വീണ്ടും വളരെ മനോഹരമായ ഒരു കാഴ്ച . ആ അണക്കെട്ടിന്റെ ഒരുവശത്തുള്ള ഹോട്ടലിൽ ഞങ്ങൾ ഊണ് കഴിക്കാൻ കയറി ..


 ഒരു കൊച്ചു  വെള്ളച്ചാട്ടം



ഊണിഷ് ശേഷം ഡാമിന്റെ ഒന്ന് രണ്ടു ഫോട്ടോ കൂടി എടുത്തിട്ട് യാത്ര തുടരുന്നതായിരിക്കും .. ഇപ്പോൾ  ഒരു കൊച്ചു ബ്രേക്ക് .. അടുത്ത ഭാഗം ഉടനെ ..


ഭാഗം മൂന്ന് വായിക്കുവാൻ ഇവിടെ ക്ലിക്കുക 

Tuesday, August 15, 2017

സിക്കിമിലൂടെ ഒരു യാത്ര

വേളി കഴിക്കാൻ  രണ്ടാഴ്‌ചത്തെ അവധി ചോദിച്ചപ്പോൾ ആകെ എട്ടു ദിവസം ആണ് തന്നത്. ബന്ധുക്കളെ കാണണോ അതോ എവിടെ എങ്കിലും കറങ്ങാൻ പോകണോ എന്നതായിരുന്നു മനസ്സിൽ പ്രധാനമായി വന്ന ഒരു ചോദ്യം . അപ്പോഴത്തെ ഭാവി വധുവും ഇപ്പോൾ എൻറെ നല്ല പാതിയുമായ ശ്രീജയുമായുള്ള ചർച്ചയ്ക്കു ശേഷം ടൂർ പോകാം എന്ന് തന്നെ തീരുമാനിച്ചു . ആ പതിവ് വെറുതെ തെറ്റിക്കണ്ടല്ലോ . 
എവിടെ പോകണം എന്നുള്ളതായി അടുത്ത ചർച്ച . എവിടെ പോയാലും വയനാട് പോകണം എന്ന് പറയല്ലേ എന്ന് മാത്രമായിരുന്നു ശ്രീജയുടെ ഡിമാൻഡ് . ഷില്ലോങ് , കുളു ,മനാലി തുടങ്ങി ഒരു പിടി സ്ഥലങ്ങൾ ചർച്ചയിൽ വന്നു എങ്കിലും അവസാനം ഞങ്ങൾ സിക്കിം എന്ന സ്ഥലം ആണ് തീരുമാനിച്ചത് . രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം എന്ന അവാർഡ് സിക്കിമിനാണല്ലോ കിട്ടിയത് . അത് വെറുതെ കൊടുത്തതല്ല  എന്ന് പിന്നീട്  ബോധ്യമായി .
ഇനി യാത്രയിലേയ്ക്ക് കടക്കാം . കൊല്ലവർഷം 1192  മീനം 7 (സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ 2017  മാർച്ച്  21 ) ഞങ്ങൾ  സിക്കിമിലേയ്ക്ക് യാത്ര തിരിച്ചു . കൊച്ചിയിൽ നിന്ന് രാവിലെ ആറേമുക്കാൽ  മണിക്കാണ് വിമാനം . ഒൻപതേ മുക്കാൽ  മണിക്ക് ഡൽഹി അവിടുന്ന് വെസ്റ്റ് ബംഗാളിലെ ബാഗ് ദോഗ്ര . പന്ത്രണ്ടു മണിക്ക് ബാഗ്ദോഗ്ര യിൽ എത്തി . ഇനി ഈ വിമാന ടിക്കറ്റ് കിട്ടിയതിനു  പിന്നിൽ അല്പം രസകരമായ ഒരു കഥ ഉണ്ട് . ആദ്യം ബുക്ക് ചെയ്തത് കൊച്ചി - കൊൽക്കത്ത - ബാഗ്ദോഗ്ര എന്നായിരുന്നു . എന്നാൽ ആ വിമാനം അവർ ക്യാൻസൽ ചെയ്തു . അഞ്ചു ദിവസം മെയ്ക് മൈ ട്രിപ്പിൾ വിളിച്ചു ചീത്ത പറഞ്ഞിട്ടാണ് ഇ ടിക്കറ്റ് അവർ  തന്നത് . ഒരാഴ്ച മുൻപത്തെ ടിക്കറ്റ് മാത്രമാണ് അവൈലബിൾ എന്നാണ് അവർ പറഞ്ഞത് . കല്യാണം കഴിക്കാതെ ഹണിമൂൺ പോകാൻ പറ്റില്ല എന്ന് ഞാനും പറഞ്ഞു . ( കല്യാണം മീനം 4  അഥവാ മാർച്ച് 18  നു ആരുന്നു ).അല്ലെങ്കിൽ ഒരാഴ്ച കഴിയണം . തിരിച്ചു ഓഫീസിൽ കയറിയാൽ പിന്നെ ഒരു കൊല്ലത്തേക്ക് ഒരു മധുവിധു യാത്ര പോലും പ്രതീക്ഷിക്കണ്ട . അവസാനം എന്റെ സങ്കടം കണ്ടു അവർ ഈ രണ്ടു ടിക്കറ്റ് തന്നു .

പതിവുപോലെ ചെക്ക് ഇൻ ടൈമിന് അഞ്ചു മിനിറ്റു മുൻപ് ഓടി അവസാനത്തെ ആളായി ചെക്ക് ഇൻ ചെയ്തു . പിന്നെ എല്ലാം സാധാരണ സംഭവിക്കുന്ന പോലെ . വിമാനത്തിന്റെ സമയം ആയപ്പോൾ അന്നൗൺസ്‌മെന്റ് വന്നു . ടിക്കറ്റ് കാണിച്ചു വിമാനത്തിൽ കയറി സീറ്റിൽ ഇരുന്നു . ഒരു പെൺകൊച്ചു വന്നു ആംഗ്യ ഭാഷയിൽ സീറ്റ് ബെൽറ്റ് ഇടേണ്ടത് എങ്ങനെ എന്നും കടലിൽ മുങ്ങിപോയാൽ എന്ത് ചെയ്യണം എന്നുമൊക്കെ കാണിച്ചു തന്നു . അന്നൗൺസ്‌മെന്റ് പുറകിൽ നിന്ന് ആരോ ചെയ്യുന്നുണ്ടാരുന്നു . കൊച്ചിയിൽ നിന്ന് ഡൽഹി . അവിടുന്ന് ബാഗ്ദോഗ്ര . പന്ത്രണ്ടു മണിക്ക് ബാഗ്ദോഗ്ര വിമാനത്താവളത്തിന് പുറത്തിറങ്ങി. ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ശ്രീജ . ആ സന്തോഷം സെൽഫി എടുത്തു പ്രകടമാക്കി . 


ഗുജറാത്തിൽ എന്റെ ഒപ്പം പഠിച്ച ഹാർദിക്, ചിത്ര , ഗാഥാ എന്നിവർ  നേരത്തെ തന്നെ യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങ്ൾ ചെയ്തു തന്നിരുന്നു . ഗ്യാസുങ് ലചുങ്പ എന്ന ഒരു സിക്കിമിസ്  ചേട്ടൻ ആണ് ഞങ്ങളുടെ കോൺടാക്ട്  പേഴ്സൺ . അദ്ദേഹം പറഞ്ഞത് അനുസരിച്ചുള്ള വണ്ടി വിമാനത്താവളത്തിൽ ഞങ്ങളെ കാത്തു  കിടപ്പുണ്ടായിരുന്നു . മനോഹരമായ ഒരു കാട്ടു പാതയിലൂടെ വണ്ടി കുതിച്ചു പാഞ്ഞു ഒടുവിൽ വൈകിട്ട് ഏഴു മണിയോടെ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ എത്തിച്ചേർന്നു . ഒരു കൊച്ചു നഗരം . ജനസംഖ്യ കുറവാണു എങ്കിലും റോഡുകൾ ചെറുതായതിനാൽ വാഹനങ്ങൾ എല്ലാം തന്നെ ബ്ലോക്കിൽ പെട്ട് കിടക്കുന്നു . ഞങ്ങളുടെ ഡ്രൈവർ അദ്ദേഹത്തിന്റെ കഴിവുകൾ മുഴുവൻ പ്രദർശിപ്പിച്ചു ആ ട്രാഫിക് ജാമിലൂടെ വണ്ടി ഓടിച്ചു ഞങ്ങളെ ഹോട്ടലിൽ എത്തിച്ചു .

നഗരത്തിലെ ഹോട്ടലുകൾ എല്ലാം തന്നെ മനോഹരം ആണ് . ഒരു പക്ഷെ സഞ്ചാരികളെ മാത്രം ഉദ്ദേശിച്ചു പണിതിട്ടുള്ളതാണ് അവിടുത്തെ കടകൾ എല്ലാം തന്നെ എന്ന് .പറയാം . സാമാന്യം നല്ല തണുപ്പുണ്ട് എന്നാണ് ശ്രീജ അവകാശപ്പെട്ടത് .  ഞാനും സമ്മതിച്ചു കൊടുത്തു . ( വെറുതെ എന്തിനാ വഴക്കു ഉണ്ടാക്കുന്നത് ). ആനന്ദിൽ നിന്ന് കേരളത്തിലേയ്ക്കു വന്ന ശേഷം ആദ്യമായിട്ട് അല്പം തണുപ്പ്  കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ . ഒരു ഏഴു എട്ടു ഡിഗ്രി ചൂട് ഉണ്ട് . ഹോട്ടലിൽ കയറിയ പാടെ ഒരു വല്യ ഷാൾ ഒക്കെ ഇട്ടു  വെൽക്കം ടു സിക്കിം എന്ന് പറഞ്ഞു ഞങ്ങളെ മുറിയിലേയ്ക്കു കൊണ്ട് പോയി . അല്പം സമയത്തിന് ശേഷം ലചുങ്പ എത്തി . ഒറ്റ നോട്ടത്തിൽ ഒരു ചീനക്കാരൻ    ആണെന്നെ പറയു . പക്ഷെ ആള് ഭാരതീയൻ ആണ് ട്ടാ . അടുത്ത മൂന്ന് ദിവസത്തെ പ്ലാനുകൾ എല്ലാം അദ്ദേഹം പറഞ്ഞു തന്നു . പിറ്റേന്ന് രാവിലെ ലാചുങ് പോകും . അവിടുന്ന് യുംതാങ് വാലി . തിരിച്ചു എത്തിയ ശേഷം നാഥുല പാസ് പിന്നെ ഫോടോങ് മൊണാസ്റ്ററി എല്ലാം കഴിഞ്ഞു നാലാം ദിവസം രാവിലെ തിരിച്ചുള്ള യാത്ര ഇതാണ്  പ്ലാൻ . രാവിലെ എട്ടു മണിക്ക് റെഡി ആകണം എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി.

എത്തിയതിന്റെ ആവേശത്തിൽ അന്നേരം തന്നെ ഗാങ്ടോക്ക് കാണാൻ ഞങ്ങൾ പുറത്തു ഇറങ്ങി നടന്നു . പക്ഷെ ഒട്ടും തണുപ്പ് ഇല്ലാത്തതിനാൽ പുറത്തേയ്ക്കു ഇറങ്ങിയ അതെ വേഗത്തിൽ തിരിച്ചു ഹോട്ടലിൽ കയറി .  അതിനിടയ്ക്ക് ഹോട്ടലിനു മുൻപിലുള്ള ബുദ്ധന്റെ പ്രതിമയുടെ അടുത്ത് നിന്ന് അല്പം നിശ്ചല ദൃശ്യങ്ങൾ പകർത്തി . 


മുറിയുടെ ഒരു വശം മുഴുവൻ ജനൽ ആണ് . ജനലിലൂടെ പുറത്തേയ്ക്കു നോക്കിയാൽ മനോഹരമായ മലനിരകൾ കാണാം .ആ മലയടുക്കുകളിൽ    ബുദ്ധ മത വിശ്വാസപ്രകാരം മന്ത്രങ്ങൾ എഴുതിയിരിക്കുന്ന കൊടികൾ പാറി പറക്കുന്നു  .ഇംഗ്ലീഷ് സിനിമയിൽ ഒക്കെ കാണുന്ന  പോലെ ഉള്ള നല്ല കിടിലൻ കാഴ്ചകൾ . അല്പസമയം ആ ജനലിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിച്ച ശേഷം രാവിലെ ഈ തണുപ്പത്തു എങ്ങനെ എഴുന്നേൽക്കും എന്ന സങ്കടത്തോടെ ഉറങ്ങാൻ .കിടന്നു.

ലചുങ്ങിലെ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ പറയാം . അല്പം സമയം ക്ഷമയോടെ കാത്തിരിക്കുക ...





Thursday, July 12, 2012

തട്ടത്തില്‍ മറയത്ത്

" പ്രണയം " -  ആയിരം സംവിധായകര്‍ ആയിരം തരത്തില്‍ പറഞ്ഞിട്ടുള്ള ഒരു പ്രമേയം . ചിലത് വിജയിക്കുക്കയും ചിലത് വന്‍ പരാജയം ആവുകയും ചെയ്തു ..  അക്കൂട്ടത്തില്‍ 'വിജയം' എന്നാ വിഭാഗത്തിലേയ്ക്ക് ചേര്‍ക്കാവുന്ന ഒരു സിനിമ ആണ് 'തട്ടത്തിന്‍ മറയത്ത്' . ഈ പോസ്റ്റില്‍ ചലച്ചിത്രത്തെ പറ്റി ഉള്ള ഒരു ' റിവ്യൂ ' അഥവാ കീറിമുറിച്ചുള്ള ഒരു പരിശോധന അല്ല ഞാന്‍ നടത്താന്‍ ഉദേശിക്കുന്നത് എന്ന് ആദ്യമേ പറയട്ടെ..

"എടാ നമുക്കൊരു പടത്തിനു പോകാം" എന്ന് എന്റെ ഒരു സുഹൃത്ത്‌ (ശരത്)  പറഞ്ഞപ്പോള്‍ "ഉസ്താദ് ഹോട്ടല്‍" വേണോ "തട്ടത്തില്‍ മറയത്ത് " വേണോ എന്ന ഒരു സംശയമാണ് ആദ്യം മനസ്സില്‍  വന്നത് .  പൊതുവേ പ്രണയം അഥവാ റൊമാന്‍സ് വിഭാഗത്തില്‍ പെട്ട ചിത്രങ്ങള്‍ ഞാന്‍ അധികം കാണാറില്ല. പ്രണയത്തോടുള്ള വിരോധം കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത് . പല സിനിമകളും കാണാന്‍ പോയിട്ട് ഉണ്ടായ കൈപ്പേറിയ അനുഭവങ്ങള്‍ കൊണ്ടാണ് .. ഇന്ത്യക്കാരന്‍ ആയ ഹിന്ദുവായ പയ്യന്‍ , പാകിസ്ഥാന്‍കാരിയായ മുസ്ലിം പെണ്‍കുട്ടി - ഒരു അന്താരാഷ്ട്ര പ്രണയം ... അത്തരത്തില്‍ ഉള്ള ഒരു ഹിന്ദി പടവും , ഒരു മലയാള സിനിമയും കണ്ടതിന്റെ ദുഃഖം മനസിലുണ്ട്. നായികയുടെ അച്ഛന്‍ പണ്ട് കേരളം വിട്ടു പാകിസ്താനില്‍ പോയി താമസം തുടങ്ങുകയും നായിക കേരളത്തെ ഇഷ്ടപെടുകയും കൂടെ ചെയ്യുമ്പോള്‍ " കത്തി  " എന്നല്ലാതെ മറ്റൊരു വാക്കും അതിനു ചേരില്ലല്ലോ.. പിന്നെ ഹിന്ദു നായകനും ക്രിസ്ത്യന്‍ പെണ്‍കുട്ടിയും തമ്മില്ലുള്ള പ്രണയവും മലയാള സിനിമ കുറെ കണ്ടിട്ടുണ്ട് .. അവയൊക്കെ കണ്ട സങ്കടം മൂലമാണ് ഇപ്പോള്‍ അത്തരം സിനിമകള്‍ക്ക്‌ പോകാത്തത് . പിന്നെ ശരത് "തട്ടത്തില്‍ മറയത്ത്" കാണാം എന്നങ്ങു പറഞ്ഞപ്പോള്‍ പോയേക്കാം എന്ന് വച്ചു .

അങ്ങനെ ഞാനും ശരത്തും കൂടി എറണാകുളത്തെ ഒബെരോണ്‍ മാളിലുള്ള പന്ത്രണ്ടു മുപ്പതിന്റെ  ഷോ കാണാന്‍ ടിക്കറ്റ്‌ എടുത്തു . ഏറ്റവും പുറകിലെ നിരയില്‍ പതിനെട്ടും പത്തൊന്‍പതും ആണ് ഞങ്ങളുടെ സീറ്റ്‌ . അവിടെ ചെന്ന് ഇരുപ്പുറപ്പിച്ചു. അപ്പോള്‍ ഇതാ വരുന്നു  തട്ടമിട്ട നാല് പെണ്‍കുട്ടികള്‍. എറണാകുളത്തെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ ആണ് എന്ന് യുണിഫോം കണ്ടപ്പോള്‍ മനസിലായി .." എടാ ക്ലാസ്സ്‌ കട്ട്‌ ചെയ്തു തട്ടമിട്ട പെണ്‍കുട്ടികള്‍ പടത്തിനു വരുന്നത് കണ്ടോ" എന്ന് ഞാന്‍ ശരതിനോട് പറയാന്‍ പോയതും അവര്‍ വന്നു ഞങ്ങളുടെ അടുത്തുള്ള സീറ്റില്‍ ഇരുന്നതും ഒരുമിച്ചരുന്നു .. ഇരുപതു തൊട്ടു ഇരുപത്തിമൂന്ന് വരെ ഉള്ള സീറ്റുകള്‍.  ജീവിതത്തില്‍ ഇന്നു വരെ തട്ടമിട്ട ഒരു പെണ്‍കുട്ടിയുടെ അടുത്ത്  ഇരുന്നിട്ടില്ലാത്ത  ഞാന്‍  അങ്ങനെ തട്ടമിട്ട നാല് പെണ്‍കുട്ടികളുടെ അടുത്ത് ഇരുന്നു  "തട്ടത്തിന്‍ മറയത്ത്"  എന്ന സിനിമ കണ്ടു. തികച്ചും യാദൃശ്ചികം മാത്രം , പക്ഷെ ഈശ്വരന്റെ ഓരോരോ പരിപാടികളെ ..


ഇനി നമുക്ക് സിനിമയിലേയ്ക്ക് വരാം ..

തുടങ്ങുമ്പോള്‍ തന്നെ ക്ലൈമാക്സ്‌ ഊഹിക്കാവുന്ന ഒരു ചിത്രം . പക്ഷെ അവതരണത്തിലെ വ്യത്യസ്തത  എടുത്തു പറയേണ്ടതാണ് . അനാവശ്യമായ ഒരു ഷോട്ട് പോലും പടത്തില്‍  ഉണ്ടായിരുന്നു എന്നു എനിക്ക് തോന്നുന്നില്ല . ഇന്നത്തെ കാലത്തെ അടിച്ചുപൊളി ജീവിതത്തില്‍ പുതിയ തലമുറ മറന്നു പോകുന്ന രണ്ടു കാര്യങ്ങള്‍  - ഒന്ന്- യഥാര്‍ത്ഥ  സൗഹൃദം, രണ്ടു- പ്രണയം . ഇവ രണ്ടും ജീവിതത്തില്‍ എത്ര പ്രധാനമാണ് എന്നു വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വെള്ളമടിക്കാന്‍ മാത്രമുള്ളതല്ല സൗഹൃദം എന്നും മൊബൈലിലൂടെ മാത്രം തെളിയിക്കാന്‍ പറ്റുന്നതല്ല പ്രണയം  എന്നും വളരെ കൃത്യമായി നമുക്ക്  പറഞ്ഞു തരുന്നു.  പിന്നെ വെറുമൊരു റൊമാന്റിക്‌ ചിത്രം മാത്രമല്ല എന്നത് ഈ സിനിമയെ വേറിട്ട്‌ നിര്ത്തുന്നു .  അചാരങ്ങളുടെ പേരില്‍ സമൂഹത്തില്‍ നിന്ന് എന്നും അകന്നു നില്‍ക്കേണ്ടി വന്ന പെണ്‍കുട്ടികളുടെ ജീവിതതിലെയ്ക്കുള്ള ഒരു വെളിച്ചം ആണ് ഈ സിനിമ എന്നാന്നു എനിക്ക് തോന്നിയത് .. " തട്ടതിനുള്ളില്‍ മൂടിവയ്ക്കേണ്ടത് പെണ്‍കുട്ടിയുടെ വിശുദ്ധിയാണ്  അവളുടെ സ്വപ്നങ്ങളല്ല " എന്നുള്ള   ഡയലോഗിന്  ഞങ്ങളുടെ അടുത്തിരുന്ന തട്ടമിട്ടിരുന്ന പെണ്‍കുട്ടികള്‍ കൊടുത്ത കൈയടി അത് സൂചിപ്പിക്കുന്നു.

പല ചിത്രങ്ങളിലെയും പോലെ പഠിക്കാന്‍ മോശമായ ഒരു നായകന്‍. പഠിക്കാന്‍ മിടുക്കിയായ അന്യമാതക്കാരിയായ ഒരു നായിക . അത് മാത്രമാണ്  പഴയ സിനിമകളില്‍ നിന്ന് വിനീത് ശ്രീനിവാസന്‍ കടം എടുത്തിട്ടുള്ളത്. ബാക്കി എല്ലാം ഇരുപതൊന്നാം നൂറ്റാണ്ടിനു വേണ്ടി ഉള്ളതാണ് .  എങ്കിലും നായികയെ കാണാന്‍ നായകന്‍ ശ്രമിക്കുന്ന ചില രംഗങ്ങള്‍ എവിടെയൊക്കെയോ കണ്ടു മറന്നപോലെ നമുക്ക് തോന്നും. പക്ഷെ ഒന്നും "ഓവര്‍ ആക്കിയിട്ടില്ല " എന്നതാണ്  സിനിമയുടെ വിജയം .

അഭിനയത്തെപ്പറ്റി പറയുകയാണെങ്കില്‍ എല്ലാവരും തങ്ങളുടെ ഭാഗം നന്നായി അവതരിപ്പിച്ചു എന്നു പറയാം . ഓരോ ചെറിയ കഥാപത്രത്തെ പോലും  തിരഞ്ഞെടുക്കുന്നതില്‍ സംവിധായകന്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. പുതുതലമുറ വിഭാഗത്തില്‍ ഒരുപാട് നായകര്‍ വന്നിട്ടുണ്ടെങ്കിലും ഫഹദ് ഫാസില്‍ ആണ് ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന റൊമാന്റിക്‌ ഹീറോ.( പക്ഷെ രണ്ടുമൂന്നു ചിത്രങ്ങള്‍ കണ്ടപ്പോള്‍ അഭിനയം കൊള്ളാമെങ്കിലും, ഫഹദ്  മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി ആയി മാറിക്കൊണ്ടിരിക്കുവാണോ എന്ന ഒരു സംശയം തോന്നുകയുണ്ടായി. )    നിവിന്‍ പോളിക്കും റൊമാന്‍സ് വഴങ്ങും എന്നു തെളിയിച്ചു . വളരെ മനോഹരമായിട്ടാണ് തന്റെ റോള്‍ അവതരിപ്പിച്ചിരിക്കുന്നത് . നായികയുടെ റോള്‍ അവതരിപ്പിച്ച നടിക്ക് ( ഇഷ തല്‍വാര്‍ ) മുഖത്ത് അല്പം കൂടി ഭാവം ഒക്കെ വരുത്താമായിരുന്നു എന്നു തോന്നി . പക്ഷെ എന്തായാലും പടം നന്നയതിനാല്‍ കുഴപ്പങ്ങള്‍ ഒന്നുമില്ല. മലര്‍വാടി ആര്‍ട്സ് ക്ലബിലെ താരങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ഭാഗം മനോഹരമാക്കി .. മനോജ്‌ കെ  ജയന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ് .
 തിരക്കഥ , സംഭാഷണം തുടങ്ങിയ സംഭവങ്ങള്‍ ശരിക്കും നന്നായിട്ടുണ്ട് . " സിമോണ്ട്സിന്റെ വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ " , " പത്തു പതിനാലു ദിവസമായി പട്ടിണി കിടന്നവന് മുന്‍പില്‍ കിട്ടിയ്യ ചിക്കന്‍ ബിരിയാണി പോലെ " തുടങ്ങിയ ഡയലോഗുകള്‍ സന്ദര്‍ഭത്തിന് ചേരും വിധം മനോഹരമായി ചേര്‍ത്തിരിക്കുന്നു .
പാട്ടുകള്‍ എല്ലാം തന്നെ വലിയ കുഴപ്പമില്ലാത്തവയാണ്. പാട്ടുകളുടെ എണ്ണം അല്പം കൂടുതല്‍ ആണ് . പക്ഷെ  സന്ദര്‍ഭത്തിന് ചേരാത്ത രീതിയില്‍ പാട്ടിനു വേണ്ടി പറ്റു കുത്തിത്തിരുകി എന്നു  ഒരിക്കലും പറയാനുമാകില്ല ..
പിന്നെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൈകാര്യം ചെയ്ത വ്യക്തി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു എന്നു കൂടി ഞാന്‍ ചേര്‍ക്കുന്നു ..

കുറ്റങ്ങള്‍ കണ്ടുപിടിക്കനനെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ വേണമെങ്കില്‍ പറയാന്‍ കഴിഞ്ഞേക്കും .. ഒരിക്കലും നടക്കാത്ത ഒരു കഥ ആണ് എന്നോ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന കഥ എന്നോ വേണമെങ്കില്‍ പറയാം .
പക്ഷെ അവയൊക്കെ തന്നെ വിനീത് ശ്രീനിവാസനും സംഘവും നല്‍കിയ ഈ  മനോഹരമായ വിരുന്നില്‍  നാം മറക്കും .. ഓരോ ഷോട്ടിലും മനോഹരമായ ഒരു ലോകമാണ് അദ്ദേഹം തീര്തിരികുന്നത് . 
പടം കഴിഞ്ഞിറങ്ങുമ്പോള്‍ മനസ് വളരെ സന്തുഷ്ട്മായിരുന്നു . ഒരു നല്ല സിനിമ കണ്ടതിന്റെ സന്തോഷം..

ഒരാള്‍ക്ക് പാരമ്പര്യമായി എന്തൊക്കെ കഴിവുകള്‍ കിട്ടിയാലും കലാപരമായ കഴിവുകള്‍ അങ്ങനെ കിട്ടുകയില്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍ . പക്ഷെ കഴിഞ്ഞ കുറച്ചു കാലത്തെ അനുഭവങ്ങളില്‍ നിന്ന് എന്റെ  ആ വിശ്വാസം മാറേണ്ടിയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. സുകുമാരന്റെ മകന്‍ ഇന്ദ്രജിത്ത് അഭിനയം തുടങ്ങിയപ്പോള്‍ ആദ്യമായി എന്റെ വിശ്വാസം തെറ്റാണു എന്ന് തോന്നിത്തുടങ്ങിയത് . ക്ലാസ്സ്‌ മേറ്റ്സ് , ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ അച്ഛനോളം തന്നെ കഴിവ് തനിക്കുണ്ട് എന്ന് തെളിയിക്കാന്‍ ഇന്ദ്രജിത്തിനായി. പിന്നീടു ശ്രീനിവാസന്റെ മകന്‍  -  വിനീത് ശ്രീനിവാസന്റെ -  'മലര്‍വാടി ആര്‍ട്സ് ക്ലബ്‌' ആ സംശയം ഒന്നുകൂടി ബലപ്പെടുത്തി. "ശരിക്കും കലാപരമായ കഴിവ് പാരമ്പര്യമായി കിട്ടുമോ ? " എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു തുടങ്ങി . പിന്നീടു ദുല്‍ഖര്‍ സല്‍മാന്‍ (മമ്മൂട്ടിയുടെ മകന്‍ )  വന്നപാടെ രണ്ടു അടിപൊളി പടങ്ങള്‍ .. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ വീണ്ടും ഒരു അത്ഭുതം കൂടി സൃഷ്ടിച്ചിരിക്കുന്നു ..  ശരിക്കും ഈ കലാപരമായ കഴിവ് പാരമ്പര്യമായി കിട്ടുമോ  ????



 P S : I dedicate this post to my friend Mridul George.

Saturday, June 30, 2012

കാലചക്രം

" കല്യാണത്തിന് ശേഷം ഞാന്‍ ഇതു വരെ നാട്ടില്‍ വന്നിട്ടില്ല. 5 വര്‍ഷം ആയിക്കാണണം വന്നിട്ട്. അതെ 5 വര്‍ഷം തന്നെ . അന്ന് ഞങ്ങള്‍ പറന്നതാണ് അമേരിക്കയ്ക്ക്,പിന്നെ വരാന്‍ സമയം കിട്ടിയിടില്ല.പക്ഷെ ഇത്തവണ വരാതിരിക്കാന്‍ കഴിയില്ലല്ലോ. എന്തായാലും വേഗം തിരിച്ചു പോകണം. പക്ഷെ അമ്മ സമ്മതിക്കുമോ എന്നറിയില്ല . ഇവിടുത്തെ ബിസിനെസ്സ് തിരക്കിനെപറ്റി വിവരിച്ചാല്‍ അമ്മയ്ക്കെങ്ങനെ മനസിലാകാനാണ് . എന്തായാലും ശ്രമിക്കാം. അല്ലെങ്കില്‍ വര്‍ഗീസ് ചേട്ടനോട് പറയാം. പുള്ളി ശ്രദ്ധിക്കാതിരിക്കില്ല. " ഇങ്ങനെ ഓരോന്ന് ആലോചിക്കുന്നതിനിടയ്ക്കു സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കാനുള്ള മുന്നറിയിപ്പ് വന്നത് . അതെ. വിമാനമിറങ്ങാന്‍ പോകുന്നു . നീണ്ട 5 വര്‍ഷത്തിനു ശേഷം വീണ്ടും കേരളത്തില്‍ ..

***************************************************************

രാജീവ്‌ ബാഗുമെടുത്ത്‌ പുറത്തിറങ്ങി . പ്രതീക്ഷിച്ചപോലെ വര്‍ഗീസ് ചേട്ടന്‍ വിളിക്കാന്‍ വന്നിട്ടുണ്ട്. രാജീവിന്‍റെ അച്ഛന്റെ കാര്യസ്ഥനായിരുന്നു വര്‍ഗീസ്. മക്കളൊക്കെ നല്ല നിലയിലായെങ്കിലും വര്‍ഗീസ്‌ ഇപ്പോഴും വീട്ടില്‍ വരും എന്നാണ് കഴിഞ്ഞ തവണ വിളിച്ചപ്പോഴും അച്ഛന്‍ പറഞ്ഞത്. കണ്ടെങ്കിലും 2 പേരും ഒന്നും മിണ്ടിയില്ല. അങ്ങനെ മിണ്ടാന്‍ പറ്റിയ അവസ്തയിലല്ലല്ലോ .
" ഈ ബാഗ്‌ എടുത്തു ഡിക്കിയില്‍ വെച്ചേക്കു " രാജീവ്‌ പറഞ്ഞു . കൂടുതല്‍ ഒന്നും മിണ്ടിയില്ല .
ബാഗ്‌ വെച്ച് വര്‍ഗീസ്‌ വണ്ടി എടുത്തു .

****************************************************************

"വീടെത്തി കുഞ്ഞേ "
അവന്‍ ഞെട്ടി ഉണര്‍ന്നു . വര്‍ഗീസിന്റെ ശബ്ദമാണ് . അതെ വീടെത്തി. 5 വര്‍ഷത്തിനു ശേഷം വീണ്ടും. അവന്‍ മുറ്റത്തേയ്ക്ക് കയറി. ഒരു കൂട്ടം ആളുകള്‍ അവിടെ നില്കുന്നു. എല്ലാവരുടെയും മുഖത്ത് ഒരു വിഷാദഭാവം .
അവന്‍ അകത്തേയ്ക്ക് കയറി.
ഒരു തിരിനാളം അവിടെ അവനെ കാത്തിരിപ്പുണ്ടായിരുന്നു . അതിനു മുന്‍പില്‍ ഒരു വാഴയിലയില്‍ അവന്‍റെ അച്ഛന്‍ കിടക്കുന്നു .
തൊട്ടപ്പുറത്തായി അമ്മ ഇരിക്കുന്നു . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി.
മകനെ നോക്കി.പക്ഷെ പ്രത്യേകിച്ച് ഭാവവ്യത്യസമൊന്നും മുഖത്ത് വന്നില്ല .
അവന്‍ അമ്മയുടെ അടുത്തെത്തി.
"അച്ഛന് വയ്യ എന്ന് പറഞ്ഞപ്പോഴെങ്കിലും നിനക്ക് വരാമായിരുന്നു "
"അമ്മെ, ഞാന്‍ വന്നാല്‍ എന്റെ ബിസിനസ്‌ നോക്കാന്‍ അവിടെ ആരുമില്ല. പിന്നെ അച്ഛന് ഇത്ര സീരിയസ് ആണെന്ന് ഞാന്‍ അറിഞ്ഞില്ല . "
"I .C .U ആണെന്ന് പറഞ്ഞിട്ടും മനസിലായില്ല? "
രാജീവ് ഒന്നും മിണ്ടിയില്ല .

***************************************************************

"അമ്മെ ഞാന്‍ ഇവിടെ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു . ഞാന്‍ പറഞ്ഞതിനെ പറ്റി ഒന്നും അമ്മ പറഞ്ഞില്ല . ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ടു പോകാന്‍ പറ്റില്ലല്ലോ . "
"നീ എവിടെയാ എന്ന് വെച്ചാല്‍ എന്നെ കൊണ്ട് വിട്ടോളു. ഞാന്‍ കാരണം നിന്റെ ബിസിനെസ്സ് തകരണ്ട . " അമ്മ പൊട്ടിക്കരഞ്ഞു .
രാജീവിന് അത് കണ്ടില്ല എന്ന് നടിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.
"നിന്റെ ഭാര്യയും കുഞ്ഞും എന്ത് പറയുന്നു ? നീ എന്താ അവരെ കൊണ്ട് വരാഞ്ഞേ ? "
"അവള്‍ക്കു ജോലിതിരക്കുണ്ട് അമ്മെ . അത്ര പെട്ടന്ന് വരാന്‍ പറ്റില്ല .പിന്നെ അവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. അവരെ നോക്കണം. "
"അപ്പൊ അവരെ കൊണ്ടുപോകാന്‍ അവള്‍ക്കു സമയം കിട്ടി. നിനക്കോ? "
അമ്മയുടെ ആ ചോദ്യത്തിന്റെ അര്‍ഥം മനസിലായെങ്കിലും അവനു ഒന്നും തിരിച്ചു പറയുവനുണ്ടായില്ല .

******************************************************************

പിറ്റേന്ന് രാവിലെ തന്നെ അവര്‍ യാത്ര പുറപ്പെട്ടു . 2 മണിക്കൂറിനുള്ളില്‍ അവിടെ എത്തിച്ചേര്‍ന്നു . ഒരു വൃദ്ധസദനം .
"ഇനിയുള്ള കാലം എന്റെ ജീവിതം ഇവിടെ ആണ് , അല്ലെ മകനെ ? "
അവന്‍ അമ്മയുടെ മുഖത്തേയ്ക്കു നോക്കി . യാതൊരു വികാരവുമില്ലാത്ത മുഖഭാവം . പക്ഷെ ഒരായിരം അര്‍ഥങ്ങള്‍ ആ വാക്കുകളില്‍ അവനു തോന്നി. പക്ഷെ..
"എങ്ങനെയുണ്ടമ്മേ മുറി ? ഇഷ്ടപ്പെട്ടോ ? എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട് . ഇവര്‍ അമ്മയെ മഹാറാണിയെപോലെ നോക്കും . "
"എത്രയാ വാടക ? "
" അതൊന്നും അമ്മ ആലോചിക്കണ്ട. ഞാന്‍ 1 വര്‍ഷതെക്കുള്ളത് അടച്ചിട്ടുണ്ട്.പോരാത്തത് പുറകെ അയക്കും . "
" ഒരു വര്‍ഷത്തിനിടയ്ക്ക് ഞാന്‍ മരിച്ചാല്‍ നിനക്ക് കാശു തിരിച്ചു കിട്ടുമോ? "
" അമ്മെ ഇങ്ങനെ ഒന്നും പറയല്ലേ. എനിക്ക് വിഷമമാകും "
"സ്വന്തം അമ്മയെ അനാഥാലയത്തില്‍ കൊണ്ട് വിടാന്‍ നിനക്ക് വിഷമമില്ല അല്ലെ? "
രാജീവിന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല .
അവന്‍ തിരിച്ചു നടന്നു.
അപ്പോള്‍ എതിരെ രഘുവരന്‍ വരുന്നത് കണ്ടു . ഈ വൃദ്ധസദനം അയാളാണ് നടത്തുന്നത്.
"ഞാന്‍ അമ്മയെ ആ മുറിയില്‍ വിട്ടിടുണ്ട് . ഒന്ന് ശ്രദ്ധിച്ചേക്കണേ"
"സാറ് വിഷമിക്കണ്ട. എന്‍റെ സ്വന്തം അമ്മയെ പോലെ ഞാന്‍ നോക്കിക്കോളാം . ഇവിടെ താമസിക്കുന്നവര്‍ക്ക് ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സാറിനും അതിന്റെ അടുത്ത് തന്നെ ഒരു മുറി ബുക്ക്‌ ചെയ്തു വെക്കുന്നോ ? മകന്‍ വളര്‍ന്നു വരുവല്ലേ? " രഘു ഇതു ചോദിച്ചു ഉറക്കെ ചിരിച്ചു .
രാജീവ്‌ എന്ത് പറയണം എന്നറിയാതെ തരിച്ചു നിന്നു .....

************************************************************

P.S : ഇതൊരു പുതിയ കഥ അല്ല. പലരും പല രൂപത്തിലും ഭാവത്തിലും പറഞ്ഞിടുള്ള ഒരു കഥയാണ്‌. ഞാനും ഒന്ന് ഓര്‍മിപ്പിക്കുന്നു എന്ന് മാത്രം.

Saturday, May 26, 2012

മോഡിയുടെ നാട്ടില്‍ - അവസാനഭാഗം

മോഡിയുടെ നാട്ടില്‍ - ഭാഗം1  

മോഡിയുടെ നാട്ടില്‍ - ഭാഗം 2


രാവിലെ പതിവിനു വിപരീതമായി അഞ്ചു മണിക്ക് എഴുന്നേറ്റു .തലേന്ന് കിടന്നപ്പോഴുള്ള കാലാവസ്ഥ അല്ല.ഭയങ്കര തണുപ്പ്.കുളിക്കാമെന്ന് വെച്ച് ടാപ്പ്‌ തുറന്നപ്പോള്‍ നല്ല തണുത്ത വെള്ളം. ബാത്ത് റൂമില്‍ കയറിയ അതെ വേഗതയില്‍ ഞാന്‍ പുറത്തിറങ്ങി. പക്ഷെ അച്ഛന് അതൊന്നും ഒരു പ്രശ്നമല്ല. അന്നേരം തന്നെ കുളിച്ചു റെഡി ആയി. ഞാന്‍ ഷൂസ് പോളിഷ് ചെയ്തും , ഷേവ് ചെയ്തും , സര്‍ട്ടിഫിക്കറ്റ് എടുത്തു റെഡി ആക്കി വച്ചുമൊക്കെ സമയം നീക്കി. ആറ് കഴിഞ്ഞിട്ടും ചൂട് വെള്ളമില്ല. പുറത്തിറങ്ങി നോക്കിയിട്ട് ഹോട്ടലിലെ ജീവനക്കാരെയും കാണുന്നില്ല. ഏഴു കഴിയുമ്പോള്‍ ഇന്റര്‍വ്യൂവിനു ഇറങ്ങണം. നേരത്തെ ചെല്ലുന്നതാണ് നല്ലത്. അല്ലെങ്കില്‍ അവസാനം ടെന്‍ഷന്‍ ആകും. ഒടുവില്‍ ആ സാഹസം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.തണുത്ത വെള്ളത്തില്‍ കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ തണുപ്പ് പകുതി കുറഞ്ഞു.



ഉടനെ തന്നെ ഉടുപ്പൊക്കെ ഇട്ടു പോകാന്‍ തയാറായി. കുറെ കാലം കൂടി ആണ് ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ കൈ മടക്കാതെ ഇടുന്നത്. അതിന്റെ അസ്വസ്ഥത ഉണ്ട്. പിന്നെ പതിവുപോലെ ചന്ദനം തൊടാനായി കൈയിലെടുത്തു വെള്ളം നനയ്ക്കാന്‍ ടാപ്പ്‌ തുറന്നു.അപ്പോള്‍ ദേ വരുന്നു ചൂട് വെള്ളം . ആ ടാപ്പ്‌ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ എനിക്ക് തോന്നി. പിന്നെ തല്‍കാലം ആ ദേഷ്യം ഉള്ളിലൊതുക്കി വേഗം ചന്ദനമോക്കെ തൊട്ടു ഏഴു മണിക്ക് പോകാനിറങ്ങി.

നേരം വെളുത്ത് വരുന്നതെ ഉള്ളു. റോഡില്‍ ഓട്ടോ ഒന്നും കാണുന്നില്ല. കുറെ നേരത്തെ കാത്തു നില്പിന് ശേഷം ഒരു ഓട്ടോ കിട്ടി. അതില്‍ കയറി ഇര്‍മയുടെ മുന്‍പിലെത്തി. ഓട്ടോക്കാരനോട് പൈസ ചോദിച്ചപ്പോള്‍ നൂറു രൂപ എന്ന് പറഞ്ഞു. തലേന്ന് അങ്ങോട്ട്‌ പോകാന്‍ അമ്പതു രൂപ ആയിരുന്നു . ഞാന്‍ ഇര്‍മയുടെ മുന്‍പില്‍ നിന്ന സെക്യൂരിറ്റി ചേട്ടനോട് ഇയാള്‍ നൂറു ചോദിച്ചു, ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാണ് കയറിയത് . അത്രയും രൂപ ആകുമോ എന്ന് ചോദിച്ചു. പിന്നെ അവിടെ നടന്നത് കീചകവധം കഥകളി ആയിരുന്നു. ആ സെക്യൂരിറ്റി അയാളെ കുറെ ചീത്ത പറഞ്ഞു. നിങ്ങളെ പോലെ ഉള്ളവരാണ് നമ്മുടെ നാടിനു ചീത്തപേരു ഉണ്ടാക്കുന്നത് . അന്യ ദേശത്ത് നിന്ന് ആളുകള്‍ വന്നാല്‍ ഇങ്ങനെ പറ്റിക്കരുത്. പോലീസില്‍ പറയണോ എന്നൊക്കെ ചോദിച്ചു. ഓട്ടോക്കാരനും പെട്ടന്ന് മാപ്പ് പറഞ്ഞു . ഒടുവില്‍ അമ്പതു കൊടുക്കാന്‍ സെക്യൂരിറ്റി ഞങ്ങളോട് പറഞ്ഞു. ഓട്ടോക്കാരന്‍ ഒരു പത്തു രൂപകൂടി തരണേ എന്ന് പറഞ്ഞു സങ്കടപെട്ടപ്പോള്‍ പത്തു കൂടി കൊടുത്തു. ഈ സംഭവവും എന്നെ അല്പം അത്ഭുതപ്പെടുത്തി. നമ്മുടെ നാട്ടില്‍ ഒരു അന്യ നാട്ടുകാരനെ രക്ഷിക്കാന്‍ ഇതുപോലെ ആരും തയാറാകില്ല എന്ന് ഉറപ്പാണ്‌.

ഞാന്‍ ഇര്‍മയുടെ അകത്തു കയറി. ശരിക്കും മറ്റൊരു ലോകത്ത് എത്തിയപോലെ. പുറം ലോകത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം . ഏകദേശം ഇന്‍ഫോസിസ് മൈസൂര്‍ ക്യാമ്പസിന്റെ അത്രയും വലിപ്പമുണ്ട്‌. പക്ഷെ കെട്ടിടങ്ങള്‍ കാര്യമായിട്ടില്ല. പകരം പുല്ലു പിടിപ്പിച്ചിരിക്കുന്നു. കുറെ മരങ്ങളുമുണ്ട് . വളരെ മനോഹരമായ സ്ഥലം .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ " ലവ് അറ്റ് ഫസ്റ്റ് സൈറ്റ് " . ഇവിടെ അഡ്മിഷന്‍ കിട്ടിയിരുന്നെങ്കില്‍ എന്നാണ് കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് . ഒരു ഹാളിന്റെ മുന്‍പില്‍ ചെല്ലണം എന്നാണ് കിട്ടിയ കത്തില്‍ ഉള്ളത്. അവിടെ എങ്ങും വഴി പറഞ്ഞു തരാന്‍ പോലും ആരുമില്ല. ആദ്യം കണ്ട കെട്ടിടത്തില്‍ കയറി . അവിടെ ഒരു ചേട്ടനെ കണ്ടു. പുള്ളിയോട് ആ ഹാള്‍ എവിടെ ആണെന് അന്വേഷിച്ചപ്പോള്‍ അവിടെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. എന്നിട്ട് കാപ്പി കുടിച്ചില്ലെങ്കില്‍ കുറച്ചു അപ്പുറത്ത് കാന്റീന്‍ ഉണ്ട് പോയിട്ട് ഒന്‍പതു ആകുമ്പോള്‍ വന്നാല്‍ മതി എന്ന് പറഞ്ഞു. ഞങ്ങള്‍ കാന്റീനില്‍ പോയി. അവല്‍ പോലത്തെ എന്തോ ഒരു സംഭവമായിരുന്നു കഴിക്കാന്‍. വലിയ കുഴപ്പമില്ല . ചായ നല്ലതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. യാത്രയില്‍ എല്ലാ സ്ഥലങ്ങളില്‍ നിന്ന് കുടിച്ച ചായയും എനിക്ക് ഇഷ്ടപ്പെട്ടു. ഒരു പ്രത്യേക രുചി ആയിരുന്നു .

ഒന്‍പതു മണി ആകാറായപ്പോള്‍ ഞങ്ങള്‍ അവിടെ തിരിച്ചെത്തി . ഇതിനിടയില്‍ കുറച്ചു മലയാളികളെ കിട്ടി . ടോക് - എച് കോളേജില്‍ അവസാന വര്‍ഷം പഠിക്കുന്ന അമിട്ട് ക്ഷമിക്കണം അമിത് (ആദ്യത്തെ വാക്കാണ്‌ കൂടുതല്‍ ചേരുക ) , തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ശങ്കര്‍ , പിന്നെ ചെന്നൈ ഇന്ഫോസ്യ്സില്‍ ഉള്ള ഒരാളും .(പേര് തല്‍കാലം പറയുന്നില്ല. അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ ഇന്ഫോസ്യ്സില്‍ തന്നെ തുടരാന്‍ പ്ലാന്‍ ഉള്ള ഒരാളാണ് . പാവം ജീവിച്ചു പൊക്കോട്ടെ..) .പിന്നെ കുറെ ഹിന്ദിക്കാരും. എല്ലാ ഹിന്ദിക്കാരും കോട്ടും ടൈയും ഒക്കെ കെട്ടിയിടുണ്ട്.മലയാളികള്‍ ആരും തന്നെ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ട് പോലുമില്ലാരുന്നു. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഞങ്ങള്‍ നാല് പേരൊഴിച്ച് ബാക്കി എലാവരും ടൈ കെട്ടിയിടുണ്ട്. പക്ഷെ ടൈ കെട്ടണം എന്ന് ഇന്റര്‍വ്യൂ കാര്‍ഡില്‍ പറഞ്ഞിട്ടില്ല.
പരിപാടി തുടങ്ങാനായി. ഞങ്ങളെ അവിടെ നിന്ന് അകത്തോട്ടു വിളിച്ചുകൊണ്ടു പോയി. അച്ഛന് അങ്ങോട്ട്‌ പ്രവേശനമില്ല. 'അവിടെ എവിടെയെങ്കിലും ഉണ്ടാകും. പിന്നെ വിളിച്ചാല്‍ മതി' എന്ന് പറഞ്ഞു അച്ഛന് പുറത്തു പോയി.

ആദ്യം ഒരു പരിചയപെടുത്തല്‍ പോലെ ഒരു പരിപാടി. എല്ലാവരുടെയും പേര് പറഞ്ഞു . പിന്നെ ഒരു കാര്‍ഡ്‌ തന്നു. അത് അവിടുന്ന് പോകും വരെ കൈയില്‍ വേണം എന്ന് അറിയിച്ചു. പിന്നെ ഇര്‍മയുടെ ചരിത്രം വിവരിച്ചു. ഡോക്ടര്‍ വര്‍ഗിസ് കുരിയന്‍ ഇങ്ങനെ ഒരു പ്രസ്ഥാനം തുടങ്ങിയതിന്റെ കാരണങ്ങളും , അവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ സമൂഹത്തില്‍ ചെയ്ത നല്ല കാര്യങ്ങളും ഒക്കെ. അതിനു ശേഷം ഞങ്ങളെ നാല് ബാച്ച് ആയി തിരിച്ചു. ഞങ്ങള്‍ നാല് മലയാളികളും നാല് ബാച്ചില്‍ . അങ്ങനെ തല്കാലത്തേക്ക് ഞങ്ങള്‍ പിരിഞ്ഞു. അടുത്തതായി സംഘ ചര്‍ച്ച ആണ്. ഗ്രൂപ്പ്‌ ഡിസ്കഷന്‍ എന്ന് ഇംഗ്ലീഷില്‍ പറയും. ഒരു മുറിക്കകത്ത് കയറ്റി ഇരുത്തി." ഇന്ത്യയില്‍ ജനാധിപത്യം വേണോ അതോ സ്വേച്ഛാധിപത്യം വേണോ" എന്നതായിരുന്നു വിഷയം. ബീഹാറുകാരനായ ഒരു പയ്യനും , പഞ്ചാബ്‌കാരിയായ ഒരു പെണ്‍കുട്ടിയും തമ്മില്‍ ആയിരുന്നു പ്രധാന യുദ്ധം . ബാക്കി എല്ലാവരും എരിതീയില്‍ എണ്ണ ഒഴിച്ച് കൊടുക്കും പോലെ ഇടയ്ക്ക് ഓരോ ഡയലോഗ് ഇട്ടു കൊടുത്തു. ചൈനയുടെ മാതൃകയും, ഫിദേല്‍ കാസ്ട്രോയും , സ്റ്റാലിനും , ലെനിനും , ഗാന്ധിജിയും, അമേരിക്കയും ഒക്കെ പലരുടെയും വായില്‍ നിന്ന് വന്നു.ഞാനും വിട്ടു കൊടുത്തില്ല . ഹിറ്റ്‌ലര്‍ എന്ന വ്യക്തിയെ പുകഴ്ത്തി എഴുതിയിട്ടുള്ള ഈ ഞാന്‍ അവിടെ സ്വേച്ചാധിപത്യത്തെ മൂന്നു വട്ടം തള്ളി പറഞ്ഞു . പിന്നെ തള്ളി പറയാന്‍ പറ്റിയില്ല. അതിനു മുന്‍പ് സമയം തീര്‍ന്നു . ഒരു മണിയോടെ ഗ്രൂപ്പ്‌ ഡിസ്കഷന്‍ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ എല്ലാവരുമായും ഒരുവിധം പരിചയം ആയികഴിഞ്ഞിരുന്നു .ഇറങ്ങിയ ഉടനെ കുറെ പേരെ പരിചയപ്പെട്ടു. അത് കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂ എപ്പോഴാണെന്ന് അറിയിച്ചു. എനിക്ക് വൈകിട്ട് ആറ് മണിക്കാണ്. അത് വരെ വെറുതെ അവിടെ ഇരിക്കണം. ഞങ്ങള്‍ ഒരുമിച്ചു കഴിക്കാന്‍ ഇറങ്ങി. അപ്പോഴേക്കും മലയാളികളെല്ലാം എത്തിയിരുന്നു.

ഉച്ചക്ക് കഴിക്കാന്‍ പൂരിയും കറിയും പിന്നെ ചോറും തൈരും ഉണ്ടായിരുന്നു. എല്ലാത്തിനും ഭയങ്കര മധുരം .പപ്പടമൊഴിച്ചു ബാക്കി എല്ലാത്തിനും ഭയങ്കര മധുരം .മധുരമുള്ള സാധനങ്ങളില്‍ കടുമാങ്ങ അച്ചാറും പെടും കേട്ടോ . പെട്ടന്നാണ് ആ വാര്‍ത്ത‍ പടര്‍ന്നത് . പി. ചിദംബരത്തെ വെറുതെ വിട്ടു. കേട്ട പാടെ കുറെ പേരുടെ രക്തം തിളച്ചു. വിധിച്ച ജഡ്ജിയെ തട്ടിക്കളയണം എന്ന് വരെ ചിലര്‍ പറഞ്ഞു. മറ്റു ചിലര്‍ ഇതു പ്രതീക്ഷിച്ചതാണെന്നും ചിദംബരത്തെ തൊടാന്‍ കോടതിക്ക് പേടി ആണെന്നും പറഞ്ഞു. എന്തായാലും കാന്റീനില്‍ ഒരു ചര്‍ച്ച തന്നെ നടന്നു. ആരും തന്നെ ചിദംബരത്തെ അനുകൂലിച്ചില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്‌. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപെടണം. പക്ഷെ ആരാണ് അത് തീരുമാനിക്കണ്ടത് ? കോടതിയോ മാധ്യമമോ ? ഇതു ചിദംബരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മോഡിയുടെ കാര്യത്തിലും, പിണറായി വിജയന്‍റെ കാര്യത്തിലും പെടും എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു . സുബ്രമണ്യ സ്വാമിയുടെ വാക്കുകള്‍ ശരിയാണ് എങ്കില്‍ സുപ്രീം കോടതിയില്‍ നിന്ന് അദ്ദേഹത്തിന് നീതി കിട്ടണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു .

അത് കഴിഞ്ഞു പതുക്കെ ഇന്റര്‍വ്യൂ സ്ഥലത്ത് പോയി ഇരുന്നു. സമയം മൂന്നു കഴിഞ്ഞേ ഉള്ളു. അവിടെ ഉള്ളവരുമായി കുറെ നേരം സംസാരിച്ചു. സമയം പോയതറിഞ്ഞില്ല. വൈകുന്നേരം ആയപ്പോള്‍ ചായ കുടിച്ചു. ഇന്റര്‍വ്യൂ കഴിയുന്നവര്‍ ഇറങ്ങി വന്നു പറയുന്നതൊക്കെ കേട്ട് അല്പം പേടി തോന്നിത്തുടങ്ങി. ഭയങ്കര ചോദ്യങ്ങളൊക്കെ ആണ് ചോദിക്കുന്നത്. അച്ഛനെ ഇടയ്ക്ക് വിളിച്ചു. പുറത്തൊക്കെ കറങ്ങി നടക്കുകയാണ് . ഇടയ്ക്ക് കാന്റീനില്‍ പോയി ഊണ് കഴിച്ചു എന്നും പറഞ്ഞു . ആറ് മണിക്കാണ് എന്ന് പറഞ്ഞിരുന്നെങ്കിലും അഞ്ചു കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു. അര മണിക്കൂര്‍ ആണ് ഒരാള്‍ക്ക് സാധാരണ സമയം എടുക്കുന്നത്. പക്ഷെ ഇരുപതു മിനുട്ടില്‍ എന്നോട് പൊക്കോളാന്‍ പറഞ്ഞു. ഇഷ്ടപെട്ടിട്ടാണോ അല്ലയോ എന്ന് മാര്‍ച്ച്‌ മാസം പത്തൊന്‍പതാം തിയതി അറിയാം. കിട്ടിയാല്‍ രണ്ടു വര്‍ഷം മോഡിയുടെ നാട്ടില്‍. അല്ലെങ്കില്‍... എന്താണ് എന്ന് എനിക്കും അറിയില്ല.

ഏകദേശം അഞ്ചര ആയപ്പോള്‍ അച്ഛന് അവിടെ വന്നു. പക്ഷെ പോകാന്‍ പറ്റില്ല. ഏഴു മണിക്ക് " barefoot managers " എന്ന ഒരു വീഡിയോ കാണിക്കും. അത് കാണണം. ഇവിടെ നിന്ന് പഠിച്ചു ഇറങ്ങിയവര്‍ എവിടെയൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നത് സംബന്ധിച്ച പരിപാടി ആണ്. ഞങ്ങള്‍ അവിടെയൊക്കെ കറങ്ങി നടന്നു ആ പരിപാടിയും കണ്ടു , വൈകിട്ടത്തെ അത്താഴവും കഴിച്ചിട്ടാണ് ഇറങ്ങിയത്‌. പുറത്തിറങ്ങുമ്പോള്‍ സെക്യൂരിറ്റിയില്‍ ഇരിക്കുന്ന ചേട്ടന്‍ രാവിലെ അകത്തു നിന്ന് തന്ന കാര്‍ഡ്‌ തിരിച്ചു കൊടുക്കാന്‍ പറഞ്ഞു . അത് കൊടുക്കുമ്പോള്‍ ഇര്‍മ ഇഷ്ടപെട്ടോ എന്ന് അയാള്‍ ചോദിച്ചു. ഇഷ്ടപ്പെട്ടു എന്നും പക്ഷെ ഞാന്‍ മാത്രം ഇഷ്ടപെട്ടിട്ടു കാര്യമില്ലല്ലോ ഇര്‍മ എന്നെ ഇഷ്ടപെടണ്ടേ എന്നും ഞാന്‍ തിരിച്ചു പറഞ്ഞു. അപ്പോള്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും നമുക്ക് ഇനിയും ഇവിടെ വെച്ച് കാണാന്‍ പറ്റട്ടെ എന്ന് പുള്ളി പറഞ്ഞു . എല്ലാവരോടും ഇതു തന്നെ ആകാം പുള്ളി പറയുന്നത് . പക്ഷെ അത് കേള്‍ക്കുമ്പോള്‍ നമുക്ക് ഒരു പ്രത്യേക സുഖം തന്നെ ആണ് എന്ന് പറയേണ്ടതില്ലല്ലോ.

                                           ***************



ഇര്‍മയോട് യാത്ര പറഞ്ഞു ഞങ്ങള്‍ അവിടെ നിന്ന് ഒരു ഓട്ടോയില്‍ കയറി ഹോട്ടലിലേയ്ക്ക് തിരിച്ചു. അടുത്ത ദിവസം രാവിലെ വഡോദരയ്ക്ക് പോകണം. രാവിലെ പതിനൊന്നേകാല്‍ മണിക്കാണ് വിമാനം പുറപ്പെടുന്നത്. ഞങ്ങള്‍ ഓട്ടോയില്‍ ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി . ബസ്‌ എപ്പോഴാണ് എന്ന് നോക്കാനാണ് അവിടെ ഇറങ്ങിയത് . പക്ഷെ എന്തായാലും ചെന്നത് കാര്യമായി. ഞങ്ങളുടെ ഹോട്ടലിന്റെ അടുത്തുള്ളത് പഴയ ബസ്‌ സ്റ്റാന്റ് ആണ്. അവിടെ വഡോദരയ്ക്ക് പോകുന്ന ബസ്‌ വരില്ലത്രെ. പിന്നെ പുതിയ സ്റ്റാന്റ് എവിടെയാണ് എന്ന് അന്വേഷിച്ചു. ഇരുപതു രൂപ ഓട്ടോയ്ക്കാകും എന്നാണ് കിട്ടിയ വിവരം. രാവിലെ എട്ടു മണിക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ തിരിച്ചു ഹോട്ടലിലേയ്ക്ക് നടന്നു . അന്ന് രാത്രി കിടക്കും വരെ വാര്‍ത്തയില്‍ കോടതി വിധിയെപറ്റി ചിദംബരം പറഞ്ഞതും , സുബ്രമണ്യ സ്വാമി പറഞ്ഞതും, നാടുകാര് മൊത്തം ക്യാമറക്ക് മുന്‍പില്‍ പറയുന്നതുമൊക്കെ കേട്ടുകൊണ്ടിരുന്നു. അതിനിടയില്‍ ബാഗില്‍ എല്ലാം അടുക്കി വച്ച് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു.



                                     ******************

ഫെബ്രുവരി 5
രാവിലെ ആറു മണിക്ക് ഞാന്‍ എഴുന്നേറ്റു . തലേന്നതെപോലെ തന്നെ തണുത്തവെള്ളം ആണ് വരുന്നത്. പക്ഷെ ഇന്നലത്തെ പോലെ ഞാന്‍ തോറ്റുകൊടുക്കാന്‍ തയാറായില്ല. ഒടുവില്‍ എന്‍റെ ഇച്ഛാ ശക്തിക്ക് മുന്‍പില്‍ ആ ടാപ്പ്‌ കീഴടങ്ങി . ഏഴര ആയപ്പോള്‍ ചൂടുവെള്ളം വന്നു. ഉടനെ തന്നെ കുളിച്ചു റെഡിയായി . എട്ടു മണി ആയപ്പോള്‍ ഞങ്ങള്‍ പോകാനായി ഇറങ്ങി. ആയിരത്തി ഇരുനൂറു രൂപ വാടകയും കൊടുത്തു ഞങ്ങള്‍ പുറത്തിറങ്ങി.അപ്പോള്‍ പള്ളിമണി മുഴങ്ങുന്നുണ്ടായിരുന്നു.ഞായറാഴ്ചയാണ് പള്ളിയില്‍ പക്ഷെ വലിയ തിരക്കൊന്നുമില്ല . മോഡിയെ പേടിച്ചു ആരും വരാത്തതാണോ എന്ന് അറിയില്ല . അവിടെ നിന്ന് ഒരു ഓട്ടോയില്‍ ഞങ്ങള്‍ പുതിയ സ്റ്റാണ്ടിലെയ്ക്ക് പോയി. ഏകദേശം 8 .15 ആയപ്പോള്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. എട്ടരയ്ക്കാണ് അടുത്ത ബസ്‌ . ഓരോ മിനിട്ട് കഴിയുമ്പോഴും അല്പം ടെന്‍ഷന്‍ ആയിക്കൊണ്ടിരുന്നു. പത്തു മണിക്ക് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.അല്പം വൈകിയാല്‍ എല്ലാം കുളമാകും. എന്തായാലും വലിയ പ്രശ്നമുണ്ടായില്ല. എട്ടരയ്ക്ക് ബസ്‌ വന്നു. ഇങ്ങോട്ട് വന്നപോലെ തന്നെ എല്ലാം. നാല്‍പതു രൂപ ടിക്കറ്റ്‌. കുടിലുകള്‍ , വ്യവസായ സ്ഥാപനങ്ങള്‍ , കൃഷി സ്ഥലങ്ങള്‍ , അവസാനം വഡോദര ബസ്‌ സ്റ്റാന്റ്. അവിടുന്ന് ഓട്ടോ . മീറ്ററില്‍ നല്പത്തിമൂന്നു രൂപ കാണിച്ചു . ഞാന്‍ അമ്പതു കൊടുത്തു . അയാള്‍ പത്തു തിരിച്ചു തന്നു . മൂന്നു രൂപ ചിലറ ഇല്ലെങ്കില്‍ വേണ്ട എന്നായി പുള്ളി. പക്ഷെ ഗുജറാത്തില്‍ വന്നു ഒരു ഓട്ടോക്കാരനോട് കടക്കാരന്‍ ആകുന്നതു മോശമല്ലേ. ഞാന്‍ അഞ്ചു രൂപ കൊടുത്തു. അയാള്‍ക്ക് സന്തോഷമായി.

ഞാന്‍ വാച്ചില്‍ നോക്കി.സമയം ഒന്‍പതര . സമയം അവിടെ ഉള്ള ഒരു കടയില്‍ നിന്ന് ഇഡലി ചായയും കഴിച്ചു. പത്തു മണി ആകാറായപ്പോള്‍ ഞങ്ങള്‍ പ്രവേശന കവാടത്തിനടുത്തെത്തി. ആദ്യം ഞാന്‍ എന്‍റെ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു അകത്തു കയറി. പുറകെ അച്ഛന്‍ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു. അപ്പോള്‍ ആ പോലീസുകാരന്‍ സമ്മതിച്ചില്ല .ഫോട്ടോയില്‍ കാണുന്ന ആളല്ല മുന്‍പില്‍ നില്കുന്നത് എന്നാണ് പുള്ളി പറയുന്നത്. അയാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സര്‍ക്കാര്‍ തന്ന എന്‍റെ വോട്ടര്‍ കാര്‍ഡ്‌ കണ്ടിട്ട് ഇതില്‍ ആരുടെ ഫോട്ടോ ആണെന്ന് ഞാന്‍ തന്നെ ചോദിച്ചിട്ടുണ്ട് . അപ്പോള്‍ അച്ഛന്റെ ഫോട്ടോയുടെ കാര്യം പറയേണ്ടതില്ലല്ലോ. 1998 -ഇല്‍ എടുത്ത ഫോട്ടോ ആണ്. മുപ്പത്തിയേഴ് വയസ്സുള്ള , മുടിയൊക്കെ കറുത്ത ഒരു താടിക്കാരന്‍ ആണ് അതിലുള്ളത്. ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നതോ മുടി മുഴുവന്‍ നരച്ച, ക്ലീന്‍ ഷേവ് ചെയ്ത ഒരു മനുഷ്യനും.കുറെ നേരം അവിടെ നിന്ന് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞപ്പോള്‍ പുള്ളി കടത്തി വിട്ടു.

എനിക്കോര്‍മ വച്ച കാലം തൊട്ടു അച്ഛന് താടിയുണ്ട്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. അച്ഛന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ പഴയ മാനേജര്‍ മരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ മകള്‍ ആയി പുതിയ മാനേജര്‍ . അച്ഛന്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഷേവ് ചെയ്യുന്ന ആളായിരുന്നു .(എനിക്കും അതെ സ്വഭാവം ആണ് ) ഒരിക്കല്‍ പുതിയ മാനേജര്‍ വിളിച്ചു ഇങ്ങനെ ഇവിടെ വരാന്‍ പറ്റില്ല . ഷേവ് ചെയ്തു മാത്രമേ വരാവു എന്ന് പറഞ്ഞത്രേ . അതിനു ശേഷം പിന്നെ അച്ഛന്‍ ഷേവ് ചെയ്തിട്ടേ ഇല്ല !!! ഇതു അമ്മ പറഞ്ഞ കഥ ആണ്. ശരിയാണ് എന്നോ അല്ല എന്നോ അച്ഛന്‍ എന്നോട് പറഞ്ഞിട്ടില്ല. എന്തായാലും ശരിയാകാനാണ് സാധ്യത.ഇതുപോലത്തെ കാര്യങ്ങളില്‍ എന്നേക്കാള്‍ വലിയ റിബല്‍ ആണ് അച്ഛന്‍. പിന്നെ രണ്ടു വര്‍ഷം മുന്‍പ് അതെ കമ്പനിയുടെ മറ്റൊരു ശാഖയിലെയ്ക്ക് സ്ഥലം മാറ്റം ആയപ്പോഴാണ് അച്ഛന്‍ ഷേവ് ചെയ്തത് .

അങ്ങനെ അകത്തു കയറി , സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞു ഒരു കസേരയില്‍ ഇരുന്നു. അപ്പോള്‍ " കേരളത്തില്‍ എവിടെയാ വീട് ? " എന്നൊരു ശബ്ദം . ഞങ്ങള്‍ മലയാളം പറയുന്നത് കേട്ട് പരിചയപെടാന്‍ വന്നതാണ്‌ ഒരു ചേട്ടനും അമ്മയും. പറഞ്ഞു വന്നപ്പോള്‍ ഭയങ്കര പരിചയമായി. പുള്ളിയുടെ പേര് നമ്പി നമ്പൂതിരി . വീട് തൃപൂണിത്തുറയില്‍. ഇപ്പോള്‍ ചെന്നൈ നാഗാര്‍ജുനയില്‍ ജോലി ചെയുന്നു. കൂടുകാരന്റെ കല്യാണത്തിന് വന്നതാണ്‌ . ഇടയ്ക്ക് അഞ്ചു കൊല്ലം ഗുജറാത്തില്‍ ജോലി നോക്കിയിട്ടുണ്ടത്രേ. അവര്‍ മുംബൈ വന്നിട്ട് അവിടുന്ന് ചെന്നൈയ്ക്കുള്ള വിമാനത്തില്‍ അങ്ങോട്ട്‌ പോകും. ഞങ്ങള്‍ അവിടുന്ന് കൊച്ചിക്കുള്ള വിമാനത്തില്‍ നാട്ടിലോട്ടും.സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ വിമാനത്തില്‍ കയറാനുള്ള അനൌണ്‍സ്മെന്റ് വന്നു . ഇനി തൃപ്പൂണിത്തുറയില്‍ വച്ചു കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.പുള്ളിയുടെ ഒരു കാര്‍ഡ്‌ തന്നു.

ഇങ്ങോട്ട് വന്ന വിമാനം പോലെ അല്ല തിരിച്ചു പോകുന്നത്. വിമാനത്തില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് പകരം എല്ലാം ചെറുക്കന്‍മാരാണ്. മുഖത്ത് വൈറ്റ് വാഷ്‌ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. നല്ല വെളുത്ത നിറം . മുടിയൊക്കെ കുന്തം പോലെ പൊങ്ങി നില്‍ക്കുന്നു. സ്പൈക് ചെയ്തു നിര്‍ത്തിയിരിക്കുന്നു എന്നും വേണമെങ്കില്‍ അല്പം ജാഡയ്ക്ക് പറയാം. പന്ത്രണ്ടു മണിയോടെ മുംബൈയില്‍ എത്തി. 2 ദിവസം മുന്‍പ് ആഹാരം കഴിച്ച അതെ സ്ഥലത്ത് നിന്ന് ആഹാരം കഴിച്ചു , ഒപ്പം ചായയും .
അവിടെ നിന്ന് രണ്ടു മണിയുടെ വിമാനത്തില്‍ തിരിച്ചു കേരളത്തിലേയ്ക്ക്. എല്ലാം അങ്ങോട്ട്‌ പോയപ്പോള്‍ വിവരിച്ചതുപോലെയൊക്കെ തന്നെ. കൂടുതല്‍ പറഞ്ഞു ബോര്‍ അടിപ്പിക്കുന്നില്ല . നാല് മണിയോടെ നെടുമ്പശ്ശേരിയില്‍ എത്തി. ഭാഗ്യം അവിടെ പാര്‍ക്ക്‌ ചെയ്ത ഞങ്ങളുടെ കാര്‍ അവിടെ തന്നെ ഉണ്ട്. കാക്കകളുടെ വിശ്രമസ്ഥലം ആയിരുന്നു അത് എന്ന് തോന്നുന്നു. വണ്ടിയില്‍ കാക്ക വിശ്രമിച്ചതിന്റെ തെളിവുകള്‍ കിടപ്പുണ്ട്. വീട്ടില്‍ കൊണ്ടുപോയി നന്നായിട്ടൊന്നു കഴുകണം. ഉടനെ തന്നെ വണ്ടി എടുത്തു ഞങ്ങള്‍ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു..

*********************************
ഓരോ യാത്രയും എനിക്ക് എന്നും പ്രിയപ്പെട്ടവയാണ് . കൂടുതല്‍ ആളുകളെ കാണാന്‍ , അവരുടെ സംസ്കാരവും വിശ്വാസവും അറിയാന്‍, അവരിലൊരാളായി കുറച്ചു ദിവസം താമസം.അങ്ങനെ അങ്ങനെ. ആദ്യമായിട്ടാണ് ഒരു ലകഷ്യത്തോടെ ഒരു സ്ഥലത്തേയ്ക്ക് പോയത്. അതുകൊണ്ട് തന്നെ മറ്റു സ്ഥലങ്ങള്‍ കാണാന്‍ പറ്റിയില്ല എന്ന ഒരു സങ്കടം മനസിലുണ്ട്. പല ദേശങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇതുപോലെ നല്ല ആളുകളെ കാണുവാന്‍ എനിക്കവസരം കിട്ടുന്നത് ആദ്യമായിട്ടാണ്. ഇനിയും അവിടെ പൊകാന്‍ ദൈവം അവസരം നല്‍കും എന്ന വിശ്വാസത്തോടെ തല്‍കാലം നിര്‍ത്തുന്നു..

Thursday, May 24, 2012

മോഡിയുടെ നാട്ടില്‍ - ഭാഗം 2

<a href="http://ekanthasanchaari.blogspot.in/2012/05/1.html">മോഡിയുടെ നാട്ടില്‍ - ഭാഗം1</a>
 

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നവരെ കത്ത് താഴെ ഒരു ബസ്‌ കിടപ്പുണ്ടായിരുന്നു . അതില്‍ കയറി പുറത്തു കടക്കാനുള്ള വാതിലിന്‍റെ മുന്‍പിലെത്തി . കൊച്ചിയും മുംബൈയും പോലൊന്നുമല്ല വഡോദര വിമാനത്താവളം. ഒറ്റ നോട്ടത്തില്‍ ഒരു വലിയ വീട് പോലെ ഉണ്ട്. ഒരു വലിയ ഹാള്‍. വിമാനത്തില്‍ വന്ന ആളുകള്‍ പുറത്തു ഇറങ്ങിയതോടെ സ്ഥലം കാലിയായി . വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ അമിതാബ് ബച്ചന്‍റെ പരസ്യമാണ് ഓര്‍മ വന്നത് . " ബ്രീത്ത്‌ ഇന്‍ എ ബിറ്റ് ഓഫ് ഗുജറാത്ത്‌ " .



വഡോദരയില്‍ നിന്ന് ആനന്ദിലോട്ടു മുപ്പത്തെട്ടു കിലോമീറ്റര്‍ ഉണ്ട് . തല്‍കാലം ബസില്‍ പോകാം എന്ന് തീരുമാനിച്ചു . കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ അതാണ് നല്ലത് . അവിടെ നിന്ന ഒരു പോലീസുകാരനോട്‌ ഞാന്‍ ആനന്ദില്‍ പോകാനുള്ള ബസ്‌ കിട്ടുന്ന സ്ഥലം എവിടെയാണ് എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു .
"ക്യാ ? മുജെ ഇംഗ്ലീഷ് നഹി മാലൂം " അങ്ങേരു തിരിച്ചു പറഞ്ഞു .
അപ്പോഴാണ് ഒരു കാര്യം മനസിലായത് . ഇതു വരെ വന്നത് പോലെ അല്ല. ഇവിടെ നിന്ന് പുറത്തു കടക്കണേല്‍ ഹിന്ദി തന്നെ വേണം .
ഹിന്ദിയുടെ ബാലപാഠങ്ങള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു . "മേം(में ) കര്‍ത്താവയിരിക്കുമ്പോള്‍ ഹൂം(हूं) എന്ന് ചേര്‍ക്കണം. തും (तुम) കര്‍ത്താവായി ഇരിക്കുമ്പോള്‍ ഹൊ (हो ) എന്ന് ചേര്‍ക്കണം ." പക്ഷെ ഇപ്പോള്‍ ഞാനും അച്ഛനും ഉണ്ട്. അപ്പോള്‍ 'ഹം' (हम) ആണ് കര്‍ത്താവ്. എന്താ ചെര്‍ക്കണ്ടത് എന്ന് മുകേഷ് പണ്ട് പറഞ്ഞിട്ടില്ല . 'ഇനിയെന്താ ചെയ്യുക ? '


"ക്യാ ചാഹിയെ ? " ആ പോലീസുകാരന്‍ വീണ്ടും ചോദിച്ചു. ഇനി മേം , ഹം ഒന്നും നോക്കിയിട്ട് കാര്യമില്ല. ഹിന്ദിയുടെ ആദ്യമായി പഠിപ്പിച്ച അനീന മിസ്സിനെ മനസ്സില്‍ ധ്യാനിച്ച് വായില്‍ കിട്ടിയ ഹിന്ദി മൊത്തം ഞാന്‍ പറഞ്ഞു . പറഞ്ഞു മുഴുമിച്ചില്ല .പോലീസു ഫ്ലാറ്റ് . പോകാനുള്ള വഴി മൊത്തം അങ്ങേരു പറഞ്ഞു തന്നു. പ്രത്യേകിച്ച് ഒന്നുമില്ല . കുറച്ചകലെ ഒരു ബസ്‌ സ്റ്റാന്റ് ഉണ്ട്. അവിടെ ചെന്നാല്‍ G .S .R .T . C ബസ്‌ കിട്ടും. നമ്മുടെ നാട്ടിലെ അതേ വാക്കുകള്‍ തന്നെ . കേരളത്തിന്‍റെ k മാറ്റി ഗുജറാത്തിന്‍റെ G ആണ് ഇവിടെ എന്ന് മാത്രം .ബസ്‌ സ്റ്റാന്റ് വരെ ഓട്ടോക്ക് പോകാന്‍ അമ്പതു രൂപ ആകും എന്നും പറഞ്ഞു .
പുറത്തിറങ്ങി ഓട്ടോ വിളിക്കണം. ഇറങ്ങി വരുന്നവരെ കൊണ്ടുപോകാനായി ഓട്ടോകാര് കാത്തു നില്‍പ്പുണ്ടാരുന്നു . ആദ്യം കണ്ട ഓട്ടോക്കാരനോട് ബസ്‌ സ്റ്റാന്‍ഡില്‍ പോകാന്‍ എത്ര രൂപ ആകും എന്ന് ചോദിച്ചു. നൂറു രൂപ എന്ന് അയാള്‍ പറഞ്ഞു . അമ്പതു രൂപയെ ആകു എന്നാണ് പോലീസു പറഞ്ഞത് . ഞങ്ങള്‍ ഓട്ടോ വേണ്ട എന്ന് പറഞ്ഞു . അയാള്‍ എഴുപത്തി അഞ്ചിനു വരാം എന്ന് പറഞ്ഞു. അതും വേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞു . അപ്പോഴേക്കും അവിടെ കിടന്ന വേറെ ഒരു ഓട്ടോക്കാരന്‍ മീറ്റര്‍ ചാര്‍ജ് മതി എന്ന് പറഞ്ഞു ഓടി വന്നു. അങ്ങനെ അതില്‍ ഞങ്ങള്‍ കയറി. അവിടെ മീറ്ററില്‍ പൈസ അല്ല , ദൂരമാണ് കാണിക്കുന്നത്. ബസ്‌ സ്റ്റാന്റ് എത്തി . 2 .3 കിലോമീറ്റര്‍. ഡ്രൈവറുടെ കയ്യില്‍ ഒരു കാര്‍ഡ് ഉണ്ടാകും. അതില്‍ ഓരോ നൂറു മീറ്റര്‍ ദൂരം കഴിയുമ്പോള്‍ എത്ര ആണ് ചാര്‍ജ് എന്ന് എഴുതിയിട്ടുണ്ടാകും. സര്‍ക്കാര്‍ കൊടുക്കുന്ന കാര്‍ഡ്‌ ആണ്. അതിലും കൂടുതല്‍ മേടിക്കരുത് എന്നാണ് ചട്ടം. (എത്ര പേര് പാലിക്കുന്നുണ്ട് എന്ന് ദൈവത്തിനു മാത്രമേ അറിയൂ ) അയാള് ബാഗില്‍ നിന്ന് കാര്‍ഡ്‌ എടുത്തു നോക്കിയിട്ട് അമ്പതു രൂപ എന്ന് പറഞ്ഞു. ഞാന്‍ പൈസ എടുക്കാന്‍ പേഴ്സ് എടുത്തപ്പോള്‍ അച്ഛന്‍ കാര്‍ഡ്‌ കാണിക്കാന്‍ പറഞ്ഞു . അച്ഛന് ഹിന്ദി അറിഞ്ഞു കൂടാ . പക്ഷെ ഓട്ടോക്കാരന് മലയാളം അറിയാം എന്ന് തോന്നുന്നു . "കാര്‍ഡ്‌ കാണിക്കു " എന്ന് മലയാളത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ അത് അച്ഛന് കൊടുത്തു. അച്ഛന്‍ അത് നോക്കി. നാല്പത്തി മൂന്ന് രൂപ ആണ് 2 .3 കിലോമീറ്റര്‍ ദൂരത്തിനു എഴുതിയിരികുന്നത്. അച്ഛന്‍ എന്നോട് പറഞ്ഞു. വീണ്ടും എന്‍റെ ഹിന്ദി. പറഞ്ഞു തീരും മുന്‍പേ അങ്ങേരു ഏഴു രൂപ തിരിച്ചു തന്നു .


സമയം അഞ്ചര ആയി. ബസില്‍ കയറും മുന്‍പ് ഒരു ചായ കുടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സ്ടാണ്ടിനു മുന്‍പില്‍ ഒരാള്‍ ചായക്കട കണ്ടു . കട എന്ന് പറയാന്‍ പറ്റില്ല. ഒരു വലിയ മരം. അതിന്റെ ചുവട്ടില്‍ ഒരു അടുപ്പും കൂട്ടി അയാള്‍ ചായ ഉണ്ടാക്കി വില്കുന്നു . ഞങ്ങള്‍ രണ്ടു ചായ പറഞ്ഞു . അങ്ങേരു വേഗം ചായ ഉണ്ടാക്കി തന്നു. ഇഞ്ചിയും എലയ്ക്കയുമൊക്കെ ഇട്ട ഒരു നല്ല ചായ . ഓരോ ചായ കൂടി ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു . അയാള്‍ക്ക് സന്തോഷമായി.ഭാഷ കേട്ടിട്ട് ഞങ്ങള്‍ മദ്രാസില്‍ നിന്നാണോ എന്ന് അയാള്‍ ചോദിച്ചു. അല്ല കേരളത്തില്‍ നിന്നാണ് എന്ന് മറുപടി. അപ്പോള്‍ അയാള്‍ കേരളത്തില്‍ വന്നിട്ടില്ല എന്ന് പറഞ്ഞു മദ്രാസില്‍ ആറ് വര്‍ഷം ചായക്കട നടത്തിയ കഥയും അയാള്‍ പറഞ്ഞു . എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ ആനന്ദില്‍ ഇന്റര്‍വ്യൂ ഉണ്ട് എന്ന് ഞാന്‍ അറിയിച്ചു. അത് എനിക്ക് കിട്ടും എന്നും അപ്പോള്‍ അവിടെ വന്നു വീണ്ടും ചായ കുടിക്കണം എന്നും അയാള്‍ പറഞ്ഞു . വെറുതെ പറഞ്ഞതായിരിക്കാം. എങ്കില്‍ പോലും ഇങ്ങനെ നന്നായി പെരുമാറാന്‍ അറിയുന്ന ആളുകള്‍ ഉണ്ട് എന്നത് എന്നെ ശരിക്കും അത്ഭുദ്ധപ്പെടുത്തി. എല്ലാം കഴിഞ്ഞു ഞാന്‍ "താങ്ക്സ് " എന്ന് പറഞ്ഞപ്പോള്‍ "വെല്‍ക്കം" എന്ന് അയാള്‍ ഇംഗ്ലീഷില്‍ പറഞ്ഞു . ആ മുഖത്ത് അപ്പോഴുണ്ടായിരുന്ന സന്തോഷം നേരിട്ട് കാണേണ്ടതാണ് .


അവിടുന്ന് സ്റ്റാന്‍ഡില്‍ ചെന്നു ഞങ്ങള്‍ ആനന്ദ്‌ വഴി അഹമ്മദാബാദ് പോകുന്ന ഒരു ബസ്സില്‍ കയറി. ( അഹമ്മദാബാദ് ആണ് എന്നാണ് വിശ്വാസം.. എന്തായാലും ആനന്ദില്‍ പോകും എന്ന് പറഞ്ഞു. ഞങ്ങള്‍ കയറി.) നമ്മുടെ നാട്ടിലെ പോലത്തെ ആന വണ്ടി അല്ല. ഇപ്പോള്‍ ഇറങ്ങിയ 'ലോ ഫ്ലോര്‍ നോണ്‍ എ സീ ' മാതൃകയിലുള്ള വണ്ടി ആണ് . ഇരിമ്പു കസേരയ്ക്കു പകരം പ്ലാസ്റ്റിക്‌ കൊണ്ടുള്ള കസേര. വൃത്തി അല്പം കുറവാണു എന്ന് പറയാം. ബസ്‌ മൊത്തം പാന്‍ പരാഗിന്റെ മണമാണ് . ബസില്‍ കണ്ട പുരുഷന്മാരില്‍ എഴുപതു ശതമാനം പേരുടെയും വായില്‍ പാന്‍ ഉണ്ട്. അടുത്തിരുന്ന ഒരു ചേട്ടനോട് ആനന്ദില്‍ "ഇര്‍മ (IRMA ) " എവിടെയാണെന്ന് അറിയുമോ എന്ന് ചോദിച്ചു. അങ്ങേരു അങ്ങനെ ഒരു കോളേജ് കേട്ടിട്ടേ ഇല്ല . പക്ഷെ അമുലിന്റെ (AMUL ) കോളേജ് എന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് മനസിലായി. പുള്ളി ഇറങ്ങുന്ന സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി എന്ന് പറഞ്ഞു . ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു . ഒരാള്‍ക്ക് നാല്‍പ്പതു രൂപ.

വണ്ടി പുറപ്പെട്ടു. അല്പം നീങ്ങിയപ്പോള്‍ ഒരു ടോള്‍ ബൂത്തിലെത്തി. ഡ്രൈവര്‍ പൈസ കൊടുത്തു ബസ്‌ എടുത്തു. ഇവിടെ ആര്‍കും ടോള്‍ അടയ്ക്കുന്നതില്‍ പ്രശ്നമില്ല എന്ന് തോന്നുന്നു . എന്തായാലും കൊടുത്ത പൈസ മുതലാകും എന്നുറപ്പ്. നല്ല നാല് വരി പാത .


റോഡിന്‍റെ ഇരുവശവും ചെറിയ വീടുകള്‍ ഉണ്ട്. വീട് എന്ന് പറയുന്നതിനേക്കാള്‍ കുടിലുകള്‍ എന്ന് പറയുന്നതാകും സത്യം . കുറച്ചു മുന്‍പോട്ടു നീങ്ങിയപ്പോള്‍ കുറെ വ്യവസായ സ്ഥാപനങ്ങള്‍ കണ്ടു. അതിന്റെ മുന്‍പില്‍ മുഴുവന്‍ കണ്‍ട്ടൈനര്‍ ലോറികള്‍ നിരത്തി ഇട്ടിരിക്കുന്നു. അവിടുന്നും വണ്ടി മുന്‍പോട്ടു നീങ്ങി. ചെറിയ ചെറിയ ഗ്രാമങ്ങള്‍, ചെറിയ കൃഷി സ്ഥലങ്ങള്‍, വീണ്ടും വ്യവസായ ശാലകള്‍ .. ഒരു ചക്രം പോലെ ഒരേ കാഴ്ചകള്‍ വീണ്ടും വന്നുകൊണ്ടിരുന്നു. അവിടെ പ്രധാനമായും വാഴ ആണ് കൃഷി ചെയ്യുന്നത്. പിന്നെ ഒരു ചെറിയ ചെടി. എല്ലായിടവും കൃഷി ഉണ്ട്. കടുക് ആണോ എന്ന് സംശയമുണ്ട്‌ . (പക്ഷെ ഉറപ്പില്ല. )

ഈ യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം രാഷ്ട്രിയ പരസ്യങ്ങളുടെ അഭാവമായിരുന്നു . വീടുകള്‍ക്ക് മതിലുകള്‍ ഇല്ലാത്തതിനാലാകാം പാര്‍ട്ടികളുടെ ചുവരെഴുത്തുകള്‍ ഇല്ല. ആകെ കണ്ടത് കൈപത്തിയുടെ ചിഹ്നതിലുള്ള ഒരു കൊടി മാത്രമാണ് . ഞാന്‍ മനസ്സില്‍ കണക്കു കൂട്ടിയ ഗ്രാമങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം . ബസ്‌ പിന്നെയും മുന്‍പോട്ടു നീങ്ങി...



 ****************************************************





സമയം ആറ് മണിയായി . വണ്ടി അമുല്‍ റോഡിനു മുന്‍പിലുള്ള സ്റ്റോപ്പില്‍ നിര്‍ത്തി. ഞങ്ങള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി. രജനികാന്ത് സിനിമയില്‍ അദ്ദേഹം ആദ്യമായി കാറില്‍ നിന്ന് ഇറങ്ങും പോലെ. കാലു നിലത്തു വെച്ചതും ശക്തമായി പൊടി മണ്ണ് പറന്നു പൊങ്ങി. എന്‍റെ കുറ്റമല്ല. അത്രയ്ക്ക് തരി മണ്ണാണ് അത്. ഞാന്‍ ഇട്ടിരുന്നത് വെളുത്ത പാന്റ് (pant ) ആയിരുന്നു എങ്കില്‍ മുട്ട് വരെ ഉയരത്തില്‍ പാന്റിന്റെ നിറം മാറിയേനെ. ഇപ്പോള്‍ അത്രയും കുഴപ്പം വന്നില്ല. എന്തായാലും ഷൂസ് ഒന്നുകൂടെ പോളിഷ് ചെയ്തെ ഇന്റര്‍വ്യൂവിനു കൊണ്ടുപോകാന്‍ പറ്റു. യാത്രക്കാരെ ഇറക്കിയിട്ട്‌ ബസ്‌ മുന്പിലോട്ടു നീങ്ങി . ആനന്ദില്‍ ഫെബ്രുവരി മാസത്തില്‍ തണുപ്പാണ് എന്ന് ആരൊക്കെയോ പറഞ്ഞ കാരണം ഞങ്ങള്‍ രണ്ടു കമ്പിളി ഉടുപ്പ് വാങ്ങിയിരുന്നു . പക്ഷെ തണുപ്പ് ഇല്ലെന്നു മാത്രമല്ല അത്യാവശ്യം ചൂടാണ് താനും .വെറുതെ അത് ചുമന്നു കൊണ്ടുവന്നു .



നല്ല മനോഹരമായ സ്ഥലം എന്ന് പറയാന്‍ പറ്റില്ല.എങ്കിലും വല്ലിയ കുഴപ്പമില്ല. പറയത്തക്ക വൃത്തി ഒന്നും ഇല്ല . "ഗോവധ നിരോധന നിയമം " നടപ്പിലാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്‌ എന്ന് ആനന്ദ് കണ്ടാല്‍ തന്നെ മനസിലാകും . റോഡില്‍ വാഹനങ്ങളുടെ അത്ര തന്നെ തന്നെ പശുക്കളുമുണ്ട് . നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ഇതിനകം ആരുടെയെങ്കിലും വയറ്റില്‍ എത്തിയേനെ . ഓരോ അടി നടക്കുമ്പോഴും സൂക്ഷിച്ചു കാലു വെക്കണം. അല്ലെങ്കില്‍ ചാണകത്തില്‍ ചവിട്ടുമെന്ന് ഉറപ്പാണ്‌ . ഇന്റര്‍വ്യൂ പിറ്റേന്ന് ആണെങ്കിലും അന്ന് തന്നെ കോളേജ് ഒന്ന് കണ്ടിട്ട് താമസിക്കുന്ന ഹോട്ടലില്‍ പോകാം എന്ന് തീരുമാനിച്ചു.അല്ലെങ്കില്‍ അല്പം സംശയം ഉണ്ടായാല്‍ സമയത്തിന് എത്താന്‍ പറ്റിയില്ലെങ്കിലോ.

അവിടെ നിന്ന ഒരു ഓട്ടോകാരനോട് ഇര്‍മ-ഇല്‍ പോകാനുള്ള വഴി ചോദിച്ചു.പുള്ളി വഴി കൃത്യമായി പറഞ്ഞു തന്നു. മുന്നിലുള്ള വഴിയിലൂടെ നടന്നാല്‍ വലതു വശത്തെ മൂന്നാമത്തെ വഴി. അവിടുന്ന് നേരെ പോയാല്‍ ഇടതു വശത്ത് കോളേജ് കാണാം. വേണമെങ്കില്‍ ഓട്ടോയ്ക്ക് പോകാം എന്നും പക്ഷെ അത്രയ്ക്ക് ദൂരമില്ല എന്നും പുള്ളി തന്നെ പറഞ്ഞു. മുന്‍പില്‍ കണ്ട ഇടവഴിയിലൂടെ ഞങ്ങള്‍ നടത്തം തുടങ്ങി . ആദ്യം പറഞ്ഞപോലെ തന്നെ ആളുകളേക്കാള്‍ പശുക്കള്‍ ആണ് വഴിയില്‍ കൂടുതല്‍. അല്പം നടന്നപ്പോള്‍ അങ്ങേരു പറഞ്ഞ മൂന്നാമത്തെ വഴിയെത്തി .അവിടെ നിന്ന് വലത്തോട്ട് നടന്നു. ബസ്സില്‍ വച്ച് വഴിയില്‍ കണ്ട വീടുകള്‍ പോലെ അല്ല ഇവിടെ . അല്പം കൂടെ വലിയ വീടുകള്‍ ആണ്. എങ്കിലും നമ്മുടെ നാട്ടിലെ പോലെ ഉള്ള സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് വീട് വെക്കുന്ന ശീലം ഇവിടെ ആര്‍ക്കുമില്ല എന്ന് തോന്നുന്നു . എല്ലാ വീട്ടിലും എ സീ ഉണ്ട്. ചില വീടുകള്‍ക്ക് മുന്‍പില്‍ ചെറിയ ക്ഷേത്രം പോലെ പണിതു വെച്ചിട്ടുണ്ട്. മൂന്ന് മൂന്നര അടി ഉയരം വരും. ശ്രീകോവിലിന്റെ ഒരു ചെറിയ രൂപം. കോണിന്റെ ആകൃതിയിലാണ് അവയുടെ മുകള്‍ഭാഗം . അതിനു മുകളില്‍ പത്തിരുപതു തേങ്ങ കൂട്ടിക്കെട്ടി തൂക്കി ഇട്ടിട്ടുണ്ട്. എന്താണ് വിശ്വാസം എന്ന് അറിയില്ല. ആളുകളെ പുറത്തു കാണാത്തതിനാല്‍ ആരോടും ചോദിക്കാനും പറ്റിയില്ല.

അല്പം നടന്നിട്ടും ഇര്‍മ എന്ന ബോര്‍ഡ്‌ പോലും കാണുന്നില്ല. ഒടുവില്‍ അവിടെ ഒരു ഗേറ്റിനു മുന്‍പില്‍ ഇരുന്ന സെക്യൂരിറ്റി ചേട്ടനോട് ഇര്‍മ എവിടെയാ എന്ന് ചോദിച്ചു . പുള്ളി പറഞ്ഞു ഇതാണ് ഇര്‍മ എന്ന്. ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. നമ്മുടെ നാടിലെ പോലെ വലിയ ബോര്‍ഡോ , പടുകൂറ്റന്‍ മതിലോ ഒന്നുമില്ല. ഒരു ചെറിയ മതില്‍. മുന്‍പില്‍ ചെറിയ ഒരു ഗേറ്റ്. ഇര്‍മ എന്ന് എഴുതി വെച്ചിട്ട് പോലുമില്ല. അല്പം അകലെ ഒരു കൊച്ചു ബോര്‍ഡ്‌ ഉണ്ട് എന്ന് സെക്യൂരിറ്റി പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അത് ശ്രദ്ധിച്ചത്. എനിക്ക് വേണമെങ്കില്‍ അപ്പോള്‍ അകത്തു കയറാം. അവര്‍ താമസം ഒരുക്കിയിടുണ്ട്. പക്ഷെ അച്ഛന് അവിടെ കയറാന്‍ പറ്റില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പുറത്തു മുറിയെടുത്തത്. എന്നെ കണ്ടപ്പോള്‍ അവിടെ എഴുതിയിട്ട് അകത്തു കയറാന്‍ സെക്യൂരിറ്റി പറഞ്ഞു .പക്ഷെ എനിക്ക് ഇന്റര്‍വ്യൂ പിറ്റെന്നായതിനാല്‍ ഞങ്ങള്‍ "നാളെ വരാം" എന്ന് പറഞ്ഞിട്ട് അവിടെ കിടന്നിരുന്ന ഒരു ഓട്ടോയില്‍ ഹോട്ടലിലെയ്ക്ക് തിരിച്ചു. രാവിലെ എട്ടു മണിക്ക് എത്തണം എന്ന് ഓര്‍മിപ്പിക്കാന്‍ സെക്യൂരിറ്റി മറന്നില്ല.

അവിടെ നിന്നും ഓട്ടോയില്‍ ഹോട്ടലിലെയ്ക്ക് പോയി. ഹോട്ടല്‍ റിലാക്സ് എന്നാണ് പേര്. പഴയ ബസ്‌ സ്ടണ്ടിനു അടുത്താണ് . ഗൂഗിള്‍ മാപില്‍ ഒന്ന് നോക്കിയിരുന്നതിനാല്‍ വലിയ സംശയം വന്നില്ല. ഓട്ടോക്കാരനും ഹോട്ടല്‍ അറിയാമായിരുന്നു. ഹോട്ടലില്‍ എത്തി. അമ്പതു രൂപ ആയി. പൈസ കൊടുത്തു ഞങ്ങള്‍ ഹോട്ടലിലേയ്ക്ക് നടന്നു . ഹോട്ടല്‍ എന്നാണ് എഴുതി വെച്ചിരിക്കുന്നത് എങ്കിലും ഏഴു നിലയില്‍ ആകെ മുകളിലെ നാല് നില മാത്രമാണ് ഹോട്ടല്‍ . ബാക്കി എല്ലാം കടകളാണ് . തുണിക്കട, തയ്യല്‍ കട, പച്ചക്കറി കട അങ്ങനെ. ആനന്ദില്‍ ഞങ്ങള്‍ കണ്ട എല്ലാ ഹോട്ടലുകളും അങ്ങനെ ആയിരുന്നു . ഞങ്ങള്‍ ഹോട്ടലില്‍ എത്തി. റൂം തരുന്നതിനു മുന്‍പ് നമ്മളുടെ മേല്‍വിലാസം തെളിയിക്കുന്ന ഒരു രേഖ കാണിക്കണം. ( address proof ) . എങ്കില്‍ മാത്രമേ അവര്‍ മുറി തരു. ഞങ്ങള്‍ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു . ആ കാര്‍ഡ്‌ കൊണ്ട് അങ്ങനെയെങ്കിലും ഒരു പ്രയോജനം ഉണ്ടായി. വിമാനത്തില്‍ കയറാനും ഇതു തന്നെ ആണ് കാണിച്ചത് . അവിടെ ഉള്ള ഒരു സാധാരണ മുറി ഞങ്ങള്‍ എടുത്തു . എ സീ മുറി എടുപ്പിക്കാന്‍ ആകുന്നത്ര അവര് ശ്രമിച്ചു .പക്ഷെ വിജയിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . ഏകദേശം ഏഴര ആയപ്പോള്‍ ഞങ്ങള്‍ മുറിയില്‍ എത്തി.

വലിയ കുഴപ്പമില്ലാത്ത ഒരു മുറി. അറുനൂറു രൂപ ആണ് ടാക്സ് അടക്കം ഒരു ദിവസത്തെ വാടക. ഒരു വലിയ കണ്ണാടി , ഒരു ടി വി , ഒരു അലമാര ,ഒരു ബാത്ത് റൂം , പിന്നെ രണ്ടു കട്ടിലും , ഒരു മേശയും , രണ്ടു കസേരയും . റൂമില്‍ എത്തിയ ഉടനെ തന്നെ കുളിച്ചു ആഹാരം കഴിക്കാന്‍ ഞങ്ങള്‍ പുറത്തിറങ്ങി. ബസ്‌ സ്റ്റാന്റ് അടുത്താണല്ലോ . അവിടെ ഹോട്ടല്‍ കാണും എന്ന പ്രതീക്ഷയിലാണ് നടപ്പ് . ചെന്നപ്പോള്‍ അവിടെ എങ്ങും നല്ല ഹോട്ടല്‍ ഇല്ല. എല്ലാം തട്ട് കട പോലെ ഉള്ളവയാണ് . പിറ്റേന്ന് ഇന്റര്‍വ്യൂ ഉള്ളത് കാരണം റിസ്ക്‌ എടുക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു . അവിടെ ഉള്ള ഒരു കടക്കാരനോട് സസ്യ ഭോജനശാല അടുത്തെവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു . എന്‍റെ ഹിന്ദി കേട്ടിട്ടാകണം ഏതു നാട്ടില്‍ നിന്ന വരുന്നത് എന്ന് ചോദിച്ചു. കേരളം എന്ന് പറഞ്ഞപ്പോള്‍ അയാള് ഒരു കടലാസ്സു എടുത്തു ഒരു മാപ് വരച്ചു തന്നു . അതിന്റെ അറ്റത്തു ഹോട്ടല്‍ സഹ്യോഗ് (sahyog ) എന്ന് എഴുതി. അത് ഒരു സൌത്ത് ഇന്ത്യന്‍ ഹോട്ടല്‍ ആണെന്നും , നിങ്ങളുടെ നാട്ടിലെ ഭക്ഷണം അവിടെ കിട്ടും എന്നും പുള്ളി പറഞ്ഞു. ഇത്രയും ആത്മാര്‍ഥമായി മനുഷ്യരോട് പെരുമാറുന്നവര്‍ ഇപ്പോഴുമുണ്ട് എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി . പുള്ളി വരച്ച മാപ്പ് കൃത്യമാണ് . നടന്നു അറ്റത്തെത്തിയപ്പോള്‍ അവിടെ ഹോട്ടല്‍ ഉണ്ട്. അങ്ങനെ അവിടെ നിന്ന് ഭക്ഷണം കഴിച്ചു ഞങ്ങള്‍ തിരിച്ചു നടന്നു.

സമയം ഒന്‍പതു കഴിഞ്ഞിരുന്നു . പക്ഷെ നഗരം ഉറങ്ങിയിട്ടില്ല. വരുന്ന വഴി ഒരു ചന്ത കണ്ടു. ഇവിടുത്തുകാര്‍ മണ്ടി മാര്‍ക്കറ്റ്‌ എന്നോ മറ്റോ ആണ് പറയുന്നത്. അവിടെ നിന്ന് 2 കിലോ റോബസ്റ്റ പഴവും വാങ്ങി ഞങ്ങള്‍ തിരിച്ചു നടന്നു . ബസ്‌ സ്റ്റാന്റ് ആയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് . അതിന്റെ മുന്‍പിലായി ഒരു ക്രിസ്ത്യന്‍ പള്ളി ഉണ്ട്. അപ്പോള്‍ മോഡിയുടെ നാട്ടില്‍ എല്ലാ മതത്തില്‍ പെട്ടവരും ഉണ്ട് എന്ന് ഉറപ്പായി. അവിടെ നിന്നും നടന്നു ഞങ്ങള്‍ തിരിച്ചു ഹോട്ടലില്‍ എത്തി. അടുത്ത ദിവസത്തെ ഇന്റര്‍വ്യൂ വിനു വേണ്ടി പഠിച്ച കുറെ കാര്യങ്ങള്‍ എടുത്തു വീണ്ടും വായിച്ചു നോക്കി. കിടക്കും മുന്‍പ് ടി വി വെച്ചു. ആകെ ഏഷ്യാനെറ്റ്‌ മാത്രമാണ് മലയാളം ചാനല്‍ ആയി കിട്ടുന്നത്. നല്ല പരിപാടി ഒന്നുമില്ലാത്തതിനാല്‍ ഇംഗ്ലീഷ് ന്യൂസ്‌ ചാനല്‍ വെച്ചു . പിറ്റേന്ന് പട്ടിയാല കോടതിയില്‍ നിന്ന് ചിദംബരം പ്രതി ആണോ അല്ലയോ എന്ന് വിധി വരും. അതിന്റെ ചര്‍ച്ച ആണ് എല്ലാ ചാനലിലും . പക്ഷെ സ്റ്റാര്‍ ന്യൂസ്‌ മാത്രം ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പിനെ പറ്റി പറയുന്നു . കോണ്‍ഗ്രസ്‌ അവിടെ വലിയ സംഭവം ആകുമെന്നാണ് അവര്‍ കണ്ടു പിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സും അജിത്‌ സിംഗിന്റെ പാര്‍ട്ടിയും കൂടി 99 സീറ്റ്‌ നേടുമത്രേ . അതില്‍ ഉത്തരം കിട്ടാന്‍ മാര്‍ച്ച്‌ ആറ് വരെ കാക്കണം. ചിദംബരത്തിന്റെ കാര്യം പിറ്റേന്ന് അറിയാം. കള്ളത്തരം ചെയ്ത ഒരാളെയും വെറുതെ വിടരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു .


 തുടരും ...

Friday, May 18, 2012

മോഡിയുടെ നാട്ടില്‍ - ഭാഗം 1

ഗുജറാത്ത്‌ സന്ദര്‍ശിക്കുക എന്നത് 2007 ഇലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തൊട്ടുള്ള ഒരാഗ്രഹമാണ്. അവിടെ വന്‍ വികസനങ്ങള്‍ നടക്കുന്നു എന്ന് ഒരു വിഭാഗം . അത് വെറുതെ പറ്റിക്കാന്‍ പറയുന്നതാണ് എന്ന് വേറെ ഒരു വിഭാഗം.എന്തായാലും 2001 -ഇല്‍ ഉണ്ടായ ഭൂകമ്പത്തിലും പിന്നീടുണ്ടായ വര്‍ഗീയലഹളയിലും നശിച്ചുപോകാതെ ശക്തമായി തിരിച്ചു വന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്‌ .നമ്മുടെ ഗാന്ധിജിയുടെ നാട് .. എന്തായാലും കാണണം. അങ്ങനെയിരിക്കുമ്പോഴാണ് ഗുജറാത്തിലെ ആനന്ദ് സന്ദര്‍ശിക്കുവാന്‍ എനിക്കൊരു അവസരം കിട്ടുന്നത് . വേറെ സ്ഥലങ്ങള്‍ കാണാന്‍ സമയം ഇല്ല. എങ്കിലും കിട്ടിയ അവസരം പാഴാക്കാതെ ആനന്ദില്‍ പോയേക്കാം എന്ന് വച്ചു. ആദ്യം തീവണ്ടിയില്‍ പോകാം എന്ന് തീരുമാനിച്ചു . പക്ഷെ നോക്കിയപ്പോള്‍ ഒറ്റ വണ്ടിയിലും സീറ്റ്‌ ഇല്ല. 158 വെയിറ്റിംഗ് ലിസ്റ്റ് ഉള്ള ഓഖ എക്സ്പ്രസ്സ്‌ ആണ് ആകെയുള്ള പ്രതീക്ഷ. പിന്നെ ഒരാഴ്ച അവധിയും വേണ്ടി വരും . അത്രയും അവധി കിട്ടാനും പ്രയാസം. അതുകൊണ്ട് അവസാനം വിമാനത്തിലാകാം യാത്ര എന്ന് തീരുമാനിച്ചു. ഫെബ്രുവരി 4 ശനിയാഴ്ച കാലത്ത് 9 മണിക്ക് എനിക്ക് ആനന്ദിലെ കലാലയത്തില്‍ അഭിമുഖപരീക്ഷക്ക് ചെല്ലണം.( ആരും ദയവു ചെയ്തു അത് എന്തായി എന്ന് ചോദിക്കരുത് . എന്തെങ്കിലും ആയാല്‍ ഞാന്‍ അറിയിക്കുന്നതായിരിക്കും.) അതുകൊണ്ട് മൂന്നാം തിയതി വെള്ളിയാഴ്ച വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചു .




വിമാനത്തിനു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. രാവിലെ 8 .50 -നു നെടുമ്പാശ്ശേരിയില്‍ നിന്ന് മുംബൈക്ക് വിമാനം . 10 .50 ആകുമ്പോള്‍ മുംബൈയില്‍ എത്തും. അവിടുന്ന് വൈകിട്ട് 3 .15 നു വഡോദരയ്ക്കുള്ള (പണ്ടത്തെ ബറോഡ ) വിമാനത്തില്‍ ഗുജറാത്തിലേക്ക് . മടക്കയാത്ര അഞ്ചാം തിയതി . എന്നെ ഒറ്റയ്ക്ക് വിടാന്‍ പേടിയായതിനാല്‍ അച്ഛനും കൂടെ വരാന്‍ തീരുമാനിച്ചിരുന്നു . രാവിലെ എങ്ങനെ വിമാനത്താവളത്തിലേക്ക് പോകും എന്നതായി അടുത്ത സംശയം . ഒന്ന് രണ്ടു ടാക്സി ഡ്രൈവര്‍മാരോട് അന്വേഷിച്ചപ്പോള്‍ എഴുനൂറു രൂപ വേണം എന്നവര്‍ പറഞ്ഞു . ആകെ 25 കിലോമീറ്റര്‍ ഉണ്ട്. അതിനു എഴുനൂറു എന്തായാലും കൊടുക്കണ്ട എന്ന് തീരുമാനിച്ചു. ഞങ്ങള്‍ കാര്‍ അവിടെ കൊണ്ടുപോയി പാര്‍ക്ക്‌ ചെയ്തു പോകാന്‍ തീരുമാനിച്ചു. അതാകുമ്പോള്‍ തിരിച്ചു വരാനും എളുപ്പമുണ്ടല്ലോ. അല്ലെങ്കില്‍ ഇങ്ങോട്ട് ഒരു ആയിരം കൂടെ പോകും എന്നുറപ്പാണ് .

അങ്ങനെ ഫെബ്രുവരി മൂന്നാം തിയതി രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ കാറില്‍ വിമാനത്തവളത്തിലേക്ക് യാത്ര തിരിച്ചു. ഏഴര ആയപ്പോള്‍ അവിടെ എത്തി. കാറ് പാര്‍ക്ക്‌ ചെയ്തിട്ടു വലിയ വലിയ ബിസിനസ്‌കാര് പോകുമ്പോലെ "മറ്റന്നാളത്തെ ഫ്ലൈറ്റില്‍ തിരിച്ചു വരും" എന്ന് പറഞ്ഞു രണ്ടു ദിവസത്തെ പാര്‍ക്കിംഗ് ഫീ ആയി മുന്നൂറു രൂപ അവിടെ ഉണ്ടായിരുന്ന പുള്ളിക്ക് കൊടുത്തു ശീട്ട് വാങ്ങി. അകത്തേക്ക് കയറാന്‍ തയാറെടുക്കുമ്പോള്‍ ഒരു കാര്‍ മുന്‍പില്‍ വന്നു നിന്നു.ശബരിമലയിലെ തന്ത്രി കണ്ടരരു മഹേശ്വരര് . പിന്നെ ഞങ്ങളെ അവിടെ നിര്‍ത്തി പുള്ളിയെ ആദ്യം സെക്യൂരിറ്റി കടത്തി വിട്ടു. ഞങ്ങള്‍ പതുക്കെ പുറകെ അകത്തു കയറി.ബോര്‍ഡിംഗ് പാസ്‌ എടുക്കാനുള്ള സ്ഥലത്ത് ചെന്നപ്പോള്‍ ഭയങ്കര തിരക്ക് . ഒരുവിധം അവിടെ നിന്ന് പാസ്‌ എടുത്തു.ബാഗ്‌ കൊടുത്തു വിടാതെ ഞങ്ങള്‍ കയ്യില്‍ വെക്കാന്‍ തീരുമാനിച്ചു . ആകെ 4 ജോഡി വസ്ത്രവും പിന്നെ കാച്ചിയ എണ്ണയും പിന്നെ സര്‍ട്ടിഫിക്കറ്റ് ഒക്കെയേ അതില്‍ ഉള്ളു. അങ്ങനെ പാസ്‌ എടുത്തു സെക്യൂരിറ്റി ചെക്കിംഗ് സ്ഥലത്തെത്തി. അവിടെ ഒരു നോര്‍ത്ത് ഇന്ത്യന്‍ ആണ് നില്കുന്നത്. ബാഗ്‌ പരിശോധിക്കാനായി വേറെ ലൈനില്‍ വച്ചിട്ടു ഞാനും അച്ഛനും മനുഷ്യന്മാരെ പരിശോധിക്കുന്ന ലൈനില്‍ കയറി നിന്നു. അപ്പോള്‍ ദെ തന്ത്രി വീണ്ടും മുന്‍പില്‍. പുള്ളി ഹൈദരാബാദ് പോകാനായി വന്നതാണ്‌. അവിടെ പൂജ ഉണ്ടത്രേ. കുറച്ചു കുശലമൊക്കെ പറഞ്ഞു സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു അപ്പുറത്തെത്തിയപ്പോള്‍ അടുത്ത പ്രശ്നം. എന്റെ ബാഗ്‌ അവര്‍ മാറ്റി വെച്ചിരിക്കുന്നു. അതില്‍ എന്തോ ഇരുമ്പ് സാധനം ഉണ്ടെന്നു. അവര്‍ ബാഗ്‌ തുറന്നപ്പോള്‍ സംഭവം മനസിലായി. ഷേവിംഗ് സെറ്റിലെ ബ്ലേഡ് ആണ് ആ സാധനം. അവര്‍ അത് എടുത്തു കളഞ്ഞിട്ടു ബാഗ്‌ തന്നു. വഡോദരയില്‍ ബാര്‍ബര്‍ ഷോപ്പ് കാണും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ബാഗുമെടുത്ത്‌ വെയിടിംഗ് റൂമില്‍ പ്രവേശിച്ചു . അരമണിക്കൂര്‍ അവിടെ ഇരിക്കണം.

2008 -ഇല്‍ ഡല്‍ഹിക്ക് പോകാന്‍ ഞാന്‍ ഇതിനു മുന്‍പ് വിമാനത്തില്‍ കയറിയിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ അല്പം സമാധാനമുണ്ട്. എങ്കിലും വിമാനത്താവളത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും അമേരിക്കയില്‍ പോയി "സാധനം കൈയിലുണ്ടോ ?" എന്ന് ചോദിച്ചു നടന്ന സംഭവമാണ് . ആദ്യമായി ഡല്‍ഹിക്ക് പോയപ്പോള്‍ ഏതാണ്ട് അതെ അവസ്ഥയായിരുന്നു . ആകെ അല്പം ഇംഗ്ലീഷ് മാത്രമാണ് അറിയാവുന്നത്. എനിക്ക് അന്ന് ഹിന്ദി കേട്ടാലും മനസിലാകില്ല. പിന്നെ ഒരു വിധം പുറത്തു കടന്നു . അവിടെ ഞങ്ങളെ വിളിക്കാന്‍ പ്രഭുവങ്കിള്‍ നേരത്തെ വന്നിരുന്നത് കൊണ്ട് രക്ഷപെട്ടു. ഇപ്പോള്‍ അത്രയും കുഴപ്പമില്ല . അത്യാവശ്യം ഹിന്ദി അറിയാം. പിന്നെ ഇംഗ്ലീഷ് എന്തായാലും അറിയാം. നമ്മുടെ നാടിനൊപ്പം ഞാനും പുരോഗമിക്കുന്നുണ്ട് .

ഏകദേശം എട്ടര മുംബൈക്ക് പോകാനുള്ളവര്‍ നാലാമത്തെ ഗേറ്റില്‍ എത്താന്‍ വിളിച്ചു പറയുന്നത് കേട്ടു. ബോര്‍ഡിംഗ് പാസുമായി നാലാം നമ്പര്‍ ഗേറ്റ് ലകഷ്യമാക്കി ഞങ്ങള്‍ നടന്നു .


കൈയിലുണ്ടായിരുന്ന പാസ്‌ അവിടെ നിന്നിരുന്ന ആളെ കാണിച്ചു. തുടര്‍ന്ന് അപ്പുറത്ത് കടന്നു അവിടെ ഞങ്ങളെ കാത്തു കിടന്നിരുന്ന ബസില്‍ കയറി. കുറച്ചകലെ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനം ലകഷ്യമാക്കി അത് പതുക്കെ നീങ്ങിത്തുടങ്ങി. ഈ വിമാനം എന്ന് പറയുന്ന സാധനം കണ്ടു പിടിച്ചത് റൈറ്റ് സഹോദരങ്ങള്‍ ആണെന്നാണ് ആധുനികശാസ്ത്രം പറയുന്നത് എങ്കിലും പണ്ട് തൊട്ടേ നമ്മുടെ നാട്ടില്‍ അതുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്‌. അന്നത്തെ ഏറ്റവും വലിയ പണക്കാരന്‍ ആയിരുന്ന കുബേരന് പുഷ്പകവിമാനം എന്ന സംഭവം ഉണ്ടായിരുന്നു. പിന്നീട് അത് സഹോദരനായ രാവണന് കൊടുത്തു. പുള്ളി അതിലാണ് സുന്ദരികളായ പെണ്‍കുട്ടികളെ ലങ്കയിലേക്ക് തട്ടിക്കൊണ്ടു പോയിരുന്നത്. അതിന്‍റെ സ്മരണയ്ക്കായിട്ടായിരിക്കണം ഇന്നും എല്ലാ വിമാനങ്ങളിലും സുന്ദരികളായ പെണ്‍കുട്ടികളെ നിര്‍ത്തുന്നത് . ഇന്നത്തെ കാലത്തും ഉണ്ടല്ലോ ഒരു രാവണന്‍ . വിജയ്‌ മല്യ എന്നാണ് പേര് എന്ന് മാത്രം.



ഞങ്ങള്‍ വിമാനത്തിനടുത്തെത്തി. ജെറ്റ് കണക്ട് എന്ന വിമാനമാണ് . രണ്ടു പെണ്‍കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങുന്നവരെ കാത്തു നില്‍പ്പുണ്ടായിരുന്നു .അവര്‍ ഞങ്ങളെ നോക്കി അഭിവാദ്യം ചെയ്തു . മല്യയുടെ വിമാനത്തിലുള്ള അത്രയും വരില്ലെങ്കിലും ഇവരും കുഴപ്പമില്ല. എല്ലാവരും അകത്തു കയറി. പതിനേഴാമത്തെ നിരയിലെ എ, ബി എന്ന സീറ്റുകളാണ് ഞങ്ങള്‍ക്ക് കിട്ടിയത്. വിമാനം പുറപ്പെടാനായി. യാത്രക്കിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപറ്റി അവര്‍ മുന്നറിയിപ്പ് തന്നു. വിമാനം വെള്ളത്തില്‍ വീണാല്‍ ഇടണ്ട കുപ്പായവും , വിമാനത്തില്‍ മര്‍ദം കുറഞ്ഞാല്‍ ശ്വാസം വലിക്കേണ്ട ഉപകരണങ്ങള്‍ എവിടെയാണെന്നും, സീറ്റ്‌ ബെല്‍റ്റ്‌ ഇടണ്ടതെങ്ങനെയനെന്നുമൊക്കെ അവര്‍ അഭിനയിച്ചു കാണിച്ചു. എന്തായാലും വിമാനം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പറന്നുയര്‍ന്നു . ആദ്യം കണ്ട പെണ്‍കുട്ടികള്‍ ഒരു ഉന്തു വണ്ടിയില്‍ എന്തൊക്കെയോ സാധനങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവന്നു . ഇതൊക്കെ റോഡില്‍ വില്‍ക്കുന്നവര്‍ വെറും ഹോട്ടല്‍ ജോലിക്കാര്‍ . അവര്‍ക്ക് വിലയില്ല. പക്ഷെ വിമാനത്തില്‍ നല്ല ശമ്പളം കിട്ടും. ഞങ്ങള്‍ ഒന്നും വാങ്ങിയില്ല. ഏകദേശം പതിനൊന്നുമണിയോടെ മുംബൈയിലെത്തി. ജീവനോടെ ഇവിടെ എത്തിച്ചതിനു ദൈവത്തിനും പൈലെറ്റിനും മനസ്സില്‍ നന്ദി പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.


അടുത്ത വിമാനം 3 മണിക്കാണ്. അത് വരെ അവിടെ വെറുതെ ഇരിക്കണം. മുംബൈ വിമാനത്താവളം കാണാന്‍ അങ്ങനെ ഒരു അവസരം കിട്ടി. നെടുമ്പാശ്ശേരിയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. കാരണം ഇതു അത്രയ്ക്ക് വലുതാണ്. എങ്കിലും വൃത്തി കൂടുതല്‍ നമ്മുടെ കൊച്ചി വിമാനത്താവളത്തിനാണ്.അതിനകം ഒന്ന് നടന്നു കണ്ടു. അവിടെ ഒരു ഭിത്തിയില്‍ ഒരു മനുഷ്യന്‍ വാളും കൊണ്ട് നില്‍കുന്ന പടമുണ്ട് . അതാണ് ഛത്രപതി ശിവജി . ഇവിടെയുള്ളവര്‍ക്ക് പുള്ളി ഭയങ്കര സംഭവമാണ്. വളരെ നല്ല ഒരു രാജാവായിരുന്നു . അതിന്‍റെ മുന്‍പില്‍ ഫ്രീ മസ്സാജ് എന്നെഴുതി ഒരു കസേര വെച്ചിട്ടുണ്ട്. ഒരു സായിപ്പു അതില്‍ ഇരിക്കുന്നു. മസ്സാജ് ആകുന്നുണ്ടോ എന്ന് അറിയില്ല. നമ്മുടെ നാടല്ലേ. ചിലപ്പോള്‍ പറ്റിക്കാന്‍ എഴുതിവച്ചതായിരിക്കാം .ഞങ്ങള്‍ സെക്യൂരിറ്റി പരിശോധന പൂര്‍ത്തിയാക്കി 16 -ആം ഗേറ്റില്‍ പോയി ഇരുന്നു. സമയം കൊല്ലാന്‍ വേണ്ടി അവിടെ കിടക്കുന്ന രണ്ടു -മൂന്ന് പത്രങ്ങള്‍ എടുത്തു വായിച്ചു. ലൈവ് മിന്റ് , ബോംബെ മിറര്‍ , ഹിന്ദുസ്ഥാന്‍ ടൈംസ്‌ ഇതൊക്കെ വായിച്ചു.അവിടെ കിടന്ന ഒരു മറാത്തി പത്രവും അതിനിടയ്ക്‌ എടുത്തു തിരിച്ചും മറിച്ചും നോക്കി. എന്നിട്ടും സമയം നീങ്ങുന്നില്ല. ഒന്നര മണിയായപ്പോള്‍ വിശപ്പിന്‍റെ വിളി വന്നു. എന്തെങ്കിലും കഴിക്കണം. അവിടെ ഊണ് കിട്ടാനില്ല. ഒടുവില്‍ ഒരു കടയില്‍ ചെന്ന് സമൂസയുടെ വില ചോദിച്ചു. രണ്ടെണ്ണം അറുപതു രൂപ. വേറെ നിവൃത്തി ഇല്ലാത്തതിനാല്‍ സങ്കടത്തോടെ ഞങ്ങള്‍ അത് വാങ്ങി കഴിച്ചു. സമൂസയ്ക്ക് ഇതാണ് വില എങ്കില്‍ ഊണ് കഴിക്കാന്‍ കിട്ടിയിരുന്നേല്‍ പേഴ്സ് കാലിയായേനെ. അത് കഴിഞ്ഞപ്പോള്‍ അച്ഛന് ഒരു ചായ വേണം എന്ന് ആഗ്രഹം. അവിടെത്തന്നെ ഉള്ള അടുത്ത ഒരു കടയില്‍ പോയി ചോദിച്ചു. എണ്‍പത് രൂപ. അതു കേട്ടപ്പോഴേ അച്ഛന് ചായ കുടിക്കാനുള്ള ആഗ്രഹം പോയി. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചു മേടിച്ചു. അതുംകൊണ്ട് സീറ്റില്‍ വന്നിരുന്നപ്പോള്‍ അടുത്ത പ്രശ്നം. ചായക്ക് മധുരമില്ല. പിന്നെ തിരിച്ചു പോയി കുറച്ചു പഞ്ചസാര കൊണ്ടുവന്നു അച്ഛന് കൊടുത്തു. ഇതാണ് ഇന്നത്തെ കാലത്തെ ചായ എന്ന് പറഞ്ഞാല്‍ അച്ഛന് അറിയില്ലല്ലോ . കഫെ കോഫി ഡേ എന്നൊന്നും പറഞ്ഞാല്‍ അച്ഛന് അറിയില്ല. ഞാനും ഇന്നു വരെ അവിടുന്ന് കുടിച്ചിട്ടില്ല എന്നത് വേറൊരു കാര്യം. എന്തായാലും ആ ചായ അച്ഛന് ഇഷ്ടപെട്ടില്ല. എനിക്കും.

സമയം രണ്ടര കഴിഞ്ഞു . മുംബൈ - വഡോദര വിമാനത്തില്‍ പോകാനുള്ളവര്‍ 16 -ആം ഗേറ്റില്‍ എത്താനുള്ള അറിയിപ്പ് വന്നു. മുന്‍പത്തെ കൊച്ചിയിലെ സംഭവങ്ങള്‍ അതെ പടി ഇവിടെയും. ബസ്‌ - സുന്ദരി - 17 എ ,ബി സീറ്റുകള്‍ . പക്ഷെ വിമാനത്തിനകത്ത്‌ ഭയങ്കര ചൂടാണ് . എ സീ പ്രവര്‍ത്തിക്കുന്നില്ല എന്ന് തോന്നുന്നു . ഞങ്ങളുടെ അടുത്തിരിക്കുന്ന പുള്ളി കോട്ടും സൂട്ടും ഒക്കെ ഇട്ടു വിയര്‍ത്തു കുളിച്ചിരിക്കുന്നു . അങ്ങേരു ഇടയ്ക്കിടക്ക് " പ്ലീസ്‌ സ്വിച്ച് ഓണ്‍ എ സീ " എന്ന് വിളിച്ചു കൂവി പക്ഷെ പ്രയോജനമുണ്ടായില്ല. 3 .15 വിടണ്ട വണ്ടി 4 മണിക്കാണ് എടുത്തത്‌ . അത് വരെ എ സീ യും ഇല്ലായിരുന്നു.തണുപ്പായി വന്നപ്പോഴേക്കും വഡോദര എത്തി. ഒരു ചൂടന്‍ യാത്ര. ഏകദേശം 5 മണിയോടെ വിമാനം വഡോദരയില്‍ എത്തി. ഞങ്ങളെ ഇറക്കാനുള്ള പടികള്‍ ഉരുട്ടി വിമാനത്തില്‍ ഘടിപ്പിച്ചു .


<a href="http://ekanthasanchaari.blogspot.in/2012/05/2.html"> മോഡിയുടെ നാട്ടില്‍ - ഭാഗം 2 </a>